200 വര്‍ഷം പഴക്കം; പൂര്‍വ്വികരുടെ തലയോട്ടികള്‍ ഇനി ശ്രീലങ്കന്‍ ഗോത്രത്തിന് സ്വന്തം
യൂറോപില്‍ ഇപ്പോള്‍ പുതിയൊരു തരംഗം ഉടലെടുത്തിരിക്കുന്നു. പുരാവസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നതിലാണ് ഇപ്പോള്‍ യൂറോപിന്‍റെ ശ്രദ്ധ. ഇതിനകം പുരാതന വസ്തുക്കള്‍ പലതും യൂറോപ്യന്‍ രാജ്യങ്ങള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചു കൊടുക്കുകയാണ്. ഇതിന്‍റെ ഏറ്റവും അവസാനത്തെ കൈമാറലാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ എഡിൻബർഗ് സർവകലാശാലയില്‍ നടന്നത്. ഇംഗ്ലണ്ടിന്‍റെ പഴയ കോളനിയായിരുന്ന ശ്രീലങ്കിയില്‍ നിന്ന് 100 വര്‍ഷം മുമ്പ് കടത്തിയ വേദര്‍ ജനതയുടെ പൂര്‍വ്വ പിതാക്കന്മാരുടെ ഒമ്പത് തലയോട്ടികളാണ് ഇപ്പോള്‍ തിരിച്ചു കൊടുത്തിരിക്കുന്നത്. കാണാം ആ ചടങ്ങ്.
ശ്രീലങ്കയിലെ ഒരു ന്യൂനപക്ഷ തദ്ദേശീയ ജനവിഭാഗമാണ് വേദർ. പ്രധാനമായും അഞ്ച് ഉപവിഭാഗങ്ങളായി ജീവിക്കുന്ന ഇവര്‍ വംശനാശ ഭീഷണി നേരിടുന്നു. തദ്ദേശീയ ഭാഷകൾ പോലും മറന്നു പോയ ഇവര്‍ ഇന്ന് സിംഹള ഭാഷയാണ് സംസാരിക്കുന്നത്.
ശ്രീലങ്കയിലെ ആദ്യകാല നിവാസികളായിരിക്കാം വേദർ എന്ന് അനുമാനിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ സിംഹള ജനതയുടെ മഹാവംശത്തിന്‍റെ ആരംഭം കിഴക്കൻ ഇന്ത്യയിലെ രാജാവായിരുന്ന വിജയ രാജകുമാരനിൽ നിന്ന് (ബിസി 6 മുതൽ 5 വരെ നൂറ്റാണ്ട്) തുടങ്ങുന്നു.
അദ്ദേഹത്തിന്‍റെ പിന്‍തലമുറ ശ്രീലങ്കിയില്‍ എത്തിചേരുകയും വേദര്‍ (വേദ) എന്ന ഒരു സമൂഹമായി വികസിക്കുകയുമായിരുന്നെന്ന് കരുതുന്നു.
ശ്രീലങ്കയിലെ വേദര്‍ ഗോത്രത്തിലെ ഒമ്പത് അംഗങ്ങളുടെ തലയോട്ടികളാണ് എഡിൻബർഗ് സർവകലാശാല അവരുടെ പിൻഗാമികൾക്ക് തിരികെ നൽകിയത്. അസ്ഥികൾ വേദ ജനതയുടെ പൂർവ്വിക അവശിഷ്ടമാണെന്നും 200 വർഷത്തിലേറെ പഴക്കമുണ്ടാകാമെന്നും വിദഗ്ദ്ധർ അവകാശപ്പെടുന്നു.
സർവകലാശാലയുടെ പ്ലേഫെയർ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വേദര്‍ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗിന് സര്‍വ്വകലാശാല തലയോട്ടികള്‍ സമ്മാനിച്ചു.
