തര്‍ക്കഭൂമി; വെടിയുതിര്‍ത്ത് അർമേനിയയും അസർബൈജാനും
മുൻ സോവിയറ്റ് രാജ്യങ്ങളായ അർമേനിയയും അസർബൈജാനും വീണ്ടും യുദ്ധമുനമ്പിൽ. 1990 കൾക്ക് ശേഷമുള്ള ഏറ്റവും ഭീകരമായ പോരാട്ടങ്ങൾക്കാണ് നഗർണോ–കാരബാഖ് മേഖല വേദിയാകുന്നത്. വെടിനിർത്തലിന്‍റെ കാൽനൂറ്റാണ്ടിന് ശേഷം സംഘർഷ മേഖലയിൽ നിന്ന് വളരെ അകലെയുള്ള അർമേനിയയും അസർബൈജാനും പരസ്പരം സംഘര്‍ഷ പ്രദേശത്തേക്ക് വെടിയുതിർത്തുവെന്നാണ് ആരോപിക്കുന്നത്. ഏറ്റമുട്ടലിൽ 24 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും സൈനിക നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം സൈനിക നിയമവും കര്‍ഫ്യൂവും ഏര്‍പ്പെടുത്താനും അസര്‍ബൈജാന്‍ പാര്‍ലിമെന്‍റ് അനുമതി നല്‍കി.
അർമേനിയൻ പട്ടണമായ വാർഡെനിസിൽ ഒരാൾ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ പട്ടണത്തിലുണ്ടായ ഡ്രോണാക്രമണത്തിൽ ബസിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ അസർബൈജാനിൽ 10 തദ്ദേശീയര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് ഇൽഹം അലിയേവ് പറയുന്നു. ദാക്ഷ്കെസൻ എന്ന അർമേനിയൻ പിന്തുണയുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ 9 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടതായും അർമേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.
നഗോണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന്‍റെ പ്രധാന കാരണം. അസർബൈജാനാണ് ആക്രമണം തുടങ്ങിയതെന്നാണ് അർമേനിയൻ പ്രതിരോധ വക്താവിന്‍റെ ആരോപണം. അസർബൈജാന്‍റെ രണ്ട് ഹെലികോപ്റ്ററുകൾ വെടിവച്ച് വീഴ്ത്തിയതായും മൂന്നു ടാങ്കുകൾ തകർത്തതായും അർമേനിയ അവകാശപ്പെട്ടു.
എന്നാൽ അർമേനിയൻ ആക്രമണത്തിന് തിരിച്ചടി നൽകുകയായിരുന്നുവെന്നാണ് അസർബൈജാന്‍റെ അവകാശവാദം. നഗോണോ-കരാബാഗിലെ 7 ഗ്രാമങ്ങൾ പിടിച്ചെടുത്തതെന്നും അസർബൈജാൻ പറയുന്നു.
മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ ഏറ്റുമുട്ടൽ, ലോക വിപണിയിലേക്കുള്ള എണ്ണവാതക പൈപ്പ് ലൈനുകളുടെ കേന്ദ്രമായ സൗത്ത് കോക്കസസിലാണെന്നത് രാജ്യാന്തരതലത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഇരു രാജ്യങ്ങളും സൈനികനിയമം പ്രഖ്യാപിച്ചത്.
ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അസർബൈജാന്‍റെ ആക്രമണത്തിൽ അർമേനിയയിൽ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടു. അർമേനിയൻ ഷെൽ ആക്രമണത്തിൽ അസർബൈജാനിലെ അഞ്ച് പേരടങ്ങിയ കുടുംബം കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
1990കളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെയാണ് വിഘടനവാദം ശക്തമാവുന്നതും അർമേനിയയുടെ പിന്തുണയോടെ 1994 മുതൽ അസർബൈജാനെ വെല്ലുവിളിച്ച് അർമേനിയൻ വംശജർ സ്വന്തം നിലയിൽ നഗോർണോ-കരാബാഗ് പ്രദേശത്ത് ഭരണസംവിധാനം ഉണ്ടാക്കുന്നതും.
ഔദ്യോഗികമായി അധികാരം അസർബൈജാനാണെങ്കിലും അർമേനിയൻ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. അസർബൈജാന് തുർക്കിയുടെയും അർമേനിയക്ക് റഷ്യയുടെയും പിന്തുണയുണ്ട്. സംഘർഷം ലഘൂകരിക്കാൻ ശ്രമം ആരംഭിച്ചതായി റഷ്യയുടെ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് അറിയിച്ചു.
സമാധാനപരമായി മാത്രമേ പരിഹാരത്തിന് ശ്രമിക്കാവൂ എന്ന് ഫ്രാൻസിസ് മാർപാപ്പയും അഭ്യർത്ഥിച്ചിരുന്നു. അതേസമയം റഷ്യ മുന്‍കൈ എടുത്ത് അമേരിക്കയുമായി ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ഫ്രാന്‍സിന്‍റെ ആവശ്യം.
അടിയന്തര വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും യുഎന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വെടിനിർത്തലിന് ഇരു രാജ്യങ്ങളും സന്നദ്ധമാകണം എന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷത്തെ കൂടുതൽ വഷളാക്കുകയാണ് തുർക്കിയുടെ ഇടപെടല്‍.
