കൊറോണക്കാലത്ത് എല്‍സാല്‍വഡോറിലെ ജയിലുകള്‍
അക്രമങ്ങള്‍ എല്‍സാവഡോറിന് ഒരു പുത്തരിയല്ല. 1980 ല്‍ രൂക്ഷമായ ആഭ്യന്തരയുദ്ധം നീണ്ട് നിന്നത് ഏതാണ്ട് പത്ത് വര്‍ഷത്തോളം. ഒടുവില്‍ 1992 ല്‍ ഒന്ന് ഒതുങ്ങുമ്പോഴേക്കും എല്‍ സാല്‍വഡോറിന് നഷ്ടപ്പെട്ട ജീവനുകളുടെ കണക്കുകളില്‍ ഇന്നും തര്‍ക്കമുണ്ട്. ആഭ്യന്തര യുദ്ധം അവസാനിച്ചതോടെ യുഎസ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയും യുഎസിലെ എല്‍ സാല്‍വഡോര്‍ കുറ്റവാളികളെ നാടുകടത്തുകയും ചെയ്തു. ഇത് രാജ്യത്ത് പഴയ സംഘങ്ങളുടെ പുനരേകീകരണത്തിനും കൂടുതല്‍ ശക്തമായ കുറ്റവാളി സംഘങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും കാരണമായി. 2015-2016 ൽ കൊലപാതക നിരക്ക് ഒരു ലക്ഷം നിവാസികൾക്ക് 100 ലധികമായിരുന്നു. ഇന്ന് കൊറോണാ വൈറസ് ബാധയുടെ കാലത്ത് എല്‍ സാല്‍വഡോറിലെ ജയിലുകളില്‍ സംഭവിക്കുന്നതെന്ത് ?
തട്ടികൊണ്ട് പോകലും ബലാത്സംഗവും എല്‍സാവഡോറില്‍ ഇന്നൊരു വാര്‍ത്തയേയല്ലാതായിരിക്കുന്നു. ദിവസേന ചേതനയറ്റ മൃതദ്ദേഹങ്ങളും വെട്ടിമാറ്റിയ തലകളും റോഡില്‍ പ്രത്യക്ഷപ്പെടുന്ന കാലത്ത് പ്രത്യേകിച്ചും.
ഈയൊരു പ്രശ്നകാലത്താണ് നായിബ് അർമാണ്ടോ ബുക്കെലെ തെരഞ്ഞെടുപ്പ് കാലത്ത് " മൂന്നാല് വര്‍ഷത്തിനുള്ളില്‍ എല്‍ സാല്‍വഡോറിലെ കുറ്റവാളി സംഘങ്ങളെ ഇല്ലാതാക്കും എന്ന വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയത്.
സ്വാഭാവികമായും നായിബ് അർമാണ്ടോ ബുക്കെലെ വിജയിക്കുകയും രാജ്യത്തെ പ്രസിഡന്‍റാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ്, സൈന്യം എന്നിവയെ ആയുധവല്‍ക്കരിക്കാനും മറ്റുമായി കഴിഞ്ഞ ജൂണില്‍ 31 മില്യൺ ഡോളറിന്‍റെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.
രണ്ടുമാസത്തിനുള്ളിൽ സാൽവഡോറൻ പൊലീസ് അയ്യായിരത്തിലധികം അറസ്റ്റുകളാണ് ചെയ്തത്. ഇതേ തുടര്‍ന്ന് ജയിലുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. സന്ദർശകരെ നിരോധിച്ചു കൊണ്ട് 28 ജയിലുകൾ പൂട്ടിയിട്ടു.
തടവുകാരെ സെല്ലുകളിൽ മാത്രം നിര്‍ത്തി. ജയിലിനുള്ളിലും പുറം ലോകവുമായുള്ള എല്ലാ ആശയവിനിമയ ശൃംഖലകളും തടയാനായി മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കപ്പെട്ടു.
തടവുകാരെ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. പ്ലാൻ കസ്‌കറ്റ്‌ലാൻ എന്നറിയപ്പെടുന്ന ഒരു പുതിയ അഴിമതി വിരുദ്ധ സംഘടനയും നായിബ് അർമാണ്ടോ ബുക്കെലെ സ്ഥാപിച്ചു.
നടപടികള്‍ ഫലം കണ്ടു 2012 ൽ ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്ക് എൽ സാൽവഡോറിലുണ്ടായിരുന്നു. എന്നാല്‍ 2019 ൽ ഇതില്‍ കുത്തനെ ഇടിവ് നേരിട്ടു.
സ്പാനിഷ് ഭാഷയിൽ "മാരാസ്" എന്ന് വിളിക്കപ്പെടുന്ന അറിയപ്പെടുന്ന സംഘങ്ങളാണ് മാരാ സാൽവത്രുച്ചയും അവരുടെ എതിരാളികളായ ബാരിയോ 18 യും. സോംബ്ര നെഗ്ര ഉൾപ്പെടെയുള്ള പൊലീസിന്‍റെ ഡെത്ത് സ്ക്വാഡുകളാണ് മാരകളെ വേട്ടയാടുന്നത്. ഇതിനിടെ മാര, ദി റെബൽസ് 13 എന്ന പുതിയൊരു സംഘവും സജീവമാണ്.
മാര സാൽവത്രൂച്ച 13 (എംഎസ് -13), ബാരിയോ 18 (ലാ 18) എന്നീ മാഫിയാ സംഘങ്ങളിൽ 60,000 സജീവ അംഗങ്ങളുണ്ടെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ്, അർദ്ധസൈനിക, സൈനിക സേനകളില്‍ 52,000 പേര്‍മാത്രമാണുള്ളത്. മാര സാൽവത്രൂച്ച 13 എന്ന എം എസ് 13 ന് അമേരിക്കന്‍ വന്‍കരയില്‍ അതിശക്തമായ വേരുകളാണ് ഉള്ളത്.
ബാരിയോ 18 എന്ന ലാ 18 നാകട്ടെ നഗരത്തിലെ ആദ്യത്തെ ബഹുജന, മൾട്ടി-വംശീയ സംഘമായി രൂപീകരിക്കപ്പെട്ട സംഘമാണ്. ഈ രണ്ട് സംഘങ്ങള്‍ക്കും യുഎസിൽ 30,000 മുതൽ 50,000 വരെ അംഗങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുവാക്കളെ കുറ്റവാളി സംഘാംഗങ്ങളിൽ നിന്ന് അകറ്റാൻ സർക്കാർ നിരവധി പരിപാടികൾ ആവിഷ്‌കരിച്ചു. എന്നാല്‍ ഈ പദ്ധതികള്‍ കാര്യമായ ഫലം കണ്ടില്ല. എൽ സാൽവഡോറിൽ നിലവില്‍ 25,000 ഗുണ്ടാസംഘങ്ങളുണ്ടെന്നാണ് കണക്ക്.
നിലവിൽ, ആൾട്ടോ അൽ ക്രൈമൻ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സ് എന്നൊരു പദ്ധതിയും സജീവമാണ്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്പത്തീക സഹായമടക്കം ഇവര്‍ വിതരണം ചെയ്യുന്നു.
ഇന്ന് എല്‍സാവഡോറില്‍ പൊലീസ് മാസ്ക് ധരിച്ചിറങ്ങുന്നത് കൊവിഡ്19 നെ പേടിച്ചല്ല. മറിച്ച് കുറ്റവാളികളില്‍ നിന്ന് തങ്ങളുടെ ഐഡന്‍റിറ്റി മറച്ച് പിടിക്കാനാണ്. മുഖം തിരിച്ചറിഞ്ഞാല്‍ പിന്നീട് ആ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവിച്ചിരിക്കില്ല എന്നതാണ് എല്‍ സാല്‍വഡോറിന്‍റെ സമകാലീക ചരിത്രം.
മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നീരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. 2018 ല്‍ 64,20,746 പേരാണ് രാജ്യത്തെ ജനസംഖ്യ. 2000 ല്‍ 7,754 പേരായിരുന്നു എല്‍ സാല്‍വദേറിലെ ജയില്‍പ്പുള്ളികളുടെ ആകെ എണ്ണം.
എന്നാല്‍ 2018 ലെത്തുമ്പോള്‍ അത് 39,642 ആയി ഉയര്‍ന്നു. ഇതില്‍ കൂടുതലും മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് അകത്തായവരാണ്. 1,00,000 പേരില്‍ 590 എന്നാണ് എല്‍ സാല്‍വദോറിലെ കുറ്റവാളികളുടെ നിരക്ക്. സ്ത്രീ കുറ്റവാളികള്‍ 7.6 ശതമാനമാണ്. രാജ്യത്ത് മൊത്തം 25 ജയിലുകളാണ് ഉള്ളത്.
ഇതില്‍ ഏറ്റവും ദുരവസ്ഥ 25 ജയിലുകളിലായി 18,051 പേര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേയുള്ളൂ. ഈ സ്ഥലത്താണ് 39,642 പേരെ പാര്‍പ്പിച്ചിരിക്കുന്നതെന്നതാണ്. 323 കൊവിഡ് 19 കേസുകളാണ് എല്‍ സാല്‍വഡോറില്‍ ഇതുവരെ രേഖപ്പെടുത്തിയത്. 8 പേര്‍ മരിക്കുകയും ചെയ്തു.
വെറും 20,109 ടെസ്റ്റുകളാണ് ഇതുവരെയായി എല്‍ സാല്‍വഡോറില്‍ ചെയ്തിട്ടുള്ളൂ. കൊവിഡ് 19 ന്‍റെ കാലത്തും എല്‍സാല്‍വഡോറിലെ കൊലപാതകങ്ങള്‍ക്ക് കുറവൊന്നും വല്ലിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച 24 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു സെക്യൂരിറ്റി സര്‍വ്വീസ് ജീവനക്കാരനും ഉള്‍പ്പെടുന്നു.
ഞായറാഴ്ച 29 പേരാണ് കൊല്ലപ്പെട്ടത്. ഇത്രയും പേരെ കൊന്നുതള്ളാനുള്ള ഉത്തരവുകളെല്ലാം പോയത് എല്‍ സാല്‍വഡോറിലെ ജയിലുകളില്‍ നിന്നാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതോടെ ജയിലുകളില്‍ കര്‍ശനമായ പരിശോധനകളും ശിക്ഷകളും നടപ്പാക്കാന്‍ പ്രസിഡന്‍റ് നേരിട്ട് ഉത്തരവിടുകയായിരുന്നു.
പ്രസിഡന്‍റ് നായിബ് അർമാണ്ടോ ബുക്കെലെയുടെ ഉത്തരവ് വന്നതിന് പിന്നാലെ എല്‍ സാല്‍വഡോറികളിലെ ജയിലുകളിലെ കാഴ്ചകളാണ് ഇത്. സാമൂഹിക അകലംപാലിച്ചും മാസ്ക് ധരിച്ചും കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനാണ് ലോകാരോഗ്യ സംഘടനപോലും പറയുന്നത്.
എന്നാല്‍ മാസ്കും അടിവസ്ത്രവും മാത്രം ധരിക്കാനനുവദിച്ച് കുറ്റവാളികളോട് മനുഷ്യത്വരഹിതമായാണ് ജയിലധികൃതര്‍ പെരുമാറുന്നതെന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ സംഘടനാ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന, ജയിലില്‍ കിടക്കുമ്പോഴും പുറത്ത് സജീവമായി ഇടപെടാന്‍ കഴിയുന്ന ഇത്തരം കുറ്റവാളി സംഘങ്ങളോട് ദയാരഹിതമായി മാത്രമേ പെരുമാറാന്‍ കഴിയൂവെന്ന് പൊലീസും പറയുന്നു.