സുനാമിയെ പ്രതിരോധിക്കാന്‍, കടലിന് ഭിത്തി കെട്ടി ജപ്പാന്‍
ലോകം മൊത്തം മതിലുപണിയുന്ന തിരക്കിലാണ്. അമേരിക്ക, മെക്സിക്കോയില്‍ നിന്നും ജീവിക്കാനായി നടത്തുന്ന അനധികൃത കുടിയേറ്റം തടയാനാണെങ്കില്‍ ഇസ്രയേല്‍ മതത്തിന്‍റെ പേരില്‍ മനുഷ്യനെ അകറ്റി നിര്‍ത്താനാണ് മതിലുകള്‍ പണിയുന്നത്. എന്നാല്‍ കടലുകളാല്‍ ചുറ്റപ്പെട്ട ജപ്പാന്‍ മതില്‍ പണിയുന്നത് മനുഷ്യനെയല്ല, മറിച്ച് ആദിമ കാലം മുതല്‍ മനുഷ്യന്‍ ഭയപ്പെട്ടിരുന്ന പ്രകൃതി ശക്തിയെ തടുക്കാനാണ് മതില്‍ പണിയുന്നത്. അതേ എപ്പോഴത്തേയും പോലെ ജപ്പാന്‍റെ ഇപ്പോഴത്തെയും ഏറ്റവും വലിയ പ്രശ്നം നാലുഭാഗവും ചുറ്റിക്കിടക്കുന്ന കടലാണ്. കടലിനെ പ്രതിരോധിക്കുവാനാണ് ജപ്പാന്‍ മതിലുപണി നടത്തുന്നത്. കാണാം ആ കാഴ്ചകള്‍.
2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്ത് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിതാന്‍ തീരുമാനിച്ചു.
2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളാണ് ജപ്പാന് നഷ്ടമായത്. ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് നടക്കുന്ന 245 മൈൽ കടൽ ഭിത്തി നിർമാണത്തിനായി 12 ബില്യൺ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്.
12.5 മീറ്റർ വരെ ഉയരത്തിലുള്ള മതിലുകൾ കാഴ്ചകളെ തടയുകയും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സമുദ്രത്തെ ആശ്രയിക്കുന്ന ആളുകൾക്കുമുള്ള കടലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുന്ന, പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്, എന്നിരുന്നാലും മറ്റൊരു സുനാമിയുടെ സൃഷ്ടിക്കുന്ന നാശം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്.
മതിലിന് സമൂപത്തുകൂടി കടന്നു പോകുന്ന ബസ്.
വടക്കുകിഴക്കൻ ജപ്പാനിലെ പുതിയ കടല്‍ മതില്‍ ഷെഫീൽഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധരുടെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് നിര്‍മ്മാണം നടത്തിയിരുന്നത്.
ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത്, ഭാവിയിൽ 2011 ന് സമാനമായ തോതിലുള്ള സുനാമിയാൽ നഗരം തന്നെ കവർന്നെടുക്കാന്‍ സാധ്യതയുണ്ടെന്നാണ്.
ഭൂകമ്പത്തിനും സുനാമിക്കും ശേഷം താമസിയാതെ നടത്തിയ, യു.കെ ആസ്ഥാനമായുള്ള ഉന്നത പഠന സ്ഥാപനത്തിലെ വിദഗ്ധരുടെ പഠനത്തിൽ ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത ജാപ്പനീസ് സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് ആരോപിക്കുന്നു.
കാലാവസ്ഥാ തകർച്ചയുടെ അനന്തരഫലങ്ങൾ അതിന്‍റെ ദുരന്ത നിവാരണ തന്ത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതിലൂടെ, ജാപ്പനീസ് സർക്കാർ ഭാവി സമൂഹങ്ങളെ വിനാശകരമായ സുനാമിയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്ന് സർവകലാശാലയിലെ സീനിയർ ലക്ചററും ഗവേഷണ-നവീകരണ ഡയറക്ടറുമായ ഡോ. പീറ്റർ മറ്റൻല പറഞ്ഞു.
ഉയര്‍ന്ന സമുദ്രനിരപ്പ് കണക്കിലെടുത്താണ് ജപ്പാന്‍ കടല്‍ ഭിത്തിയുടെ ഉയരം 12.5 മീറ്ററായി ഉയര്‍ത്തിയത്. എന്നാല്‍ ജപ്പാന്‍റെ നടപടി പരിഹാസ്യമാണെന്ന് മറ്റ് രാജ്യങ്ങളിലെ വിദഗ്ദര്‍ പറയുന്നു.
ആഗോളതാപനത്തെ തുടര്‍ന്ന് കടലിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളപ്പോള്‍ ജപ്പാന്‍ എത്ര ഉയരത്തില്‍ മതിലുകള്‍ പണിയുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ആരായുന്നത്.
എന്നാല്‍, സമുദ്രനിരപ്പ് ഉയരുന്നതിലൂടെ കൂടുതൽ വിനാശകരമായെത്തുന്ന സുനാമികളെ പുതിയ സമുദ്ര പ്രതിരോധം ഉപോഗിച്ച് അതിജീവിക്കാനാകുമെന്ന് ഷെഫീൽഡ് സർവകലാശാലയിലെ അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
2011 മാർച്ച് 11 ലെ വിനാശകരമായ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ചൂടിനെ തുടര്‍ന്ന് ആഗോളതലത്തിൽ സമുദ്രനിരപ്പ് ഉയർന്നതായി ജപ്പാൻ സർക്കാർ കണക്കാക്കിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധർ ആരോപിക്കുന്നു.
ഏഷ്യ-പസഫിക് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, വടക്ക് കിഴക്കൻ ജപ്പാനിലെ ടാരെയിൽ നിർമ്മാണത്തിലിരിക്കുന്ന കടൽഭിത്തിയെ കുറിച്ച് അക്കാദമി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതില്‍ പുതിയ മതിലും മറ്റൊരു ശക്തമായ സുനാമിയില്‍ തകരാന്‍ സാധ്യതയുണ്ടന്ന് പറയുന്നു.
തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച പട്ടണങ്ങളിലൊന്നായ കെസെന്നുമയിലെ ഒരു തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് ഒരുങ്ങുമ്പോൾ ഒരാൾ ലൈഫ് ജാക്കറ്റുകൾ പിടിക്കുന്നു.
ശാസ്ത്രജ്ഞരുടെ മുൻ പ്രവചനങ്ങളേക്കാൾ വേഗത്തിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. ഇത് സുനാമി ദുരന്ത പ്രതിരോധങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല അപകട സാധ്യത കുറയ്ക്കുന്നതിനുള്ള ആസൂത്രണത്തില്‍ അധിക അപകടസാധ്യതയായി സമുദ്രനിരപ്പ് ഉയരുന്നത് ഉൾപ്പെടെയുള്ളവ സർക്കാർ പരിഗണിക്കണമെന്നും സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്‍റെ പഠനങ്ങള്‍ ആവശ്യപ്പെടുന്നത്.