അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെടുമോ ?
വര്‍ത്തമാനകാല ലോകത്തിലെ ഏറ്റവും നിഗൂഢ സ്വഭാവമുള്ള ഭരണാധികാരിയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍. ഒരുപക്ഷേ ഉത്തരകൊറിയ കിമ്മിന് നല്‍കിയ നിഗൂഢതയേക്കാള്‍ അമേരിക്കയാകും കിമ്മിന് ആ പദവി ചാര്‍ത്തിക്കൊടുത്തത്. ഇതിന് മുമ്പ് ഇത്തരത്തില്‍ നിഗൂഢ സ്വഭാവം ഉണ്ടെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞിരുന്ന പേരുകളാണ് ഇറാഖിന്‍റെ ഭരണാധികാരിയായിരുന്ന സദാം ഹുസൈനും ലിബിയന്‍ ഭരണാധികാരിയായ മുഹമ്മര്‍ അല്‍ ഗദ്ദാഫിയും. എന്നാല്‍ ഇരുവര്‍ക്കും അമേരിക്കയോട് എതിര്‍ത്ത് നില്‍ക്കാന്‍ കരുത്തുള്ള ഒരു കൂട്ടാളിയുണ്ടായിരുന്നില്ല. ഒരു കാലത്ത് സംരക്ഷകരായിരുന്ന റഷ്യ തകര്‍ന്നതോടെ ഇരുവരുടെയും നില പരുങ്ങലിലാകുകയും അമേരിക്ക ഇരുഭരണാധികാരികളെയും കൊല്ലുകയും ചെയ്തു. അമേരിക്കയുടെ ശത്രു രാജ്യമായിരുന്ന ഉത്തരകൊറിയയെ അക്രമിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറാകാതിരുന്നത് ചൈനയുടെ പിന്തുണ എന്നും ഉത്തരകൊറിയയ്ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്. ഇന്നും ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ അസാന്നിധ്യം സൃഷ്ടിച്ചിരിക്കുന്ന വിവാദങ്ങളുടെ കാലത്തും ചൈനയ്ക്ക് മാത്രമാണ് ഉത്തരകൊറിയയുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്.
ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നുമുള്ള ദക്ഷിണകൊറിയയുടെ സ്ഥിരീകരണമാണ്. കിമ്മിന്‍റെ അസാന്നിധ്യം കൊറോണാ വ്യാപനത്തിനിടെയിലും മറ്റ് രാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചതോടെ പുറത്ത് വന്ന കഥകള്‍ക്ക് അവസാനമാകുമോയെന്നാണ് ഇനി അറിയേണ്ടത്.
രാജ്യത്തെ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് കിമ്മിന്‍റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നും അല്ല, കിം മരിച്ചെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തുടങ്ങിയത്.
എന്നാല്‍, ഈ വാര്‍ത്തകളെല്ലാം അസ്ഥാനത്താണെന്നാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂന്‍ ജേ ഇന്നിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് മൂന്‍ ജങ് ഇന്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
''ഏപ്രില്‍ 13 മുതല്‍ ഉത്തരകൊറിയയിലെ കിഴക്കുള്ള വൊന്‍സാനിലെ ഒരു റിസോര്‍ട്ടിലാണ് അദ്ദേഹം. സംശയിക്കത്തക്കതായ ഒരു ഇടപെടലും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 15 ന് നടന്ന, കിമ്മിന്‍റെ മുത്തച്ഛനും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സങിന്‍റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല എന്നതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.
ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല.
കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കിമ്മിന്‍റെ പ്രശസ്തമായ പച്ച നിറത്തിലുള്ള ആഡംബര ട്രെയിന്‍ തീരദേശ നഗരമായ ഹ്യാങ്‌സാനില്‍ എത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നു.
38 നോര്‍ത്ത് വെബ്‌സൈറ്റിലാണ് ട്രെയിനിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഹാങ്‌സ്യാനിലെ ആഡംബര റിസോര്‍ട്ടില്‍ കിം താമസിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കിം കുടുംബത്തിന്‍റെ പച്ച ട്രെയിന്‍ കണ്ടെത്തിയത്. ഏപ്രില്‍ 21, 23 തീയതികളില്‍ ട്രെയിന്‍ നഗരത്തിലെത്തിയതായാണ് സ്ഥിരീകരണം. ട്രെയിന്‍ കണ്ടെത്തിയ വാര്‍ത്ത ബിബിസി അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്‍റെ കുടുംബത്തിന് മാത്രമാണ് ഈ ട്രെയിന്‍ ഉപയോഗിക്കാനുള്ള അവകാശം.
ഇതിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് ജപ്പാനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടില്ലെന്നും ഉണര്‍ന്നിരിക്കുകയാണെങ്കിലും ബോധം വന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ കിമ്മിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ അയച്ചെന്ന വാര്‍ത്തയും പുറത്ത് വന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്‍റെ നേതൃത്വത്തിലാണ് വിദഗ്ദ സംഘം ഉത്തരകൊറിയയിലെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.
അതേസമയം, കിമ്മിന്‍റെ ആരോഗ്യവാര്‍ത്തകള്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തള്ളി. ഇതിനിടെ കിമ്മിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് അമേരിക്കന്‍ മാധ്യമമായ ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു. കിം ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ഡെയ്‌ലി എന്‍കെയാണ്.
ഇതിനിടെ കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ചില വാര്‍ത്തകള്‍ പുറത്തുവന്നു. അവയെല്ലാം തന്നെ കിമ്മിന് ഗുരുതരരോഗത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് പറയുന്നവയായിരുന്നു. കിം ജോങ് ഉന്നിന് വിനയായത് അമിതമായ പുകവലിയും മദ്യപാനവും ഭക്ഷണ ശീലവുമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തി. സിഗരറ്റിനോടും മദ്യത്തോടുമുള്ള കിമ്മിന്റെ പ്രിയം പലവട്ടം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായതാണ്.
അമിതമായി ചീസ് കഴിക്കുന്ന ശീലവും കിമ്മിനുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കിം ഇതെല്ലാം തുടര്‍ന്നെന്ന് പറയപ്പെടുന്നു. വിലകൂടിയ ഹെന്നസി ഫ്രഞ്ച് കോണ്യാക്ക്, റഷ്യന്‍ വോഡ്ക എന്നിവയാണ് കിമ്മിന്റെ ഇഷ്ടമദ്യം. സ്‌നേക് വൈനാണ് കിമ്മിന്റെ മറ്റൊരു ഇഷ്ട പാനീയം. നെല്ല് വാറ്റിയെടുത്ത വീഞ്ഞില്‍ പാമ്പിന്‍ വിഷം കലര്‍ത്തിയാണ് സ്‌നേക്ക് വൈന്‍ തയ്യാറാക്കുന്നത്. ഇത് സേവിച്ചാല്‍ ലൈംഗിക ശേഷി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാംസ ഭക്ഷണവും ഫാസ്റ്റ് ഫുഡും കിം വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തി.
ഇതിനിടെ കിമ്മിന്‍റെ അനന്തരാവകാശിയാര് എന്നതിനും ലോക മാധ്യമങ്ങള്‍ ഉത്തരം കണ്ടെത്തി. അത് മറ്റാരുമല്ല കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ് ആണെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഇതോടെ കിം യോ ജോങിനെ കുറിച്ചുള്ള കഥകളുടെ വരവായി. കിമ്മിനെക്കാള്‍ ക്രൂരയാണ് സഹോദരിയെന്നും കിമ്മിനെ നിയന്ത്രിച്ചിരുന്നത് ഇവരാണെന്നും വാര്‍ത്തകള്‍ ഉണ്ടായി.
സ്വന്തം മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ച് വെക്കുന്ന അമേരിക്കയുടെ മനുഷ്യാവകാശ ലംഘകരുടെ പട്ടികയില്‍ ഉത്തര കൊറിയയിലെ മറ്റ് ആറ് നയതന്ത്രജ്ഞരോടൊപ്പം കിം യോ ജോങും ഉൾപ്പെട്ടിരുന്നു. ഉത്തരകൊറിയയിൽ ഭരണം കയ്യാളുന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ(WPK)യില്‍ കിം യോ ജോങ് ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്.
അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ വീരസ്യം എന്ന് വേർതിരിച്ചറിയുക പ്രയാസമാണ്. കാരണം, അത്രമേൽ സർക്കാർ നിയന്ത്രണത്തിൽ കാര്യങ്ങൾ നടത്തപ്പെടുന്ന ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ലെന്നത് തന്നെ കാരണം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത പ്രമേഹവും, രക്താതിമർദ്ദവും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. രക്തധമനികളിൽ പലയിടത്തും ബ്ലോക്കുകളുള്ളതായും ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നതായുള്ള വാര്‍ത്തകളുമെത്തി.
ഭക്ഷണത്തിന് പുറമെ കിമ്മിനെ ഈ ഗുരുതരാവസ്ഥയിലേക്ക് നയിച്ചത് അദ്ദേഹത്തിന്‍റെ കടുത്ത മദ്യപാനമായിരുന്നു. എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ കിം ഇഷ്ടപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കിം കഴിക്കുന്ന വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്കിനെ കുറിച്ചും കഥകളിറങ്ങി. സ്നേക്ക് വൈനിന്‍റെയും ആരാധകനായിരുന്നു കിം. കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി സേവിച്ചാൽ ലൈംഗിക ശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തര കൊറിയക്കാർക്കിടയിലുണ്ട്.
കരളിനെ ഇല്ലാതാക്കാൻ പോന്നത്ര കൂടിയ അളവിലായിരുന്നു കിമ്മിന്റെ മദ്യസേവ എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. വർഷാവർഷം ഏകദേശം 30 മില്യൺ ഡോളർ (ഏകദേശം 230 കോടി രൂപ) കിമ്മിന്റെ മദ്യപാനത്തിന് ചെലവാക്കുന്നുവെന്നുവരെ കഥകള്‍ പുറത്തുവന്നു.
ഇതിനൊക്കെ പുറമെ അദ്ദേഹത്തിന്‍റെ ഹൃദയത്തെയും ശ്വാസകോശത്തെയും ദോഷകരമായി ബാധിച്ച മറ്റൊരു ദുശ്ശീലം അദ്ദേഹത്തിന്‍റെ ചെയിൻ സ്മോക്കിങ് ആയിരുന്നു. ഉറക്കമില്ലായ്ക അലട്ടിയിരുന്ന അദ്ദേഹം രാത്രി വൈകുവോളം ഒന്നിന് പിന്നാലെ മറ്റൊന്നായി സിഗരറ്റുകൾ കൊളുത്തി പുകച്ചു പുകച്ച് ഇരിക്കുമായിരുന്നു.
ഒപ്പം, പൊണ്ണത്തടികൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും കിമ്മിനെ അലട്ടിയിരുന്നു. ഭാരം കുറച്ചില്ലെങ്കിൽ ആകെ പ്രശ്നമാകും എന്ന താക്കീത് ഡോക്ടർമാരിൽ നിന്ന് നാലഞ്ച് വർഷം മുമ്പുതന്നെ കിമ്മിന് കിട്ടിയതാണ്. കൂടിവന്നു ഭാരം കാലുകൾക്ക് ക്ഷീണമുണ്ടാക്കി അദ്ദേഹം മുടന്താൻ തുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു ഇടക്ക്.
ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല.
(കിം രാജവംശവുമായി വൈകാരിക ബന്ധമുള്ള സ്ഥലമാണ് പാക്കറ്റ് മലനിരകള്‍. ആത്മീയ ജന്മസ്ഥലമായാണ് ഉത്തരകൊറിയക്കാര്‍ പ്രാചീന കാലത്ത് പാക്കറ്റ് മലനിരകളെ കണ്ടിരുന്നത്. പാക്കറ്റ് മലനിരകളിലെ കിമ്മിന്റെ കുതിര സവാരി)
ഈ അസാന്നിധ്യമാണ് ലോകത്ത് ദക്ഷിണ കൊറിയയിലേക്ക് ഉറ്റനോക്കിയിരിക്കുന്ന സംഘങ്ങളെ അസ്വസ്ഥമാക്കിയത്. അതിനിടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കിമ്മിന് ഹൃദയാഘാതമാണെന്നും ശസ്ത്രക്രിയക്ക് ശേഷം സ്ഥിതി മോശമായെന്നും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഒരു വാര്‍ത്തയ്ക്കും ഇതുവരെയായി സ്ഥിരീകരണമൊന്നുമില്ല.
ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിമ്മിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനത്തെ വാക്ക് ഉത്തരകൊറിയയാണ് പറയേണ്ടത്. എന്നാല്‍ ഉത്തരകൊറിയയാകട്ടെ ഇതുവരെയായും പ്രതികരിച്ചിട്ടില്ല. കിമ്മിന്റെ പഴയ ചില വീഡിയോകള്‍ ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുക മാത്രമാണ് ചെയ്തത്.
ലോകം മുഴുവന്‍ കൊവിഡ് ഭീതി പടരുമ്പോള്‍ കൊറോണ വൈറസ് രഹിതമായ രാജ്യമാണ് തങ്ങളുടേതെന്ന് ഉത്തര കൊറിയ പല തവണ അവകാശപ്പെട്ടു. ലോകത്ത് ഒരു മില്യണിന് അടുത്ത് ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് ഘട്ടത്തിലാണ് ഉത്തരകൊറിയയിലെ ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അവകാശവാദവുമായി രംഗത്ത് വന്നത്.
അയല്‍രാജ്യമായ ചൈനയില്‍ കൊവിഡ് ആദ്യം പടരുന്ന സാഹചര്യത്തില്‍ തന്നെ ഉത്തരകൊറിയ എല്ലാ അതിര്‍ത്തികളും അടച്ചിരുന്നതായും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും ഉത്തരകൊറിയയിലെ ആന്റി എപ്പിഡമിക് വിഭാഗം ഡയറക്ടര്‍ പാക് യോംഗ് സൂ പറഞ്ഞു. ഈ നീക്കങ്ങളെല്ലാം വിജയകരമായി നടപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ഉത്തരകൊറിയയില്‍ രോഗ വിവരങ്ങള്‍ ഇല്ലായിരുന്നു. അതേസമയം, ആദ്യം രോഗം ബാധിച്ചയാളെയും രോഗം ബാധിച്ച 200 സൈനികരെയും വെടിവെച്ച് കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഉത്തരകൊറിയ ഔദ്യോഗികമായി ഇതിന് മറുപടി നല്‍കിയില്ല.
നേരത്തെ, കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. ഇതോടെ കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് തെളിയിക്കാനുള്ള നീക്കമാണ് കിം നടത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍, അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 180 -ല്‍പരം ഉത്തരകൊറിയൻ സൈനികർ കൊവിഡ് 19 ബാധിച്ചു മരിച്ചെന്നും 3700 -ൽ പരം സൈനികർ ഐസൊലേഷനിൽ കഴിയുന്നുമുണ്ടായിരുന്നു. ഉത്തരകൊറിയയില്‍ ആദ്യമായി വൈറസ് ബാധിച്ചയാളെ കിം ജോങ് ഉന്നിന്‍റെ നേരിട്ടുള്ള ഉത്തരവ് പ്രകാരം സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും കിം എവിടെയെന്നതിന് ഔദ്യോഗിക വിശദീകരണം നല്കാന് ഉത്തരകൊറിയ തയ്യാറായിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഉത്തര കൊറിയയിലെത്തിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്‍റെ നേതൃത്വത്തിലാണ് വിദഗ്ദ സംഘം ഉത്തര കൊറിയയിലെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുമായി കിം കഴിഞ്ഞ വര്‍ഷം നടത്തിയ രണ്ട് ചര്‍ച്ചകള്‍ പരാജയപ്പെടുകയും മൂന്നാം ചര്‍ച്ച മുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ റഷ്യന്‍ പിന്തുണ തേടിയ കിം, റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തിയിരുന്നു. ആണവവിഷയങ്ങളിലടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയയുടെ നിലപാടിന് റഷ്യന്‍ പിന്തുണ ഉറപ്പാക്കുകയാണ് ഉന്‍ ലക്ഷ്യമിടുന്നതെന്ന തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നു.
എന്നാല്‍, ചര്‍ച്ചയില്‍ റഷ്യയിലുള്ള ഉത്തരകൊറിയന്‍ തൊഴിലാളി പ്രശ്നവും ഭക്ഷ്യക്ഷാമവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. കിമ്മിന്റെ സന്ദര്‍ശനത്തോടെ റഷ്യയിലേക്ക് ഉത്തര കൊറിയന്‍ തൊഴിലാളികളുടെ വരവ് വര്‍ധിക്കുമെന്ന് റഷ്യ പറഞ്ഞു. ഭക്ഷ്യ ദൗര്‍ലഭ്യം വലയ്ക്കുന്ന ഉത്തരകൊറിയയ്ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്കാന് റഷ്യ തയാറായേക്കുമെന്നും വാര്‍ത്തകള്‍ വന്നു.
റഷ്യയെ സംബന്ധിച്ച് ശീതയുദ്ധത്തോടെ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഏകാധിപത്യ സ്വഭാവം നിലനിര്‍ത്തുന്ന പുട്ടിന് അത് അവശ്യമാണ് താനും. ഇതര രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തുന്ന ഉപരോധങ്ങളിലും നിയന്ത്രണങ്ങളിലും പുട്ടിന് നേരത്തെ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിരുന്നു.
കടുത്ത ഉപരോധത്തില്‍ വലയുന്ന ഉത്തരകൊറിയയാകട്ടെ ചൈന, ദക്ഷിണ കൊറിയ, യുഎസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഉത്തര കൊറിയ നടത്തിയ എല്ലാ വിദേശ ചര്‍ച്ചകള്‍ക്കും ചുക്കാന്‍ പിടിച്ചത് ഒരാളാണെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.
അത് അദ്ദേഹത്തിന്‍റെ സഹോദരി കിം യോ ജോങ് ആണെന്നും ഇവരാണ് ഇനി ഉത്തരകൊറിയയുടെ ഭരണാധികാരിയെന്നും വാര്‍ത്തകള്‍ ഉണ്ടായി. ഏതായാലും ഉത്തരകൊറിയ കിമ്മിനെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിടാത്തിടത്തോളം കാലം കിം ജീവിച്ചിരിക്കുന്നുണ്ടെന്ന് വിശ്വസിക്കാനെ ലോകത്തിന് നിര്‍വാഹമുള്ളൂ.