ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; ശുദ്ധവായു ശ്വസിച്ച് വുഹാന്‍
2019 നവംബറിന്‍റെ അവസാനമാണ് ചൈനയുടെ നദീതട നഗരമായ വുഹാനില്‍ ആദ്യത്തെ കൊവിഡ് 19 വൈറസ് ബാധയേറ്റ രോഗികള്‍ ആശുപത്രികളിലേക്ക് എത്തിത്തുടങ്ങിയത്. ഡിസംബറിന്‍റെ ആദ്യ ആഴ്ചകളില്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൈനയിലെ ഏകാധിപത്യ ഭരണകൂടത്തോട് കൊവിഡ് 19 വൈറസ് വ്യാപനമുണ്ടെന്നും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. എന്നാല്‍, ചൈനീസ് ഭരണകൂടം ഡോക്ടര്‍മാരുടെ വാക്കുകളെ മുഖവിലയ്ക്കെടുത്തില്ല. ഡിസംബര്‍ അവസാനത്തോടെ വുഹാന്‍ നഗരത്തില്‍ ഏതാണ്ട് പകുതിക്കടുത്ത് ആളുകള്‍ക്കും രോഗബാധയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു തുടങ്ങി. ഇതോടെ 2020 ജനുവരി ആദ്യം ചൈന വുഹാന്‍റെ അതിര്‍ത്തികള്‍ അടക്കാനും കെവിഡ് 19 വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നുവെന്നും സമ്മതിച്ചു. പക്ഷേ, അതിനിടെയില്‍ കൊറോണാ വൈറസ് ലോകം മുഴുവനും വ്യാപിച്ചു കഴിഞ്ഞിരുന്നു.
ജീവിതകാലം മുഴുവനും ഒരു ഏകാധിപത്യ ഭരണകൂടത്തിന് കൂഴില്‍ ജീവിക്കുന്നവരെ സംമ്പന്ധിച്ച് ലോക്ക് ഡൗണ്‍ എന്നത് ഭാഗീകമായെങ്കിലും ജീവിതത്തിന്‍റെ ഭാഗമായിരിക്കും. അതല്ലെങ്കില്‍ ജീവിതത്തിലുടനീളം സര്‍ക്കാറിന്‍റെ നിയന്ത്രണങ്ങള്‍ക്ക് കീഴിലായിരിക്കും. പല തരത്തില്‍ സ്വന്തം പൗരന്മാരുടെ ജീവിതത്തില്‍ നിരന്തരം ഇടപെടുന്ന ചൈനയെ പോലൊരു രാജ്യത്ത് പ്രത്യേകിച്ചും.
വുഹാന്‍, ജനുവരിയോടെ ലോക്ക്ഡൗണിലേക്ക് പോയി. ജനങ്ങള്‍ വീടുകളില്‍ ഒറ്റപ്പെട്ടു. പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രം നഗരങ്ങളിലും തെരുവികളിലും ഇറങ്ങി.
പിന്നീട് ഏകാധിപത്യ ഭരണകൂടം പുറത്ത് വിടുന്ന വിവരങ്ങള്‍ മാത്രമാണ് ലോകം കണ്ടത്. എന്നാല്‍, ഇതിനിടെ ചൈനയില്‍ നിന്നും ചില വീഡിയോകളും ഫോട്ടോകളും പുറത്തിറങ്ങി. അവയെല്ലാം തന്നെ ചൈനീസ് ഭരണകൂടത്തിന്‍റെ കണക്കുകളെ നിഷ്ക്രിയമാക്കുന്നവയായിരുന്നു.
മൃതദേഹങ്ങള്‍ കൂട്ടിയിട്ട വീഡിയോകളോടൊപ്പം വുഹാനില്‍ മാത്രം 45,000 പേര്‍ മരിച്ചെന്ന് പറയുന്ന വീഡിയോകളും പുറത്തെത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇത്തരത്തിലുള്ള എല്ലാ വീഡിയോകളും പിന്‍വലിക്കപ്പെട്ടു.
തുടര്‍ന്ന് ഫ്ലാറ്റുകളും മാളുകളും എന്തിന് വീടുകളുടെ വാതിലുകള്‍ വരെ ആണിയടിച്ച് ഉറപ്പിക്കുന്ന വീഡിയോകളും പുറത്തിറങ്ങി. ഈ ഫ്ലാറ്റുകളിലും മാളുകളിലും നൂറുകണക്കിന് പേര്‍ ഒറ്റപ്പെട്ട് കഴിയുകയാണെന്നുള്ള വാര്‍ത്തകളും വന്നു.
എന്നാല്‍ സര്‍ക്കാറിനെ അപകീര്‍ത്തി പെടുത്തുന്ന ഒരു വാര്‍ത്തയ്ക്കും ചൈനീസ് ഭരണകൂടം മറുപടി നല്‍കിയില്ല.
തുടര്‍ന്ന് 76 ദിവസം വുഹാന്‍ അക്ഷരാര്‍ത്ഥത്തില്‍ അടഞ്ഞ് കിടന്നു.
കടകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ പാലിക്കേണ്ട അകലം സര്‍ക്കാര്‍ തന്നെ രേഖപ്പെടുത്തിവച്ചു. നിരീക്ഷണത്തന് പൊലീസും സൈന്യവും.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച്.... 76 ദിവസം പുറത്തിറങ്ങാന്‍ പറ്റാതെ വുഹാന്‍ ജനത വീടിനകത്ത് തന്നെ അടച്ചിരുന്നു.
ഒടുവില്‍ അവസാനത്തെ 21 ദിവസത്തിനിടെ വുഹാനില്‍ നിന്ന് മൂന്ന് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനീസ് ഭരണകൂടം വുഹാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തി.
76 ദിവസം നീണ്ട ഏകാന്തവാസം കഴിഞ്ഞ് പുറത്തിറയവര്‍ കൂക്കി വിളിച്ചു. ചിലര്‍ ആഹ്ളാദത്തോടെ നൃത്തം ചെയ്തു. ചിലര്‍ ആലിംഗനബന്ധരായി. മറ്റുചിലര്‍ കരഞ്ഞു... അവര്‍ സ്വയം മറന്നു.
അടച്ചിട്ട കടകള്‍ തുറന്നു. ഫാക്ടറികളുടെ പുകക്കുഴലുകളില്‍ നിന്ന് വീണ്ടും പുകയുയര്‍ന്നു. റോഡുകളിലും നദികളിലും വീണ്ടും ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു.
വിപണി തുറന്നതോടെ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. 76 ദിവസം തങ്ങള്‍ക്ക് അന്യമായിരുന്നവയെല്ലാം അവരിന്ന് വാങ്ങിക്കൂട്ടുന്നു.
ഹോട്ട് ന്യൂഡില്‍സിന് പേരുകേണ്ട വുഹനില്‍ ഇന്ന് ഏറ്റവും ചെലവുള്ളതും ഹോട്ട് ന്യൂഡില്‍സിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കും ആളേറെയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാളുകളും ഷോപ്പിങ്ങ് സെന്‍ററുകളും സജീവമായി.
വലിയതോതില്‍ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടറികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിപണിയില്‍ കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ എത്തിക്കുകയും അതുവഴി നിലച്ചുപോയ വിപണിയെ തിരിച്ചു പിടിക്കാനുമുള്ള കഠിന ശ്രമത്തിലാണ് ചൈനീസ് സര്‍ക്കാര്‍.
വിലക്കുറവും നികുതിയിളവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. വിപണികളെ കരുത്തുറ്റതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചു.
ലോക്ക് ഡൗണ്‍ പിന്‍ലിച്ചതിന് പിന്നാലെ 6,20,000 പേര്‍ പൊതുഗതാഗത സംവിധാനത്തെ ഉപയോഗിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
346 ബസ് ബോട്ട് സര്‍വ്വീസുകളും ഏഴ് സബ് വേ ലൈനുകളും കൂടാതെ ടാക്സി സര്‍വ്വീസുകളും പുനരാരംഭിച്ചെന്ന് നഗരത്തിന്‍റെ ഗതാഗത മന്ത്രാലയം വ്യക്തമാക്കിയതായ് ചൈനീസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ 6,24,300 പേര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചെന്നാണ് കണക്ക്.
1,84,000 പേര്‍ ബസും, 3,36,300 സബ് വേകളും 1,04,000 ടാക്സികളും ഉപയോഗിച്ചു. 52,000 പേര്‍ നഗരത്തില്‍ നിന്ന് പുറത്ത് പോയി. 31,000 പേര്‍ നഗരത്തിലേക്ക് വന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജനുവരി 23 നാണ് വുഹാന്‍ നഗരം പൂര്‍ണ്ണമായും അടച്ചത്. 82,809 പേര്‍ക്ക് ചൈനയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചു. ഇതില്‍ 3,339 പേര്‍ക്ക് ജീവന് നഷ്ടമായി.
സര്‍ക്കാര്‍ കണക്ക് പ്രകാരം 50,000 പേര്‍ക്ക് വുഹാനില്‍ മാത്രം കൊവിഡ്19 ബാധിച്ചു. ഇതില്‍ 2500 ല്‍ അധികമാളുകള്‍ മരിച്ചു. ചൈനയില്‍ മരിച്ച 80 ശതമാനം പേരും വുഹാനില്‍ നിന്നുള്ളവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്.
കഴിഞ്ഞ രണ്ടാഴ്ചയായി വുഹാനില്‍ മൂന്ന് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ പുതുതായി എത്തുന്ന കേസുകളില്‍ അധികവും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാത്തതാണെന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
അതേ സമയം റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പ്രവിശ്യയായ ഹീലോങ്ജിയാങ്ങില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പുറത്തുനിന്നെത്തുന്നവരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രമേ ഹീലോങ്ജിയാങ്ങുകാര്ക്ക് പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ.
എന്നാല്‍, ദീര്‍ഘനാളത്തെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടുമുട്ടലുണ്ടായി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയിലെ ജനങ്ങള്‍ സമീപ പ്രവിശ്യയായ ജിയാങ്ഷിയിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞതോടെയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്.
വൈറസ് വ്യാപനം തടയുന്നതിനുള്ള കര്‍ശന നടപടിയുടെ ഭാഗമായി ഹുബൈ പ്രവിശ്യയിലെ 5.6 കോടി ജനങ്ങള്‍ ജനുവരി 23 മുതല്‍ ലോക്ക് ഡൗണില്‍ കഴിയുകയാണ്.
76 ദിസം നീണ്ടുനിന്ന ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെ വൈറസ് ബാധിതരുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന ഗ്രീന്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം പ്രവിശ്യയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവിശ്യയില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി കിട്ടുമെന്നറിഞ്ഞ് നിരവധി പേര്‍ വുഹാന്‍റെ അതിര്‍ത്തിയിലേക്ക് വാഹനമോടിച്ചു.
ഇത് വുഹാന്‍റെ അതിര്‍ത്തികളില്‍ വന്‍ തോതിലുള്ള വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. തുടര്‍ന്ന് രണ്ട് പ്രവിശ്യകളെയും വേര്‍തിരിക്കുന്ന പാലത്തില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞു.
76 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങിയ ജനതയ്ക്ക് മുന്നില്‍ പൊലീസ് വീണ്ടും ബാരിക്കേഡ് ഉയര്‍ത്താന്‍ ശ്രമിച്ചത് വാക്ക് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു.