വാര്‍ത്തയുടെ ചരിത്രം പേറിയ ന്യൂസിയം ഇനിയില്ല; ഇല്ലാതാകുന്നത് വാര്‍ത്തകള്‍ക്കായൊരിടം
മാധ്യമ പ്രവര്‍ത്തകരുടെ കാഴ്ചയിലൂടെ ആധുനീക ചരിത്ര പുനര്‍നിര്‍മ്മിതിക്കൊരിടം, അതായിരുന്നു 2008 ല്‍ അമേരിക്കയിലെ വാഷിംഗ്ടൺ റിയൽ എസ്റ്റേറ്റിൽ തുറന്ന ന്യൂസിയം. ഒരു സ്വകാര്യ മ്യൂസിയമായിരുന്നു ന്യൂസിയം. വാര്‍ത്ത എന്നര്‍ത്ഥം വരുന്ന 'ന്യൂസ്', പുരാവസ്തു പ്രദര്‍ശനശാലയായ 'മ്യൂസിയം' എന്നീ രണ്ട് വാക്കുകള്‍ ചേര്‍ത്താണ് ന്യൂസിയം എന്ന പുതിയൊരു വാക്ക് നിര്‍മ്മിച്ചത്. അമേരിക്ക നേരിട്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യകാലത്ത്, 2008 ല്‍ തുറന്നിട്ടും പത്ത് വര്‍ഷത്തോളം സ്ഥാപനം പിടിച്ച് നിന്നു. പതിനൊന്നാം വര്‍ഷം ന്യൂസിയം തന്‍റെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. അറിയാം ന്യൂസിയത്തിന്‍റെ വിശേഷങ്ങള്‍.
ഭൂതകാലാനുഭവങ്ങളില്‍ നിന്നാണ് മനുഷ്യന്‍ വര്‍ത്തമാനകാലത്തെ പുനര്‍നിര്‍മ്മിക്കുന്നത്. ഇത്തരം ഭൂതകാലാനുഭവങ്ങളെയും അറിവുകളെയും കാഴ്ചകളെയും മനുഷ്യന്‍ ഒരു പ്രത്യേക സ്ഥലത്ത് ഇനിവരുന്നൊരു തലമുറയ്ക്ക് കൂടി വേണ്ടി തരംതിരിച്ച് വയ്ക്കുന്ന മ്യൂസിയങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നു.
ഇത്തരം മ്യൂസിയങ്ങള്‍ കാഴ്ചക്കാരനില്‍ ഭൂതകാലത്തെക്കിറച്ച് പുതിയൊരു ഉള്‍ക്കാഴ്ചയ്ക്കുളള കളമൊരുക്കുന്നു. മ്യൂസിയങ്ങള്‍ ഇത്തരത്തില്‍ മനുഷ്യനെ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നുവെന്ന ഇടത്തില്‍ നിന്നാണ് അമേരിക്കയില്‍ ഫ്രീഡം ഫോറം ഗ്രൂപ്പ് ന്യൂസിയം എന്ന ആശയവുമായി വരുന്നത്.
2008 ല്‍ അമേരിക്ക നേരിട്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യകാലത്ത് തുറന്നിട്ടും പത്ത് വര്‍ഷത്തോളം സ്ഥാപനം പിടിച്ച് നിന്നു. പതിനൊന്നാം വര്‍ഷം ന്യൂസിയം തന്‍റെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. പതിവ് പോലെ സാമ്പത്തിക പ്രതിസന്ധിതന്നെയാണ് കാരണം.
വാര്‍ത്തകളെയും സംഭവങ്ങളെയും മാധ്യമകാഴ്ചയിലൂടെ വിശദീകരിക്കാനാണ് ന്യൂസിയം എക്കാലത്തും ശ്രമിച്ചിരുന്നത്. എന്നാല്‍ പഴയ വാര്‍ത്തകള്‍മാത്രമാണിവിടെ എന്ന് ധരിച്ചാല്‍ തെറ്റി. പകരം പുതിയ വാര്‍ത്തകളെയും ന്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
അത് കൊണ്ട് തന്നെ ട്രംപിന്‍റെ ഇംപീച്ച് വാര്‍ത്തകള്‍ വരെ നിങ്ങള്‍ക്കവിടെ കണ്ടെത്താം. കൂടാതെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ കുറിക്കുന്ന ഒരു 9/11 ഗാലറിയും ഇവിടെയുണ്ട്. അതിൽ തീവ്രവാദ ആക്രമണമണത്തെക്കുറിച്ചും, സംഭവത്തിന് സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകരുടെ വിശദമായ വിവരണങ്ങളാണുള്ളത്.
മാത്രമല്ല, വേൾഡ് ട്രേഡ് സെന്‍ററിന്‍റെ അവശിഷ്ടങ്ങളോടൊപ്പം പെൻസിൽവേനിയയിലെ തകർന്ന വിമാനത്തിന്‍റെ ഒരു ഭാഗവും ഗാലറിയിൽ പ്രദര്‍ശനത്തിനുണ്ട്.
ന്യൂസിയത്തിന്‍റെ മറ്റൊരു പ്രധാന ആകർഷണം ബെർലിൻ വാൾ ഗാലറിയാണ്. 12 അടി ഉയരമുള്ള കോൺക്രീറ്റ് ബാരിക്കേഡിന്‍റെ എട്ട് ഭാഗങ്ങളും, ജർമ്മനിക്കു പുറത്തുള്ള ഏറ്റവും വലിയ മതിലിന്‍റെ ഭാഗങ്ങളും ഇവിടെ കാണാം. ചരിത്രം ഏങ്ങനെ ഒരു രാജ്യത്തെ വെട്ടിമുറിച്ച് പങ്കിട്ടെടുത്തുവെന്ന് ഈ മതിലിന്‍റെ ഭാഗങ്ങള്‍ വിളിച്ചു പറയുന്നു.
ചരിത്രത്തെയും വര്‍ത്തമാനത്തെയും ഒറ്റക്കുടയ്ക്ക് കീഴില്‍ നിര്‍ത്തി ഇത്ര വിശദമായി വിവരിക്കുന്ന ന്യൂസിയം വര്‍ത്തമാനകാലത്ത് ഒരു അവശ്യസ്ഥാപനമാണെങ്കിലും നിലനില്‍പ്പ് അസാധ്യമായതായി ഫ്രീഡം ഫോറം ഗ്രൂപ്പ് പറയുന്നു.
വർഷങ്ങളായുള്ള സാമ്പത്തിക ബാധ്യത മൂലം മ്യൂസിയം നിലനിൽക്കുന്ന ഭൂമി വിൽക്കുക എന്നതില്‍ കവിഞ്ഞൊരു സാധ്യതയും തങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥാപന അധികൃതര്‍ പറയുന്നു.
ഒടുവില്‍ ജോൺസ് ഹോപ്‍കിൻസ് സർവകലാശാലയ്ക്ക് 373 മില്യൺ ഡോളറിന് സ്ഥാപനം വിറ്റു. പെൻസിൽവാനിയ അവന്യൂവിലെ കെട്ടിടം ഈ കെട്ടിടത്തില്‍ ഇനി ബിരുദ പ്രോഗ്രാമുകൾ നടത്തുമെന്ന് സർവകലാശാല അറിയിപ്പും ഇറങ്ങി.
“തികച്ചും വ്യത്യസ്തമായ രീതിയിലാണ് വാര്‍ത്തകള്‍ ഞങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു”. പബ്ലിക് റിലേഷൻസ് ഡയറക്ടർ സോന്യ ഗവങ്കർ ന്യൂസിയത്തിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. . 'മ്യൂസിയ'ത്തെ എന്ന വാക്കിനെ കുറിച്ചുള്ള കാഴ്‍ചപ്പാട് തന്നെ ഞങ്ങൾ മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസിയത്തിന്‍റെ പരാജയത്തിന് അനവധി കാരണങ്ങളാണ് സോന്യ ചൂണ്ടികാണിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് സാമ്പത്തിക മാന്ദ്യകാലത്ത് സ്ഥാപനം തുടങ്ങിയതാണ്.
2008 -ലെ സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്. സാമ്പത്തിക മാന്ദ്യം പത്രങ്ങളെ നല്ല രീതിയിൽ ബാധിച്ചിരുന്നു. ഒരു തൊഴിലിടം എന്ന നിലയില്‍ അമേരിക്കന്‍ പത്രങ്ങള്‍ അക്കാലത്ത് അനവധി പിരിച്ചുവിടലുകൾക്കും അടച്ചുപൂട്ടലുകൾക്കും സാക്ഷ്യം വഹിച്ചു.
ന്യൂസിയത്തില്‍ എഴുതിവച്ച 9/11 ല്‍ കൊല്ലപ്പെട്ട ബന്ധുവിന്‍റെ പേരില്‍ ചുംബിക്കുന്ന സന്ദര്‍ശകന്‍.
മാത്രമല്ല, സൗജന്യ മ്യൂസിയങ്ങളുള്ള ഒരു നഗരത്തിൽ സ്വകാര്യ സ്ഥാപനമായ ന്യൂസിയം വേണ്ടരീതിയിൽ അംഗീകരിക്കപ്പെട്ടില്ലെന്നും അധികൃതര്‍ ആരോപിച്ചു. ന്യൂസിയത്തിൽ ഒരു ടിക്കറ്റിന് മുതിർന്നവർക്ക് $ 25 (ഏകദേശം 1785 ഇന്ത്യന്‍ രൂപ) യാണ്.
ദേശീയ ഗാലറി ഓഫ് ആർട്ട് അടക്കം നിരവധി മ്യൂസിയങ്ങള്‍ സൗജന്യമായി കാഴ്ചയൊരുക്കുമ്പോള്‍ ഇത്രയും ഭീമമായ തുക ചെലവഴിക്കാന്‍ ആളുകള്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.
വിദേശികളും സ്‍കൂൾ കുട്ടികളുമാണ് പ്രധാനമായും മ്യൂസിയം സന്ദർശിച്ചിക്കാനെത്തിയിരുന്നത്. വാഷിങ്ടണ്‍ ഡിസിയില്‍ താമസിക്കുന്ന ക്ലെയർ മിയേഴ്‍സ് കുട്ടിക്കാലത്താണ് മ്യൂസിയത്തില്‍ ആദ്യം വന്നത്. എന്നാല്‍ സ്ഥാപനം പൂട്ടുകയാണെന്നറഞ്ഞപ്പോള്‍ വീണ്ടും സന്ദര്‍ശനത്തിനെത്തിയതാണവര്‍.
സൗജന്യ മ്യൂസിയങ്ങൾ ഉള്ളപ്പോൾ ആരാണ് ഇത്തരം മ്യൂസിയത്തിൽ പോകാൻ ആഗ്രഹിക്കുകയെന്ന് ക്ലെയർ മിയേഴ്‍സ് ചോദിക്കുന്നു. പണമടച്ച് കയറുമ്പോൾ ഒരു ദിവസം കൊണ്ട് തന്നെ കണ്ട് തീർക്കണമെന്നുള്ള സമ്മർദ്ദം ആളുകളിൽ ഉണ്ടാകുന്നു. നേരെമറിച്ച് മറ്റിടങ്ങളിൽ നമ്മുടെ സൗകര്യവും സമയവും അനുസരിച്ച് നമുക്ക് പോകാമെന്നുള്ളത് ഒരു വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു. പക്ഷേ, ഇത് അടച്ചുപൂട്ടുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മ്യൂസിയത്തിന്‍റെ ശ്രദ്ധ പത്രപ്രവർത്തനത്തിലും ചരിത്രസംഭവങ്ങളിലും മാത്രമല്ല ഒതുങ്ങി നിന്നത്. മറിച്ച് അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശ പ്രശ്‍നങ്ങളും അത് ചർച്ച ചെയ്‍തിരുന്നു. ഇപ്പോൾ അടച്ചുവെങ്കിലും ഫ്രീഡം ഫോറം വിവിധ രൂപങ്ങളിൽ ദൗത്യം തുടരുമെന്ന് ഗവാങ്കർ പറഞ്ഞു.
പത്രപ്രവർത്തനവും ചരിത്രസംഭവങ്ങളും മാത്രമല്ല, എല്ലാത്തരം സ്വതന്ത്രമായ സംസാരവും പൗരാവകാശ പ്രശ്നങ്ങളും അരികുവത്ക്കരിക്കപ്പെട്ട വിഷയങ്ങളും ന്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ന്യൂസീയത്തിന്റെ അവസാന ദിനങ്ങലിലെ പ്രദർശനമായ 'ഡെയ്ലി ഷോ' -യില്‍ എൽജിബിടിക്യു അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെ ചരിത്രം, പ്രസിഡന്റിന്റെ നായ്ക്കളുടെ ചരിത്രം എന്നിവ ചിത്രീകരിക്കുന്ന ഒരു പ്രദർശനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്കൻ വിർജീനിയയിൽ ന്യൂസിയം വർഷങ്ങളോളം പരിപാലിച്ചിരുന്ന ഫ്രീഡം ഫോറം വിവിധ രൂപങ്ങളിൽ ദൗത്യം തുടരുമെന്ന് ഗവാങ്കർ പറഞ്ഞു.