കൊവിഡ് 19 വൈറസ്; ലോകത്ത് രോഗബാധിതര്‍ രണ്ട് കോടിയിലേക്ക്
ഏട്ട് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് 19 വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം രണ്ട് കോടിയിലേക്ക് കടക്കുകയാണ്. നിലവില്‍ 1,98,05,292 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയില്‍ 7,29,591 പേര്‍ക്ക് ലോകത്ത് ഇതുവരെയായി ജീവന്‍ നഷ്ടമായി. 1,27,21,850 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഇപ്പോഴും രോഗവ്യാപനം ശക്തമായ രാജ്യങ്ങളാണ് യുഎസ്എയും ബ്രസീലും ഇന്ത്യയും. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം 63,000 വും കടന്നു. ഓഗസ്റ്റില്‍ കേരളത്തില്‍ അതിതീവ്ര നിലയിലേക്ക് കൊവിഡ് രോഗവ്യാപനം കടക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ കുറവും കാലാവസ്ഥയും കാരണം കേരളത്തിന്‍റെ തീരദേശങ്ങളില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്‍റെ തീരദേശങ്ങളില്‍ പരിശോധ വളരെ കുറവാണെന്ന പരാതികളും ഇതിനിടെ ഉയരുന്നു.
ആശങ്കയില്‍ കേരളം
സംസ്ഥാനത്ത് കോവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്ന് കണക്കാക്കിയ ഓഗസ്റ്റിൽ എട്ട് ദിവസത്തിനിടെ മാത്രം രോഗം ബാധിച്ചത് 9,507 പേർക്ക്. ലോക്ക്ഡൗണിലും ജില്ലയിൽ വ്യാപനം കുറയുന്നില്ലെന്ന് മാത്രമല്ല, ക്ലസ്റ്ററുകളിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
നിലവില്‍ സര്‍ക്കാര്‍ കണക്കില്‍ 33,120 പേര്‍ക്കാണ് രോഗബാധയേറ്റത്. 20,862 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 12,109 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച 9,507 പേരില്‍ 2,333 ഉം തിരുവനന്തപുരം ജില്ലയിലാണ്. സമ്പർക്കത്തിലൂടെ മാത്രം വ്യാപനമെന്ന സ്ഥിതിയാണ് നിലനില്‍ തിരുവനന്തപുരം ജില്ലയെ ആശങ്കയിലാക്കുന്നത്.
ഈ ദിവസങ്ങളിൽ 33 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോൾ, വിവിധ കാരണങ്ങളാൽ പട്ടികയിൽ നിന്നൊഴിവാക്കിയ 26 മരണങ്ങൾ വേറെയുമുണ്ട്.
ലോക്ക്ഡൗണിലും തിരുവനന്തപുരം അഞ്ചുതെങ്ങിൽ മാത്രം മൂന്ന് ദിവസത്തിനിടെ ഉണ്ടായത് 302 രോഗികളാണ്. കൊവിഡിൽ ഓഗസ്റ്റ് മാസം നിർണായകമാവുമെന്നാണ് മുന്നറിയിപ്പുകൾ. ഓഗസ്റ്റിലേക്ക് കടന്നപ്പോൾ പ്രതിദിന കേസ് ആയിരത്തിന് താഴെ നിന്നത് ഒരുദിവസം മാത്രം.
സംസ്ഥാനത്താകെ ഇതുവരെ 106 പേര്‍ക്ക് കൊവിഡ് രോഗബാധയേ തുടര്‍ന്ന് രോഗമുക്തിയുണ്ടായി. എന്നാല്‍ ഇതുവരെയായി 39 മരണങ്ങളെ കൊവിഡ് രോഗകണക്കില്‍ നിന്ന് ഒഴിവാക്കി.
അതിനിടെ സംസ്ഥാനത്ത് രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്. എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 7,839 പേർ രോഗമുക്തി നേടി. പ്രതിദിനം 18,000 കേസുകൾ വരെയാകാമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ കണക്കുകൾ എന്നതാണ് ശ്രദ്ധേയം.
സെപ്തംബർ പകുതിയോടെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുമെന്ന വിലയിരുത്തലുകളുമുണ്ട്. സംസ്ഥാനത്തിന് വരുംദിവസങ്ങൾ അതീവ നിർണായകമെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.
എന്നാല്‍ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് സംസ്ഥാനത്ത് പരിശോധ കുറച്ചത് കൊണ്ടാണെന്നുമുള്ള പരാതികളും ഉയരുന്നു. തിരുവനന്തപുരത്തിന്‍റെ തീരദേശമേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് പരിശോധന.
അതില്‍ തന്നെ പരിശോധിച്ചതില്‍ പകുതിയോ അതിലേറെയോ പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച് പരിശോധനകളുടെ എണ്ണം കൂടുന്നില്ലെന്നും തീരദേശമേഖലയില്‍ നിന്നുള്ളവര്‍ പരാതിപ്പെടുന്നു.
