24 മണിക്കൂറിനുള്ളില്‍ 4,000 ത്തിലധികം മരണം; കൊവിഡില്‍ വിറങ്ങലിച്ച് ബ്രസീല്‍
കൊറോണാ രോഗബാധയില്‍ നിന്ന് ലോകം ഏതാണ്ട് മുക്തമാകുന്നതിന്റെ ചെറിയ ചില അനുരണനങ്ങള്‍ കണ്ടതോടെ പല രാജ്യത്ത് നിന്നും സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും അപ്രത്യക്ഷമായി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതും ഇതിനൊരു കാരണമായി. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ മഹാരാഷ്ട്ര അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് വീണ്ടും ലോക്ഡൌണ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യയില്‍ കൊറാണാ രോഗാണുബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍, കൊവിഡ് രോഗാണുവിന്റെ ആദ്യ തരംഗത്തിലെന്ന പോലെ അതിശക്തമായ വ്യാപനമാണ് ബ്രസീലില്‍ രണ്ടാമതും ഉണ്ടായിരിക്കുന്നതെന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 4,000 ത്തിലധികം പേരാണ് കൊവിഡ് രോഗാണുബാധ മൂലം മരണമടഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രസീലിലെ ആരോഗ്യമേഖല പാടെ തകര്‍ന്നിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ആശുപത്രികളെ തിരക്ക് വളരെ കൂടുതലാണ്. ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയ രോഗികളില്‍ പലരും ആശുപത്രിയില്‍ കാത്തിരിക്കുന്നതിനിടെ വീണ് മരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ മൊത്തം മരണസംഖ്യ ഇപ്പോൾ ഏകദേശം 3,37,364 ആണെന്ന് കൊവിഡ് രോഗാണുവിനെ കുറിച്ചുള്ള രാജ്യാന്തര കണക്കുകള്‍ സൂക്ഷിക്കുന്ന വേള്‍ഡോ മീറ്ററിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതായത് 5,70,260 പേര് മരിച്ച അമേരിക്കയ്ക്ക് തൊട്ട് പുറകിലാണ് ബ്രസീലിലെ മരണ സംഖ്യ.
3,15,60,438 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗാണു ബാധ രേഖപ്പെടുത്തിയത്. ബ്രസീലില്‍ ഇത് 1,31,06,058 ആണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലാകത്തെ 1,28,01,785 പേര്‍ക്ക് ഇതുവരെയായി രോഗബാധയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ ഇതുവരെയായി 1,66,208 കൊവിഡ് രോഗികള്‍ക്കാണ് ജീവന് നഷ്ടമായത്. ഇന്ത്യയില്‍ ആയിരത്തിലധികമാണ് ഒരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് ബാധിതരുടെ എണ്ണം.
ബ്രസീലില്‍ കൊവിഡ് രോഗാണുവിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ തീരിയില്‍ വ്യാപിക്കുമ്പോഴും രാജ്യത്ത് ലോക്ഡൌണ് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് പ്രസിഡന്റ് ജെയര്‍ ബോള്‍സെനാരോ പറയുന്നത്.
കൊവിഡ് രോഗാണു രാജ്യത്ത് ഉണ്ടാക്കിയ നഷ്ടത്തേക്കാള്‍ ഭീകരമായിരിക്കും ലോക്ഡൌണ് പ്രഖ്യാപിച്ചാല്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടം എന്നാണ് പ്രസിഡന്റ് ജെയര്‍ ബോള്‍സെനാരോയുടെ വാദം.
ഇതേതുടര്‍ന്ന് കോടതി ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും പ്രാദേശിക ഭരണാധികാരികള്‍ എടുത്തുകളയാന്‍ ശ്രമിച്ചതായും വാര്‍ത്തയുണ്ട്. രാഷ്ട്രപതി ഭവന് മുന്നിലെത്തിയ തന്റെ അനുകൂലികളോട്, ക്വാറന്റീന് നിയന്ത്രണത്തെ ബോള്‍സെനാരോ വിമര്‍ശിച്ചു.
ക്വാറന്റീനില്‍ കഴിഞ്ഞാല്‍ അമിതവണ്ണത്തിനും വിഷാദരോഗത്തിനും അടിമപ്പെടേണ്ടിവരുമെന്നായിരുന്നു ബോള്‍സെനാരോയുടെ വാദം. എന്നാല്‍ കൊവിഡ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുണ്ടായ 4,195 മരണങ്ങളെക്കുറിച്ച് മാത്രം അദ്ദേഹം ഒന്നും പറഞ്ഞില്ല.
രാജ്യത്ത് ഇതുവരെയായി ഒരു കോടി മുപ്പത് ലക്ഷം പേര് കൊവിഡ് രോഗ ബാധയുണ്ടായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ച് മാസത്തില്‍ കോവിഡ് -19 രോഗാണുബാധിച്ച് ബ്രസീലില്‍ 66,570 പേരാണ് മരിച്ചത്. ഇത് മുമ്പത്തെ പ്രതിമാസ നിരക്കിന്റെ ഇരട്ടിയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
ബ്രസീലിലെ മിക്ക സംസ്ഥാനങ്ങളിലും, കോവിഡ് -19 രോഗബാധയുള്ളവരില്‍ 90% പേരും തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ സ്ഥാപനമായ ഫിയോക്രൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ഓക്സിജന്റെയും മരുന്നുകളുടെയും വിതരണം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും പല നഗരങ്ങളും സംസ്ഥാനങ്ങളും ലോക്ഡൌണില് ഇളവുകള്‍ കൊണ്ട് വരാന്‍ തയ്യാറാകുന്നില്ല.
