- Home
- News
- International News
- ഇറാന് സഹായവുമായി റഷ്യ; ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ ഇറാന് കൈമാറുന്നതായി റിപ്പോര്‍ട്ട്
ഇറാന് സഹായവുമായി റഷ്യ; ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ ഇറാന് കൈമാറുന്നതായി റിപ്പോര്‍ട്ട്
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ ആക്രമണങ്ങളില്‍ ഇറാന് റഷ്യയുടെ സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പശ്ചിമേഷ്യയിലെ യു എസ് താവളങ്ങള്‍ക്ക് എതിരെ എതിരായ ആക്രമണം ഇറാന്‍ തുടരുകയാണ്. പോര്‍മുഖത്ത് അവരുടെ കുന്തമുന ഷാഹിദ് ഡ്രോണുകളാണ്. കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഈ ഡ്രോണുകള്‍ അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ തലവേദനയാണ് ഉണ്ടാക്കിയത്. ഈ ഡ്രോണ്‍ യുദ്ധത്തിലാണ് ഇറാന് റഷ്യന്‍ സഹായം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇറാന്‍ രൂപകല്‍പ്പന ചെയ്തതാണ് ഷാഹിദ് ഡ്രോണുകള്‍. പിന്നീട് റഷ്യ ഇവ വന്‍തോതില്‍ നിര്‍മിക്കാന്‍ തുടങ്ങി. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ കരുത്താണ് ഷാഹിദ് ഡ്രോണുകള്‍. യുക്രെയ്‌നിന് എതിരെയുള്ള ആക്രമണത്തില്‍നിന്നും പഠിച്ച പാഠങ്ങളും പുതുതായി ആവിഷ്‌കരിച്ച യുദ്ധ തന്ത്രങ്ങളുമാണ് റഷ്യ ഇറാനുമായി പങ്കിടുന്നത് എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുന്നതില്‍ ഇറാന് മുതല്‍ക്കൂട്ടായത് റഷ്യയുടെ ഈ അനുഭവസമ്പത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെയും റഷ്യ ഇറാനുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങിയതോടെ അതിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതായാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട്. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പൊതുവായ സഹായമാണ് നേരത്തെ റഷ്യ നല്‍കിയിരുന്നതെങ്കില്‍, ഇപ്പോള്‍ കൃത്യമായ യുദ്ധതന്ത്രങ്ങള്‍ ഇറാന് ഉപദേശിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യ ഇറാന് നല്‍കുന്ന പിന്തുണയുടെ വ്യാപ്തി കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുക്രെയ്‌നില്‍ റഷ്യ ഷാഹിദ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് കൂട്ടമായാണ്. വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാനായി ഒരേസമയം നിരവധി ഡ്രോണുകള്‍ പറത്തുക, അവയുടെ പാത നിരന്തരം മാറ്റുക എന്നീ തന്ത്രങ്ങളാണ് റഷ്യ പിന്തുടരുന്നത്. ഈ തന്ത്രം വിജയകരമാണെന്നാണ് റഷ്യന്‍ അനുഭവം. ഒറ്റ രാത്രിയില്‍ തന്നെ ആയിരത്തിലധികം ഡ്രോണുകളെയാണ് യുക്രെയ്ന്‍ നേരിടേണ്ടി വരാറുള്ളത്.
ഈ യുദ്ധതന്ത്രങ്ങളില്‍നിന്നും യുക്രെയ്‌നും ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഷാഹിദ് ഡ്രോണുകളെ തടയാന്‍ പല പുതിയ മാര്‍ഗങ്ങളും യുക്രെയ്‌നും ആവിഷ്‌കരിച്ചിട്ടുണ്ട്. അതിവേഗം നിര്‍മ്മിക്കാവുന്ന, ചെലവ് കുറഞ്ഞ ചെറിയ ഇന്റര്‍സെപ്റ്ററുകള്‍ ഉപയോഗിച്ചാണ് യുക്രെയ്ന്‍ റഷ്യന്‍ ആക്രമണം നേരിടുന്നത്. ഈ യുദ്ധതന്ത്രങ്ങള്‍ അമേരിക്കയുമായി പങ്കു വെയ്ക്കുകയാണ് യുക്രെയ്ന്‍ ഇപ്പോള്‍. ഷാഹിദ് ഡ്രോണുകളെ തടയുന്നതിലുള്ള തങ്ങളുടെ വൈദഗ്ധ്യം പങ്കുവെക്കുന്നതിനായി യുക്രെയ്ന്‍ ഡ്രോണ്‍ പ്രതിരോധ വിദഗ്ധരെ ഗള്‍ഫ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
മോസ്‌കോയുടെ അത്യാധുനിക സാറ്റലൈറ്റ് ശൃംഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റഷ്യ ഇറാനുമായി പങ്കിട്ടതായി നേരത്തെ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത റഷ്യ നിഷേധിച്ചു. റഷ്യയുടെ വാക്കിനെ അമേരിക്ക വിശ്വസിക്കുന്നതായി ചൊവ്വാഴ്ച, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആവര്‍ത്തിക്കുകയും ചെയ്തു.
മോസ്‌കോയുടെ അത്യാധുനിക സാറ്റലൈറ്റ് ശൃംഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റഷ്യ ഇറാനുമായി പങ്കിട്ടതായി നേരത്തെ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത റഷ്യ നിഷേധിച്ചു. റഷ്യയുടെ വാക്കിനെ അമേരിക്ക വിശ്വസിക്കുന്നതായി ചൊവ്വാഴ്ച, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

