ഇന്തോനേഷ്യന്‍ കാര്‍ഷിക നിലങ്ങളില്‍ പടരുന്ന തീ; കാലാവസ്ഥാ മുന്നറിയിപ്പ്
ലോകം കത്തുകയാണെന്ന കേള്‍വികള്‍ കേട്ടുതുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. എന്നാല്‍ ഇന്ന് ഭൂമിയുടെ പലകോണുകളില്‍ തീയാളുകയാണ്. ആമസോണ്‍ ഉള്‍ക്കാടുകള്‍ കത്തിയമര്‍ന്ന കാഴ്ച്കളില് നിന്ന് കണ്ണെടുക്കും മുമ്പ് ഇങ്ങ് ഇന്ത്യോനേഷ്യയില്‍ തീ ആളിപ്പടരുകയാണ്. സെപ്തംബര്‍ ആദ്യ ദിവസങ്ങളിലാണ് ഇന്ത്യോനേഷ്യയില്‍ തീ പിടിത്തത്തെ കുറിച്ചുള്ള ആദ്യ വാര്‍ത്തകര്‍ പുറത്ത് വരുന്നത്. ഇത് പതിവുള്ള വാര്‍ത്തയും കാഴ്ചയുമാണ്. ഇന്ത്യയില്‍ ശിശികാലം തുടങ്ങുന്നതിന് മുമ്പ് പഞ്ചാബ്, ഹരിയാനാ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ അവരുടെ കാര്‍ഷിക വിളയുടെ വര്‍ദ്ധനവിനായി പാടത്തെ പാഴ്ചെടികള്‍ കൂട്ടിയിട്ട് കത്തിക്കുക പതിവാണ്. ശിശിരത്തിന്റെ ആരംഭകാലമായതിനാല്‍ ഈ സംസ്ഥാനങ്ങളിലൂടെ വീശുന്ന കാറ്റ് പുകപടലങ്ങളെ ഡല്‍ഹിയുടെ തെരുവീഥികളിലാണ് കൊണ്ട് ചെന്നെത്തിക്കുക. സ്വാഭാവികമായും മഞ്ഞ് കാലത്ത് ഡല്‍ഹി പുകമഞ്ഞില്‍ മൂടും. ഇതിന്റെ ഏത്രയോ ഇരട്ടി രൂക്ഷമാണ് ഇന്തോനേഷ്യയിലെ കാര്യങ്ങളെന്നാണ് അവിടെ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍. കാണാം ആ കാഴ്ചകള്‍.
ഇന്തോനേഷ്യന്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് സ്ട്രഗിള്‍ എന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ഇന്ത്യോനേഷ്യ ഭരിക്കുന്നത്. പ്രസിഡന്റ് ജോകോ വിഡോഡോ ലൈംഗീകത, അഴിമതി എന്നിവയില്‍ പുതുയ നിയമം കൊണ്ടുവരാനുള്ള ശ്രമം നടത്തിയത് ഇന്ത്യോനേഷ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തെരുവുകളിലാണ് എത്തിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത നിന്ന് കത്തിയത് ജനവിരുദ്ധമായ നയങ്ങളുടെ മേലായിരുന്നുവെങ്കില്‍ ജക്കാര്‍ത്തയുടെ വടക്ക് പടിഞ്ഞാറന്‍ ദ്വീപായ സുമാത്രയിലെ (വലുപ്പത്തില്‍ രണ്ടാമത്തെ) പാലെംബാംഗ്, ജംമ്പി, റെയെു എന്നീ പ്രവിശ്യകളില്‍ തീയാളിപ്പടര്‍ന്നത് മനുഷ്യന്റെ അമിതാര്‍ത്തിയുടെ ഫലമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഇന്തോനേഷ്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ പതിവുപോലെ തങ്ങളുടെ കൃഷിയുടെ അഭിവൃദ്ധിക്കായാണ് പാടത്ത് തീയിട്ടത്ത്. എന്നാല്‍ കാറ്റും ചീടേറിയ കാലാവസ്ഥയും തീയെ ഊതിപ്പെരുപ്പിച്ചു.
കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിനായി തീയിട്ടപ്പോള്‍ അതിന്റെ മറവില്‍ മള്‍ട്ടി നാഷണല്‍ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ കൃഷിഭൂമി വ്യാപിപ്പിക്കാനും വനഭൂമിയില്‍ നിന്ന് തടിമോഷ്ടിക്കാനുമായി കാടിനും തീയിട്ടു.
