കടലിനും കരയ്ക്കുമിടയില്‍ മരിച്ചുവീഴുന്ന അഭയാര്‍ത്ഥികള്‍
ലോകം കൊവിഡ് 19 എന്ന വൈറസിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്നതിനും മുമ്പാണ് മ്യാന്‍മാറില്‍ നിന്നും രക്ഷതേടി നാന്നൂറോളം വരുന്ന റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ നല്ലൊരു നാളെ സ്വപ്നം കണ്ട് മ്യാന്‍മാര്‍ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് മലേഷ്യയിലേക്ക് യാത്ര തിരിച്ചത്. ജീവിക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു അവരുടെ കൈമുതല്‍. ലോകത്തില്‍ വ്യവസ്ഥാപിത അധികാരികളില്‍ നിന്നും വംശഹത്യാ ഭീഷണി നേരിടുന്ന ചില മതവിഭാഗങ്ങളിലൊന്നായിരുന്നു അവര്‍. ബുദ്ധമത വിഭാഗങ്ങളുടെ അധീശത്വം നിലനില്‍ക്കുന്ന മ്യാന്‍മാര്‍ പതിറ്റാണ്ടുകളായി റോഹിംഗ്യന്‍ മുസ്ലീമുകള്‍ക്കെതിരെയുള്ള പോരാട്ടത്തിലാണ്. റോഹിംഗ്യന്‍ മുസ്ലീമുകള്‍ സ്വന്തം സ്വത്വരാഷ്ട്ര സങ്കല്‍പത്തിന് അപകടം സൃഷ്ടിക്കുന്നെന്ന മ്യാന്‍മാരുകാരുടെ വാദമാണ് പതിറ്റാണ്ടുകളായുള്ള ഈ വേട്ടയാടലിന് പിന്നില്‍.
78 ദിവസങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശ് - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് പഴയ ഒരു മീന്‍ പിടിത്ത ബോട്ടായ "ട്രവ്ലരി"ന്‍റെ ഉടമയ്ക്ക് കൈകൂലി കൊടുത്ത് അവര്‍ മലേഷ്യ ലക്ഷ്യം വച്ച് യാത്ര തുടങ്ങി.
ശാരീരികമായോ മാനസീകമായോ ഉള്ള വേട്ടയാടലില്ലാതെ ശാന്തമായി ജീവിക്കുവാനുള്ള ഒരു സ്ഥലം തേടിയാണ് അവര്‍ മലേഷ്യയിലേക്ക് യാത്ര തിരിച്ചത്.
പതിറ്റാണ്ടുകളായി മ്യാന്‍മാര്‍ ഭരണകൂടം റോഹിംഗ്യകളെ വേട്ടയാടുകയായിരുന്നു. വീടുകള്‍ക്ക് തീവെച്ചും ആട്ടിയോടിച്ചും കലാപങ്ങള്‍ സൃഷ്ടിച്ചും പതിറ്റാണ്ടുകളായി മ്യാന്‍മാറിന്‍റെ മണ്ണില്‍ റോഹ്യംഗ്യകള്‍ കൊല്ലപ്പെടാന്‍ തുടങ്ങിയിട്ട്.
തങ്ങളുടെ വംശശുദ്ധിക്ക് റോഹിംഗ്യകള്‍ തടസം നില്‍ക്കുന്നുവെന്ന കാരണമായിരുന്നു എപ്പോഴും മ്യാന്‍മാര്‍ ഉയര്‍ത്തിയിരുന്നത്. മ്യാന്‍മാര്‍ റോഹിംഗ്യന്‍ മുസ്ലീംങ്ങളുടെ കൂട്ടക്കൊല തുടരുന്നത് ലോകം മുഴുവനും പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ക്കെതിരെയുള്ള വംശഹത്യയുടെ പേരില്‍, മ്യാന്‍മാറിന്‍റെ സ്റ്റേറ്റ് കൗണ്‍സിലറായ ഓങ് സാന്‍ സൂകിക്ക് ലഭിച്ചിരുന്ന പല സമ്മാനങ്ങളും തിരിച്ചെടുക്കപ്പെട്ടു.
യുഎസ് ഹോളോകോസ്റ്റ് മ്യൂസിയം സമ്മാനിച്ച എല്ലി വീസല്‍ പുരസ്കാരം തിരിച്ചെടുത്തു. കാനഡ, സൂചിക്ക് 11 വര്‍ഷം മുമ്പ് നല്‍കിയിരുന്ന പൗരത്വം റദ്ദാക്കി. 1991 ല്‍ ലഭിച്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം തിരിച്ചെടുക്കാന്‍ ആവശ്യമുയര്‍ന്നെങ്കിലും നോബല്‍ കമ്മിറ്റി അത് അംഗീകരിച്ചില്ല.
78 ദിവസങ്ങള്‍ക്ക് മുമ്പ് മ്യാന്‍മാറില്‍ നിന്ന് നല്ലൊരു നാളെ സ്വപ്നം കണ്ട് നാന്നൂറോളം പേര്‍ അറുപത് പേര്‍ക്ക് സഞ്ചരിക്കാവുന്ന "ട്രവ്ലര്‍" എന്ന മീന്‍ പിടിത്ത ബോട്ടില്‍ മലേഷ്യ ലക്ഷ്യമാക്കി നീങ്ങിയത്.
എന്നാല്‍, മലേഷ്യയിലേക്ക് അവരെത്തിച്ചേരും മുമ്പ് ലോകാരോഗ്യരംഗത്തെ തന്നെ നിശ്ചലമാക്കി കൊണ്ട് ചൈനയിലെ വുഹാനില്‍ നിന്ന് കൊവിഡ് 19 ലോകം മുഴുവനും ബാധിച്ചു തുടങ്ങിയിരുന്നു.
ഇതേ തുടര്‍ന്ന് മലേഷ്യന്‍ തീരത്ത് തീരമണയാന്‍ കഴിയാതെ രണ്ട് മാസത്തോളം കരപിടിക്കാനാകാതെ "ട്രവ്ലര്‍" കടലില്‍ അലഞ്ഞു.
മലേഷ്യന്‍ തീരത്ത് അടുക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് അവര്‍ തായ്‍ലന്‍റിലേക്ക് തിരിച്ചു. എന്നാല്‍ അവിടെയും കൊവിഡ്19 ഭീഷണിക്കിടെ തീരമണയാന്‍ അധികൃതര്‍ സമ്മതിച്ചില്ല.
ഇതിനെ തുടര്‍ന്ന് തിരിച്ച് മ്യാന്‍മാറിലേക്ക് വരും വഴി, കൈയില്‍ കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. ഒടുവില്‍ ബംഗ്ലാദേശിന്‍റെ അതിര്‍ത്തിക്കുള്ളില്‍ വച്ച് ബംഗ്ലാദേശ് സൈന്യം ഇവരെ കണ്ടെത്തുമ്പോഴേക്കും ബോട്ടിലെ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ബാക്കിവന്ന 382 പേരെ സൈന്യം കരയ്ക്കെത്തിച്ചു. എന്നാല്‍ പലരും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. രക്ഷപ്പെട്ടവരിൽ ഒരാളായ അൻവാറുൽ ഇസ്‌ലാം എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞത് "ദിവസവും ഒന്നും രണ്ടും പേർ ബോട്ടിൽ വിശന്നു മരിച്ചു. മരിച്ചവരുടെ ശരീരത്തിന് മുന്നിൽ ഞങ്ങൾ അല്പനേരം പ്രാർത്ഥിക്കും. പിന്നെ അവരെ കടലിലേക്ക് എറിയും. ഒടുവിലായപ്പോള്‍ വിശപ്പ് സഹിക്കാതെ ആളുകള്‍ പരസ്പരം അക്രമിക്കാന്‍ വരെ ശ്രമിച്ചിരുന്നു."
ഇവരെ രക്ഷപ്പെടുത്തിയ വാര്‍ത്തകള്‍ക്ക് പുറകെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി പോയ നിരവധി ബോട്ടുകള്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.