ഹോങ്കോങ് ജനാധിപത്യാവകാശ പോരാട്ടത്തിന് നേരെ ചൈനീസ് വെടിവെപ്പ്
സ്വാതന്ത്ര്യം ആസ്വദിച്ച ജനത ഒരിക്കലും അത് നഷ്ടപ്പെടാന്‍ ആഗ്രഹിക്കില്ലെന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് ഇന്ന് ഹോങ്കോങ്. ബ്രിട്ടനില്‍ നിന്ന് ചൈനയ്ക്ക് കൈമാറുമ്പോഴേ ഹോങ്കോങ് ജനത ചൈനയെന്ന ഭീകരനെ ഭയന്നിരുന്നു. അന്നുമുതല്‍ ചൈനയുമായി സ്വരചേര്‍ച്ച നിലനിര്‍ത്താന്‍ ഹോങ്കോങിന് കഴിഞ്ഞിട്ടില്ല. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍. കാണാം ആ ജനാധിപത്യാവകാശ പ്രക്ഷോഭം.
മാവോയുടെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തോടെ ചൈന അധികാരത്തിന്‍റെ ഇരുമ്പ് മറയ്ക്കുള്ളിലേക്ക് സ്വയം വലിഞ്ഞു.
ഇടയ്ക്ക് സാംസ്കാരിക വിപ്ലവത്തിന് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചപ്പോള്‍, അവരുടെ ശരീരങ്ങളിലൂടെ ടാങ്കുകള്‍ കയറ്റിയിറക്കിയായിരുന്നു ചൈനീസ് ഭരണകൂടം പ്രതികരിച്ചത്.
ഇന്ന് ജനാധിപത്യത്തിനായി പ്രക്ഷോപം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് നേരെ ചൈനയുടെ ഹോങ്കോങ് പൊലീസ് നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുകായണ്.
പ്രക്ഷോഭം അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഹോങ്കോങ് ജനതയുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലായിരുന്നു പ്രക്ഷോഭകാരികള്‍.
സാധ്യമായ ഇടങ്ങളിലെല്ലാം പ്രതിഷേധിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ നടന്ന റോഡ് തടയലിന് നേരെയാണ് പൊലീസ് വെടിവയ്പുണ്ടായത്.
ഫേസ്ബുക്കില്‍ ലൈവായി പ്രതിഷേധം കാണിക്കുന്നതിന് ഇടയിലായിരുന്നു പൊലീസുകാരന്‍ പ്രക്ഷോപകര്‍ക്ക് നേര്‍ക്ക് വെടിവയ്പ് നടത്തിയത്.
മുഖംമൂടിയണിഞ്ഞ് തന്‍റെ നേര്‍ക്ക് വരുന്ന യുവാവിനെ തോക്ക് ചൂണ്ടി പൊലീസ് ഭിഷണിപ്പെടുത്തി.
ഇതേ സമയം പരിസരത്തുണ്ടായിരുന്ന യുവാവ് പൊലീസിന് നേര്‍ക്ക് അടുക്കുന്നതിനിടെ ഭയന്നു പോയെ പൊലീസ് യുവാവിന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. ഇത് ഫേസ്ബുക്ക് ലൈവില്‍ നിരവധിയാളുകളാണ് കണ്ടത്.
യുവാവ് നിലത്തേക്ക് വീണതിന് പിന്നാലെ രണ്ട് റൗണ്ട് വെടിയൊച്ചകള്‍ വീഡിയോയില്‍ കേള്‍ക്കാനും സാധിക്കും.
വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെടിവയ്പില്‍ പരിക്കേറ്റ മറ്റുള്ളവരെ കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരമെന്ന് ബിബിസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധക്കാര്‍ക്കെതിരെ ഇത്തരത്തില്‍ പൊലീസ് വെടിവയ്പ് നടക്കുന്നത് ഇത് മൂന്നാം തവണയാണ്. ഒക്ടോബര്‍ ഒന്നിനും ഒക്ടോബര്‍ നാലിനുമാണ് ഇതിന് മുന്‍പ് പ്രതിഷേധക്കാര്‍ക്കെതിരെ ഹോങ്കോങ് പൊലീസ് വെടിവയ്പ്പ് നടത്തിയത്.
ഹോങ്കോങിന്‍റെ വടക്ക് കിഴക്കന്‍ മേഖലയായ സായ് വാന്‍ ഹോയിലാണ് ഇന്ന് രാവിലെ വെടിവയ്പുണ്ടായത്.
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസുകാര്‍ മോട്ടോര്‍ ബൈക്കുകള്‍ ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
5 മാസമായി എല്ലാ ശനിയാഴ്ചകളിലും പ്രതിഷേധ റാലികൾ നടത്തിവരുകയായിരുന്ന പ്രക്ഷോഭകാരികള്‍ കഴിഞ്ഞ ദിവസം പൊലീസ് വിരട്ടിയോടിക്കലിന് ഇടയില്‍ ഒരു വിദ്യാര്‍ത്ഥി വീണ് മരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
അഞ്ച് മാസത്തോളം നീണ്ട പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതി ബില്‍ ഹോങ്കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കിയിരുന്നു.
തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് ബില്ല് പിൻവലിക്കുകയെന്നും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും സമരക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ജനാധിപത്യവാദികള്‍ ഒരുവശത്തും ചൈനാ അനുകൂല മാവോവാദികകളും പൊലീസും മറുവശത്തുമെന്ന തരത്തിലാണ് ഹോങ്കോങില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
പ്രതിഷേധക്കാരെ പൊലീസ് റബ്ബർ ബുള്ളറ്റ് വെടിവയ്പ്പും കണ്ണീർവാതകങ്ങളും പേപ്പർ സ്പ്രേയും ഉപയോഗിച്ചാണ് ഇതുവരെ നേരിട്ടതെങ്കിലും ഇപ്പോള്‍ തോക്കും ഉപയോഗിച്ചു തുടങ്ങി.
കല്ലുകളും ചില്ലുകളും പെട്രോള്‍ ബോംബുകളുമാണ് പ്രതിഷേധക്കാരുടെ പ്രതിരോധം.
2014-ലെ ജനാധിപത്യാവകാശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ കുറച്ചുമാസങ്ങൾക്ക് മുമ്പ് ഹോങ്കോങ് സാക്ഷിയായത്.