പല ആവശ്യങ്ങള്‍ക്കായി പലരും തീയിട്ടപ്പോള്‍, ചൂടേറിയ കാലാവസ്ഥയില്‍ ശക്തമായ കാറ്റും കൂടിയായപ്പോള്‍ ഇന്തോനേഷ്യയിലെ കാടും ഗ്രാമങ്ങളും ഒരുപോലെ നിന്ന് കത്തി.
ഇന്തോനേഷ്യയിലെ സുമാത്ര, ബോർണിയോ ദ്വീപുകളിൽ കാർഷിക തോട്ടങ്ങൾ വൃത്തിയാക്കാനുള്ള അനധികൃത തീപിടുത്തങ്ങൾ രൂക്ഷമാവുകയായിരുന്നുവെന്നാണ് ഔദ്ധ്യോഗീക അറിയിപ്പ്.
തീയില്‍ അകപ്പെട്ട വീടിന്റെയും വയലിലെയും തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾ.
ഗ്രാമങ്ങളില്‍ നിന്ന് കാട്ടുതീ ഉയര്‍ത്തിവിട്ട പുക ശിശിരകാലത്തിന്റെ തുടക്കത്തില്‍ തന്നെ നഗരങ്ങളിലേക്ക് വ്യാപിച്ചു.
ഇത് മനുഷ്യനടക്കമുള്ള മറ്റ് ജീവജാലങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്വാസകോശ തടസം, ആസ്തമാ പോലുള്ള രോഗങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്കും ഈ പുകപടലം കാരണമാകും.
ഇതുവരെയായി പത്ത് മില്യണ്‍ കുട്ടികളെ ഈ പകമഞ്ഞ് മൂലമുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുവെന്ന് ആരോഗ്യസംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യോനേഷ്യയിലെ തന്നെ ജാംബി പ്രവിശ്യയില്‍ ആഴ്ചകളായി ആകാശത്തിന് നീല നിറമല്ല. പകരം ചുവപ്പ് നിറമാണ് കാണാന്‍ കഴിയുന്നത്. ഇത് ലോകാവസാനമെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രതിഭാസമെന്നാണ് പലരും സമൂഹമാധ്യമങ്ങിളില്‍ എഴുതിയിരിക്കുന്നത്.
അന്തരീക്ഷം ഇങ്ങനെ ചുവക്കാന്‍ കാരണം റെയ്ലി വികിരണം എന്ന പ്രതിഭാസമെന്നാണ് കാലാവസ്ഥാ ശാസ്ത്രഞ്ജരുടെ നരീക്ഷണം.
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ഇത്തരത്തില്‍ നിറം മാറ്റം ഉണ്ടാകുന്നത്.
രാജ്യത്തെ കര്‍ഷകരും വലിയ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികളുമാണ് ഇന്ത്യോനേഷ്യയില്‍ വനഭൂമിയും കൃഷിഭൂമിയും കത്തിക്കാന്‍ കൂട്ടുനില്‍ക്കുന്നത്.
ഇന്തോനേഷ്യന്‍ ഭരണകൂടമാണെങ്കില്‍ ഇപ്പോള്‍ മറ്റൊരു ക്രമസമാധാന പ്രശ്നത്തിനിടെയിലാണെന്നത് കൊണ്ട് തന്നെ ഈ പാരിസ്ഥിതിക പ്രശ്നത്തെ എങ്ങനെ നേരിടുമെന്നാണ് ലോകജനത ഉറ്റുനോക്കുന്നത്.
