കാലാവസ്ഥാ വ്യതിയാനം; കല്‍ക്കരി ഖനികള്‍ക്ക് നേരെ നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ കൗമാരം
മഹാമാരിക്കിടെയിലും ഇന്ത്യയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ് പരിസ്ഥിതി ആഘാത വിലയിരുത്തൽ (Environment Impact Assessment - EIA) ബില്ല്. നേരത്തെയുണ്ടായിരുന്ന പാരിസ്ഥിതിക നിയമങ്ങളെ തള്ളിക്കളയുന്നതാണ് പുതിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ജനത ഇന്ന് പാരിസ്ഥിതികാഘതത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളും മുന്‍ വര്‍ഷങ്ങളെക്കാള്‍ ശക്തി പ്രാപിച്ചുവരുന്നു. എന്നാല്‍, സമൂപകാലത്തായി പാരിസ്ഥിതിക സംരക്ഷണ ആവശ്യവുമായി രംഗത്ത് വരുന്നത് കൗമാരക്കാരാണെന്നതാണ് പ്രത്യേക. "നാളെ ഞങ്ങളുടേതാണ്. അത് നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല' എന്നാണ് സമരാഹ്വാനവുമായി മുന്നോട്ട് വരുന്ന കൗമാരക്കരെല്ലാം പറയുന്നതും. ഈ രംഗത്ത് ഏറെ ചലനമുണ്ടാക്കിയത് സ്വീഡിഷ് വംശജയും 17 കാരിയുമായ ഗ്രേറ്റാ തുന്‍ബെര്‍ഗ് ആണ്. തന്‍റെ പതിനഞ്ചാം വയസ്സില്‍ 2018 ലാണ് ഗ്രേറ്റ ആദ്യമായി പാരിസ്ഥിതിക ആഘാതത്തിനെതിരെ പൊതുരംഗത്തെത്തുന്നത്. തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ചയും ക്ലാസ് മുടക്കി സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ആ പതിനഞ്ചുകാരി പ്ലേക്കാര്‍ഡ് പിടിച്ചു, ഭൂമിയെ സംരക്ഷിക്കണമെന്നാവശ്യവുമായി. അവിടെനിന്നിങ്ങോട്ട് ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് കൗമാരക്കാരാണ് ഈ ആവശ്യവുമായി പിന്നീട് രംഗത്തെത്തിയത്. ഇന്ന് ഓസ്‌ട്രേലിയയില്‍ വ്യാപകമായി നടക്കുന്ന കല്‍ക്കരി ഖനനത്തിനെതിരെയും രംഗത്തെത്തിയിരിക്കുന്നതും കൗമാരക്കാരാണ്.
കാലാവസ്ഥയ്ക്കായുള്ള സ്കൂൾ പണിമുടക്ക്, ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ (എഫ്എഫ്എഫ്), യൂത്ത് ഫോർ ക്ലൈമറ്റ്, ക്ലൈമറ്റ് സ്ട്രൈക്ക് അല്ലെങ്കിൽ ക്ലൈമറ്റിനായുള്ള യൂത്ത് സ്ട്രൈക്ക് എന്നിങ്ങനെ ഈ പരിസ്ഥിതി സമരങ്ങള്‍ പലരാജ്യങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. വെള്ളിയാഴ്ച ക്ലാസുകൾ ഒഴിവാക്കുന്ന സ്കൂൾ വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര പ്രസ്ഥാനമാണിത്.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ഫോസിൽ ഇന്ധന വ്യവസായം പുനരുപയോഗോർജ്ജത്തിലേക്ക് മാറുന്നതിനും രാഷ്ട്രീയ നേതാക്കള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ സംഘടിപ്പിക്കുകയാണ് ഈ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ചെയ്യുന്നത്.
ഈ കൂട്ടായ്മയുടെ തുര്‍ച്ച തന്നെയാണ് ഓസ്ട്രേലിയിലെ കാലാവസ്ഥയ്ക്കായുള്ള സ്കൂൾ പണിമുടക്കും. പതിനെട്ട് വയസിന് താഴെയുള്ള എട്ട് വിദ്യാര്‍ത്ഥികളാണ് ഈ കൂട്ടായ്മയുടെ സംഘാടകര്‍. പതിനഞ്ചുകാരനും സിഡ്നി നിവാസിയായ ആംബ്രോസ് ഹെയ്സ്, പതിമൂന്നുകാരിയായ ഇസി രാജ്-സെപ്പിംഗ്സ് എന്നിവര്‍ ഈ സംഘടനയെ നയിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുക വളര്‍ന്ന് വരുന്ന തലമുറയേയാണ് എന്നതാണ്, അതിനാല്‍ പാരിസ്ഥിതി മലിനീകരണത്തെ എതിര്‍ക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഇവര്‍ വാദിക്കുന്നു.