പ്രസിഡന്റ് ജെയർ ബോൾസെനാരോയുടെ ആന്റി-ലോക്ക്ഡൗൺ വിവരണമാണ് വിജയിച്ചതെന്നാണ് പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെ ഉപദേശിക്കുന്ന ബ്രസീലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പോളിസി സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മിഗുവൽ ലാഗോ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
മേയർമാരെയും ഗവർണർമാരെയും സാമൂഹികമായി ഇടപഴകാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന ബിസിനസുകാര്‍ക്ക് ലോക്ഡൌണ് പ്രഖ്യാപിച്ചാല്‍ നഷ്ടമാണ് ഉണ്ടാവുക. അതിനാല്‍, സര്‍ക്കാര്‍ അത്തരം നിര്‍ദ്ദേശങ്ങളെ നിരാകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, രാജ്യത്ത് പ്രസിഡന്റിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് കൂടിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഗവ്യാപനം മൂര്‍ദ്ധന്യത്തിലെത്തുമ്പോഴും ലോക്ഡൌണ് പ്രഖ്യാപിക്കാതെ രാജ്യം തുറന്നിടാന്‍ ആവശ്യപ്പെടുന്നതും കൃത്യമായി പരീക്ഷണങ്ങള്‍ നടത്താത്ത മരുന്നുകള്‍ രാജ്യത്ത് വിതരണത്തിനെത്തിച്ചതും ഏറെ വിമര്‍ശനമാണ് നേരിടുന്നത്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് പരാജയപ്പെട്ടെന്നാണ് ജനം കരുതുന്നതും.
2021 പ്രതിരോധ കുത്തിവയ്പ്പുകളുടെ വർഷമാക്കുമെന്നായിരുന്നു ജെയര്‍ ബോള്‍സെനാരോയുടെ പ്രതിജ്ഞ. എന്നാല്‍ പ്രതിരോധ മരുന്ന് വിതരണം പോലും കാര്യക്ഷമമല്ലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ ട്രാക്കറിന്റെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 8% പേർക്ക് മാത്രമേ ഒരു ഡോസെങ്കിലും കൊവിഡ് പ്രതിരോധ വാക്സിന് നൽകിയിട്ടുള്ളൂ.
എപ്പിഡെമിയോളജിസ്റ്റ് എഥേൽ മക്കിയേൽ എപിപി ന്യൂസ് ഏജൻസിയോട് പറഞ്ഞത് രാജ്യം ഭയാനകമായ അവസ്ഥയിലാണെന്നായിരുന്നു. കുറഞ്ഞത് 20 ദിവസമെങ്കില്‍ ലോക്ഡൌണിലേക്ക് പോകാതെ രാജ്യത്തെ രോഗാണുവിന്റെ വ്യാപനത്തില്‍ കുറവുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
അതിനിടെ ബ്രസീലില്‍ കൊറോണ വൈറസിന്റെ 92 വകഭേദങ്ങൾ കണ്ടെത്തിയതായി ഫിയോക്രൂസ് അറിയിക്കുന്നു. പി 1 അല്ലെങ്കിൽ ബ്രസീൽ വേരിയന്റ് ഉൾപ്പെടെ ഇത് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ പറയുന്നു. ഇത് അതിവേഗം രോഗവ്യാപനം സാധ്യമാക്കുന്ന രോഗാണു വകഭേദമാണ്.
ബ്രസീലിലെ ചില ഗവേഷകരുടെ കണക്കുകള്‍ പ്രകാരം 2020 നവംബറിൽ ആ രോഗാണുവിന്റെ വ്യാപനം ആമസോണസ് സംസ്ഥാനത്ത് വളരെ ഉയരത്തിലായിരുന്നു. സംസ്ഥാന തലസ്ഥാനമായ മനാസിൽ ഈ വകഭേദം അതിവേഗം പടർന്നുപിടിച്ചു. 2021 ജനുവരിയിൽ ഇത് 73% കേസുകളായി ഉയര്‍ന്നെന്നും കണക്കുകള്‍ പറയുന്നു.
ബ്രസീൽ വേരിയന്റിന്റെ വ്യാപനം രാജ്യത്തെ കൊവിഡ് കേസുകള്‍ മാസങ്ങളോളം വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നു. രോഗാണുവിനോടുള്ള രാജ്യത്തിന്റെ പ്രതികരണം ഒരു സമ്പൂർണ്ണ വിപത്താണെന്നായിരുന്നു വടക്കുകിഴക്കൻ ബ്രസീലിലെ പാൻഡെമിക് റെസ്പോൺസ് ടീമിന്റെ കോർഡിനേറ്ററായിരുന്ന ഡോ. മിഗുവൽ നിക്കോളലിസ് ബിബിസിയോട് പറഞ്ഞത്.
ബ്രസീലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ഒന്നിനകം ബ്രസീലില്‍ 5,00,000 മരണങ്ങൾ ഉണ്ടാവാമെന്നും അതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ കണക്കെന്നും അദ്ദേഹം വിശദമാക്കി.
എന്നാൽ വാഷിംഗ്ടൺ സര്‍വ്വകലാശാല പുറത്തുവിട്ട കണക്ക് പ്രകാരം ഇപ്പോഴത്തെ രോഗാണു വ്യാപനം ഏകദേശം 10 ശതമാനം വർദ്ധിച്ചാൽ തന്നെ രാജ്യത്ത് 6,00,000 വരെ മരണങ്ങൾ സംഭവിക്കാമെന്നാണ്.
നിരവധി തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ രോഗാണുബാധയും മരണനിരക്കിലെ വര്‍ദ്ധനയും ബ്രസീൽ വകഭേദവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നത്.