ശ്രീലങ്കന്‍ തീരത്ത് ചരക്ക് കപ്പലില്‍ പൊട്ടിത്തെറി; ആശങ്കയോടെ തീരദേശം
മൗറീഷ്യസിന് പുറകേ ശ്രീലങ്കയുടെയും കേരളമടക്കമുള്ള ഇന്ത്യന്‍ തീരത്തിവും ആശങ്കയുടെ നിഴലില്‍. ശ്രീലങ്കയുടെ കീഴക്കന്‍ തീരത്ത് ഉണ്ടായ ഒരു എണ്ണക്കപ്പല്‍ തകര്‍ച്ചയാണ് ഇന്ന് ശ്രീലങ്കയുടെയും ഇന്ത്യയുടെയും തീരദേശത്തിന്‍റെ ഉറക്കം കെടുത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചാർട്ടേഡ് ചെയ്ത വളരെ വലിയ ക്രൂഡ് കാരിയർ (വിഎൽസിസി) എണ്ണ കപ്പലായ ന്യൂ ഡയമണ്ടിനാണ് ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് വച്ച് തീപിടിച്ചത്. ന്യൂ ഡയമണ്ട് ഏകദേശം 2 ദശലക്ഷം ബാരൽ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണെന്ന ഐഒസി വ്യക്തമാക്കുന്നു. കുവൈത്തിലെ മിനാ അല്‍ അഹമ്മദി എന്ന തുറമുഖത്ത് നിന്നാണ് എണ്ണയുമായി ന്യൂ ഡയമണ്ട് പുറപ്പെട്ടത്. ടാങ്കറിൽ നിന്ന് എണ്ണ ചോർച്ചയുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്ന് ശ്രീലങ്കയിലെ മറൈൻ പ്രൊട്ടക്ഷൻ അഥോറിറ്റി അറിയിച്ചു.
ഇപ്പോഴത്തെ കടല്‍ ഒഴുക്കും മറ്റ് കാലാവസ്ഥാ രീതികളും വച്ച് നോക്കുകയാണെങ്കില്‍ ഇന്ധനക്കപ്പലില്‍ ചോര്‍ച്ചയുണ്ടായാല്‍ അത് കേരളമടക്കമുള്ള ഇന്ത്യന്‍ തീരങ്ങളിലെത്താന്‍ എതാനും മണിക്കൂറുകള്‍ മാത്രമേ വേണ്ടിവരൂവെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
കപ്പലിലെ ഇന്ധനം കടലില്‍ പടര്‍ന്നാല്‍ അത് ശ്രീലങ്കയിലേയും ഇന്ത്യയിലേയും മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കും. മാത്രമല്ല, തീരദേശത്തോട് ചേര്‍ന്നുള്ള കടിലെ പാരിസ്ഥിതികാവസ്ഥയെ അത് തകിടം മറിക്കുകയും ചെയ്യും.
എന്നാല്‍ നിലവില്‍ ആശങ്കയ്ക്ക് വകയില്ലെന്നും കപ്പലിലെ ഇന്ധന ടാങ്കിന് കേടുപാടില്ലെന്നും അധികൃതര്‍ പറയുന്നു.
വ്യാഴാഴ്ച (3.9.2020) ശ്രീലങ്കയുടെ കിഴക്കന്‍ തീരപ്രദേശത്ത് വച്ച് ന്യൂ ഡയമണ്ടിലുണ്ടായ തീ പിടിത്തത്തില്‍ 23 ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റെന്ന് അധികൃതര്‍ അറിയിച്ചു.
കപ്പിലില്‍ 5 ഗ്രീക്കുകാരും 18 ഫിലിപ്പെന്‍ തൊഴിലാളികളുമാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ നേവി അറിയിച്ചു.
ഒരു ഫിലിപ്പെന്‍ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇതിനിടെ സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് റഷ്യന്‍ ആന്‍റി സബ് മറൈന്‍ ഷിപ്പുകളും നാല് ഇന്ത്യന്‍ നാവിയുടെ കപ്പലുകളും എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
കുവൈത്തിലെ മിനാ അല്‍ അഹമ്മദി എന്ന തുറമുഖത്ത് നിന്ന് ഇന്ധനവുമായി ഒറീസയിലെ ഭുവനേശ്വറിന് സമീപത്തെ ഇന്ത്യന്‍ തുറമുഖമായ പാരഡീപ് തുറമുഖത്തേക്ക് പോകുകയായിരുന്നു ന്യൂ ഡയമണ്ട് എന്ന എണ്ണക്കപ്പല്‍.
