“സ്വാതന്ത്ര്യം തരൂ അല്ലെങ്കിൽ, മരണം തരൂ”; ലോക്ഡൗണിനെതിരെ പ്രതിഷേധം
ചില സംസ്ഥാനങ്ങളിൽ അണുബാധയുടെ തോത് കുറയുന്നുവെന്നതിന്‍റെ സൂചനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും യുഎസിൽ ഇതുവരെയായി 8,49,092 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. 47,681 പേരുടെ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും പല സംസ്ഥാനങ്ങളിലും രോഗവ്യാപനനിരക്കില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ പലരും പാർക്കുകൾ, ബീച്ചുകൾ, ചെറുകിട ബിസിനസുകൾ എന്നിവിടങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങി. എന്നാൽ യുഎസിന്‍റെ ഭൂരിഭാഗം പ്രദേശവും ഏതെങ്കിലും തരത്തിലുള്ള ലോക്ഡൗണിന് കീഴിലാണ്.
ആഴ്ചകള്‍ നീണ്ട ലോക്ഡൗണ്‍ അമേരിക്കയിലെ ഭൂരിപക്ഷത്തിന്‍റെയും ജോലി ഇല്ലാതാക്കി. ഇതോടെ ഭൂരിപക്ഷവും ദാരിദ്രത്തിലേക്ക് കടന്നു. സ്വാഭാവികമായും ജനങ്ങള്‍ ലോക്ഡൗണ്‍ മാറ്റണമെന്നാവശ്യപ്പെട്ട് തെരുവുകളിലിറങ്ങി. മനുഷ്യന്‍റെ സഞ്ചാരത്തെയും വ്യാപാരത്തെയും തടസപ്പെടുത്തുന്ന പൗരസ്വാതന്ത്രത്തിന് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ലോക്ഡൗണ്‍ നിയന്ത്രണമെടുത്ത് കളയണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ചിലര്‍ തോക്ക് കൈയില്‍ കരുതിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയാല്‍ സമ്പദ് വ്യവസ്ഥ തകരുമെന്നും ജനങ്ങള്‍ പട്ടിണികൊണ്ട് മരിക്കുമെന്നും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയിലെ കണക്കുപ്രകാരം, രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ 22 ദശലക്ഷത്തിലധിക ഉയര്‍ന്നു.
ഇത് യുഎസ് തൊഴിൽ വളർച്ചയുടെ ചരിത്രത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് നയിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
എന്നാല്‍ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുകളയാന്‍ പറ്റില്ലെന്നും അവശ്യസര്‍വ്വീസുകളെ ലോക്ഡൗണില്‍ നിന്ന് പതുക്കെ പതുക്കെ നീക്കം ചെയ്യാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
മിഷിഗൺ, ഒഹായോ, നോർത്ത് കരോലിന, മിനസോട്ട, യൂട്ടാ, വിർജീനിയ,
കെന്‍റക്കി, വിസ്കോൺസിൻ, ഒറിഗോൺ, മേരിലാൻഡ്, ഐഡഹോ, ടെക്സസ്, അരിസോണ, കൊളറാഡോ, മൊണ്ടാന, വാഷിംഗ്ടൺ, ന്യൂ ഹാംഷെയർ, പെൻസിൽവാനിയ തുടങ്ങിയ 19 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഗവർണർമാരാണ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്.
വിർജീനിയയിലെയും ഒറിഗോണിലെയും ഏതാനും ഡസൻ പ്രക്ഷോഭകരാണ് എത്തിയതെങ്കില്‍ മിഷിഗൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലികളാണ് നടന്നത്.
ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് വാഷിംഗ്ടൺ സംസ്ഥാന തലസ്ഥാനമായ ഒളിമ്പിയയിലാണ്.
ഏതാണ്ട് 2,000 ഓളം പ്രതിഷേധക്കാരാണ് ലോക്ഡൗണ്‍ കാലത്തും ഒളിമ്പിയയില്‍ ഒത്തുകൂടിയത്.
യുഎസിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന്‍റെ പ്രഭവകേന്ദ്രമാണ് വാഷിംഗ്ടണ്‍ സംസ്ഥാനം.
കൊളറാഡോയിൽ നഗരത്തിലേക്കിറങ്ങിയ നൂറുകണക്കിന് പേരെ ഏതാനും ആരോഗ്യ പ്രവർത്തകർ തടഞ്ഞു. ഇത് ചെറിയ സംഘര്‍ഷത്തിന് വഴിതെളിച്ചു.
മാസ്ക് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ റോഡില്‍ കയറിനിന്ന് പ്രതിഷേധക്കാരുടെ വഴി തടയുകയായിരന്നു. പലരും ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറി.
അരിസോണയിലെ നൂറുകണക്കിന് ആളുകൾ കാറുകളിൽ നഗരത്തിലേക്കിറങ്ങുകയും ഫീനിക്സിലെ ക്യാപിറ്റൽ കെട്ടിടത്തിന് ചുറ്റും വാഹനങ്ങളുടെ നീണ്ട നിര തീര്‍ക്കുകയും ചെയ്തു.
ഐഡഹോ, മേരിലാൻഡ്, ടെക്സസ്, ഇന്ത്യാന എന്നിവിടങ്ങളിലും നൂറ്കണക്കിന് പേരാണ് ലോക്ഡൗണ്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
ട്രംപ് അനുകൂലികളായ യാഥാസ്ഥിതികരും തോക്ക് വ്യാപാരത്തെ അനുകൂലിക്കുന്നവരുമാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ കേന്ദ്രങ്ങളെന്ന് റിപ്പോര്‍ട്ടുണ്ട്.
ട്രംപ് അനുകൂല ബാനറുകൾ, ടി-ഷർട്ടുകൾ എന്നിവ ഉപയോഗിച്ച് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പല പ്രകടനങ്ങളുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വേച്ഛാധിപത്യത്തിന്മേൽ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളും പ്രതിഷേധക്കാര്‍ കൈയില്‍ കരുതിയിരുന്നു.
പ്രതിഷേധക്കാര്‍ ഗവർണർമാരെ രാജാക്കന്മാരുമായോ സ്വേച്ഛാധിപതികളുമായോ ആണ് ഉപമിച്ചത്.
“എനിക്ക് സ്വാതന്ത്ര്യം തരൂ, അല്ലെങ്കിൽ മരണം തരൂ” എന്ന അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ വിപ്ലവ മുദ്രാവാക്യങ്ങള്‍ വരെ പ്രതിഷേധക്കാര്‍ ഉപയോഗിച്ചു.
എന്നാല്‍, ഇവരുടെ പ്രതിഷേധം ഏതെങ്കിലുമൊരു സംഘടനയുടെ കീഴിലല്ല നടന്നതെന്നും പലരും തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചും സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും സ്വയം പ്രതിഷേധിക്കാനെത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ഏതാണ്ടെല്ലാ പ്രതിഷേധങ്ങളിലും തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.
ഇല്ലിനോയിസിലെ തീവ്രപക്ഷ നേതാവായ ജോൺ റോളണ്ട് ബിബിസിയോട് പറഞ്ഞത് " ഇല്ലിനോയി വീണ്ടും തുറക്കുക, അല്ലെങ്കിൽ ഞങ്ങൾ അത് വീണ്ടും തുറക്കും." എന്നായിരുന്നു.
എന്നാല്‍ ഇത് സംമ്പന്ധിച്ച് ട്രംപ് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്. ആദ്യം പ്രതിഷേധക്കാരുടെ ട്വിറ്റുകള്‍ റീട്വീറ്റ് ചെയ്ത ട്രംപ് പിന്നീടവരെ തള്ളി പറഞ്ഞു.
പ്രസിഡന്‍റ് ട്രംപ് ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുകയാണെന്ന് വാഷിംഗ്ടൺ സ്റ്റേറ്റിലെ ഡെമോക്രാറ്റായ ജയ് ഇൻസ്ലേ ആരോപിച്ചു.
പ്രസിഡന്‍റ് ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുകയാണെന്ന് വാഷിംഗ്ടൺ സ്റ്റേറ്റിന്റെ ഡെമോക്രാറ്റായ ജയ് ഇൻസ്ലേയും ആരോപിച്ചു.