പുതിയ പരിസ്ഥിതി - തൊഴില്‍ നിയമം ; തെരുവില്‍ യുദ്ധം ചെയ്ത് ഇന്തോനേഷ്യന്‍ ജനത
നിലവിലുള്ള തൊഴില്‍ - പരിസ്ഥിതി നിയമങ്ങളെ അട്ടിമറിച്ച ഇന്തോനേഷ്യന്‍ ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ കഴിഞ്ഞ നാല് ദിവസമായി ഇന്തോനേഷ്യന്‍ തെരുവുകളില്‍ പ്രതിഷേധത്തിലാണ്. തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ വിദേശ നിക്ഷേപകര്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ മാറ്റിയെഴുതിയെന്നും ഇത് രാജ്യത്തെ തൊഴില്‍ - പരിസ്ഥിതി മേഖലകളെ ദുര്‍ബലപ്പെടുത്തുമെന്നാരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആദ്യ ദിവസങ്ങളില്‍ ചില പരിസ്ഥിതി സംഘടനകളും തൊഴിലാളികളുമാണ് സമരരംഗത്തിറങ്ങിയതെങ്കില്‍ രണ്ടാം ദിവസം മുതല്‍ വിദ്യാര്‍ത്ഥി സംഘടനകളും തെരുവുകളില്‍ പ്രക്ഷോഭവുമായി ഇറങ്ങി. ഇതോടൊ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. കഴിഞ്ഞ ദിവസം ഏതാണ്ട് പതിനായിരക്കണക്കിന് സമരക്കാര്‍ തെരുവിലെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലെമ്പാടും സമരങ്ങള്‍ നടന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ മാത്രം നൂറുകണക്കിന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഓമ്നിബസ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞ തിങ്കളാഴ്ച നിയമമായി. കൊവിഡ് 19 ന്റെ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. സമാധാനപരമായി നടന്ന സമരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ശക്തമായ സംഘര്‍ഷമാണ് രാജ്യത്ത് സൃഷ്ടിച്ചത്.
തലസ്ഥാനമായ ജക്കാർത്തയിലും ബന്ദൂംഗ് പോലുള്ള നഗരങ്ങളിലും സമരം അക്ഷരാര്‍ത്ഥത്തില്‍ അക്രമാസക്തമായി. 400 പ്രതിഷേധക്കാരെ ഇന്തോനേഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആയിരത്തിലധികം പേജുകളുള്ളതും നിലവിലുള്ള 79 നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതുമായ ബിൽ ഒമ്പത് പാര്‍ട്ടികളില്‍ ഏഴെണ്ണത്തിന്റെ പിന്തുണയോടെയാണ് പാസാക്കിയത്.
കൊവിഡ് 19 രോഗാണുവിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം മാസങ്ങളോളും അടച്ചിടേണ്ടിവന്നതോടെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയായിരുന്നു. തകര്‍ന്ന സാമ്പത്തിക രംഗത്തെ ഉയര്‍ത്തിയെടുക്കാന്‍ നിലവിലെ നിയമങ്ങളില്‍ വലിയ തോതിലുള്ള ഇളവുകള്‍ അനുവദിക്കുകയാണ് ഇന്തോനേഷ്യ ചെയ്തത്.
വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി രാജ്യത്തെ വ്യാവസായം, തൊഴിൽ, പാരിസ്ഥിതിക നിയമങ്ങളില്‍ ഇളവ് വരുത്തുകയാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്.
"ലൈസൻസിംഗും ബ്യൂറോക്രസിയും ലളിതമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് വേഗത വേണം, അതിനാൽ വേഗത്തിലുള്ള സേവനങ്ങൾ, വേഗത്തിലുള്ള നയരൂപീകരണം എന്നിവ സൃഷ്ടിക്കുന്നതിന് നിയമത്തിന്റെ സമന്വയം ആവശ്യമാണ്, അങ്ങനെ എല്ലാ ലോകമാറ്റങ്ങളോടും പെട്ടെന്ന് പ്രതികരിക്കുമ്പോള്‍ ഇന്തോനേഷ്യ വേഗത്തിലാകും ." പ്രസിഡന്റ് ജോക്കോ വിഡോഡോ ബിബിസിയോട് പറഞ്ഞു.
കൂടുതൽ വിദേശ നിക്ഷേപത്തിലേക്ക് സമ്പദ്വ്യവസ്ഥയെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിലെ ചുവപ്പ് നാട എടുത്തുകയുകയും നിയമങ്ങളെ വ്യാവസായങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുകയുമാണ് വേണ്ടത്.
ചുവപ്പ് നാട നീക്കം ചെയ്യുന്നതിനൊപ്പം, ഇന്തോനേഷ്യയിലെ തൊഴിൽ ചട്ടങ്ങളിൽ പുതിയ ബിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. പ്രാദേശിക ഗവർണർമാർ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന തൊഴില്‍ വേതനവ്യവസ്ഥ പുതിയ നിയമം നിർത്തലാക്കുന്നു.
പഴയ തൊഴില്‍ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, തൊഴിലാളി അയാളുടെ മൊത്തം ജോലി കാലഘട്ടത്തില്‍ എത്ര കാലം ജോലി ചെയ്തു എന്നതിനെ അടിസ്ഥാനമാക്കി ഏറ്റവും കുറഞ്ഞത് 19 മാസത്തെയും കൂടിയത് 32 മാസത്തെയും ശമ്പളമെങ്കിലും പുതിയ തൊഴില്‍ നിയമമനുസരിച്ച് തടസ്സപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, പുതിയ നിയമം തൊഴിലില്ലാത്തവർക്ക് ആറുമാസത്തെ അധിക വേതനം നൽകുമെന്നും പറയുന്നു. എന്നാല്‍ അനുവദനീയമായ ഓവർടൈം ഒരു ദിവസം പരമാവധി നാല് മണിക്കൂറും ആഴ്ചയിൽ 18 മണിക്കൂറുമായി വർദ്ധിപ്പിക്കും.
പുതിയ നിയമമനുസരിച്ച് ആഴ്ചയിൽ രണ്ട് ദിവസത്തെ അവധി എന്നത് എടുത്ത് കളഞ്ഞു. പകരം ആഴ്ചയില്‍ ഒരു അവധി മാത്രമേ തൊഴിലാളികള്‍ക്കുള്ളൂ. ഇത്തരത്തില്‍ തൊഴിലാളികള്‍ ഏറെ നാളത്തെ സമരത്തിലൂടെ നേടിയെടുത്ത പല അവകാശാധികാരങ്ങളും പുതിയ നിയമം റദ്ദ് ചെയ്യുന്നു.
തൊഴിലാളിക്ക് പകരം തൊഴില്‍ ദാതാവിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമങ്ങളെന്ന് പ്രക്ഷോഭകരും ആരോപിക്കുന്നു. സര്‍ക്കാര്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രക്ഷോഭകരും ആവശ്യപ്പെട്ടു.
തൊഴില്‍ നിയമത്തോടൊപ്പം തന്നെ രാജ്യത്തെ പരിസ്ഥിതി നിയമങ്ങളിലും സമൂലമായ മാറ്റമാണ് പുതിയ നിയമം കൊണ്ട് വരുന്നത്. പാരിസ്ഥിതിക ആഘാതപഠനത്തില്‍ ഉയര്‍ന്ന അപകട സാധ്യതയില്ലാത്ത വ്യവസായങ്ങള്‍ക്ക് അനുവാദം നല്ക്കാന് പുതിയ നിയമം അനുശാസിക്കുന്നു.
ഇന്തോനേഷ്യയിലെ ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ 15 ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മയാണ് ആദ്യമായി പുതിയ നിയമത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. ഇവരാണ് ആദ്യമായി ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതും തൊഴിലാളികളോട് സമരത്തിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടതു.
തൊഴിലാളികള്‍ സമരവുമായി തെരുവുകളിലിറങ്ങിയതോടെ അന്താരാഷ്ട്ര യൂണിയനുകളും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇന്തോനേഷ്യയിലെ പുതിയ തൊഴില്‍ - പരിസ്ഥിതി നിയമത്തിനെതിരെ രംഗത്തെത്തി.
പുതിയ നിയമം തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കുകയും അസുഖ അവധി വ്യവസ്ഥകളും മറ്റ് സംരക്ഷണങ്ങളും നീക്കം ചെയ്യുകയും തൊഴിൽ സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നെന്ന് ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (ഐടിയുസി) പറഞ്ഞു.
“ഇന്തോനേഷ്യയും മറ്റ് രാജ്യങ്ങളെപ്പോലെ കോവിഡ് -19 രോഗാണുവിന്റെ വ്യാപനത്തെ അഭിമുഖീകരിക്കുകായാണ്. അതിനിടെ ജനങ്ങളുടെ ജീവിതം കൂടുതൽ അസ്ഥിരപ്പെടുത്താനും അവരുടെ ഉപജീവനമാർഗ്ഗം നശിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു, അങ്ങനെ വിദേശ കമ്പനികൾക്ക് രാജ്യത്ത് നിന്ന് സ്വത്ത് സമ്പാദിക്കാൻ കഴിയും. ”ഐടിയുസിയുടെ ജനറൽ സെക്രട്ടറി ശരൺ ബറോ ഒരു പ്രസ്താവനയിൽ പറഞ്ഞു.
സര്‍ക്കാറിന്റെ പുതിയ നിയമം സാധാരണക്കാരെ ചവിട്ടി മെതിക്കാനും നിക്ഷേപകര്‍ക്കും മുതലാളിമാര്‍ക്കും കൂടുതല്‍ സൌജന്യങ്ങള്‍ അനുവദിക്കുകയും ചെയ്യുന്നുവെന്ന് എൻയു നേതാവ് കെഎച്ച് സെയ്ദ് അഖിൽ സിറോജ് പറഞ്ഞു.
രാജ്യത്തെ മൊത്തം 4.1 ടൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന 35 നിക്ഷേപ സ്ഥാപനങ്ങൾ പുതിയ ബില്ലിലെ പാരിസ്ഥിതിക ആശങ്കകൾ ഉന്നയിച്ച് ഇന്തോനേഷ്യൻ സർക്കാരിന് കത്തെഴുതി. കത്തിൽ ബില്ലിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് “ഇന്തോനേഷ്യൻ വിപണികളുടെ ആകർഷണത്തെ ബാധിക്കുമെന്നും” കമ്പനികൾ പറഞ്ഞു.
പാരിസ്ഥിതിക നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുപകരം, രാജ്യത്തെ വനത്തെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും "പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക നാശത്തെ പരിഹരിക്കുന്നതിന് ഒരു 'ഹരിത' വീണ്ടെടുക്കൽ പദ്ധതി സ്വീകരിക്കണമെന്നും അവർ ഇന്തോനേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാപകമായ ബിൽ പരിസ്ഥിതിയെ ഇല്ലാതാക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. നിരവധി പുതിയ പദ്ധതികളുടെ പരിരക്ഷ നഷ്ടപ്പെടുകയും ഇത് പുതിയ തോട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനും അതിനായി സ്വകാര്യ കമ്പനികൾ കാടുകളില്‍ തീയിടുന്നത് തടയുന്നതിനുള്ള നിയമങ്ങൾ പോലും ദുർബലപ്പെടുത്തുമെന്നും ഇവര്‍ ആരോപിക്കുന്നു.
ബില്ല് പ്രായോഗീകമായാല്‍ ഇന്തോനേഷ്യയില്‍ അനിയന്ത്രിതമായ വനനശീകരണം നിയമവിധേയമാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
പുതിയ നിയമത്തിലൂടെ കോവിഡ് -19 പാൻഡെമിക് കാരണം ഇന്തോനേഷ്യയില്‍ തൊഴില്‍ നഷ്ടമായ ആറ് ദശലക്ഷം ആളുകൾക്കായി ഏകദേശം മൂന്ന് ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
ഇന്തോനേഷ്യയിൽ ഒരു പെർമിറ്റ് ഇഷ്യു ചെയ്യാൻ 13 ദിവസം വരെ എടുക്കുന്നു. എന്നാല്‍ ചൈനയിൽ ഇതിന് ഒൻപത് ദിവസം മതി. ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാൻ ആഗ്രഹിക്കുന്ന കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിൽ സർക്കാരും നിയമനിർമ്മാതാക്കളും നിയമപരമായ മാറ്റം കൊണ്ട് വരണം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തിന്റെ സൂചിക ഗണ്യമായി മെച്ചപ്പെട്ടു. എന്നാല്‍ ഇന്തോനേഷ്യയെ 40 -ാം സ്ഥാനത്തെത്തിക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തില്‍ നിന്നും അതേറെ പിന്നിലാണെന്നും വ്യവസായിയായ വിഡോഡോ ആരോപിക്കുന്നു.