“മരിച്ചവർ വേദ സമൂഹത്തിൽ വളരെ പ്രധാനമാണ്. ഞങ്ങളുടെ കൂടെ ഇല്ലാത്തവരെ ബഹുമാനിക്കുന്നതിനായി എല്ലാ വർഷവും ഞങ്ങൾ ഒരു പ്രത്യേക ചടങ്ങ് നടത്തുന്നു. ഈ അവശിഷ്ടങ്ങൾ വർഷങ്ങളായി എഡിൻബർഗിലുണ്ടെങ്കിലും അവരുടെ ആത്മാക്കൾ ശ്രീലങ്കയിൽ ഞങ്ങളോടൊപ്പം തുടരുന്നു. ആത്മാക്കളുടെയും ഭൗതിക അവശിഷ്ടങ്ങളുടെയും പുനഃസമാഗമം - ഇതിനായി ഞാൻ സർവകലാശാലയോട് നന്ദി പറയുന്നു - എന്റെ ജനങ്ങൾക്ക് വളരെ പ്രത്യേക നിമിഷമാണ്.” തലയോട്ടി കൈമാറ്റ ചടങ്ങിനിടെ ഗോത്രമുഖ്യന്‍ വണ്ണിയ ഉറുവാരിഗി പറഞ്ഞു.
12,000 ത്തിലധികം വസ്തുക്കൾ അടങ്ങുന്ന സർവ്വകലാശാലയുടെ ശേഖരത്തിന്‍റെ ഭാഗമായി തലയോട്ടി എങ്ങനെയാണ് വന്നതെന്ന് വ്യക്തമല്ല. ജർമ്മനിയിലെയും എഡിൻബർഗിലെയും ഗവേഷകർ നടത്തിയ തലയോട്ടിയിൽ നടത്തിയ പഠനത്തിൽ ശ്രീലങ്കയിലെ മുൻ നിവാസികളാണെന്ന വേദ്ദയുടെ അവകാശവാദം സ്ഥിരീകരിച്ചിരുന്നു.
ഗോത്രവർഗ്ഗക്കാർ മുമ്പ് ഒറ്റപ്പെട്ട ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ജീവിച്ചിരുന്നതെന്നും അവർ തെളിയിച്ചു. തലയോട്ടികൾ വേദക്കാർക്ക് തിരികെ നൽകാമെന്ന സർവകലാശാല വാഗ്ദാനം ശ്രീലങ്കയിലെ ഗോത്രസമൂഹം സ്വീകരിക്കുകയായിരുന്നു.
പരമ്പരാഗത വേട്ടക്കാരും വനവാസികളും എന്ന നിലയിൽ അവരുടെ ചരിത്രം കാണിക്കുന്ന ഒരു ശേഖരത്തിൽ തലയോട്ടി പ്രദർശിപ്പിക്കാൻ അവർ ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.
വേദര്‍ ജനതയെ എഡിൻബർഗിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് യൂണിവേഴ്സിറ്റി അനാട്ടമി ചെയർമാൻ പ്രൊഫ. ടോം ഗില്ലിംഗ് വാട്ടർ പറഞ്ഞു. "സാംസ്കാരിക പ്രാധാന്യമുള്ള ഈ കരകൗശല വസ്തുക്കൾ മടക്കിനൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, വേദയുടെ പാരമ്പര്യം വരും തലമുറകൾ വരെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ഞങ്ങളുടെ വിശാലവും വൈവിധ്യപൂർണ്ണവുമായ ശേഖരം പലപ്പോഴും ഗവേഷണ മുന്നേറ്റങ്ങളിലും അധ്യാപനത്തിലും ഉപയോഗിക്കുന്നു," അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വസ്ത്രത്തിലാണ് ചടങ്ങിന് വേദര്‍ ഗോത്രമുഖ്യനും മറ്റും എത്തിചേര്‍ന്നത്. കൂടെ ചെറുമഴുവും ഇവര്‍ കരുതിയിരുന്നു. ഇത് ഗോത്രത്തിന്‍റെ അധികാര ചഹ്നമായി ഉപയോഗിക്കുന്നതാണ്. സിഖ് സമൂഹം കൃപാണ്‍ ഉപയോഗിക്കുന്നതിന് സമാനമായാണ് വനവാസികളായ വേദര്‍ മഴു ഉപയോഗിക്കുന്നത്.