അമേരിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റത്തിനിടെ കൂട്ടക്കൊല; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍
ഗ്വാട്ടിമാലൻ പട്ടണമായ കോമിറ്റൻസില്ലോയിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയത് 1,500 ഓളം ആളുകളായിരുന്നു. ജനുവരിയിൽ രണ്ട് വാഹനങ്ങളിലായി കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലികളര്‍പ്പിക്കാനായിരുന്നു അവരൊത്തുകൂടിയത്. യുഎസ്-മെക്സിക്കോ അതിർത്തിക്കടുത്തുള്ള ലോറി എന്ന സ്ഥലത്ത് നിന്ന് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ മെക്സിക്കോയിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് കൊണ്ടുപോയത്. കുടിയേറ്റ കള്ളക്കടത്ത് നിയന്ത്രിക്കുന്ന സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്‍റെ ഭാഗമായാണ് കൊലയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊലപാതകത്തിൽ പന്ത്രണ്ട് മെക്സിക്കൻ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.
മെക്സിക്കോ - ടെക്സാസ് അതിർത്തിയിൽ നിന്ന് 14 മൈൽ (22 കിലോമീറ്റർ) ദൂരെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ 19 മൃതദേഹങ്ങൾ രണ്ട് വാഹനങ്ങളിലായി കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഫോറൻസിക് പരിശോധനയിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ മെക്സിക്കൻ വംശജരും ബാക്കി 16 പേർ ഗ്വാട്ടിമാലയിൽ നിന്നുള്ളവരുമാണെന്ന് വ്യക്തമായി. ഇവരിൽ 11 പേരെങ്കിലും ഗ്വാട്ടിമാലയിലെ ഉയർന്ന പ്രദേശമായ കോമിറ്റൻസില്ലോ എന്ന പട്ടണത്തിൽ നിന്നുള്ളവരാണ്.
സ്വന്തം രാജ്യങ്ങളിലെ ദാരിദ്ര്യത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആയിരക്കണക്കിന് മധ്യ അമേരിക്കക്കാരാണ് ഓരോ വർഷവും അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
ട്രംപ് ഭരണകാലത്ത് മെക്സിക്കന്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ബെഡന്‍ ഭരണത്തില്‍ കുടിയേറ്റക്കാരോടുള്ള നിലപാടില്‍ അമേരിക്ക അയവ് വരുത്തി.
ഇതോടെ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.
കുടിയേറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത് പലപ്പോഴും ക്രിമിനല്‍ സംഘങ്ങളാണ്. കൊയോട്ടുകള്‍ എന്നറിയപ്പെടുന്ന കള്ളക്കടത്ത് സംഘങ്ങള്‍ പണം വാങ്ങിയാണ് അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നത്.
പതിനായിരം ഡോളര്‍ ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ഇവര്‍ ആവശ്യപ്പെടാറുണ്ട്. ഇത് പലപ്പോഴും 10,000 ഡോളര്‍ മുതല്‍ 12,000 ഡോളര്‍ വരെ (7,24,913 - 8,70,438 രൂപ വരെ) നല്‍കാന്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടിയേറ്റക്കാരുടെ പണത്തിനായി കൊയോട്ടുകള്‍ എന്ത് ക്രൂരകൃത്യത്തിനും മടിക്കാറില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു. ഇത്തരത്തില്‍ എതിരാളി സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാകാം അഭയാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്.
മരിച്ചവരിൽ പലരും കൌമാരത്തിന്‍റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ആണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
മധ്യ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നാണ് സാൻ മാർക്കോസ്. ഡിപ്പാർട്ട്മെന്‍റിന്‍റെ ദാരിദ്ര്യ നിരക്ക് ഗ്വാട്ടിമാലയുടെ ദേശീയ ശരാശരിയേക്കാൾ 15 ശതമാനം കൂടുതലാണെന്ന് സമീപകാല സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ ദാരിദ്രമാണ് ജനങ്ങളെ നല്ല ജീവിതമാഗ്രഹിച്ച് അമേരിക്കയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതും.
"സാൻ മാർക്കോസിലെ പല കുടുംബങ്ങളും ദിവസത്തില്‍ ഒരു നേരമാണ് ഭക്ഷണം കഴിക്കുന്നത്. അതും ലളിതമായ ധാന്യങ്ങൾ അല്ലെങ്കിൽ വേവിച്ച ഉരുളക്കിഴങ്ങ്. മാർവിന്‍റെ കാര്യത്തിൽ, പിതാവ് മദ്യപാനത്തെത്തുടർന്ന് മരിച്ചതിനുശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്." കൊല്ലപ്പെട്ട 19 പേരില്‍ ഒരാളായ മാര്‍വിന്‍ എന്ന 22 കാരന്‍റെ ഫുട്ബോള്‍ കോച്ചായ വില്യം പറഞ്ഞു.
“അവരുടെ ഒരേയൊരു കുറ്റം പട്ടിണിയും ദാരിദ്ര്യവും ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു.” വില്യം പറയുന്നു.
കഴിഞ്ഞ ദശകത്തിൽ സമാനമായ രണ്ട് കൂട്ടക്കൊലകള്‍ സംഭവിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ് സംഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധആവശ്യപ്പെട്ടു.
2010 ൽ തമൗലിപാസിലെ സാൻ ഫെർണാണ്ടോയിൽ 72 കുടിയേറ്റക്കാർ കൊല്ലപ്പെട്ടപ്പോഴും 2012 ൽ ന്യൂവോ ലിയോണിലെ കാഡെറിറ്റയിൽ, 49 മൃതദേഹങ്ങൾ ദേശീയപാതയിൽ കണ്ടെത്തിയപ്പോഴുമായിരുന്നു അത്.
ഈ രണ്ട് കൊലപാതക പരമ്പരകളുടെയും സൂത്രധാരനെന്ന് കരുതുന്നത് സെറ്റാസ് കാർട്ടലിന്‍റെ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നേതാവ് മിഗുവൽ ഏഞ്ചൽ ട്രെവിനോ അഥവാ ഇസഡ് -40 ആണെന്നാണ് കരുതുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ചുട്ടെരിക്കപ്പെട്ട 19 പേരുടെ കൊലയ്ക്കും കാരണക്കാരന്‍ മിഗുവൽ ഏഞ്ചൽ ട്രെവിനോയുടെ മരുമകന് "എൽ ഹ്യൂവോ" എന്നറിയപ്പെടുന്ന ജുവാൻ ജെറാർഡോ ട്രെവിയോ ഷാവേസ് ആണെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം.
എന്നാല്‍ ഇയാളിലേക്കെത്താനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഗ്വാട്ടിമാലന്‍ അധികൃതര്‍ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങി.
ഗ്വാട്ടിമാലയിലെത്തിയ മൃതദേഹങ്ങള്‍ പ്രസിഡന്‍റ് അലജാൻഡ്രോ ജിയാമട്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.