ആശങ്കയോടെ യൂറോപ്പ് ; മോറിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒന്നായ മോറിയ ക്യാമ്പ് കത്തിനശിച്ചു. അഭയാര്‍ത്ഥികള്‍ തന്നെ ക്യാമ്പിന് തീയിടുകയായിരുന്നുവെന്നാണ് ഗ്രീക്ക് അധികൃതര്‍ പുറത്ത് വിടുന്ന വിവരം. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ പിടികൂടാനുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്താണ് മോറിയ ക്യാമ്പില്‍ സംഭവിച്ചത് ? ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങള്‍ നടക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് സ്വസ്ഥമായൊരു ജീവിതം ആഗ്രഹിച്ചാണ് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പലായനമാരംഭിച്ചത്. എന്നാല്‍, പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ മടികാണിച്ചു. അഭയാര്‍ത്ഥി പ്രവാഹം അവഗണിക്കാന്‍ കഴിയാത്ത ഒന്നായി മാറിയതോടെ പലരും തങ്ങളുടെ അതിര്‍ത്തികളില്‍ അഭയാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ തുടങ്ങി. അത്തരത്തില്‍ തുടങ്ങിയ ഒരു ക്യാമ്പാണ് ഗ്രീസിലെ മോറിയാ ക്യാമ്പ്. 3,000 പേര്‍ക്കുള്ള താമസസ്ഥലമാണ് ഒരുക്കിയതെങ്കിലും 12,000 ത്തിന് മേലെ ആളുകള്‍ അവിടെ താമസിക്കുന്നുവെന്നാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. അഭയാര്‍ത്ഥികളുടെ പ്രവാഹം ഇതിനിടെ യൂറോപ്പില്‍ വലിയ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അതുവരെ നിശബ്ദ സാന്നിധ്യമായിരുന്ന വലത്പക്ഷ തീവ്രവാദം യൂറോപ്പിലും അമേരിക്കയിലും ശക്തമായി. ഇതോടെ കറുത്ത നിറമുള്ളവരും മുസ്ലിം നാമധാരികളും നിരന്തരം വേട്ടയാടപ്പെട്ടു. ഏറ്റവും ഒടുവിലായി ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പെന്ന് പേര് കേട്ട ഗ്രീക്കിലെ മോറിയ അഭയാര്‍ത്ഥി ക്യാമ്പ് കഴിഞ്ഞ 8 -ാം തിയതി അഗ്നിബാധയില്‍ കത്തിയമര്‍ന്നു.
മോറിയ റിസപ്ഷൻ & ഐഡന്‍റിഫിക്കേഷൻ സെന്‍റര്‍ അഥവാ മോറിയ അഭയാർത്ഥി ക്യാമ്പ് യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ്. ഗ്രീസിലെ മൈറ്റിലീന് സമീപമുള്ള ഗ്രാമമാണ് മോറിയ. മുള്ളുവേലികള്‍ കൊണ്ട് ചുറ്റപ്പെട്ട ഈ സൈനിക ക്യാമ്പ് യൂറോപ്യൻ യൂണിയന്‍റെ “ഹോട്ട് സ്പോട്ട്” ആയാണ് കരുതുന്നത്.
ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇതിനെ ഒരു ഓപ്പൺ എയർ ജയിലായി വിശേഷിപ്പിക്കുന്നു. 2018 ഓഗസ്റ്റിൽ, ഡോക്ടർ വിത്തൗട്ട് ബോർഡേഴ്സിന്‍റെ ഫീൽഡ് കോർഡിനേറ്റർ "ഭൂമിയിലെ ഏറ്റവും മോശം അഭയാർത്ഥി ക്യാമ്പ്" എന്നാണ് ഈ ക്യാമ്പിനെ വിശേഷിപ്പിച്ചത്. 2020 വേനൽക്കാലത്ത് 12,000 ത്തോളം ആളുകൾ ക്യാമ്പിൽ താമസിച്ചിരുന്നു.
പ്രധാനമായും ഇറ്റലിയിലേക്കും ഗ്രീസിലേക്കും കുടിയേറുന്നവരുടെ വൻതോതിലുള്ള വരവിനെ എങ്ങനെ നേരിടാം എന്ന ചോദ്യം വർഷങ്ങളായി യൂറോപ്യൻ യൂണിയനിലെ സ്ഥിരം തര്‍ക്ക വിഷയമാണ്.
കൂടുതല്‍ സമ്പന്നരായ വടക്കൻ യൂറോപ്യന്‍ രാജ്യങ്ങൾ കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇരു രാജ്യങ്ങളും ആരോപിക്കുന്നു.
യൂറോപ്യൻ യൂണിയനിലെ മധ്യ, കിഴക്കൻ യൂറോപ്യൻ അംഗങ്ങൾ കുടിയേറ്റക്കാരുടെ വരവിനെ പരസ്യമായി തന്നെ പ്രതിരോധിക്കുകയും ചെയ്യുന്നതോടെ ഇറ്റലിയും ഗ്രീക്കും അഭയാര്‍ത്ഥികളെ ഏറ്റെടുക്കേണ്ട അവസ്ഥയിലേക്കെത്തി.
70 രാജ്യങ്ങളിൽ നിന്നുള്ള 12,000 ത്തിലധികം പേർ അവിടെ അഭയാര്‍ത്ഥികളായി ഉണ്ടായിരുന്നു. ഭൂരിഭാഗവും അഭയാര്‍ത്ഥികളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണ്.
ഒരു സൊമാലിയൻ കുടിയേറ്റക്കാരന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച അധികൃതർ ക്യാമ്പില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി.
കോവിഡ് -19 വൈറസ് രോഗബാധ പരിശോധനയില്‍ 35 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപുറകേയാണ് ക്യാമ്പില്‍ തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ക്യാമ്പിൽ ഒരേ സമയത്ത് മൂന്നിലധികം സ്ഥലങ്ങളിൽ തീ പടർന്നതായി പ്രാദേശിക അഗ്നിശമന മേധാവി കോൺസ്റ്റാന്‍റിനോസ് തിയോഫിലോ പൌലോസ് പറഞ്ഞു.
തീ പെട്ടെന്ന് തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കത്തിപ്പടര്‍ന്നു. ഒറ്റയടിക്ക് ഇത്രയേറെ തീപിടുത്തങ്ങൾ ഉണ്ടായതിനാല്‍ തീ കെടുത്തല്‍ ശ്രമകരമായിരുന്നു. ഒരേ സമയത്തുള്ള ഈ തീപിടിത്തത്തില്‍ ക്യാമ്പ് പൂർണ്ണമായും കത്തി നശിച്ചു.
കഴിഞ്ഞ ബുധനാഴ്ച തീയിൽ നിന്ന് ഓടി രക്ഷപ്പെട്ടത് മുതൽ നൂറുകണക്കിന് കുടുംബങ്ങൾ വയലുകളിലും റോഡുകളിലുമാണ് ഉറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അഭയാര്‍ത്ഥി ക്യാമ്പ് കത്തിയമര്‍ന്നതിനെ തുടര്‍ന്ന് ഗ്രീക്ക് അധികൃതർ സമീപത്ത് കാരാ ടെപെയില്‍ ഒരു താൽക്കാലിക ക്യാമ്പ് നിർമ്മിച്ചു. കുറച്ചേറെ അഭയാര്‍ത്ഥികളെ അങ്ങോട്ട് മാറ്റിയെങ്കിലും നിരവധി പേര്‍ പുതിയൊരു ക്യാമ്പിലേക്ക് പോകാന്‍ വിസമ്മതിച്ചു.
കഴിഞ്ഞയാഴ്ച മോറിയയില്‍ നിന്ന് പലായനം ചെയ്ത 12,000 ത്തിലധികം കുടിയേറ്റക്കാരും അഭയാർഥികളില്‍ 800 ഓളം പേരെ പുതിയ ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്.
പുതിയ ക്യാമ്പിലെ 21 പേർക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചെന്ന് ഗ്രീക്ക് അധികൃതർ പറയുന്നു. അവർ ഇപ്പോൾ ദ്വീപിലെ പ്രധാന പട്ടണമായ മൈറ്റിലിനടുത്തായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
മോറിയയില്‍ നിന്നുള്ള 400 കുട്ടികളെ ഏറ്റെടുക്കാമെന്ന് ജര്‍മ്മനി അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രായപൂർത്തിയാകാത്തവർക്ക് മാത്രമല്ല, എല്ലാ കുടിയേറ്റക്കാർക്കും വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഒരു കൂട്ടം ചാരിറ്റികളും എൻജിഒകളും ജർമ്മൻ സർക്കാരിന് കത്തെഴുതി.
"ക്യാമ്പിലെ ലജ്ജാകരമായ അവസ്ഥയും തീപിടിത്തവും പരാജയപ്പെട്ട യൂറോപ്യൻ അഭയാർഥി നയത്തിന്റെ നേരിട്ടുള്ള ഫലമാണ്. ഇപ്പോൾ യൂറോപ്യൻ യൂണിയൻ ദുരിതബാധിതരെ ആത്മാര്‍ത്ഥമായി സഹായിക്കണം," തുറന്ന കത്തിൽ അവര്‍ ആവശ്യപ്പെടുന്നു. അഭയാര്‍ത്ഥികള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുമ്പോഴും ജര്‍മ്മനിയൊഴികെ ഒരു രാജ്യവും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിട്ടില്ല.
കത്തി നശിച്ച മോറിയ ക്യാമ്പിന് പകരമായി ലെസ്ബോസ് ദ്വീപിൽ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമായി സ്ഥിരമായ സ്വീകരണ കേന്ദ്രം നിർമ്മിക്കുമെന്ന് ഗ്രീസ് അറിയിച്ചു. എന്നാല്‍, തദ്ദേശീയ ജനത സ്ഥിരം അഭയാര്‍ത്ഥി ക്യാമ്പിന് എതിര്‍പ്പറിയിച്ചു കഴിഞ്ഞു.
അടുത്തുള്ള തദ്ദേശീയ ഗ്രാമമായ മോറിയയിലെ തദ്ദേശീയര്‍ അവിടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായി പരാതിപ്പെടുന്നു. വീടുകൾ കൊള്ളയടിക്കൽ, വഴി നടക്കാന്‍ അനുവദിക്കാതിരിക്കല്‍ എന്നിങ്ങനെയുള്ള അക്രമങ്ങള്‍ പ്രദേശത്ത് വര്‍ദ്ധിച്ചതാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞയാഴ്ച ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തെന്ന് ഗ്രീക്ക് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അഞ്ച് പേരും വിദേശ പൗരന്മാരാണെന്നും ആറാമനെ അന്വേഷിക്കുന്നുണ്ടെന്നും ഗ്രീക്ക് പൗര സംരക്ഷണ മന്ത്രി മൈക്കാലിസ് ക്രിസോഹോയിഡിസ് പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തടയാനായി ഏർപ്പെടുത്തിയ കരുതല്‍ നടപടികളില്‍ പ്രകോപിതരായാണ് ഒരാഴ്ച മുമ്പ് ക്യാമ്പിന് ഇവര്‍ തീയിട്ടതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ തീ പിടിത്തത്തിന് കാരണം തദ്ദേശവാസികളാണെന്ന് ഇവര്‍ പ്രചരിപ്പിച്ചെന്നും ഗ്രീക്ക് അധികൃതര്‍ പറഞ്ഞു.
ക്യാമ്പ് കത്തിയതിന് പുറകേ ഗ്രീസില്‍ നിന്ന് അഭയാര്‍ത്ഥികള്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് തുറമുഖങ്ങളില്‍ ഗ്രീക്ക് കുടുതല്‍ പൊലീസിനെ വിന്യസിച്ചു.
അതിനിടെ മോറിയ ക്യാമ്പിൽ നിന്നുള്ള എല്ലാവരെയും പാർപ്പിക്കാൻ താൽക്കാലിക ക്യാമ്പിന് കഴിയുമെന്ന് മന്ത്രി നോട്ടിസ് മിത്താരാക്കിസ് പറഞ്ഞു. “യൂറോപ്പിന്റെ പിന്തുണ വാക്കുകളിൽ നിന്ന് പ്രവർത്തിയിലേക്ക് കടക്കേണ്ട സമയമാണ്, വ്യക്തമായ ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട സമയം” എന്നാണ് ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോടാകിസ് യൂറോപ്പിലെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച ഏഥൻസിൽ യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലിനെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം അവസാനം യൂറോപ്യൻ യൂണിയൻ കമ്മീഷൻ കുടിയേറ്റ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.