ഇതുവരെയായി കേരളം 9,63,632 പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചു. 8,301 പേരുടെ പരിശോധനാ ഫലം ഇതുവരെയായി ലഭിക്കാനുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്വാറന്‍റീനിലുള്ളത് മലപ്പുറത്താണ്. 31,857 പേരാണ് ക്വാറന്‍റീനിലുള്ളത്. 17,919 പേര്‍ ക്വാറന്‍റീനിലുള്ള തിരുവനന്തപുരത്ത് 2,988 രോഗികള്‍ ചികിത്സയിലാണ്. അതോടൊപ്പം 19 പേരുടെ ജീവനാണ് ജില്ലയ്ക്ക് നഷ്ടമായത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ ജില്ലയായ എറണാകുളത്ത് 1,165 രോഗികളാണ് ഉള്ളത്. ഇതുവരെയായി 16 പേര്‍ക്ക് എറണാകുളത്ത് ജീവന്‍ നഷ്ടമായി. മലപ്പുറം (1,159 രോഗികള്‍, 9 മരണം), കാസര്‍കോട് ( 1,131 രോഗികള്‍, 9 മരണം), കോഴിക്കോട് (1,065 രോഗികള്‍, മരണം 13), ആലപ്പുഴ (1,020 രോഗികള്‍, മരണം 8) എന്നീ ജില്ലകളിലാണ് കേരളത്തില്‍ രോഗബാധ കൂടുതലുള്ളത്.
പ്രതിദിന രോഗവര്‍ദ്ധനവില്‍ ഏറ്റവും മുന്നില്‍ ഇന്ത്യ
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത് കൊവിഡിലെ ഏറ്റവും വലിയ പ്രതിദിന വർധന. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെത്തി.
64,399 പേർക്കാണ് ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 21 ലക്ഷം കടന്നു. 21,53,020 പേർക്കാണ് ഇതുവരെയായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
6,28,763- പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 14,79,804 - പേർ ഇതുവരെ രോഗമുക്തി നേടി.
24 മണിക്കൂറിൽ മാത്രം 861 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 43,453 ആയി ഉയർന്നു.
രാജ്യത്ത് ഒരു ദിവസം ആറുലക്ഷത്തിലേറെ സാംപിളുകളാണ് പരിശോധിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകള്‍ പറയുന്നു. 14.2 ലക്ഷം പേര്‍ രാജ്യത്ത് രോഗമുക്തരായപ്പോള്‍ രോഗ മുക്തി നിരക്ക് 68.32 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.
കൊവിഡ് വ്യാപനം അതിശക്തമായിരുന്ന ദില്ലിയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. പ്രതിദിന വർധനയിൽ വലിയ കുറവാണ് അവിടെ രേഖപ്പെടുത്തിയത്. ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം 1,400 ലെത്തി.
മഹാരാഷ്ട്രയിൽ രോഗവ്യാപനം വലിയ കുറവില്ലെങ്കിലും മരണനിരക്ക് കാര്യമായി കുറഞ്ഞു. അതേസമയം ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ശക്തമായി തുടരുകയാണ്.
മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മാഹാരാഷ്ട്രയില്‍ 12,822 പേരും ആന്ധ്രയില്‍ 10,080 പേരും ഇന്നലെ രോഗബാധിതരായി.
മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെയായി 17,367 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 4,808 പേര്‍ക്കും ജീവന്‍ നഷ്ടമായി. ദില്ലിയില്‍ 4,098 പേര്‍ മരിച്ചപ്പോള്‍, കര്‍ണ്ണാടകയില്‍ കൊവിഡ് രോഗം ബാധിച്ച് 3,091 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കർണാടകത്തിൽ ഇന്നലെ, മരണം മൂവായിരം കടന്നു. പ്രതിദിന രോഗികളുടെ എണ്ണം 7178 ആയി ഉയർന്നു. തമിഴ്നാട്ടില്‍ 5833 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ 4800 പേരാണ് ഇന്നലെ രോഗം ബാധിച്ചവര്‍.
കൊവിഡില്‍ ലോകം
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും യുഎസ്എ തന്നെയാണ് മുന്നില്‍. ലോകത്ത് രോഗബാധിതരാവരില് നാലിലൊന്നും യുഎസ്എയിലാണ്. ഇതുവരെയായി 51,49,723 പേരാണ് യുഎസ്എയില്‍ ഇതുവരെയായി രോഗം ബാധിച്ചത്. 1,65,070 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 26,38,470 പേര്‍ക്ക് യുഎസ്എയില്‍ രോഗം ഭേദമായി.
രണ്ടാമതുള്ള ബ്രസീലിലാകട്ടെ 30,13,360 രോഗബാധിതരാണുള്ളത്. 1,00,543 പേര്‍ക്ക് ബ്രസീലില്‍ ജീവന്‍ നഷ്ടമായി. 20,94,293 പേര്‍ക്ക് രോഗം ഭേദമായി. ഇന്ത്യയ്ക്ക് പുറകില്‍ റഷ്യയാണ്. ഇതുവരെയായി റഷ്യയില്‍ 8,82,347 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 14,854 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കൊവിഡ് 19 രോഗം ബാധിച്ച് ഇന്ത്യയേക്കാള്‍ മരണ നിരക്കുള്ള രാജ്യങ്ങളാണ് മെക്സിക്കോയും യുകെയും 4,75,902 പേര്‍ക്ക് രോഗം ബാധിച്ച മെക്സിക്കോയില്‍ ഇതുവരെയായി 52,006 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
3,09,763 പേര്‍ക്ക് രോഗ ബാധയേറ്റ ഇംഗ്ലണ്ടിലാകട്ടെ 46,566 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ നിലവിലെ മരണനിരക്ക് കണക്കിലെടുത്താല്‍ ഇന്ത്യ താമസിക്കാതെ ബ്രിട്ടനെ മറികടക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.