യുദ്ധമുഖത്തെ യോദ്ധാക്കളെന്ന് ഭരണകൂടങ്ങള്‍; നഗ്നരായി പ്രതിഷേധിച്ച് ഡോക്ടര്‍മാരും
ജര്‍മ്മനിയില്‍ കൊവിഡ്19 വൈറസ് ബാധയേറ്റ രോഗികളുടെ എണ്ണം 1,59,912 ലേക്ക് ഉയര്‍ന്നു. 6,314 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് മരണനിരക്കിലും രോഗവ്യാപനത്തിലും നേരിയ കുറവുണ്ടെങ്കിലും ജര്‍മ്മനിയിലും കാര്യങ്ങള്‍ പഴയ പോലെയല്ല. ജനുവരി അവസാനത്തോടെയാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളോടൊപ്പം ജര്‍മ്മനിയിലും കൊറോണാ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷവും രോഗവ്യാപനം തടയുന്നതില്‍ ഭരണകൂടം പ്രായോഗികമായി പരാജയപ്പെട്ടെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ്, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ജര്‍മ്മന്‍ ചാന്‍സ്‍ലര്‍ ഏയ്ഞ്ചല മെര്‍ക്കലിന് ക്ഷീണമുണ്ടാക്കുന്ന നടപടി ജര്‍മ്മന്‍ ഡോകടര്‍മാരില്‍ നിന്നുമുണ്ടായത്.
യുദ്ധമുണ്ടാകുമ്പോള്‍ സൈന്യവും ചില സൈനീകരും ദേശീയ ഹീറോകളായി മാറുന്നു. അവര്‍ ജനമനസുകളില്‍ എന്നും തിളങ്ങുന്ന ധൈര്യശാലികളാവും. കൊവിഡ്19 വൈറസ് വ്യാപനത്തിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ഡോക്ടര്‍മാരും നേഴ്സുമാരും മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലെ മുന്‍നിരസൈനീകരാണെന്നാണ് ഓരോ ഭരണകൂടവും ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍, യുദ്ധമുഖത്ത് ആയുധം പോയിട്ട് വസ്ത്രം പോലുമില്ലാതെയാണ് തങ്ങള്‍ നില്‍ക്കുന്നാണ് ജര്‍മ്മനിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം അവര്‍ പ്രതിഷേധിച്ചു. അതും നഗ്നരായി. യുദ്ധമുഖത്ത് ശത്രുവിന്‍റെ മുന്നില്‍ ആയുധമില്ലാതെ അകപ്പെട്ട സൈനീകനെപോലെ... കാണാം ജര്‍മ്മനിയിലെ ഡോകടര്‍മാരുടെ പ്രതിഷേധം.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെപോലെ പെട്ടെന്നായിരുന്നു ജര്‍മ്മനിയിലും കൊറോണാ വൈറസ് വ്യാപനം നടന്നത്. ആദ്യ ഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക് ഉപയോഗിക്കുന്നതിലും ഉണ്ടായ സൂക്ഷ്മതക്കുറവ് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടി.
അതിനിടെ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ നല്ലൊരു ശതമാനമായ, സ്റ്റേ ഹോമുകളില്‍ താമസിക്കുന്ന പ്രായമായവരില്‍ മരണ നിരക്കില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
ഇതോടെ സാമൂഹിക വ്യാപനവും മാസ്ക് ധരിക്കലും ജര്‍മ്മനി കര്‍ശനമാക്കി. താമസിക്കാതെ രാജ്യം ലോക്ഡൗണിലേക്കും നീങ്ങി.
എന്നാല്‍, പെട്ടെന്നുള്ള വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ അടിയന്തരമായി ലഭ്യമാക്കേണ്ടിയിരുന്ന മാസ്ക്, സാനിറ്റേസര്‍, വെന്‍റിലേറ്റര്‍ എന്നിവയില്‍ ഉണ്ടായ കുറവ് രോഗവ്യാപനത്തിന് കാരണമായതായി ആരോപണമുയര്‍ന്നു.
ലോകം മുഴുവനും രോഗ്യവ്യാപനം ഉണ്ടായതോടെ അടിസ്ഥാന സാധനങ്ങള്‍ എത്തിക്കുന്നതിലും ജര്‍മ്മനി പരാജയപ്പെട്ടു.
ഇതോടെ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രതിഷേധവുമായി ഡോക്ടര്‍മാരും നേഴ്സുമാരും രംഗത്തെത്തി.
കൊവിഡ് രോഗികളെ പരിശോധിക്കാൻ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടർന്ന് നഗ്നരായിട്ടായിരുന്നു ജർമ്മനിയിലെ ഡോക്ടർമാർ പ്രതിഷേധിച്ചത്.
സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിലാണ് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംരക്ഷണമില്ലാതെ നാം എത്രത്തോളം ദുർബലരാണ് എന്നതിന്‍റെ പ്രതീകമാണ് നഗ്നതയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഡോക്ടർമാരിലൊരാളായ റൂബൻ ബർണാവ് പറഞ്ഞു.
രോഗികൾക്ക് തുടർന്നും പരിശോധന നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി സുരക്ഷാ ഉപകരണങ്ങൾ കൂടിയേ തീരൂ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ ജര്‍മ്മനിയിലിലെന്നും ഡോക്ടർ റൂബൻ ആരോപിച്ചു.
ചില ഡോക്ടര്‍മാര്‍ ടോയ്‍ലെറ്റ് റോളും ഫയലും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഉപയോഗിച്ച് നഗ്നത മറച്ച് രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത് ഏറെ ചർച്ചയായി.
ജനുവരി അവസാനത്തോടെയാണ് ജർമ്മനിയിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൂടുതൽ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു
എന്നാൽ ഇവ ലഭ്യമാക്കുന്ന കാര്യത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.
ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്ന ജർമ്മൻ കമ്പനികൾ തങ്ങളുടെ ഉത്പാദന ശേഷി ഉയർത്തിയിട്ടുണ്ട്. എന്നാലും ഇവ ആവശ്യത്തിന് തികയുന്നില്ലെന്ന പരാതിയും ഉയരുന്നു.
കൊറോണ വൈറസ് വ്യാപന സമയത്ത് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് എന്ത് സംരക്ഷണമാണ് ലഭിക്കുന്നതെന്ന് ലോകം അറിയണമെന്ന് ഡോകടര്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ എഴുതി.
തങ്ങളുടെ നഗ്ന പ്രതിഷേധത്തെ “ബ്ലാങ്ക് ബെഡെൻകെൻ” അല്ലെങ്കിൽ 'നഗ്നമായ ആശങ്ക' എന്നാണ് അവര്‍ വിളിച്ചത്. “ബ്ലാങ്ക്” എന്നതിന് നഗ്നത എന്നും അർത്ഥമാക്കാമെന്ന് ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ പറയുന്നു.
ഞങ്ങള്‍ നിങ്ങളുടെ പണമോ മാസ്കുകളോ ആവശ്യപ്പെടുന്നില്ല. എന്നാല്‍ കൂടുതല്‍ രോഗികളെ പരിശോധിക്കണമെങ്കില്‍ ഞങ്ങള്‍ രോഗബാധിതരാകാതെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായിട്ടാണ് സുരക്ഷാ വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടത്. ഇത് എത്തിച്ച് തരേണ്ട ബാധ്യത രാജ്യത്തെ സര്‍ക്കാറിനുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിനിടെ ഇന്ത്യയില്‍ കൊറോണാ വൈറസ് ബാധയുടെ വ്യാപനകാലത്ത് ഡോക്ടര്‍മാര്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസേസിയേഷന് രംഗത്ത് വന്നു.
ആശുപത്രികളിലും വീടുകളിലും മെഴുകുതിരി കത്തിച്ച് 'വൈറ്റ് അലേര്‍ട്ട് 'എന്ന പേരില്‍ പ്രതിഷേധിക്കാന്‍ ഐഎംഎ ആഹ്വാനം ചെയ്തു.
ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.
നിങ്ങളോടൊപ്പമുണ്ടെന്നും പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും ഐഎംഎയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഐഎംഎ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
എന്നാല്‍, ദില്ലി, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ മലയാളി നേഴ്സുമാര്‍ മാസ്കും , സാനിറ്റേസറുമില്ലാത്ത ആശുപത്രികളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പരാതികള്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്നു.
പല ആശുപത്രികളിലും ദിവസങ്ങളോളം ജോലി ചെയ്യേണ്ടിവരുന്നതും സുരക്ഷാ ഉപകരണങ്ങളില്ലാത്തതുമായ പരാതികള്‍ ഇന്ത്യയിലും ഏറെയാണ്.