കര്‍ഷകന്‍റെ കൊലപാതകം; ദക്ഷിണാഫ്രിക്കയില്‍ വംശീയ സംഘര്‍ഷം ശക്തമാകുന്നു
വെളുത്ത വംശജനായ കര്‍ഷകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ വംശീയ സംഘര്‍ഷങ്ങള്‍ ശക്തമാകുന്നു. ജോഹന്നാസ്ബർഗിൽ നിന്ന് 300 കിലോമീറ്റർ (180 മൈൽ ) തെക്കുള്ള സെനക്കലിലെ ഒരു ഫാമിലാണ് കഴിഞ്ഞ ഓക്ടോബര്‍ ഒന്നിന് കഴുത്തറുത്ത് മാറ്റിയ നിലയില്‍ വെളുത്ത വംശജനായ ഫാം മാനേജർ ബ്രെണ്ടിൻ ഹോർണറുടെ (22) മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഒരു വെള്ളി കുരിശ് പതിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബ്രെണ്ടിൻ ഹോർണറുടെ കൊലപാതകം വംശീയ കൊലയാണെന്നാരോപിച്ച് വെളുത്ത വംശജര്‍ കോടതി ഉപരോധിച്ചു. കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ നല്‍കണെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബ്രെണ്ടിൻ ഹോർണറുടെ കൊലയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സെക്വെറ്റ്ജി മഹ്‌ലാംബയും സെകോള മത്‌ലലെറ്റയും കോടതിയിൽ ഹാജരാക്കവേ വെളുത്ത വംശജരായ കൃഷിക്കാര്‍ക്കെതിരെ പ്രതിഷേധവുമായി ഇടത് സംഘടനയായ ഇ.എഫ്.എഫ് രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
ബ്രെണ്ടിൻ ഹോർണറുടെ കൊലപാതകത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്ത സെക്വെറ്റ്ജി മഹ്‌ലാംബയും സെകോള മത്‌ലലെറ്റയും പൊലീസ് കോടതിയില്‍ ഹാജരാക്കന്‍ കൊണ്ട് വരവേയാണ് സംഘര്‍ഷം രൂക്ഷമായത്. "Farmers Lives Matter" എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടായിരുന്നു വെള്ളത്ത വംശജരായ കര്‍ഷകര്‍ പ്രക്ഷോഭത്തിനെത്തിയത്.
ഇഫ് എഫ് എഫിന്‍റെ നേതൃത്വത്തില്‍ കറുത്ത വംശജരും ബ്രെണ്ടിൻ ഹോർണറുടെ മരണത്തിന് നീതി ആവശ്യപ്പെട്ട് വെളുത്ത വംശജരും കോടതിക്ക് പുറത്ത് തടിച്ച് കൂടി. സംഘര്‍ഷം ലഘൂകരിക്കാന്‍ പൊലീസിന് ബാരിക്കേടുകളും ജലപീരങ്കിയും ഉപയോഗിക്കേണ്ടിവന്നു.
യാഥാസ്ഥിതിക ഗ്രൂപ്പുകൾ പറയുന്നത് ദക്ഷിണാഫ്രിക്കയിലെ കർഷകർ വംശഹത്യയുടെ ഇരകളാണെന്നാണ്. അവരെ സംരക്ഷിക്കാൻ സർക്കാർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ പൊലീസ് അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നതിനാല്‍ ബ്രെണ്ടിൻ ഹോർണറുടെ മരണത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്താൻ ഹോർണറുടെ തൊഴിലുടമ ഗില്ലി സ്കീപ്പർ (58) സ്വകാര്യ അന്വേഷകരെ സമീപിച്ചു.
രാജ്യത്തെ വെള്ളക്കാരായ കർഷകരും അവരുടെ സംഘടനകളും കാർഷിക കൊലപാതകങ്ങളെ മുൻഗണനാ കുറ്റകൃത്യമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തിലൊരു തീരുമാനം എടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ച ആദ്യം കുറ്റാരോപിതരെ കോടതിയിൽ ഹാജരായപ്പോൾ 250 ഓളം വെള്ളക്കാരായ കർഷകർ കലാപം അഴിച്ച് വിട്ടിരുന്നു. കോടതി വളപ്പില്‍ അതിക്രമിച്ച് കയറിയ ഇവര്‍ ഒരു പൊലീസ് വാൻ കത്തിച്ചു. ഇവരില്‍ ഒരാളെയാണ് പൊലീസ് ഇതുവരെയായി അറസ്റ്റ് ചെയ്തത്.
രാജ്യത്തെ ഇടതുപക്ഷ പ്രതിപക്ഷ പാർട്ടിയായ ഇ.എഫ്.എഫും കോടതിക്ക് മുന്നിലേക്ക് പ്രകടനവുമായെത്തിയതാണ് സംഘര്‍ഷം മൂര്‍ച്ചിച്ചത്. ഇതാണ്ട് ആയിരത്തോളം ഇ.എഫ്.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തി.
ദക്ഷിണാഫ്രിക്കയുടെ ഭൂമി കറുത്ത നിവാസികൾക്ക് തിരികെ നൽകണമെന്ന് ഇവര്‍ ആഹ്വാനം ചെയ്യു. ഇ.എഫ്.എഫ് പാർട്ടിയുടെ ചുവന്ന യൂണിഫോമും ബെററ്റും ധരിച്ചാണ് പ്രകടനക്കാരെത്തിയത്.
സെനക്കൽ കൊലപാതകം ദക്ഷിണാഫ്രിക്കയിലെ ഭൂവുടമസ്ഥത സംബന്ധിച്ച വിവാദവും ഉയർത്തി. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച കൃഷിസ്ഥലങ്ങള്‍ വെള്ളക്കാരായ കർഷകരുടെ ഉടമസ്ഥതയിലാണ്.
യൂറോപ്യന്‍ ഭരണകാലത്ത് തദ്ദേശീയരായ കര്‍ഷകരെ ഓടിച്ച് ഭൂമി പിടിച്ചെടുത്ത വെളുത്ത വംശജന്‍റെ തലമുറയാണ് ഇപ്പോഴും കൃഷിഭൂമി കൈവശം വച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഭൂമി നഷ്ടപരിഹാരം കൂടാതെ പിടിച്ചെടുത്ത് കറുത്ത വംശജയര്‍ക്ക് കൈമാറണമെന്ന് ഇ എഫ് എഫ് ആവശ്യപ്പെട്ടു.
ഇന്ന് ദക്ഷിണാഫ്രിക്കിയെലെ ഭൂരിപക്ഷമായ കറുത്തവംശജരാണ് ഭരിക്കുന്നതെങ്കിലും ഭൂമിയുടെ പേരിലുള്ള തര്‍ക്കം തുടരുന്നു. വെള്ളക്കാരന്‍റെ കൈയിലുള്ള കൃഷിഭൂമി നഷ്ടപരിഹാരം കൂടാതെ പിടിച്ചെടുത്ത് കറുത്ത വംശജര്‍ക്ക് തിരികെ കൊടുക്കണമെന്നാണ് ഇ.എഫ്.എഫ് പോലുള്ള പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
ബ്രെണ്ടിൻ ഹോർണറുടെ കൊലപാതകത്തിന്‍റെ ലക്ഷ്യം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് കോടതിയില്‍ എത്തുന്ന ദിവസങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. സംഘര്‍ഷം കണത്തിലെടുത്ത് അന്തിമ വാദങ്ങളും വിധിന്യായങ്ങളും ടെലികാസ്റ്റ് ചെയ്യാന്‍ മാത്രമേ കഴിയൂ എന്ന് ജഡ്ജി പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിൽ റമാഫോസ, ഹോർണറുടെ കൊലപാതകത്തെ അപലപിച്ച് രാജ്യത്തിന് കത്തെഴുത്തി. കാർഷിക ആക്രമണങ്ങൾ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് കരുതുന്നത് തെറ്റാണ്. കാർഷിക സമൂഹം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്ന് റമാഫോസ എഴുതി.
അതേ സമയം, ലോകത്തിലെ ഏറ്റവും ഉയർന്ന കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളാണ് ദക്ഷിണാഫ്രിക്കയിലേത്. ഒരു ദിവസം 58 -ളം പേര്‍ രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. 2019/2020 സാമ്പത്തിക വർഷത്തിൽ മാത്രം 49 കാർഷിക കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു