പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്ത് ആരോപിച്ച് രണ്ട് കപ്പലുകൾ കൂടി യുഎസ് സൈന്യം തകർക്കുകയും അഞ്ച് പേരെ വധിക്കുകയും ചെയ്തു. ഇതോടെ ട്രംപ് ഭരണകൂടത്തിന്‍റെ സൈനിക നടപടിയിൽ സെപ്റ്റംബറിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി.
വാഷിങ്ടണ്‍: പസഫിക് സമുദ്രത്തിൽ രണ്ട് കപ്പലുകൾ കൂടി യുഎസ് സൈന്യം തകർത്തു. കപ്പലുകളിലുണ്ടായിരുന്ന അഞ്ച് പേരെ വെടിവച്ച് കൊന്നു. മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് നടപടി. ഇതോടെ കടൽമാർഗമുള്ള മയക്കുമരുന്ന് കടത്തുകാർക്കെതിരെ എന്ന പേരിൽ ട്രംപ് ഭരണകൂടം നടത്തുന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. ഈ സെപ്തംബറിന് ശേഷമുള്ള കണക്കാണിത്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്‍റെ നിർദേശ പ്രകാരമാണ് കിഴക്കൻ പസഫിക്കിൽ രണ്ട് കപ്പലുകൾക്കു നേരെ യുഎസ് സൈന്യം വെടിയുതിർത്തത്. ഒരു കപ്പലിലെ മൂന്ന് പേരെയും മറ്റൊരു കപ്പലിലെ രണ്ട് പേരെയും കൊലപ്പെടുത്തി. കിഴക്കൻ പസഫിക്കിൽ തന്നെ മറ്റൊരു ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് വ്യാഴാഴ്ച വീണ്ടും യുഎസ് സേനയുടെ ആക്രമണം ഉണ്ടായത്.
സെപ്റ്റംബറിന് ശേഷം കൊല്ലപ്പെട്ടത് 104 പേർ
രണ്ട് ദിവസത്തിനിടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഒമ്പത് പേരും മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെട്ടവരാണെന്നാണ് യുഎസ് സൈന്യത്തിന്‍റെ വിശദീകരണം. അതേസമയം പസഫികിലും കരീബിയൻ കടലിലുമായി സെപ്റ്റംബർ മുതൽ തകർക്കപ്പെട്ട മുപ്പതിലേറെ കപ്പലുകളിൽ മയക്കുമരുന്നായിരുന്നു എന്നതിന് യുഎസ് സേന ഇതുവരെ തെളിവ് പുറത്തുവിട്ടിട്ടില്ല. 104 പേരാണ് സെപ്റ്റംബറിന് ശേഷം കൊല്ലപ്പെട്ടത്.
കപ്പലുകൾ ആക്രമിച്ചതിന് ശേഷം അതിന്‍റെ അവശിഷ്ടങ്ങളിൽ പറ്റിപ്പിടിച്ചു കിടന്നവരെ പോലും ആക്രമിച്ചത് യുദ്ധക്കുറ്റമാണെന്ന വിലയിരുത്തലും വരുന്നുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് ഈ സംഭവത്തിൽ പ്രതിക്കൂട്ടിലാണ്. ലാറ്റിനമേരിക്കൻ നേതാക്കളും നിയമ വിദഗ്ധരും യുഎസ് ആക്രമണത്തെ നിയമവിരുദ്ധമായ കൊലപാതകം എന്ന് വിമർശിച്ചു. അതേസമയം ലാറ്റിനമേരിക്കയിൽ നിന്ന് പ്രത്യേകിച്ച് വെനസ്വേലയിൽ നിന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാൻ കർശനമായ നടപടി ആവശ്യമാണ് എന്നാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ന്യായീകരണം.


