പിടികൂടിയത് വന്‍ ആയുധ ശേഖരം; ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്കുള്ള സഹായമെന്ന് അമേരിക്ക
ഇറാനിൽ നിന്ന് യെമനിലേക്ക് ആയുധങ്ങള്‍ കടത്തിയ കപ്പല്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ സേന. കപ്പലില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരക്കണക്കിന് അനധികൃത ചൈനീസ്, റഷ്യൻ ആയുധങ്ങൾ, സ്നിപ്പർ റൈഫിളുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ എന്നിവയാണ് പിടികൂടിയത്. അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ഒരു ഓപ്പറേഷനിലാണ് രാജ്യം വെളിപ്പെടുത്താത്ത ഒരു പായ്ക്കപ്പലില്‍ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി ബഹ്‌റൈൻ ആസ്ഥാനമായുള്ള യുഎസിന്‍റെ അഞ്ചാം കപ്പല്‍ പട അറിയിച്ചത്. പാകിസ്താനും ഒമാനും സമീപത്തുള്ള അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. യെമനിലെ ഹൂത്തി വിമതരുമായി ബന്ധിപ്പിക്കുന്നതാണ് ചരക്കെന്നെ അമേരിക്കന്‍ സൈനീകോദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ആയുധം കടത്തിയ കപ്പൽ ഇറാനിൽ നിന്നാണെന്ന് കണ്ടെത്തിയതാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കപ്പിലിനെ കുറിച്ചോ ആയുധങ്ങളെ കുറിച്ചോ ഉള്ള അമേരിക്കയുടെ ചോദ്യങ്ങളോട് ആദ്യം പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായില്ല. പിന്നീട്, ആയുധങ്ങള്‍ വിമതര്‍ക്ക് നല്‍കണമെന്ന് ഇറാന്‍ പ്രതികരിച്ചു.
അമേരിക്കന്‍ നാവികർ കപ്പലിൽ കയറിയപ്പോൾ ഡെക്കിന് താഴെ തന്നെ പച്ച പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ നിലയില്‍ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതാണ് കണ്ടത്. കലാഷ്നികോവിന്‍റെ വകഭേദമായ മൂവായിരത്തോളം ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിളുകൾ , നൂറുകണക്കിന് മറ്റ് ഹെവി മെഷീൻ ഗണ്ണുകള്‍, നൂറുകണക്കിന് പികെഎം മെഷീൻ ഗൺ എന്നിവ കണ്ടെത്തി.
കൂടാതെ സ്നിപ്പർ റൈഫിളുകൾ, ഡസൻ കണക്കിന് നൂതന, റഷ്യൻ നിർമ്മിത ആന്‍റി ടാങ്ക് ഗൈഡഡ് മിസൈലുകൾ എന്നിവയും പിടിച്ചെടുത്തതില്‍പ്പെടുന്നു. നൂറുകണക്കിന് റോക്കറ്റ് നിയന്ത്രിത ഗ്രനേഡ് ലോഞ്ചറുകളും ആയുധങ്ങൾക്ക് ഘടിപ്പിക്കാന്‍ കഴിയുന്ന ഒപ്റ്റിക്കൽ കാഴ്ച നല്‍കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.
നിയമവിരുദ്ധമായ എല്ലാ ചരക്കുകളും നീക്കം ചെയ്തതിനുശേഷം, പായ്ക്കപ്പല്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്ത ശേഷം, ഭക്ഷണവും വെള്ളവും നൽകി പായ്ക്കപ്പല്‍ ജീവനക്കാരെ വിട്ടയച്ചെന്നും നാവികസേന കൂട്ടിച്ചേർത്തു.
യെമനിലെ ആഭ്യന്തരയുദ്ധം ശക്തിപ്രാപിക്കുന്നതിനിടെ സമീപകാലത്തെ ഏറ്റവും വലിയ ആയുധ കടത്താണ് പിടികൂടിയതെന്ന് അമേരിക്കന്‍ നാവിക സേന പറഞ്ഞു. ആയുധങ്ങളുടെ ഉത്ഭവ സ്ഥാനവും ലക്ഷ്യ സ്ഥാനവും അന്വേഷിക്കുന്നുണ്ടെന്ന് നാവികസേനയുടെ മിഡാസ്റ്റ് ആസ്ഥാനമായുള്ള അഞ്ചാം കപ്പല്‍ പട അറിയിച്ചു.
യുഎസ്‌എസ് മോണ്ടെറി കണ്ടെടുത്ത ചരക്കുകള്‍, ഇറാനുമായി ബന്ധപ്പെട്ടിട്ടുള്ള മുൻ ഇടപെടലുകളിൽ നിന്ന് പിടികൂടിയിട്ടുള്ളത് പോലുള്ള ചരക്കുകള്‍ക്ക് സമാനമാണെന്ന് സംശയമുണ്ടെന്ന് അനധികൃത ആയുധ വ്യാപാരം പഠിക്കുന്ന അന്വേഷണ ഗവേഷകനായ ടിം മിഷേറ്റി എപിയോട് പറഞ്ഞു.
2014 സെപ്റ്റംബറിലാണ് യമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. ഹൂത്തികൾ യെമന്‍ നഗരമായ സന കീഴടക്കുകയും തുര്‍ന്ന് രാജ്യം മുഴുവനും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 2015 മാർച്ചിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളും സൗദി അറേബ്യയും യെമന്‍റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരുമായി ചേർന്ന് ഹൂത്തികള്‍ക്കെതരിയെ യുദ്ധം തുടങ്ങി
മിസൈലും ഡ്രോണും ഉപയോഗിച്ച് സൗദി അറേബ്യയ്ക്ക് നേരെ ഒളിയാക്രമണം നടത്തുന്ന ഹൂത്തികളെ ഇറാൻ എന്നും പിന്തുണച്ചിരുന്നു. 13,000 സാധാരണക്കാരുള്‍പ്പെടെ 1,30,000 പേർ യുദ്ധത്തിൽ യെമന്‍റെ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടു.
2015 മുതൽ യുഎൻ സുരക്ഷാ സമിതി ഹൂത്തികൾക്ക് ആയുധ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ വ്യക്തികളോ സ്ഥാപനങ്ങളോ ഹൂത്തികൾക്ക് ഗണ്യമായ അളവിൽ ആയുധങ്ങളും പണവും നല്‍കുന്നതിന് ഈ ആയുധവേട്ട തെളിവാണെന്ന് അമേരിക്കയും ആവര്‍ത്തിക്കുന്നു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona