കരുതിയിരിക്കാന്‍ സര്‍ക്കാര്‍; അന്തം വിട്ട്, പരക്കംപാഞ്ഞ് ചീനക്കാര്‍
ആദ്യമായി കൊവിഡ് 19 വൈറസ് സാന്നിധ്യം കണ്ടെത്തിയത് മുതല്‍ ചൈനയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കകളുയര്‍ത്തുന്നതാണ്. രോഗ വ്യാപനകാലത്ത് ചൈന സ്വീകരിച്ച ചില അടച്ചിടല്‍ തന്ത്രങ്ങള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതിന് പുറകെ പ്രകൃതിക്ഷോഭം കാര്യമായ നാശനഷ്ടം വരുത്തിയതും ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ചൈനയില്‍ നിന്ന് പുറത്ത് വന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ കീഴില്‍ മുതലാളിത്ത - ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ചൈനയില്‍ നിന്ന് പുറത്ത് വരുന്നതിനെക്കാള്‍ കൂടുതല്‍ വലിയ പ്രശ്നങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നതെന്ന സംശയം ഇപ്പോള്‍ അന്താരാഷ്ട്രാ നിരീക്ഷകരും ഉയര്‍ത്തുന്നു. ഏറ്റവും ഒടുവിലായി, ജനങ്ങള്‍ അടിയന്തരമായി അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലാണ് ലോകത്തിന്‍റെ ശ്രദ്ധ. സര്‍ക്കാര്‍ ഉത്തരവിന് പുറകെ ചൈനയില്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനം നെട്ടോട്ടമോടുകയാണെന്ന് സാമൂഹ്യമാധ്യങ്ങളിലെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. അതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ചൈന, തായ്‍വാനെ അക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന കിംവദന്തിയും പരന്നു. സാധനവില വീണ്ടും കുത്തനെ ഉയര്‍ന്നു.

വുഹാനില്‍ 2019 നവംബറില്‍ കൊവിഡ് രോഗാണുവിന്‍റെ വ്യാപനം ഉയര്‍ത്തിയ ഭീതിയെ തുടര്‍ന്ന് ചൈന നിരവധി ബഹുനില ഫ്ലാറ്റുകളടക്കമുള്ള കെട്ടിടങ്ങള്‍ വ്യാപകമായി അടച്ച് പൂട്ടി ജനങ്ങളെ അകത്തിരുത്തിയെന്ന തരത്തില്‍ വാര്‍ത്തകളും ചിത്രങ്ങളും വ്യാപിച്ചിരുന്നു.
അന്ന് പകര്‍ച്ചവ്യാതിയെ കുറിച്ചുള്ള അജ്ഞതയാണ് പ്രദേശിക ഭരണകൂടങ്ങളെ ഇതിന് പ്രയരിപ്പിച്ചത്. ഇത് വഴി നിരവധി പേര്‍ ഭക്ഷണം കിട്ടാതെ മരിച്ചെന്നുള്ള വാര്‍ത്തകളും പുറത്ത് വന്നു. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളോ മറ്റ് സ്വതന്ത്ര ഏജന്‍സികളോ ഇത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടില്ല. അഥവാ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിന് അനുമതി നല്‍കിയില്ല.
പിന്നീട് കൊറാണാ വ്യാപനം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചപ്പോള്‍ അതത് രാജ്യങ്ങളിലെ മരണ സംഖ്യയിലും രോഗവ്യപനത്തിലും കോടികളുടെ വര്‍ദ്ധനവുണ്ടായപ്പോള്‍ ചൈനയിലെ രോഗവ്യാപക കണക്കും മരണ കണക്കും കുറഞ്ഞ് തന്നെ നിന്നു.
ചൈനീസ് ഏകാധിപത്യ സര്‍ക്കാര്‍ കണക്കുകള്‍ മറച്ച് വയ്ക്കുന്നുവെന്ന് അന്താരാഷ്ട്രാ ആരോഗ്യ സംഘടനകള്‍ ആരോപണം ഉന്നയിച്ചു. ഇതിനിടെ അമേരിക്ക ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായത്തില്‍ കുറവ് വരുത്തിയതും. ചൈന ഈ കുറവ് നികത്താന്‍ തയ്യാറായതും ഐക്യരാഷ്ട്രസഭയെ ചൈന അനുകൂലിയാക്കി മാറ്റിയതും പിന്നീട് ലോകം കണ്ടു.
