മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്... പടര്‍ന്ന് പിടിച്ച് കൊറോണ വൈറസ്
ചൈന, ഒടുവില്‍ കുറ്റസമ്മതം നടത്തി. കൊറോണ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന്. ചൈനയില്‍ രോഗികളെ പരിചയിച്ചവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടരുമെന്ന് സമ്മതിക്കാന്‍ ചൈന തയ്യാറായത്. നാല് രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗത്തിന്‍റെ തീവ്രതയനുസരിച്ച് അന്താരാഷ്ട്രാ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോക ആരോഗ്യ സംഘടന ഒരുങ്ങുകയാണ്.
ഇതിനിടെ ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നതായും ചൈന ഔദ്ധ്യോഗീകമായി പ്രഖ്യാപിച്ചു. പലസ്ഥലങ്ങളിലും രോഗികളെ പരിചരിച്ചവർക്കും രോഗം പടർന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുതുടങ്ങി. കാണാം ആ കഴ്ചകള്‍.
ചൈനയില്‍ 'കൊറോണ'യെന്ന മാരക വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ആരോഗ്യപരിശോധന തുടങ്ങി.
രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് പരിശോധനകള്‍ നടത്തുക. ചൈനയിൽ നിന്നുള്ള യാത്രക്കാരെയാണ് ആദ്യഘട്ടത്തിൽ സ്ക്രീനിംഗിന് വിധേയരാക്കുന്നത്.
വൈറസ് ബാധയെ തുടർന്ന് ദില്ലി അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കർശനമാക്കി. ചൈനയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ വിദഗ്ദ്ധ പരിശോധന നടത്തും.
കൊൽക്കത്ത, മുംബൈ വിമാനത്താവളത്തിലും പരിശോധന ഉണ്ടാകും. ഓസ്ട്രേലിയ, തായ്‍ലൻറ്, നേപ്പാൾ എന്നിവിടങ്ങളിലും രോഗ പരിശോധന കർശനമാക്കി.
ചൈനീസ് സ്കൂളുകളില്‍ നീണ്ട അവധിയാണ് അടുത്ത മാസങ്ങളില്‍. ഈ സമയത്ത് ചൈനയില്‍ പഠനത്തിനെത്തിയ വിദേശ വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ച് പോകും.
ഇന്ത്യയില്‍ നിന്ന് ഏതാണ്ട് ആയിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് ചൈനയിലെ വിവിധ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്നത്.
ഇവരുടെ തിരിച്ച് വരവ്, വൈറസ് ബാധയെ തുടര്‍ന്ന് ആശങ്കയിലായി. അതോടൊപ്പം ചൈനയില്‍ ഏറ്റവും കൂടുല്‍ പേര്‍ ആഭ്യന്തര വിനോദയാത്ര ചെയ്യുന്നതും വരാനിരിക്കുന്ന മാസങ്ങളിലാണ്. ഇത് വൈറസ് വ്യാപനത്തിന് കാരണമാകുമോയെന്ന ഭയത്തിലാണ് ചൈനീസ് ആരോഗ്യവകുപ്പ്.
വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി.
നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്.
ചൈനീസ് വിമാനത്താവളത്തില്‍ സജ്ജീകരിച്ച പ്രത്യേക ക്യാമറ ഘടിപ്പിച്ച നിരീക്ഷണ സംവിധാനം.
ഇതിനിടെയാണ് 'കൊറോണ വൈറസ്' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് ചൈന സ്ഥിരീകരിച്ചത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് 'കൊറോണ' എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ വൈറസ് ബാധ കൂറേകൂടി നന്നായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ വന്‍ തിരിച്ചടിയായി. ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് 'കൊറോണ' വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക.
തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക. 2002-03 വര്‍ഷങ്ങളില്‍ ചൈനയിലും ഹോംഗ്‌കോംഗിലും പടര്‍ന്നുപിടിച്ച 'സാര്‍സ്' വൈറസിന്‍റേതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് 'കൊറോണ'വൈറസിലും നടക്കുന്നത്.
'സാര്‍സ്' മൂലം ഏതാണ്ട് 650 പേരാണ് ചൈനയിലും ഹോംഗ്‌കോംഗിലും അക്കാലയളവില്‍ മരിച്ചത്. ഇതേ തീവ്രതയാണ് 'കൊറോണ'യ്ക്കും ഉള്ളതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും വൈകാതെ രോഗിയുടെ ആരോഗ്യനില സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നതായിരുന്നു 'സാര്‍സ്'ന്‍റെ രീതി.
അതിന് സമാനമായാണ് 'കൊറോണ'യും പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. 2002-03 വര്‍ഷങ്ങളില്‍ 37 രാജ്യങ്ങളിലായി പടര്‍ന്ന സാര്‍സ് തൊള്ളായിരത്തോളം ജീവനുകളാണ് അന്ന് കവര്‍ന്നെടുത്തത്. ഏകദേശം പതിനായിരം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.
ഇതിന്‍റെ ബാക്കിപത്രമാണോ ഇപ്പോള്‍ പടരുന്ന 'കൊറോണ'യെന്നതാണ് ആശങ്കയുണ്ടാക്കുന്ന സംശയം. ചൈനയിലെ 'വുഹാന്‍' എന്ന നഗരത്തിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 'കൊറോണ' റിപ്പോര്‍ട്ട് ചെയ്തത്.
ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുകയും എന്നാല്‍ ന്യൂമോണിയ അല്ലെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് ഡോക്ടര്‍മാരില്‍ ഇത് സംശയം ജനിപ്പിച്ചത്. പിന്നീട് നടത്തിയ വിശദപരിശോധനകളിലാണ് ഭീകരനായ വൈറസാണ് അസുഖത്തിന് പിന്നിലെന്ന് മനസിലാക്കാനായത്.
ആയിരത്തിലേറെ പേര്‍ക്ക് വുഹാനില്‍ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ പക്ഷേ, ചൈന ഇക്കാര്യം നിഷേധിക്കുകയാണ്.
ആകെ നാല്പത്തിയൊന്ന് പേര്‍ക്ക് മാത്രമാണ് രോഗമുള്ളതെന്നും മൂന്ന് പേര്‍ മാത്രമാണ് മരണപ്പെട്ടതെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ വിശദീകരണം.
എന്നാല്‍ 300 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായിട്ടാണ് ചൈന ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ ദില്ലി സ്വദേശിയായ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ദില്ലി സ്വദേശിനിയായ പ്രീതി മഹേശ്വരി ചൈനയില്‍ സ്കൂള്‍ ടീച്ചറായി ജോലി ചെയ്യുകയാണ്.
വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന തുടങ്ങാന്‍ ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചൈനയിലേക്ക് യാത്ര പോകുന്നവര്‍ക്ക് പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തേ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എങ്കിലും യാത്രയ്ക്കോ കച്ചവടത്തിനോ മറ്റ് വിലക്കുകളോ നിയന്ത്രണങ്ങളോ ഇതുവരെ വന്നിട്ടില്ല.
ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒടുവിലായി ദക്ഷിണ കൊറിയയിലാണ് വൈറസ് സ്ഥിരീകിരിച്ചിരിക്കുന്നത്. ജപ്പാന്‍, തായ്ലാന്റിലും 'കൊറോണ' സ്ഥിരീകരിച്ചു. ഇത് ആശങ്കയുയര്‍ത്തി.
ചൈനയിലെ വുഹാനില്‍ നിന്ന് സിയൂളിലെ ഇഞ്ചിയോണ്‍ വിമാനത്താവളം വഴി ദക്ഷിണകൊറിയയിലെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം നാലായി.
കഴിഞ്ഞ ദിവസം ജപ്പാനില്‍ ഒരാള്‍ക്കും തായ്ലന്റില് രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എല്ലാവരും അടുത്തിടയായി ചൈനയിലെ വുഹാനില്‍ പോയി വന്നവരാണ്.