- Home
- News
- International News
- DLH Cargo Plane: പറന്നുയര്‍ന്നു, പിന്നെ തിരിച്ചിറക്കി; രണ്ടായി മുറിഞ്ഞ് വീണ് ഡിഎച്ച്എല്ലിന്‍റെ ചരക്ക് വിമാനം
DLH Cargo Plane: പറന്നുയര്‍ന്നു, പിന്നെ തിരിച്ചിറക്കി; രണ്ടായി മുറിഞ്ഞ് വീണ് ഡിഎച്ച്എല്ലിന്‍റെ ചരക്ക് വിമാനം
കോസ്റ്റാറിക്കയില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് പോവുകയായിരുന്ന ഡിഎല്‍എച്ചിന്‍റെ ചരക്ക് വിമാനം ഹൈഡ്രോളിക് പ്രശ്നങ്ങളെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി. ലാന്‍റിങ്ങിനിടെ വിമാനത്തിന്‍റെ പുറക് വശം തകര്‍ന്നു. ലാന്‍റിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് തിരിയുന്നതിനിടെ വിമാനം ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പുറക് വശത്ത് ഭാരം കൂടുകയും വിമാനത്തിന്‍റെ പുറക് വശം രണ്ടായി മുറിഞ്ഞ് വീഴുകയുമായിരുന്നു. ഡിഎല്‍എച്ചിന്‍റെ ഫ്ലൈറ്റ് നമ്പര്‍ D07216 എന്ന ചരക്ക് വിമാനം ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് സാൻ ജോസിൽ നിന്ന് ഗ്വാട്ടിമാല സിറ്റിയിലേക്ക് പറന്നത്. ഏകദേശം ഒരു മണിക്കൂറോളം വിമാനം ആകാശത്ത് പറക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാര്യങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. '

ഇന്ന് രാവിലെ പ്രാദേശിക സമയം രാവിലെ 10.30 ഓടെ പറന്നുയര്‍ന്ന ജുവാൻ സാന്താമരിയ എയർപോർട്ടിൽ തന്നെ വിമാനം തിരിച്ചെത്തി. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ സിമ്പിൾ ഫ്ലൈയിംഗ് അനുസരിച്ച് അപകടകരമായ വസ്തുക്കളുമായി സഞ്ചരിക്കുകയായിരുന്ന വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി, പെട്ടെന്ന് കുത്തനെ വലത്തേക്ക് തിരിഞ്ഞു.
വിമാനം നിശ്ചലമാകുന്നതിന് മുമ്പ് ടയറുകളുടെ അടിയിൽ നിന്ന് പുകയുയര്‍ന്നിരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിന്‍റെ വാലറ്റത്ത് നിന്ന് തീപ്പൊരികൾ പറന്നു. മെയ്‌ഡേ ലാൻഡിംഗിന് ശേഷം ക്രൂവിന് വിമാനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടിരുന്നു.
ലാന്‍റിങ്ങിനിടെ വിമാനത്തിന്‍റെ രണ്ട് ഗിയർ സ്‌ട്രട്ടുകളും തകര്‍ന്നതായി എയ്‌റോ ഇൻസൈഡ് റിപ്പോർട്ട് ചെയ്തു. ലാൻഡിംഗിന്‍റെ ഭാരം വഹിക്കുന്ന വിമാനത്തിലെ മെക്കാനിസമാണ് ഗിയർ സ്ട്രട്ട്. വിമാനത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടിയന്തര സഹായ വാഹനങ്ങളാൽ വലയം ചെയ്യപ്പെട്ട നിലയിലായിരുന്നു വിമാനം.
വിമാനത്തില്‍ നിന്ന് തീപ്പൊരി ഉയര്‍ന്നപ്പോള്‍ തന്നെ അഗ്നിശമന സേനാംഗങ്ങൾ വെള്ളം ഒഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാല്‍ അതിനിടെ വിമാനം ഒരു വശത്തേക്ക് ചെരിഞ്ഞതോടെ വിമാനത്തിന്‍റെ ചിറക് നിലത്ത് മുട്ടി.
പുറക് വശം മുറിഞ്ഞ് തൂങ്ങിയതോടെ വിമാനത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടമാകുകയും മുന്‍ഭാഗം ഉയരുകയും ചെയ്തു. ഇതിനിടെ വിമാനത്തിന്‍റെ വാലറ്റം പ്രധാനഭാഗത്ത് നിന്നും പൂര്‍ണ്ണമായും വേര്‍പെട്ടിരുന്നു.
വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ 21,000 അടി ഉയരത്തിൽ എത്തിലെത്തിയിരുന്നു. പിന്നീടിത് സാൻ ജോസ് നഗരത്തിന് മുകളിലേക്ക് പറക്കാനായി തയ്യാറെടുത്തു. എന്നാല്‍, പസഫിക് സമുദ്രത്തിന്‍റെ തീരത്തിന് മുകളില്‍ പറന്ന് കളിച്ച വിമാനം എയർപോർട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നെന്ന് അതിന്‍റെ യാത്രാവഴി സൂചിപ്പിച്ചു.
ബോയിംഗ് 757 ന് ലാന്‍റിംഗ് സമയത്ത് വിമാനത്തിന്‍റെ ഭാരം കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി ഇന്ധനം കത്തിച്ച് കളയേണ്ടത് അത്യാവശ്യമാണ്. ഭാരം കുറയ്ക്കുന്നതിനായി ഇന്ധനം കത്തിച്ച് കളയാനാണോ വിമാനം അത്രയും നേരം ആകാശത്ത് പറന്നതെന്ന് സംശയിക്കുന്നു.
സിംപ്ലി ഫ്ലൈയിംഗ് അനുസരിച്ച് വിമാനത്തിന് 22 വർഷം പഴക്കമുണ്ടായിരുന്നു, 2010 ഒക്ടോബറിൽ ചരക്ക് വിമാനമായി രൂപാന്തരപ്പെടുന്നതിന് മുമ്പ് തായ്‌വാന്‍ കമ്പനിയായ ഈസ്റ്റേൺ എയർ ട്രാൻസ്‌പോർട്ടിന്‍റെ യാത്രാ വിമാനമായിരുന്നു ഇത്.
വിമാനം ലാന്‍റിങ്ങിനായി താഴ്ന്ന് പറക്കുമ്പോള്‍ തന്നെ പൈലറ്റ് പാരച്ചൂട്ട് വഴി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്ക് ചെറിയ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൈലറ്റിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല.
വിമാനത്തിന് എന്താണ് സംഭവച്ചതെന്നറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിഎച്ച്എല്‍ അറിയിച്ചു. വിമാനം തര്‍ന്നു വീണ ജുവാൻ സാന്താമരിയ എയര്‍പോട്ടില്‍ നിന്ന് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റ് വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയത്.
ചരക്ക് വിമാനം തകര്‍ന്ന് വീണതോടെ എയര്‍പോര്‍ട്ട്, അധികൃതര്‍ അടച്ചിരുന്നു. അഞ്ച് മണിക്കൂര്‍ എയര്‍പോട്ട് അടച്ചിട്ടതോടെ 8,500 യാത്രക്കാരെയും 57 വാണിജ്യ, ചരക്ക് വിമാനങ്ങളെയും ദുരന്തം ബാധിച്ചതായി എയറിസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam