കാലാവസ്ഥാ വ്യതിയാനം; വെനീസ് നഗരം വീണ്ടും വെള്ളപ്പൊക്കത്തില്‍
കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കം ഒരു ബില്യണ്‍ പൌണ്ടിന്‍റെ നഷ്ടമുണ്ടായതിന് പുറകെ ഈ വര്‍ഷവും വെനീസ് നഗരം വെള്ളപ്പൊക്കത്താല്‍ വലയുകയാണ്. കനത്ത മഴയും കാറ്റും നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. ഇന്ന് രാവിലെ നഗരത്തില്‍ 122 സെന്‍റീമീറ്റർ ഉയരത്തില്‍ വെള്ളം കയറിയതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രൊയേഷ്യയിൽ നിന്നുള്ള ശക്തമായ സിറോക്കോ കാറ്റിനെ തുടര്‍ന്ന് വീശിയടിച്ച് മഴയില്‍ ചരിത്രപരമായ ഇറ്റാലിയൻ നഗരത്തിന് ചുറ്റും ഒഴുകിയിരുന്ന രണ്ട് നദികളിലെയും ജലനിരപ്പുയര്‍ത്തി. ഇതോടൊപ്പം വേലിയേറ്റവും ഉണ്ടായതോടെ ജലനിരപ്പ് 145 സെന്‍റീമീറ്റര്‍ ഉയരുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ സമുദ്രനിരപ്പ് 120 സെന്‍റീമീറ്റർ വരെ ഉയരുമെന്ന് അറിയിച്ചിരുന്നു. വെള്ളപ്പൊക്കം തടയുന്നതിനായി പണിത കവാടങ്ങള്‍ പ്രവർത്തിക്കുന്ന 130 സെന്‍റീമീറ്റർ പരിധിക്ക് താഴെയാണ് ഇത്.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നഗരത്തിലെ സെന്‍റ് മാർക്ക്സ് സ്ക്വയർ എന്നറിയപ്പെടുന്ന പിയാസ സാൻ മാർക്കോ വെള്ളപ്പൊക്കത്തിൽ മുങ്ങി.
സാൻ മാർക്കോയിലെ ബസിലിക്കയുടെ പ്രൊക്യൂറേറ്റർ കാർലോ ആൽബർട്ടോ ടെസ്സെയ്ൻ സ്ഥിതിഗതികൾ ഭയങ്കരമാണെന്നും ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തില്‍ വെള്ളം കയറിയതായും നാശനഷ്ടമുണ്ടാകുമെന്നും പറഞ്ഞു. വെള്ളം ഇനിയും ഉയർന്നാൽ ചാപ്പലുകളിലെല്ലാം വെള്ളപ്പൊക്കമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ക്രൊയേഷ്യയിൽ നിന്ന് വീശിയടിക്കുന്ന ശക്തമായ സിറോക്കോ കാറ്റും അതിനെ തുടര്‍ന്നുണ്ടായ മഴയും വെനീസിന് ചുറ്റുമുള്ള രണ്ട് നദികളില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് ജലം 145 സെന്‍റീമീറ്റർ ഉയരത്തിലെത്തിയതായി നഗര മേയർ ലുയിഗി ബ്രുഗ്നാരോ പറഞ്ഞു.
അതേസമയം വെനീസിലെ വെള്ളപ്പൊക്ക പ്രവചനങ്ങള്‍ ബുധനാഴ്ച വെള്ളം 120 സെന്‍റീമീറ്ററായി കുറയുമെന്നും വ്യാഴാഴ്ച 135 സെന്‍റീമീറ്റർ വരെ ഉയരുമെന്നും മുന്നറിയിപ്പ് നല്‍കി.
ഭൂനിരപ്പ് താഴ്ന്ന നഗരത്തിന്‍റെ ഭൂപ്രകൃതിയോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശക്തമായതോടെ ഇന്ന് വെനീസിലെ വെള്ളപ്പൊക്കം ഒരു നിത്യസംഭവമോ പതിവോ ആയിത്തീര്‍ന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ശക്തമായ മഴയും വേലിയേറ്റവും വെനീസിനെ മുക്കിക്കളയുന്നു.
നഗരത്തില്‍ 140 സെന്‍റീമീറ്ററിന് മുകളിൽ രേഖപ്പെടുത്തിയ 24 വേലിയേറ്റങ്ങളിൽ 15 എണ്ണം ഇതിനകം സംഭവിച്ചു. രണ്ട് ദശകത്തിനുള്ളില്‍ നഗരത്തിലെ സെന്‍റ് മാർക്ക്സ് സ്ക്വയറിനെ ഒരു മീറ്ററോളം വെള്ളത്തില്‍ മുക്കിയ അഞ്ച് വെള്ളപ്പൊക്കമുള്‍പ്പെടെയാണിത്.
1984-ൽ രൂപകൽപ്പന ചെയ്ത മൾട്ടി-ബില്യൺ യൂറോ മോസ് പദ്ധതിയുടെ നിർമ്മാണം 2003-ൽ ആരംഭിച്ചെങ്കിലും പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസവും ചെലവ് വര്‍ദ്ധിച്ചതും അഴിമതിയും പദ്ധതിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചു.
വെള്ളപ്പൊക്കം നിയന്ത്രിക്കാനുണ്ടാക്കിയ 78 മഞ്ഞ തടയിണകള്‍ ജൂലൈയിൽ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവ ഒക്ടോബറിൽ വീണ്ടും ഉയർത്തി. കഴിഞ്ഞ വർഷം വെനീസിൽ മൂന്ന് തവണയാണ് ( നവംബറിൽ രണ്ട് തവണയും ഡിസംബറിൽ ഒരു തവണയും ) വെള്ളപ്പൊക്കമുണ്ടായത്. ഒരു ബില്യൺ യൂറോയുടെ നാശനഷ്ടമാണ് ഇത് സൃഷ്ടിച്ചത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 2019 നവംബറിൽ ഇറ്റലിയില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആ വെള്ളപ്പൊക്കത്തില്‍ ചരിത്രപരമായ സെന്റ് മാർക്ക് ബസിലിക്കയിൽ വെള്ളം കയറി. സെന്റ് മാർക്ക് ബസിലിക്കയിൽ മാത്രം ദശലക്ഷക്കണക്കിന് പൗണ്ട് വരെ നാശനഷ്ടമുണ്ടായതായി വെനീസ് അധികൃതർ പറഞ്ഞു.
ഈ വർഷം ജൂണിൽ, കൊറോണാ രോഗാണു വ്യാപനത്തിനിടെ വെനീസ് നഗരം വീണ്ടും നാലിലൊന്ന് റെക്കോർഡ് ഉയർന്ന വേലിയേറ്റത്തിൽ മുങ്ങി. ജൂണില്‍ ഇറ്റലിയുടെ അതിർത്തികൾ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് രണ്ട് ദിവസത്തിന് ശേഷമുണ്ടായ വെള്ളപ്പൊക്കം വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്.
2019 നവംബർ 12 നുണ്ടായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ ഏകദേശം 90% ശതമാനം പ്രദേശവും വെള്ളപ്പൊക്കത്തിനടിയിലായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് വെനീസിലെ വെള്ളപ്പൊക്കം ഒരു സ്ഥിരം പ്രശ്നമായി മാറുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വരും വര്‍ഷങ്ങളില്‍ ഇത് രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്.