ഗ്രാമങ്ങളെ മുറിച്ച് മാറ്റിയ പ്രളയം; ഫ്രാന്‍സിലും ഇറ്റലിയിലും കനത്ത നഷ്ടം
കഴിഞ്ഞ ദിവസം തെക്കന്‍ ഫ്രാന്‍സിലും പടിഞ്ഞാറന്‍ ഇറ്റലിയിലും വീശിയടിച്ച അലക്സ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ശക്തമായ പേമാരിയും കൊടുങ്കാറ്റുമുണ്ടാക്കിയ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും ഒഴുകിപ്പോയി. തെക്കന്‍ ഫ്രാന്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞ പ്രളയത്തില്‍ ഏതാണ്ട് 18 -ളം പേരെ കാണാതായതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആൽപൈൻ പര്‍വ്വത നിരയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമാണ് പ്രളയം സൃഷ്ടിച്ചത്. അതിശക്തമായ മഴയില്‍ പര്‍വ്വതനിരകളിലെ സെമിത്തേരിയില്‍ അടക്കിയിരുന്ന മൃതദേഹങ്ങള്‍ പോലും കിലോമീറ്ററുകളോളം ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയിൽ തെക്ക്-കിഴക്കൻ ഫ്രാൻസിലും വടക്ക്-പടിഞ്ഞാറൻ ഇറ്റലിയിലും വെള്ളപ്പൊക്കമുണ്ടായി. അതിർത്തിയുടെ ഇരുകരകളിലുമായി ഏഴ് പേർ മരിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നൈസിന് സമീപമുള്ള ഒരു പർവത അതിർത്തി പ്രദേശത്ത് അലക്സ് കൊടുങ്കാറ്റ് ഡസൻ കണക്കിന് വീടുകൾ തകര്‍ത്തെറിഞ്ഞു. റോഡുകൾ ഓഴുക്കിക്കൊണ്ട് പോയി.
ഫ്രഞ്ച് റിവിയേരയിലെ തീരപ്രദേശങ്ങൾ തകർന്നു. കടൽത്തീരങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അതേസമയം, 20 പേരെ കാണാനില്ലെന്ന വര്‍ത്തകളും പുറത്ത് വന്നു.
നൈസിന് വടക്ക് ഗ്രാമങ്ങളിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. രാജ്യത്ത് മരണസംഖ്യ ഇതോടെ നാലായി. ഇറ്റലിയിൽ മൂന്ന് പേർ മരിച്ചു.
നൈസിനും പരിസര പ്രദേശത്തും വാരാന്ത്യത്തിൽ 12 മണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ച അലക്സ് കൊടുങ്കാറ്റ് പിന്നീട് വടക്കൻ ഇറ്റലിയിലേക്ക് നീങ്ങി. അവിടെയും റെക്കോർഡ് മഴയാണ് പെയ്തിറങ്ങിയത്.
ഫ്രാൻസിൽ ആയിരത്തോളം അഗ്നിശമന സേനാംഗങ്ങളെയും ഹെലികോപ്റ്ററുകളെയും സൈനികരെയും ആൽപ്‌സ്-മാരിടൈംസ് മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഇറ്റാലിയന്‍ അതിർത്തിയിലെ നിരവധി ഫ്രഞ്ച് ഗ്രാമങ്ങളിൽ, മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകളും കെട്ടിടങ്ങളും കാറുകളും ചെളിയില്‍ പുതഞ്ഞ് പോയി. മീറ്ററുകള്‍ ഉയരത്തിലാണ് പല സ്ഥലത്തും ചെളി നിറഞ്ഞിരിക്കുന്നത്.
"എന്‍റെ മൂന്ന് നിലയുള്ള വീട്, ഇന്ന് നദിയിലാണ്," സാന്ദ്ര ഡിസിഡ് (62) എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. "ഇനി ബാക്കിയുള്ളത് ഞാനും ഒരു ചെറിയ മതിലും ഒരു വാതിലും മാത്രമാണ്." അവര്‍ കൂട്ടിച്ചേര്‍ത്തു.
ആൽപസ്-മാരിടൈമിലെ അഞ്ഞൂറിലധികം പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. 150 ഓളം പേരെ അടിയന്തരമായി ഒഴിപ്പിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഫ്രാൻസ് ഈ പ്രദേശത്തെ പ്രകൃതിദുരന്ത മേഖലയായി പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ദുരന്തബാധിത പ്രദേശം സന്ദർശിച്ചു.
അതേസമയം, വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ വെള്ളപ്പൊക്കത്തെ ചരിത്രപരമായാണ് അധികൃതര്‍ വിശേഷിപ്പിച്ചത്. പീഡ്‌മോണ്ട് മേഖലയിൽ 1958 മുതൽ മഴ രേഖപ്പെടുത്തിയിട്ടില്ല. ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ വെറും 24 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് 630 മിമി (24.8 ഇഞ്ച്) മഴയാണ്.
പീഡ്‌മോണ്ടിന്‍റെ മറ്റ് പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടർന്ന് നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. അവിടത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം നിർണായകമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിർത്തിയുടെ ഇരുകരകളിലുമുള്ള ഗ്രാമങ്ങളിൽ വൈദ്യുതി മുടക്കം ഉണ്ടായതായും ഞായറാഴ്ച 10,500 വീടുകൾക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഫ്രഞ്ച് ഊർജ്ജ കമ്പനിയായ എനെഡിസ് പറഞ്ഞു.
ലാൻഡ്‌ലൈനും മൊബൈൽ ഫോൺ സേവനങ്ങളും തടസ്സപ്പെട്ടു. ഇത് കൂടുതൽ ആളുകളെ കാണാനില്ലെന്ന ആശങ്കയിലേക്ക് ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
റോഡ്, വൈദ്യുതി വിതരണം, ആശയവിനിമയം, ജലവിതരണം എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും കൊടുങ്കാറ്റിൽ തകര്‍ന്നതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
എത്രപേരെ കാണാതായി, എത്ര പേര്‍ മരിച്ചു എന്നതിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. നിലവില്‍ പൊലീസ് എല്ലാ വീട്ടിലും നേരിട്ട് ചെന്ന് ആളുകളുടെ എണ്ണം പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഫ്രഞ്ച് പട്ടണങ്ങളായ സെന്‍റ് മാർട്ടിൻ-ഡി-വാസുബി, ടെൻഡെ എന്നിവിടങ്ങളിലെ ശ്മശാനങ്ങൾ വെള്ളപ്പൊക്കത്തിൽ ഭാഗികമായി ഒഴുകിപ്പോയതായി ടെൻഡെ മേയർ ജീൻ പിയറി വാസല്ലോ, ലെ പാരീസിയൻ പത്രത്തോട് പറഞ്ഞു.
സെമിത്തേരിയില്‍ അടക്കം ചെയ്ത ശവങ്ങൾ അഴുകിയ അവസ്ഥയിലായിരുന്നു. ശക്തമായ കുത്തൊഴുക്കില്‍ ഗ്രാമത്തിലെ സെമിത്തേരി രണ്ടായി മുറിച്ച് മാറ്റിയ അസ്ഥയിലാണ്.
തെക്കൻ ഫ്രഞ്ച് റിവിയേര നഗരത്തിന് വടക്ക് ഒരു വന്യജീവി പാർക്കിലെ കറുത്ത കനേഡിയൻ ചെന്നായ്ക്കളെ പ്രളയത്തെ തുടര്‍ന്ന് കാണാതായി. ഭക്ഷണം ലഭിക്കാതെ വന്നാല്‍ ഇവ പട്ടിണി കിടന്ന് ചാകും ഇല്ലെങ്കില്‍ ജനവാസ കേന്ദ്രങ്ങളില്‍ അക്രമമഴിച്ച് വിടുമെന്നും ഫ്രഞ്ച് ഓഫീസ് ഫോർ ബയോഡൈവേഴ്സിറ്റി (OFB) മുന്നറിയിപ്പ് നൽകുന്നു.
പാർക്കിനടുത്ത് ചില ചെന്നായ്ക്കളെ കണ്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രണ്ട് ഏജന്റുമാരും ഒരു വെറ്റിനറി സർജനും ഹെലികോപ്റ്റർ വഴി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. അവയെ കണ്ടെത്തുന്നതിനും ഡാർട്ട് തോക്കിന്റെ സഹായത്തോടെ പിടികൂടുന്നതുമാണ് മുൻഗണനയെന്ന് ഫ്രഞ്ച് ഓഫീസ് ഫോർ ബയോഡൈവേഴ്സിറ്റി അറിയിച്ചു.
80 കിലോ ഭാരം വരുന്ന ചാര ചെന്നായ്ക്കളുടെ ഉപജാതിയാണ് കനേഡിയൻ ചെന്നായ്ക്കൾ എന്ന് എറിക് ഹാൻസെൻ പറഞ്ഞു. പാർക്കിലെ മൂന്ന് ധ്രുവ ചെന്നായ്ക്കളിൽ ഒന്നിന്റെ മൃതദേഹം വെള്ളപ്പൊക്കത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. മറ്റ് രണ്ടെണ്ണം ഒരുപക്ഷേ മരിച്ചിരിക്കാമെന്നും ഹാൻസെൻ പറഞ്ഞു.
കൊടുങ്കാറ്റ് അലക്സ് ഫ്രഞ്ച് റിവിയേരയിലെ നൈസിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ വ്യാപകമായ നാശനഷ്ടമുണ്ടാക്കി. നഗരത്തിലെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ഒരു നൂറ്റാണ്ടിലേറെയായി ഈ പ്രദേശത്തെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്.
സെന്‍റ് മാർട്ടിൻ-വെസുബിയിൽ കഴിഞ്ഞ ശനിയാഴ്ച 24 മണിക്കൂറിനുള്ളിൽ 500 മില്ലീമീറ്റർ (19.69 ഇഞ്ച്) മഴയും മറ്റ് പല പട്ടണങ്ങളിലും 400 മില്ലിമീറ്ററിലും മഴ പെയ്തു.