സര്‍ക്കാര്‍ സഹായത്തോടെ വുഹാനില്‍ മനുഷ്യ നിര്‍മ്മിതമായി സൃഷ്ടിക്കപ്പെട്ടതാണ് കൊവിഡ് 19 വൈറസ് എന്ന ആരോപണത്തെ ഇതോടെ ഐക്യരാഷ്ട്രസഭയും തള്ളിക്കളഞ്ഞു. അതിനിടെ ലോകത്താദ്യമായി ചൈന, കൊവിഡ് 19 ആന്‍റി വാക്സീന്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടും പുറത്ത് വന്നു.
പക്ഷേ അപ്പോഴൊക്കെ ചൈനയിലെ രോഗവ്യാപന നിരക്കും മരണനിരക്കും കുറഞ്ഞ് തന്നെയായിരുന്നു നിലനിന്നത്. ഏറ്റവും ഒടുവിലത്തെ വേള്‍ഡോമീറ്ററിന്‍റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ രോഗികളും (4,71,05,468) കൂടുതല്‍ മരണവും (7,70,854) അമേരിക്കയിലാണ് സംഭവിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് (3,43,20,142 , മരണം 4,59,661). രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള (2,18,35,785) ബ്രസീല്‍ മരണ സംഖ്യയില്‍ അമേരിക്കയ്ക്ക് തൊട്ട് പുറകില്‍ (6,08,304) ലായുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയിലാകട്ടെ രോഗവ്യാപന കണക്കില്‍ 113 -ാം സ്ഥാനത്താണ്. ഇതുവരെയായും ഒരു ലക്ഷം രോഗികള്‍ പോലും (97,527) ചൈനയില്‍ ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു. മരണസംഖ്യയാകട്ടെ വെറും 4,636 ഉം.
ഈ കണക്കുകള്‍ ശുദ്ധ അസംബന്ധമാണെന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യവിദഗ്ദരും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിയോകളും ആരോപിക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭ തുടരുന്ന മൌനവും ശ്രദ്ധേയമാണ്.
കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചൈനയില്‍ ഇതുവരെയായി വിവിധ പ്രവിശ്യകളില്‍ 2020 നും 2021 നും ഇടയില്‍ നിരവധി തവണ അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളും പ്രവിശ്യകളും കര്‍ശനമായ സൈനീക നിയന്ത്രണത്തോടെ അടച്ച് പൂട്ടിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം പക്ഷേ ഇവിടെ നിന്നുള്ള യഥാര്‍ത്ഥ കണക്കുള്‍ മറച്ച് വച്ചു.
എന്നാല്‍, ഏകാധിപത്യ ഭരണകൂടത്തെ വെല്ലുവിളിച്ച് രോഗം വീണ്ടും ശക്തി പ്രാപിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയിലെ 31 പ്രവിശ്യകളിൽ 19 എണ്ണത്തിലും രോഗവ്യാപനം ശക്തമായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശികമായി രോഗവ്യാപന കേസുകളുടെ എണ്ണം ഏകദേശം മൂന്ന് മാസത്തെ ഉയർന്ന നിലയിലേക്ക് ഉയർന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡെൽറ്റ വേരിയന്‍റിന്‍റെ 'ഗുരുതരമായ' പുതിയ പൊട്ടിത്തെറി ഉണ്ടെന്ന് ചൈനീസ് സർക്കാറിന് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു.
'ഗുരുതരമായ' പുതിയ പൊട്ടിത്തെറി ഉണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുമ്പോഴും പുറത്ത് വരുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസംഖ്യ 93 ആണ്. വടക്കൻ പ്രവിശ്യയായ ഹീലോംഗ്ജിയാങ്ങിലെ ഹെയ്ഹെയിലാണ് പ്രാദേശിക കേസുകളിൽ ഭൂരിഭാഗവും കണ്ടെത്തിയത്.