ആഗോളതാപനത്തിന്റെ തോത് കൂടുന്നതിനെ കുറിച്ചും അതിന്റെ നിയന്ത്രണത്തിനാവശ്യമായ സത്വര നടപടികളെക്കുറിച്ചു ആരായുന്നതിനായും ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം നടത്തുന്നതിനിടെയാണ് മനുഷ്യ നിര്‍മ്മിതമായ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ലോകമൊന്നടക്കം ആവശ്യപ്പെട്ട ശേഷമായിരുന്നു ബ്രസീലിയന്‍ ഭരണകൂടം ആമസോണിലെ തീയണയ്ക്കാനായി തയ്യാറായത്. എന്നാല്‍ കഴിഞ്ഞ മാസം ആമസോണ്‍ വനാന്തരങ്ങളില്‍ മനുഷ്യനിര്‍മ്മിത കാട്ടു തീ ഉയര്‍ത്തിവിട്ട പുകപടലങ്ങളില്‍ നിന്ന് ഇതുവരെയായും ബ്രസീലിയന്‍ നഗരങ്ങള്‍ പൂര്‍ണതോതില്‍ രക്ഷപ്പെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഇന്തോനേഷ്യയിലെ പാലെംബാംഗില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 15 നുണ്ടായ കാട്ടുതീയില്‍ പടര്‍ന്ന പുകമഞ്ഞില്‍ നിന്ന് രക്ഷപ്പെടാനായി ശ്രമിക്കുന്ന ബൊർനിയോ ഒറംഗുട്ടാനുകൾ.
സ്കൂളുകള്‍, എയര്‍പോട്ടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങനെ മിക്ക സ്ഥാപനങ്ങളും സര്‍ക്കാര്‍ അടച്ചിട്ടു.
കാട്ടുതീയിൽ ഉയര്‍ന്ന പുകമഞ്ഞില്‍ നിന്ന് രക്ഷതേടി ഹോട്ടലിലെ പൂളില്‍ നീന്തുന്ന കുട്ടികൾ.
ഇതിനിടെ യുഎന്നിന്റെ പാരിസ്ഥിതിക സമ്മേളനത്തിനെത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും പതിനാറുകാരിയുമായി ഗ്രേറ്റാ തുന്‍ബര്‍ഗ്, ലോകനേതാക്കളോടായി യുഎന്നില്‍ നടത്തിയ പ്രസംഗം ഇതിനകം ലോകം ഏറ്റെടുത്തുകഴിഞ്ഞു.
ഇല്ലാത്ത ഭാവിക്കായി എന്തിന് ഞാന്‍ പഠിക്കണമെന്നാണ് ആ കൗമാരക്കാരി ചോദിച്ചത്. മനുഷ്യന്റെ ഇടപെടലിലൂടെ ലോകം നാശത്തിന്റെ വക്കിലാണ്. അപ്പോഴും നല്ലൊരു ഭാവിക്കായി നിങ്ങളെന്നോട് പഠിക്കാനാവശ്യപ്പെടുന്നു. എന്തിനാണിത് ? ഗ്രേറ്റാ ലോക നേതാക്കളോടായി ചോദിക്കുന്നു.
ഗ്രേറ്റയുടെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലോകമൊട്ടുക്കും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പരിസ്ഥിതി സംരക്ഷണമെന്നാവശ്യവുമായി സമരത്തിനിറങ്ങി.
ഇന്തോന്യേഷ്യയിലെ തീപിടിത്തം ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്നും അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
കാർഷിക ഭൂമിയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന തീ ശമിപ്പിക്കാന്‍ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെയും വാട്ടർ ബോംബിംഗ് വിമാനങ്ങളെയും വിന്യസിച്ചു.
2015 നും 2018 നും ഇടയിൽ വലിയ തീപിടിത്തമുണ്ടായപ്പോള്‍, പൾപ്പ് വുഡ്, പാം ഓയിൽ സ്ഥാപനങ്ങൾക്ക് ഗുരുതരമായ പിഴ ചുമത്തുന്നതിൽ ഇന്തോനേഷ്യ പരാജയപ്പെട്ടുവെന്ന് ചൊവ്വാഴ്ച ഗ്രീൻപീസ് ആരോപിച്ചു. ഇത് മൂലം മനുഷ്യനിര്‍മ്മിത തീ പിടിത്തങ്ങളെ കാര്യമായി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആരോപണമുയര്‍ന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോളും ഇന്തോനേഷ്യന്‍ പരിസ്ഥിതി മന്ത്രാലയം പറയുന്നത് തങ്ങളുടെ പരിസ്ഥിതി നിയമം കാര്യക്ഷമമാണെന്നാണ്.
കാട്ടുതീയുടെ എണ്ണം കുത്തനെ ഉയർന്നതായി സമീപകാലത്തെ ഉപഗ്രഹ വിവരങ്ങളും വ്യക്തമാക്കുന്നു. രാജ്യത്ത് ഈ വര്‍ഷം ഇതുവരെയായി 2000ത്തോളം അനധികൃത കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് കണക്കുകള്‍ കാണിക്കുന്നത്.