ചൈനയ്ക്കെതിരെ ജനാധിപത്യ പോരാട്ടം; ക്രിസ്മസ് രാവില്‍ ഹോങ്കോങ്ങില്‍ 25 പേര്‍ക്ക് പരിക്ക്
ചൈനയ്ക്കെതിരെ മാസങ്ങളായി തുടരുന്ന ഹോങ്കോങിന്‍റെ ജനാധിപത്യ പേരാട്ടത്തില്‍ ഇന്നലെ മാത്രം 25 പേര്‍ക്ക് പരിക്കേറ്റു. ക്രിസ്മസ് രാവിൽ ഹോങ്കോങില്‍ പ്രതിഷേധവുമായി ഇറങ്ങിയ ജനക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പിന്നീട് നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഡസനോളം പേർക്ക് പരിക്കേറ്റു. കൂടുതൽ ജനാധിപത്യം ആവശ്യപ്പെട്ട് പ്രതിഷേധക്കാർ തെരുവുകളിലും മാളുകളിലും രാത്രിവെളുക്കുവോളം പ്രതിഷേധങ്ങള്‍ തുടരുകയാണ്. കാണാം ഹോങ്കോങിന്‍റെ ജനാധിപത്യ പോരാട്ടം.
കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്ല് കാരി ലാം ഹോങ്കോങ് പാര്‍ലമെന്‍റില്‍ വെച്ചതോടെയാണ് ഹോങ്കോങില്‍ ജനാധിപത്യ പോരാട്ടങ്ങള്‍ ആരംഭിച്ചത്.
ശക്തമായ സമരത്തെ തുടര്‍ന്ന് ചൈനയുടെ അനുഗ്രഹാശിരസുകളോടെ ഭരണം നടത്തിയിരുന്ന കാരി ലാമിന് ബില്ല് ഉപേക്ഷിക്കേണ്ടി വന്നു.
എന്നാല്‍ മറ്റ് പല ബില്ലുകളിലൂടെയും ചൈന ഹോങ്കോങിന് മേല്‍ അനാവശ്യമായ പിടിമുറുക്കുകയാണെന്നാരോപിച്ചാണ് ഹോങ്കോങുകാര്‍ വീണ്ടും സമരമാരംഭിച്ചത്.
ഇന്ന് ചൈനയില്‍ നിന്ന് കൂടുതല്‍ സാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും ലഭ്യമായാല്‍ മാത്രമേ പോരാട്ടം നിര്‍ത്തുവെന്ന തീരുമാനത്തിലാണ് പ്രതിഷേധക്കാര്‍.
മോങ് കോക്കിലും സിം ഷാ സൂയിയിലെ പെനിൻസുല ഹോട്ടലിന് വെളിയിലും പ്രകടനക്കാരെ പിരിച്ചുവിടാൻ ഉദ്യോഗസ്ഥർ ഇന്നലെ കണ്ണീര്‍ വാതകം ഉപയോഗിച്ചു.
ഇതിന് ശേഷം ഷോപ്പിംഗ് മാളുകൾക്കുള്ളില്‍ കുടുങ്ങിപ്പോയവരുമായി പൊലീസ് ഏറ്റുമുട്ടുകയായിരുന്നു.
അവിടെ അവർ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയും ഒന്നിലധികം അറസ്റ്റുകൾ നടത്തുകയും ചെയ്തു.
നൂറുകണക്കിന് പ്രകടനക്കാരില്‍ പലരും മാസ്ക് ധരിച്ചാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്.
ഒരു സബ്‌വേ സ്റ്റേഷൻ കവാടത്തിലും മറ്റ് പല സ്ഥലങ്ങളിലും പൊലീസിനെ പ്രതിരോധിക്കാനായി പ്രതിഷേധക്കാര്‍ തീയിട്ടു.
ഏറ്റുമുട്ടലിൽ ഗുരുതരാവസ്ഥയിലായ ഒരാൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.
മോങ് കോക്കിലെ ഒരു എച്ച്എസ്ബിസി കെട്ടിടം നശിപ്പിക്കപ്പെട്ടു.
പ്രതിഷേധക്കാര്‍ “സ്പാർക്ക് അലയൻസ് മറക്കരുത്” എന്ന സന്ദേശം ചുവരുകളിൽ സ്പ്രേ പെയിന്‍റ് ചെയ്തതായി റേഡിയോ ടെലിവിഷൻ ഹോങ്കോംഗ് റിപ്പോർട്ട് ചെയ്തു.
മുദ്രാവാക്യം, ജനാധിപത്യ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
“ഞങ്ങളുടെ ബ്രാഞ്ചില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിൽ ഞങ്ങൾ ദുഖിതരും നിരാശരുമാണ്,” എച്ച്എസ്ബിസി ബുധനാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ഹോങ്കോങ്ങിന്‍റെ ക്രിസ്മസ് തലേന്ന് ഉണ്ടോയ കലാപം പ്രതിഷേധക്കാരും പൊലീസും തമ്മിൽ ആറുമാസത്തിലേറെ നീണ്ട സംഘർഷങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്നു.
കുറ്റവാളി കൈമാറ്റ ബില്ല് പിന്‍വലിച്ചെങ്കിലും ഒരു ദശകത്തിനിടെ ഹോങ്കോങ് ആദ്യത്തെ മാന്ദ്യത്തിലേക്കാണ് നീങ്ങിയത്.
ബിൽ പിൻവലിച്ചെങ്കിലും, നഗര പിതാവിന്റെ തെരഞ്ഞെടുപ്പ് ഉൾപ്പെടെ കൂടുതൽ ജനാധിപത്യ അധികാരങ്ങള്‍ക്കായി ഹോങ്കോങ് ജനത ചൈനീസ് അധികാരികളുമായി പ്രതിഷേധത്തിലാണ്.
പ്രതിഷേധം പുതുവർഷത്തിലും തുടരുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ഹോങ്കോങ്ങിലെ ഏറ്റവും വലിയ സമാധാനപരമായ പ്രതിഷേധത്തിന്റെ സംഘാടകനായ സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ട് ജനുവരി 1 ന് ഹോങ്കോങ് നഗര കേന്ദ്രത്തിലൂടെ മാർച്ച് നടത്താൻ ആഹ്വാനം ചെയ്തു കഴിഞ്ഞു.