ഓസ്‌ട്രേലിയൻ സർക്കാർ വൈറ്റ്ഹാവന്‍റെ വിക്കറി കൽക്കരി ഖനി വിപുലീകരിക്കുന്നതിന് അനുമതി നൽകുന്നതിനെതിരെയാണ് ഇപ്പോള്‍ കൗരക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
വിക്കറി കൽക്കരി ഖനിക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ത്ത് 23 കാരിയായ മെൽബൺ നിയമ വിദ്യാർത്ഥി കട്ടെ ഓ ഡൊണെൽ, ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ കഴിഞ്ഞ ജൂണില്‍ കേസ് ഫയൽ ചെയ്തതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഓസ്ട്രേലിയില്‍ കൗമാരക്കാര്‍ പരിസ്ഥിതിക്കായി രംഗത്തെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ 13 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ മുടക്കി കാലാവസ്ഥാ സംരക്ഷണത്തിനായി ആഴ്ചയിലൊരിക്കല്‍ ഒത്തുകൂടുന്നു. ഖനികള്‍ക്കും പാരിസ്ഥിതികാഘാത മേല്‍പ്പിക്കുന്ന മറ്റ് വ്യാവസായങ്ങള്‍ക്കുമെതിരെ നിയമ നടപടിക്കും അത് വഴി പുതിയൊരു പാരിസ്ഥിതിക നിയമനിര്‍മ്മാണത്തിനുമാണ് കൗമാരക്കാരുടെ ശ്രമം.
13 കാരിയായ ഇസി രാജ് സെപ്പിംഗ്സ് സര്‍ക്കാരിനെതിരെയുള്ള കേസിലെ പരാതിക്കാരിലൊരാളാണ്. ഇസിയെ കൂടാതെ 13 മുതൽ 17 വരെ പ്രായമുള്ള മറ്റ് ഏഴ് കൗമാരക്കാരും പ്രതിഷേധവുമായി മുന്‍ നിരയിലുണ്ട്. അവരിൽ പലരും സ്കൂൾ സ്ട്രൈക്ക് ഫോര്‍ ക്ലൈമറ്റ് പരിപാടിയില്‍ കണ്ടുമുട്ടിയവരാണ്.
കഴിഞ്ഞ വര്‍ഷം സ്കൂൾ സ്ട്രൈക്ക് ഫോര്‍ ക്ലൈമറ്റ് നടത്തിയ ഒരു പ്രതിഷേധത്തിനിടെ ഇസി, പ്രധാനമന്ത്രി കിർബില്ലി വസതിക്ക് പുറത്ത് വച്ച് പറഞ്ഞത് "ഞങ്ങൾ മാറ്റം വരുത്തുകയാണ്" എന്നാണ്. കാലാവസ്ഥാ വ്യതിയാനം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും എന്നാല്‍ ഇതിനെതിരെ കേസിന് പോകുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും അവള്‍ പറഞ്ഞു.
വിക്കറി കൽക്കരി ഖനിയിലെ ഖനനം തടയാൻ ഞങ്ങൾ ഫെഡറൽ പരിസ്ഥിതി മന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള ഓസ്‌ട്രേലിയൻ യുവാക്കളെയും ചെറുപ്പക്കാര്‍ക്കും ഈ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കാന്‍ ബാധ്യതയുണ്ടെന്നും ഇസി പറഞ്ഞു.
"എനിക്ക് തീർച്ചയായും പ്രതീക്ഷയുണ്ട്, കാരണം നിങ്ങൾ ചുറ്റും നോക്കുകയാണെങ്കിൽ, ചെറുപ്പക്കാരെയും പ്രായമായവരെയും നിങ്ങൾക്ക് ഈ പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ കാണാൻ കഴിയും. ശരിക്ക് വേണ്ടിയാണ് അവര്‍ പോരാടുന്നത്" ഇസി രാജ് പറഞ്ഞു.
കുഴിച്ചെടുക്കുന്നതിലൂടെയും കൽക്കരി കത്തിക്കുന്നത് മൂലവും കാലാവസ്ഥാ വ്യതിയാനം കൂടുതൽ വഷളാക്കും, അത് ഭാവിയിൽ ജനങ്ങളെ ദോഷകരമായി ബാധിക്കും. വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന ഇക്വിറ്റി ജനറേഷൻ അഭിഭാഷകരിൽ നിന്നുള്ള ഡേവിഡ് ബാർഡൻ പറഞ്ഞു.
ദുർബലരായ ആളുകളെ സംരക്ഷിക്കാൻ നിയമം അനുശാസിക്കുന്നു. മാത്രമല്ല, അവരെ സംരക്ഷിക്കാൻ അധികാരത്തിലുള്ളവര്‍ക്ക് കടമയുണ്ടെന്നും ബാർഡൻ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം സാധാരണക്കാര്‍ക്കാണ് കൂടുതലും അനുഭവിക്കേണ്ടിവരികെന്നും ദുർബലരായ ആളുകളെ സംരക്ഷിക്കാൻ പരിസ്ഥിതി മന്ത്രിക്ക് കടമയുണ്ടെന്നും ബാർഡൻ കൂട്ടിച്ചേര്‍ത്തു.
ഖനി തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന അധിക കൽക്കരി ഏകദേശം 100 ദശലക്ഷം ടൺ CO2-ന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുമെന്ന് എൻഎസ്‌ഡബ്ല്യു എന്ന സ്വതന്ത്ര ആസൂത്രണ കമ്മീഷൻ വിശദീകരിച്ചിരുന്നു.
ഖനി വീണ്ടും തുറക്കാനുള്ള വൈറ്റ്ഹാവന്‍സിയുടെ അപേക്ഷ ഇപ്പോൾ പരിസ്ഥിതി മന്ത്രി സുസ്സാൻ ലേയുടെ മുമ്പിലാണ്. എന്നാല്‍, ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ല. കേസ് കോടതിയുടെ മുമ്പിലുള്ളതിനാൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പരിസ്ഥിതി മന്ത്രാലയം അറിയിച്ചത്.
ഖനി തുറന്നാല്‍ അത് കൂടുതൽ കാലാവസ്ഥാ അഭയാർഥികളെ സൃഷ്ടിക്കും, മാത്രമല്ല നമുക്കെല്ലാവർക്കും ആരോഗ്യപരമായ പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. അതിനാല്‍ അതിനെതിരെ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഇസി രാജ് ആവശ്യപ്പെട്ടു.
വൈറ്റ്ഹാവൻ പദ്ധതി ഞങ്ങളുടെ ഭാവിയെയാണ് ബാധിക്കുക. ചെറുപ്പക്കാരെ സംരക്ഷിക്കേണ്ട കടമ രാഷ്ട്രീയക്കാര്‍ക്കുണ്ട്. ഞങ്ങളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിനെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും മറ്റൊരു സമര നായകനായ ആംബ്രോസ് പറയുന്നു.
ഓസ്‌ട്രേലിയയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കൽക്കരി ഖനനം നടക്കുന്നുണ്ട്. ഏറ്റവും വലിയ കൽക്കരി വിഭവങ്ങൾ പ്രധാനമായും ക്വീൻസ്ലാന്റിലും ന്യൂ സൗത്ത് വെയിൽസിലുമാണ്. ഓസ്ട്രേലിയയിൽ ഖനനം ചെയ്ത കൽക്കരിയുടെ 70% കയറ്റുമതിക്കായാണ് നീക്കിവെക്കുന്നത്.
കൂടുതലും കിഴക്കൻ ഏഷ്യയിലേക്കാണ് ഇവ പോകുന്നത്. ബാക്കി ഭൂരിഭാഗവും വൈദ്യുതി ഉൽപാദനത്തിൽ ഉപയോഗിക്കുന്നു. ഓസ്‌ട്രേലിയയിലെ കൽക്കരി ഉത്പാദനം 2005 നും 2010 നും ഇടയിൽ 13.6 ശതമാനവും 2009 നും 2010 നും ഇടയിൽ 5.3 ശതമാനവുമാണ് വർദ്ധിച്ചത്.
2016 ൽ ഓസ്ട്രേലിയയാണ് ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്തത്. ആഗോള കയറ്റുമതിയുടെ 32% (മൊത്തം 1,213 മെട്രിക് ടണ്ണിൽ 389 മെട്രിക് ടൺ) മായിരുന്നു ഓസ്ട്രേലിയയുടെ കയറ്റുമതി.
6.9% ആഗോള ഉൽപാദനവുമായി കല്‍ക്കരി ഖനനത്തില്‍ നാലാം സ്ഥാനത്താണ് (മൊത്തം 7,269 മെട്രിക് ടണ്ണിൽ 503 മെട്രിക് ടൺ) ഇന്ന് ഓട്രേലിയ. എന്നാല്‍ ഉൽപാദിപ്പിക്കുന്നത്തിന്റെ 77 % കയറ്റുമതി ചെയ്തുന്നു (മൊത്തം 503 മെട്രിക് ടണ്ണിൽ 389 മെട്രിക് ടൺ).
ഈ കണക്കുകളില്‍ നിന്ന് തന്നെ ഓസ്ട്രേലിയ വര്‍ഷാവര്‍ഷം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ഭീകരത മനസിലാക്കാം.
ഓസ്ട്രേലിയ പുറം തള്ളുന്ന മൊത്തം ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 29 % ഉൽപാദിപ്പിക്കുന്നത് വൈദ്യുതിക്കായി കൽക്കരി കത്തിക്കുന്നതിനെ തുടര്‍ന്നാണെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യന്‍ വ്യവസായിയായ അദാനിക്കും ഓസ്‌ട്രേലിയയില്‍ സ്വന്തമായി ഖനികളുണ്ട്. അദാനിയുടെ ഖനികള്‍ക്കെതിരെയും പലയിടത്തും തദ്ദേശീയജനത സമരത്തിലാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.