കൊറോണക്കാലത്തെ മുഖാവരണങ്ങള്‍ കാണാം
ചൈനയിലെ വുഹാനില്‍ കൊവിഡ്19 രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിങ്ങനെ വന്‍കരകളായ വന്‍കരകളിലേക്ക് കടല്‍ കടന്ന് കൊറോണാ വൈറസ് പറന്നുചെന്നു. അഞ്ച് മാസങ്ങള്‍ക്കിപ്പുറം കൊവിഡ് 19 ന്‍റെ രോഗവ്യാപനം നടക്കാത്ത ഒരു രാജ്യം പോലും ലോകത്ത് ഇല്ലെന്ന നിലയിലാണ് കാര്യങ്ങള്‍. ഇതുവരെയായി 27,26,849 പേര്‍ക്ക് കൊവിഡ് 19 ബാധ രേഖപ്പെടുത്തി. 1,91,090 പേര്‍ കൊറോണാ വൈറസ് ബാധമൂലം മരിച്ചു. എന്നാല്‍ മരണനിരക്ക് പലതും തെറ്റാണെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ചൈന മരണനിരക്ക് കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍, 50,243 പേര്‍ മരിച്ച അമേരിക്കയില്‍ ഏതാണ്ട് 25,000 മരണങ്ങള്‍ രേഖപ്പെടുത്താതെ പോയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കാര്യങ്ങള്‍ എന്ത് തന്നെയായാലും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. ഇതുവരെയായും മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത കൊറോണയ്ക്കെതിരെ സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും പ്രതിരോധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതോടെ ലോകത്ത് മുഖാവരണ നിര്‍മ്മാണം ആരംഭിച്ചു. ഒരു പക്ഷേ, ഈ കോറോണക്കാലത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന നിര്‍മ്മാണവും മുഖാവരണത്തിന്‍റെതാണ്. ഇന്ത്യയുടെ പ്രഥമ വനിത സവിതാ കോവിന്ദ് മുഖാവരണം തയ്ക്കുന്ന ചിത്രത്തോടെയായിരുന്നു ഇന്ന് ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍ ഇറങ്ങിയത്. കാണാം ലോകത്തിലെ വ്യത്യസ്ത മുഖാവരണങ്ങള്‍.
മുംബൈയുടെ തെരുവിലൂടെ കൂട്ടയില്‍ നിറച്ച വാഴപ്പഴവുമായി നടന്നുപോകുന്നയാള്‍ മുഖാവരണം ധരിച്ചിരിക്കുന്നു.
വിയറ്റ്നാമിലെ ഹനോയിയിൽ തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള മുഖാവരണം ധരിച്ച സ്ത്രീ അരിയുമായി പോകുന്നു.
ഫ്ലോറിഡയിലെ മിയാമി ബീച്ചിൽ മുഖാവരണം ധരിച്ച ഒരാള്‍.
കെനിയയിലെ നെയ്‌റോബിയിലെ ദരിദ്ര പ്രദേശങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്ന മുഖാവരണം ധരിച്ച് ഫാഷൻ ഡിസൈനർ അലൻ ഇഗറ്റാനി.
ജർമ്മനിയിലെ ബെർലിനിൽ റോക് ബാൻഡ് കിസിന്‍റെ ചിത്രങ്ങൾ വരച്ച മുഖാവരണം ധരിച്ചയാള്‍.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ മോട്ടോർ ബൈക്ക് ഓടിക്കുന്ന ഒരാൾ പുഞ്ചിരിക്കുന്ന മുഖാവരണം ധരിച്ചിരിക്കുന്നു.
കാഴ്ചയ്ക്കായി ദ്വാരങ്ങള്‍ ഇട്ട തുണികൊണ്ട് നിർമ്മിച്ച താല്‍ക്കാലിക മുഖാവരണങ്ങളുമായി ജമ്മു കശ്മീരില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍.
സ്പെയിനിലെ ബാഴ്‌സലോണയിൽ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ കടും നിറമുള്ള മുഖാവരണം ധരിച്ച ജോലിക്കാരി.
ഫിലിപ്പൈൻസിലെ മനിലയിലെ ഒരു മാർക്കറ്റിൽ തിളങ്ങുന്ന ചുവന്ന ചുണ്ടുകൾ വരച്ച മുഖാവരണവുമായി ഒരു സ്ത്രീ.
കുട്ടികള്‍ക്കായുള്ള ടെലിവിഷന്‍ തമാശ പരിപാടിയിലെ മൃഗങ്ങളുടെ ചിത്രം ആലേഖനം ചെയ്ത മുഖാവരണം ധരിച്ച സ്ത്രീ യുഎസിലെ ബ്രൂക്ലിനിലെ നിക്കർബോക്കർ അവന്യൂവിലൂടെ നടക്കുന്നു
മഴവില്ല് നിറത്തില്‍ ‘ഞമ്മൾ എല്ലാവരും വിജയിക്കും’ എന്ന സന്ദേശമെഴുതിയ മുഖാവരണം ധരിച്ച വ്യാപാരി റോമിലെ ട്രയോൺഫേലിൽ.