സെൻട്രൽ ചോങ്‌കിംഗ്, ജിയാങ്‌സു, ഹെനാൻ, ബ്ലൂംബെർഗ് എന്നിവിടങ്ങളില്‍ ശക്തമായ രോഗവ്യാപനമാണെന്നാണ് റിപ്പോർട്ടുകള്‍. കേസുകൾ നിയന്ത്രിക്കാൻ ചൈനീസ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊവിഡ് അണുബാധയുടെ വ്യാപനം ശക്തമാണെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവിലെ പൊട്ടിത്തെറി 'ഒരു മാസത്തിനുള്ളിൽ' അടങ്ങുമെന്നാണ് 'ചൈനീസ് വിദഗ്ദ്ധരു'ടെ നിരീക്ഷണം. കോവിഡിനെതിരായ സീറോ ട്രാൻസ്മിഷൻ നയം ചൈന തുടരുമെന്ന് ചൈനയിലെ ശ്വാസകോശ രോഗ ഗവേഷണത്തിലെ പ്രമുഖ വിദഗ്ധനായ സോങ് നാൻഷാൻ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിനോട് പറഞ്ഞു.
ചൊവ്വാഴ്ച, കമ്മ്യൂണിസ്റ്റ് സർക്കാർ പൗരന്മാരോട് ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങള്‍ സംഭരിക്കാനും, ഏറ്റവും പുതിയ പ്രതിസന്ധിയെ നേരിടുന്നിന് തയ്യാറെടുക്കാനും ആവശ്യപ്പെട്ടു. മതിയായ ഭക്ഷണ വിതരണം ഉറപ്പാക്കാൻ പ്രാദേശിക അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇതോടെ, ജനങ്ങള്‍ പരിഭ്രാന്തരാകുകയും ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക് കൂട്ടുകയും ചെയ്തു. ഇതോടെ പല സ്ഥലത്തും ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. എന്നാല്‍ എന്താണ് പ്രതിസന്ധിക്ക് കാരണമെന്ന് മാത്രം സര്‍ക്കാര്‍ പുറത്ത് വിട്ടില്ല. അതിനിടെ, രാജ്യത്തെ ഏതാണ്ടെല്ലാ ഭാഗത്തെയും ബാധിച്ച പ്രകൃതിക്ഷോഭം സൃഷ്ടിച്ച ഭക്ഷ്യപ്രതിസന്ധിയും ചൈനയെ ആശങ്കയിലാഴ്ത്തുന്നു.
വാണിജ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഒരു അറിയിപ്പിൽ 'ദൈനംദിന ജീവിതവും അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ ദൈനംദിന ആവശ്യങ്ങൾക്കായി കുടുംബങ്ങൾ ഒരു നിശ്ചിത തുക സംഭരിക്കാൻ' ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ നിർദ്ദേശത്തിൽ ഭക്ഷ്യക്ഷാമത്തെക്കുറിച്ചോ, കോവിഡ് നടപടികൾ ഭക്ഷ്യ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിനെ കുറിച്ചോ ഒന്നും തന്നെ നിര്‍ദ്ദേശങ്ങളില്ല.
അതിന് പുറമേ കാർഷിക ഉൽപ്പാദനം സുഗമമാക്കാം വിതരണ ശൃംഖല സുഗമമായി നിലനിർത്താനും പ്രാദേശിക ഭക്ഷ്യ ശേഖരം മതിയാകുമെന്ന് ഉറപ്പുവരുത്തുന്നതിനും സാധനങ്ങളുടെ വില സ്ഥിരതയുണ്ടാക്കാനുമുള്ള നടപടികൾ കൈക്കൊള്ളണമെന്ന് വാണിജ്യ മന്ത്രാലയം പ്രദേശിക അധികാരികളോട് ആവശ്യപ്പെട്ടു.
കനത്ത വേനലും അതിനേക്കള്‍ കഠിനമായ വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വർഷമായി ചൈനയെ ഏറെ ബാധിച്ചിട്ടുണ്ട്. ഇത് കാർഷിക ഉൽപ്പാദനത്തെ ബാധിക്കുകയും അനിയന്ത്രിതമായ വില വർദ്ധനയ്ക്ക് കാരണമാവുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam