ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ആണവ ചർച്ചകൾ മാർച്ചിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്ന ഒരു താത്കാലിക ധാരണക്ക് സാധ്യതയുണ്ടെന്നാണ് സൂചന

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായകമായ അടുത്ത ഘട്ട ആണവ ചർച്ചകൾ മാർച്ചിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. വിഷയത്തിൽ ഒരു താത്കാലിക ധാരണയിലെത്താൻ അമേരിക്കയും ഇറാനും സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിൽ ചർച്ചകൾ നീണ്ടുപോകാൻ പ്രധാന കാരണം. ഇക്കാര്യത്തിലടക്കം ധാരണക്ക് മാർച്ചിലെ ചർച്ചകൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി എണ്ണ വ്യാപാരത്തിലടക്കം ഇളവുകൾ നൽകിക്കൊണ്ടുള്ള നിലപാടിലേക്ക് ഇരുപക്ഷവും എത്തിയേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മാർച്ചിൽ നടക്കാനിരിക്കുന്ന ഈ കൂടിക്കാഴ്ചയെ നയതന്ത്ര ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ചർച്ചകൾ ഫലം കണ്ടാൽ പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷ.

YouTube video player

യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നിർത്തിവയ്ക്കില്ല

അതേസമയം യുറേനിയം സമ്പുഷ്ടീകരണം നിർത്തി വെക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായുള്ള ചർച്ചയിൽ യുറേനിയം സമ്പുഷ്ടീകരണം പെടില്ലെന്ന വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. തങ്ങളുടെ ആണവ സംവിധാനം ബോംബുകൾ കൊണ്ട് തകർക്കാനാകില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ യുറേനിയം സമ്പുഷ്ട്കീരണം നിർത്തണമെന്ന ഇസ്രയേൽ ആവശ്യം ഇതോടെ ഇറാൻ അംഗീകരിക്കില്ലെന്ന് ഉറപ്പായി. ആണവ ചർച്ചകളിൽ ഇറാനുള്ള പിന്തുണ ഇന്നും റഷ്യ ആവർത്തിച്ചുറപ്പിച്ചു. പത്ത് ദിവസത്തിനകം ധാരണയിലെത്തണമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. അതിനിടെ മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അയച്ച പടക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയൻ കടലിലെത്തി.