ബ്രസീലിലെ വിലനോവോ സാവോ ലൂക്കാസ് ഫാവെലയിലെ താമസക്കാരൻ മുളകിന്‍റെ ചിത്രമുള്ള മുഖാവരണവുമായി.
മനിലയുടെ തെക്ക് ഭാഗത്തുള്ള ലാസ് പിനാസിലെ ബോക്സിംഗ് ഐക്കൺ മാന്നി പക്വായോയുടെ ചിത്രമുള്ള മുഖാവരണം ധരിച്ചയാള്‍.
ഫിലിപ്പൈൻസിലെ മാരികിനയിലെ കപ്പല്‍ പരിശോധനാ സ്ഥലത്ത് ഡെന്റൽ-തീം ആലേഖനം ചെയ്ത് മുഖാവരണം ധരിച്ച പൊലീസുകാരൻ.
ഫിലിപ്പൈൻസിലെ വലൻസുവേല നഗരത്തിൽ മുഖാവരണവും വിസറും ധരിച്ച ഒരു പൊലീസുകാരൻ.
ജർമ്മനിയിലെ ലീപ്സിഗിൽ പൂവിന്‍റെ ചിത്രം വരച്ച മുഖാവരണവുമായി ഒരു സ്ത്രീ.
ജർമ്മനിയിലെ ബെർലിനിൽ തന്‍റെ ടൈയുടെ അതേ തുണികൊണ്ട് നിര്‍മ്മിച്ച മുഖാവരണം ധരിച്ചയാള്‍.
ന്യൂയോർക്കിൽ ചിത്രപ്പണികളുള്ള മുഖാവരണം ധരിച്ചയാള്‍.
ദക്ഷിണാഫ്രിക്കയിലെ സോവെറ്റോയിലെ ഒരു സൂപ്പർ മാർക്കറ്റിന് പുറത്ത് ക്യൂ നിൽക്കുന്ന കുട്ടി മുഖാവരണം ധരിച്ചിരിക്കുന്നു.
വീട്ടിൽ നിർമ്മിച്ച മുഖംമൂടികൾ ധരിച്ച ഒരു അമ്മയും മകളും, ഒന്ന് ചുവന്ന പോൾക്ക ഡോട്ട് ഫാബ്രിക്, മറ്റൊന്ന് മിക്കി മൗസ്.
ഒരു കമ്മ്യൂണിറ്റി അസോസിയേഷനിൽ നിന്നുള്ള ജുങ്കോ ഓട്ട, ടോക്കിയോയ്ക്കടുത്തുള്ള യോകോസുകയിൽ കൈകൊണ്ട് നിർമ്മിച്ച മുഖാവരണങ്ങള്‍ കാണിക്കുന്നു.
ഈജിപ്തിലെ കെയ്റോയില്‍ നീണ്ട തുണികൊണ്ട് മുഖംമറച്ചിരിക്കുന്നയാള്.
ഹവായിയിലെ വിയാനയിൽ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളുടെ ചിത്രങ്ങള്‍ വരച്ച മുഖാവരണം അണിഞ്ഞ സ്ത്രീ.
ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ തെരുവ് കച്ചവടക്കാരൻ അന്റേണിയ പുഡ്ജിയാസ്തി ഒരു പാലത്തിനടിയിൽ തുണികൊണ്ട് നിര്‍മ്മിച്ച മുഖാവരണങ്ങള്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നപ്പോള്‍.
വെനിസ്വേലയിലെ കാരക്കാസിലെ തെരുവ് ചന്തയിൽ ഒരാൾ തുണികൊണ്ട് നിർമ്മിച്ച താൽക്കാലിക മുഖാവരണം ഉപയോഗിച്ചിരിക്കുന്നു.
നോർവേയിലെ നെസോഡെന് സ്വദേശിയായ 16 കാരിയായ യൂനി ചെംഗ് വീക്ക് സുഹൃത്തുക്കൾക്കായി തുന്നിച്ചേർത്ത മുഖാവരണങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നു.
നിക്കരാഗ്വയിലെ മനാഗുവയിൽ ചിരി വരച്ചിരിക്കുന്ന മുഖാവാരണം ധരിച്ചയാള്‍.
ന്യൂയോർക്കിലെ ബ്രൂക്ലിനിലെ കോണി ഐലന്റ് ബോർഡ്വാക്കിന് സമീപം സ്പൈഡർമാന്റെ മുഖാവരണവും കൈയുറകളും ധരിച്ചയാള്‍ നടന്നുപോകുന്നു.
ലണ്ടനിലെ പെക്കാമിൽ മുഖാവരണം ധരിച്ച സ്ത്രീ മാര്‍ക്കറ്റില്‍ കൂടെ കടന്നുപോകുന്നു.