കഴിക്കാനുള്ളത് കഴിച്ചു; പക്ഷേ, നീന്താന്‍ പോലുമാകാതെ അനാക്കോണ്ട പെട്ടുപോയി !
ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുൽ സംസ്ഥാനത്തെ അപാരെസിഡ ഡോ ടാബോഡോയില്‍ ചില പ്രാദേശിക വിനോദസഞ്ചാരികളാണ് ഇര വിഴുങ്ങി അനങ്ങാതായ അനാകോണ്ടയേ കണ്ടെത്തിയത്. സഞ്ചാരികളുടെ ശബ്ദം കേട്ടതോടെ അനാക്കോണ്ട നീന്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ച് ദൂരം നീന്തിയെങ്കിലും വയറിന്‍റെ ഭാരം കാരണം ശരീരം വെള്ളത്തില്‍ പോലും നേരെനില്‍ക്കാതെ ഭാരത്തിനനുസരിച്ച് ഇളകിക്കിടന്നു. ഒടുവില്‍ നീന്തല്‍ അവസാനിപ്പിച്ച അനാക്കോണ്ട വരുന്നത് വരട്ടെയെന്ന ഭാവത്തിലിരുന്നു. കാണാം ആ കാഴ്ചകള്‍.
പരാനാ നദിയില്‍ ഭക്ഷണശേഷം വിശ്രമിക്കാനായി ഒരു ഇടം തേടുന്നതിനിടെയാണ് സഞ്ചാരികള്‍ അനാകോണ്ടയെ കണ്ടത്. സഞ്ചാരികളുടെ ശബ്ദം കേട്ട അനാകോണ്ടയാകട്ടെ ദൂരേക്ക് നീന്താന്‍ ഒരു വിഫല ശ്രമം നടത്തി.
നദീതീരത്തെ കാല്‍പാടുകള്‍ കാപ്പിബാര എന്ന മൃഗത്തിന്‍റെതാണെന്ന് തിരിച്ചറിഞ്ഞു. അതായത് അനാക്കോണ്ട ഭക്ഷണമാക്കിയത് എലിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്നതില്‍ ഏറ്റവും വലിയ ജീവിയായ കാപ്പിബാരയെയാണെന്ന് സാരം. ഏതാണ്ട് 90 കിലോയോളം ഭാരമുള്ള കാപ്പിബാരയെയാകാം അനാക്കോണ്ട അകത്താക്കിയതെന്ന് കരുതുന്നു.
പൊലീസ് പറയുന്നത് മിക്കവാറും ഫോട്ടോയെടുക്കുന്നതിന് തൊട്ട് മുമ്പ് മാത്രമായിരിക്കും അനാക്കോണ്ട തന്‍റെ ഭക്ഷണം അകത്താക്കിയിരിക്കുകയെന്നാണ്. അതുകാരണമാകാം അതിന് സഞ്ചരിക്കാന്‍ കഴിയാതെ വരുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
കാപ്പിബാരാ, ദക്ഷിണ അമേരിക്കയില്‍ കാണുന്ന ഒരിനം സസ്തനി വര്‍ഗ്ഗത്തില്‍പ്പെട്ട മൃഗമാണ്. 35 കിലോ മുതല്‍ 100 കിലോവരെയുള്ള കാപ്പിബാരകളുണ്ട്. ഒത്ത ഒരു കാപ്പിബാരയ്ക്ക് 1.3 മീറ്റര്‍ നീളവും എഴുന്നേറ്റ് നിന്നാല്‍ 2 മീറ്റര്‍ ഉയരവും ഉണ്ടാകും.
നദിക്ക് സമീപത്തായി ജിവിക്കുന്ന ഇവ മിക്കവാറും വെള്ളത്തില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇതുകൊണ്ട് തന്നെ നദികളിലെ നിശബ്ദ സാന്നിധ്യമായ അനാകോണ്ടകള്‍ ഇവയുടെ പ്രധാന ശത്രുക്കളാണ്.