ഇന്തോനേഷ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഏഴ് മരണം
ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു ഇതേതുടര്‍ന്ന് ജനങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ താഴ്ചയിൽ മജെനെ നഗരത്തിന് വടക്കുകിഴക്കായി ആറ് കിലോമീറ്റർ (3.73 മൈൽ) ദൂരത്തായിരുന്നെന്ന് ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന്.
രാജ്യത്തെ ദുരന്ത ലഘൂകരണ ഏജൻസിയുടെ ആദ്യ റിപ്പോര്‍ട്ടനുസരിച്ച് നാല് പേർ മരിക്കുകയും 637 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാമുജുവിൽ മൂന്ന് പേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രാദേശിക സമയം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ 60 വീടുകൾ തകര്‍ന്നു. ഭൂകമ്പമുണ്ടായപ്പോള്‍ ആയിരക്കണക്കിന് പേർ വീടുകളിൽ നിന്ന് ഇറങ്ങിയോടി. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക)
ഭൂകമ്പം ഏഴു സെക്കന്‍റ് നേരത്തേക്ക് നീണ്ടുനിന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പ് ഇല്ല. ഭൂകമ്പത്തിന് ശേഷം ജനങ്ങള്‍ ബൈക്കുകളില്‍ ഉയര്‍ന്ന് പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പോകുന്ന വീഡിയോകള്‍ ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
രണ്ട് വലിയ ഹോട്ടലുകൾ, ഗവർണരുടെ ഓഫീസ്, ഒരു മാൾ എന്നിവയുൾപ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുപറ്റിയെന്നും ഒരു പാലവും തകര്‍ന്നെന്നും പ്രദേശവാസിയായ സുധീര്‍മന്‍ സാമുവല്‍ റോയിറ്റേഴ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വെസ്റ്റ് സുൽവേസി ഗവർണറുടെ ഓഫീസും വൈദ്യുതി വിതരണവും തകർന്നതായി ദുരന്ത നിവാരണ ഏജൻസിയും അറിയിച്ചു.
ഇന്നലെയുണ്ടായ ഇതേ ജില്ലയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. അതിന് പുറകെ ഇന്ന് 6.2 തീവത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് പുലര്‍ച്ചെയുണ്ടായത്.
ഇന്നലത്തെ ഭൂകമ്പത്തില്‍ തന്നെ നിരവധി വീടുകള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി 24 മണിക്കൂറിനുള്ളില്‍ ചെറുതും വലുതമായ നിരവധി ഭൂകമ്പങ്ങള്‍ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രദേശത്ത് മൂന്നോളം മണ്ണിടിച്ചിലുകള്‍ക്കും സാധ്യതയുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
പസഫിക്ക് സമുദ്രത്തിലെ പ്രശസ്തമായ 'റിങ്ങ് ഓഫ് ഫയര്‍' എന്ന സജീവമായ ടെക്റ്റോണിക് മേഖല ഇന്തോനേഷ്യയ്ക്ക് സമീപത്താണ്. ഇതാണ് സജീവമായ ഭൂകമ്പത്തിന് കാരണം.
2018 ല്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച സുനാമിയില്‍ സുലാവാസിയിലെ പാലു നഗരം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ആയിരക്കണക്കിന് ആളുകള്‍ അന്ന് മരിച്ചിരുന്നു.
ഇന്തോനേഷ്യയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍.
മരണ സംഖ്യയും പരിക്കേറ്റവരുടെ എണ്ണവും കൂടാന്‍ സാധ്യതയുണ്ട്.