വനിതകള്‍, എല്‍ജിബിടി, ഗോത്രവിഭാഗം; വൈവിധ്യങ്ങളുടെ ക്യാബിനറ്റുമായി ജസീന്ത
പലപ്പോഴും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കിയാണ് ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡേന്‍ വീണ്ടും പ്രധാനമന്ത്രിയാവുന്നത്. വൈവിധ്യങ്ങളുടെ ക്യാബിനറ്റ് എന്ന് ജസീന്ത ആര്‍ഡേന്‍ അഭിസംബോധന ചെയ്ത മന്ത്രിസഭയില്‍ ഇരുപത് പേരാണ് ഉള്ളത്. ഇതില്‍ എട്ട് പേര്‍ വനിതകളും അഞ്ച് പേര്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും മൂന്ന് പേര്‍ പസഫികാ സമൂഹത്തില്‍ നിന്നുള്ളവരും മൂന്ന് പേര്‍ എല്‍ജിബിടി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്.
വൈവിധ്യങ്ങളുടെ ക്യാബിനറ്റ് എന്ന് ജസീന്ത ആര്‍ഡേന്‍ അഭിസംബോധന ചെയ്ത മന്ത്രിസഭയില്‍ ഇരുപത് പേരാണ് ഉള്ളത്. ഇതില്‍ എട്ട് പേര്‍ വനിതകളും അഞ്ച് പേര്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും മൂന്ന് പേര്‍ പസഫികാ സമൂഹത്തില്‍ നിന്നുള്ളവരും മൂന്ന് പേര്‍ എല്‍ജിബിടി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്.
ജസീന്തയുടെ വലത് കയ്യെന്നും വിശ്വസ്തനുമായ ഗ്രാന്‍റ് റോബര്‍ട്ട്സണ്‍ ആണ് ഉപപ്രധാനമന്ത്രി. ഗേയാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് റോബര്‍ട്ട്സണ്‍. ന്യൂസിലാന്‍ഡില്‍ ഗേയാണ് എന്ന് പരസ്യമാക്കിയ വ്യക്തി ഉപപ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതും ആദ്യമായാണ്.
വളരെ അപ്രതീക്ഷിതമായാണ് മാവോരി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നനെയ്യ മഹുത മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 1996 മുതല്‍ എംപിയായിട്ടുള്ള ഗോത്രവനിത കൂടിയാണ് നനെയ്യ മഹുത. ന്യൂസിലാന്‍ഡിന്‍റെ ചരിത്രത്തിലെ ആദ്യ വനിതാ വിദേശകാര്യമന്ത്രി കൂടിയാണ് നനെയ്യ മഹുത.
മവോരി ഗോത്രവര്‍ഗക്കാരുടെ ബ്രിട്ടീഷ് അധിനിവേശത്തിനോടുള്ള എതിര്‍പ്പിന്‍റെ സൂചനയായ മോകോ എന്ന ടാറ്റൂ ചെയ്ത വ്യക്തി കൂടിയാണ് നനെയ്യ മഹുത. കൊവിഡ് പ്രതിരോധത്തില്‍ ന്യൂസിലാന്‍ഡ് ഭരണകൂടത്തിന് കൃത്യമായ ഉപദേശങ്ങള്‍ നല്‍കിയ ആയിഷ വെരാലും മന്ത്രിസഭയിലെത്തി.
പകര്‍ച്ച വ്യാധികളെക്കുറിച്ചുള്ള വിദ്ഗധ പഠനം നേടിയ ഡോക്ടര്‍ കൂടിയാണ് ആയിഷ വെരാല്‍. ഈ മഹാമാരിക്കാലത്ത് ആയിഷയുടെ വാക്കുകള്‍ സ്വീകരിക്കാതിരിക്കുന്നത് മണ്ടത്തരമാകും എന്നാണ് ജസീന്ത ആര്‍ഡേന്‍ ആയിഷ വെരാലിനേക്കുറിച്ച് പറയുന്നത്.
മന്ത്രിസഭയില്‍ അംഗമായവരില്‍ പലരും ഇത് ആദ്യമായി എംപിയായവര്‍ കൂടിയുണ്ട്. ആദ്യമായി ആഫ്രിക്കന്‍, ദക്ഷിണ അമേരിക്കന്‍, ശ്രീലങ്കന്‍, മെക്സിക്കന്‍, ഇന്ത്യന്‍ വംശജരും മന്ത്രിസഭയുടെ ഭാഗമായിട്ടുണ്ട്.
എറിത്രിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിരുന്ന ഇബ്രാഹിം ഒമറാണ് ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ അംഗമായ ആദ്യ ആഫ്രിക്കന്‍ വംശജന്‍. സുഡാനി അഭയാര്‍ത്ഥി ക്യാംപുകളില്‍ വര്‍ഷങ്ങളോളം ട്രാന്‍സ്ലേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇബ്രാഹിം ഒമര്‍.
ഗേ വിഭാഗത്തില് നിന്നുളള്ള ഗ്ലെന്‍ ബെന്നറ്റാണ് ജസീന്തയുടെ മന്ത്രിസഭയില്‍ അംഗമായ എല്ജി ബിറ്റി വിഭാഗത്തില്‍ നിന്നുള്ള മറ്റൊരാള്‍. ന്യൂ പ്ലിമോത്തില്‍ നിന്നുള്ള എംപിയാണ് ഗ്ലെന്‍ ബെന്നറ്റ്.
മിഡ് വൈഫായി ജോലി ചെയ്തിരുന്ന സാറ പലേറ്റ് ആണ് മറ്റൊരു മന്ത്രി. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നുള്ള എംപിയായ സാറ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സീറ്റ് വന്‍ ഭൂരിപക്ഷത്തിനാണ് അട്ടിമറിച്ചത്.
ഇന്ത്യന്‍ വംശജയായ പ്രിയങ്ക രാധാകൃഷ്ണനും മന്ത്രിസഭയിലെത്തി. ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ കൂടിയാണ് പ്രിയങ്ക.
കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്. 120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു.
ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കൊവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക നില വീണ്ടും ഭദ്രമാക്കാനുള്ള ഉദ്യമവുമായി പ്രവര്‍ത്തിക്കുന്ന ജസീന്ത ആര്‍ഡേന്‍റെ രണ്ടാം മന്ത്രിസഭയില്‍ അക്ഷരാര്‍ത്ഥത്തില്‍ വൈവിധ്യങ്ങളുടെ പൂരമാണ് കാണാന്‍ കഴിയുക.