പാരഡീപ് തുറമുഖത്തെ സര്‍ക്കാര്‍ എണ്ണശുദ്ധീകരണശാലയിലേക്കുള്ള എണ്ണയാണ് ന്യൂ ഡയമണ്ടിലുണ്ടായിരുന്നത്. പ്രതിദിനം 3,00,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള റിഫൈനറിയാണ് പാരഡീപിലുള്ളത്.
ന്യൂ ഡയമണ്ടിലെ തീ നിയന്ത്രണവിധേയമാണെന്ന് ശ്രീലങ്കന്‍ നാവികസേന വക്താവ് ക്യാപ്റ്റൻ ഇൻഡിക ഡി സിൽവ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
" കപ്പലില്‍ എണ്ണ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് കേടുപാടുകൾ സംഭവിച്ചിട്ടില്ല. എഞ്ചിൻ റൂമും അതിനു ചുറ്റുമുള്ള ചില പ്രദേശങ്ങളിലും മാത്രമാണ് ഇതുവരെ അപകടം നടന്നത്. ചരക്ക് കപ്പലില്‍ 23 ജീവനക്കാരുണ്ടായിരുന്നു. പരിക്കേറ്റ ഒരു അംഗത്തെ ഇന്ത്യന്‍ നാവിക സേനയുടെ കപ്പിലില്‍ ശ്രീലങ്കയിലേക്ക് കൊണ്ടുവന്നു. അദ്ദേഹം ചികിത്സയിലാണ്. കപ്പലിലെ തീപിടിത്തം അണയ്ക്കാന്‍ അന്താരാഷ്ട്രാ സഹായം ആവശ്യമുണ്ട്." ക്യാപ്റ്റൻ ഇൻഡിക ഡി സിൽവ പറഞ്ഞു.
ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ദൂരെയാണ് തീ പിടിച്ച ന്യൂ ഡയമണ്ട് എന്ന ചരക്ക് കപ്പല്‍ ഇപ്പോള്‍ ഉള്ളതെന്ന് മറ്റൊരു ശ്രീലങ്കന്‍ നേവി വക്താവ് കമാൻഡർ രഞ്ജിത്ത് രാജപക്സെ പറഞ്ഞു.
ശ്രീലങ്ക കിഴക്കൻ തീരത്തേക്ക് ഒരു വിമാനവും രണ്ട് കപ്പലുകളും സഹായത്തിനായി സംഭവസ്ഥലത്തെത്തി.
കപ്പലിൽ നിന്നുള്ള ചോർച്ച വന്‍ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന് സിംഗപ്പൂരിലെ കപ്പൽ ബ്രോക്കർ ബിആർഎസ് ബാക്‌സി മാനേജിംഗ് ഡയറക്ടർ അശോക് ശർമ മുന്നറിയിപ്പ് നൽകി.
"ഡബിൾ ഹൾ വിഎൽസിസിയില്‍ ഇതുവരെയായി എണ്ണ ചോര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അത് കപ്പലിന് സംഭവിച്ച നാശത്തെ ആശ്രയിച്ചിരിക്കുന്നു. " അശോക് ശർമ കൂട്ടിച്ചേർത്തു.
ആഗസ്റ്റ് ആദ്യം ജപ്പാനീസ് ചരക്ക് കപ്പലായ എം വി വകാഷിയോ മൗറീഷ്യസ് ദ്വീപിന് സമൂപത്ത് കൂടി സഞ്ചരിക്കവേ പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് തകര്‍ന്ന കപ്പലില്‍ നിന്ന് 1,000 ടണ്ണിന് മുകളില്‍ ഇന്ധനം മൗറീഷ്യസിന്റെ തീരദേശത്തേക്ക് ഒഴുകിയെത്തി. 4,000 ടൺ ഇന്ധനമായിരുന്നു എം വി വകാഷിയോയില്‍ ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് മൗറീഷ്യസ് "പാരിസ്ഥിതിക അടിയന്തരാവസ്ഥ" പ്രഖ്യാപിച്ചു.
ഓയിൽ പ്രൊഡക്റ്റ് ടാങ്കർ ഹെലൻ എം ആണ് ന്യൂ ഡയമണ്ടിലെ ജോലിക്കാരെ രക്ഷപ്പെടുത്തിയതെന്ന് ഡി സിൽവ പറഞ്ഞു. “ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 7.45 നാണ് തീപിടിത്തമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. ഒരു അംഗത്തിന് ഗുരുതരമായ പരുക്ക് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.”
ന്യൂ ഡയമണ്ടിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റയാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശ്രീലങ്കന്‍ തീരത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു.