ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ റാലി; തടഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍
നീണ്ട ലോക്ഡൌണ്‍ നഷ്ടപ്പെടുത്തിയ ജോലിയും വരുമാനവും മൂലം അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്ത് പലരും അസ്വസ്ഥരായിരുന്നു. അതിനിടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്കും രോഗികളുടെ എണ്ണവും ക്രമീതീതമായി ഉയര്‍ന്നു. ഇതോടെ സര്‍ക്കാറിന് ലോക്ഡൌണ്‍ സമയം നീട്ടേണ്ടിവന്നു. പക്ഷേ, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ ജനങ്ങള്‍ തെരുവിലേക്കിറങ്ങി. 'ലോക്ഡൌണ്‍ അവസാനിപ്പിക്കുക', 'വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് ലോക്ഡൌണ്‍', 'നിങ്ങളുടെ ഭയമല്ല എന്‍റെ സ്വാതന്ത്രം നിശ്ചയിക്കേണ്ടത്' എന്നെഴുതിയ പ്ലേക്കാര്‍ഡുകളും അവരുടെ കൈകളിലുണ്ടായിരുന്നു.
സംസ്ഥാന തലസ്ഥാനത്തേക്ക് ഇന്നലെ റാലിക്കായെത്തിയത് നൂറുകണക്കിന് പേരാണ്. കാറിലും കുതിരപ്പുറത്തുമായാണ് പലരും റാലിക്കെത്തിയത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ക്ക് മുന്നില്‍ കയറി നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ റാലി തടഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ലോക്ഡൗണിനെതിരെ റാലി സംഘടിപ്പിക്കാന്‍ ആഹ്വാനം ഉണ്ടായത്. കൊവിഡ് 19 ന്‍റെ പേരില്‍ സര്‍ക്കാര്‍ ഒരു സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്ന് റാലിക്കെത്തിയവര്‍ ആരോപിച്ചു. തലസ്ഥാനത്തേക്ക് റാലിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിതുടങ്ങിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ റോഡിലേക്കിറങ്ങി. സമരക്കാരുടെ വാഹനങ്ങള്‍ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.
നിലവിലെ സാമൂഹിക അകലം പാലിക്കൽ, മറ്റ് നിയന്ത്രണങ്ങൾ എന്നിവ ദീർഘകാലത്തേക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കഴിഞ്ഞ ആഴ്ച അംഗീകരിക്കപ്പെട്ടു.
എന്നാൽ, എല്ലാം പഴയപോലെയാകാന്‍ മാസങ്ങളോളം എടുക്കുമെന്നും പതുക്കെ മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ വക്തമാവ് പറഞ്ഞു.
പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ ബഹുമാനിക്കുന്നു, എന്നാൽ, 'പങ്കെടുക്കുന്നവർ, അവരവരുടെ തന്നെ ജീവനെയാണ് അപകടത്തിലാക്കുന്നത്.' ഒരു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു.
പ്രതിഷേധക്കാരില്‍ പലരും പ്രസിഡന്‍റ് ട്രംപിനെ പിന്തുണച്ച് തൊപ്പികളും ടി-ഷർട്ടുകളും ധരിച്ചിരുന്നു.
ഒരാൾ അമേരിക്കന്‍ പതാകയുമായി കുതിരപ്പുറത്താണ് പ്രതിഷേധത്തിനെത്തിയത്.
കൊറോണ വൈറസിനോടുള്ള കടുത്ത ദേശീയ പ്രതികരണം സമ്പദ്‌വ്യവസ്ഥയെ തകർക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന് പിന്തുണ നഷ്ടപ്പെടാനുമുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് പ്രതിഷേധക്കാരനായ ജിം ഫെനിമോർ ആരോപിക്കുന്നു.
കടന്നുപോകുന്ന ഓരോ ദിവസവും വേദനിപ്പിക്കുന്നതാണ്,' അദ്ദേഹം പറഞ്ഞു. 'ആരെങ്കിലും മരിക്കുന്നത് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മറ്റ് കാരണങ്ങളാലാണ് കൂടുതൽ മരണങ്ങളും.' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം കൊളറാഡോയിൽ സ്ഥിരീകരിച്ച 9,433 കൊറോണ വൈറസ് കേസുകളില്‍ 411 പേരാണ് മരിച്ചത്.
പാൻഡെമിക്, സ്റ്റേ-അറ്റ്-ഹോം ഓർഡറുകൾ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നു.
കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ 232,000-ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
സമാനമായ മറ്റ് പ്രകടനങ്ങൾ ടെന്നസി, ഒറിഗോൺ, ഇല്ലിനോയിസ്, കാലിഫോർണിയ, മൊണ്ടാന, വാഷിംഗ്ടൺ സ്റ്റേറ്റ് എന്നിവിടങ്ങളിലും നടന്നു.
ഓരോ പ്രതിഷേധങ്ങളും താരതമ്യേന ചെറുതാണെങ്കിലും, യുഎസിലുടനീളം വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയാണ് പ്രതിഷേധങ്ങള്‍ക്ക് കരുത്തുപകരുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
പലപ്പോഴും പ്രതിഷേധക്കാരെ അംഗീകരിക്കുന്ന നിലപാടാണ് പ്രസിഡന്‍റ് ട്രംപ് കൈകൊണ്ടിട്ടുള്ളതും.