തുർക്കിയുടെ എഫ് 16 യുദ്ധ വിമാനം അർമേനിയയുടെ യുദ്ധ വിമാനത്തെ ഇതിനിടെ വെടി വെച്ചിട്ടു. അർമേനിയയുടെ ആകാശ അതിർത്തിയിലേക്ക് കടന്നു കയറിയാണ് തുർക്കി ആക്രമണം നടത്തിയത്. തങ്ങളുടെ പൈലറ്റ് കൊല്ലപ്പെട്ടതായി അർമേനിയ അറിയിച്ചിട്ടുണ്ട്. അർമേനിയയുടെ ഒരു ടാങ്കും തുർക്കി ആക്രമണത്തിൽ തകർന്നിരുന്നു.
4400 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നാഗർണൊ-കരബാക്ക് പർവ്വത മേഖലയ്ക്കുവേണ്ടി നാല് പതിറ്റാണ്ടായി അർമേനിയയും അസർബൈജാനും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ക്രൈസ്തവ ഭൂരിപക്ഷമുള്ള അർമേനിയയെ പിന്തുണച്ച് കൊണ്ട് റഷ്യയും മുസ്ലീം ഭൂരിപക്ഷമുള്ള അസർബൈജാനെ തുണച്ചുകൊണ്ട് തുർക്കിയും യുദ്ധത്തിൽ ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇത് കൂടുതല്‍ വര്‍ഗ്ഗീയ ചേരിതിരിവിലേക്ക് നയിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
യുഎസ്എസ്ആർ കോൺഫെഡറേഷനിലെ സഹോദര സംസ്ഥാനങ്ങളായിരുന്നവർക്കിടയിലാണ് ഈ നിലയ്ക്കാത്ത പോരാട്ടമെന്നതാണ് ശ്രദ്ധേയം.
അന്താരാഷ്ട്ര നിയമപ്രകാരം നാഗോർനോ-കറാബാക്ക് അസർബൈജാന്‍റെ ഭാഗമാണ്. എന്നാല്‍, അസർബൈജാന്‍റെ ഭരണം അംഗീകരിക്കാൻ ഭൂരിപക്ഷ അർമേനിയൻ വംശജർ തയ്യാറല്ലെന്നതാണ് പോരാട്ടങ്ങൾക്കുള്ള പ്രധാന കാരണം.
1918 ലാണ് അർമേനിയയും അസർബൈജാനും റഷ്യൻ സാമ്രാജ്യത്വത്തിൽ നിന്നും സ്വതന്ത്രമാവുന്നത്. ഈ കാലത്തോളം തന്നെ പഴക്കമുണ്ട് നാഗോർനോ-കറാബാക്കിനെ ചൊല്ലിയുള്ള അർമേനിയ - അസർബൈജാൻ തർക്കത്തിനും.
1920 കളുടെ തുടക്കത്തിലാണ് സൗത്ത് കോക്കസ് സോവിയറ്റ് ഭരണത്തിന്റെ കീഴിലാവുന്നത്. ഇതോടെ അർമേനിയൻ ഭൂരിപക്ഷ നാഗോർനോ-കറാബാക്ക് അന്നത്തെ സോവിയറ്റ് റിപ്പബ്ലിക് അസർബൈജാനിന്റെ സ്വയംഭരണ പ്രദേശമായി മാറി. അതോടെ മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം മോസ്കോയുടേതായി.
1988 ൽ നാഗൊർനോ-കറാബാക്ക് നിയമസഭ അർമേനിയൻ റിപ്പബ്ലിക്കിൽ ലയിക്കുവാൻ തീരുമാനിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാൻ അസർബൈജാനിലെ സോവിയറ്റ് സർക്കാരും മോസ്കോയും തയ്യാറായില്ല.
1990 കളിൽ സോവിയറ്റ് യൂണിയന്റെ അനിവാര്യമായ തകർച്ച. അതോടെയാണ് നാഗോർനോ-കറാബാക്ക് അസർബൈജാനി സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ വരുന്നത്. അർമേനിയൻ വംശജർ ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
തുടർന്ന് അസർബൈജാൻ സേനയെ അർമേനിയൻ വംശജർ പ്രദേശത്ത് നിന്നും തുരത്തുകയായിരുന്നു. അസർബൈജാനിയിലെ ന്യൂനപക്ഷ മേഖലയും അടുത്തുള്ള ഏഴ് അസർബൈജാനി ജില്ലകളും അർമേനിയ പിടിച്ചെടുത്തു.
രൂക്ഷമായ ആ പോരാട്ടത്തിൽ 30,000 ത്തോളം പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. ലക്ഷക്കണക്കിന് ജനങ്ങൾക്ക് വീടുകൾ നഷ്ടപ്പെട്ടു.
1994 ലാണ് അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തൽ കരാർ അംഗീകരിക്കപ്പെടുന്നത്. എന്നിരുന്നാലും തുടർന്നുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായില്ല. നാഗൊർനോ-കറാബാക്കിലും അസർബൈജാൻ-അർമേനിയ അതിർത്തിയിലും ഇടയ്ക്കിടെ ചെറുതും വലുതുമായ സംഘർഷങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തലനുസരിച്ച് 1994 ന് ശേഷമുള്ള ഏറ്റവും ഭീകരമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആധുനിക ആയുധങ്ങൾ പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത് ഇതിന്റെ സൂചനയാണെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാൻ ഇരു രാജ്യങ്ങളും ഉടൻ തന്നെ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കണമെന്ന് ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടേയും നേതാക്കളെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ആർട്ട്സാഖിൽ പൊതുജനങ്ങൾക്കെതിരെ അർമേനിയൻ സൈന്യം വെടിവെയ്പ് നടത്തിയെന്ന് ആരോപിച്ചാണ് അസർബൈജാൻ സൈന്യം തലസ്ഥാനത്തെ സ്റ്റെപ്പനാകെർട്ടിൽ പ്രത്യാക്രമണം നടത്തുന്നത്.