- Home
- News
- International News
- Ukraine War: കിഴക്കന്‍ യുക്രൈനില്‍ വീണ്ടുമൊരു പോരാട്ടത്തിന് റഷ്യ തയ്യാറെടുക്കുന്നു
Ukraine War: കിഴക്കന്‍ യുക്രൈനില്‍ വീണ്ടുമൊരു പോരാട്ടത്തിന് റഷ്യ തയ്യാറെടുക്കുന്നു
യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈനികര്‍ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ യുക്രൈനില്‍ നിലയുറപ്പിച്ചിരിക്കുന്ന യുക്രൈന്‍ സൈനികരെ എണ്ണത്തില്‍ മറികടക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, യുദ്ധത്തില്‍ വിജയിക്കാന്‍ ഇത് മതിയാകില്ലെന്നും സൈനിക മേധാവികള്‍ ഉറപ്പിച്ച് പറയുന്നു. പാശ്ചാത്യ യുദ്ധ വിദഗ്ദരുടെ നിരീക്ഷണമനുസരിച്ച് റഷ്യ തങ്ങളുടെ മുഖം രക്ഷിക്കാനായി ഡോണ്‍ബാസ് മേഖലയില്‍ ശക്തമായ പോരാട്ടം അഴിച്ച് വിടാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച തന്നെ റഷ്യ, ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും യുദ്ധ വിദഗ്ദര്‍ നിരീക്ഷിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈന്‍റെ കിഴക്കന്‍ അതിര്‍ത്തിയിലെ വിവിധ ഇടങ്ങളില്‍ റഷ്യ സൈനികരെയും സൈനിക ഉപകരണങ്ങളെയും വിന്യസിക്കുകയാണെന്ന് സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ യുദ്ധവിദഗ്ദര്‍ വിശകലനം ചെയ്യുന്നു.
യുക്രൈന്‍റെ തെക്കന്‍ ഭാഗത്ത് യുദ്ധം വ്യാപിപ്പിക്കുന്നതിന് മുമ്പ് തന്നെ ഖാര്‍കീവിന്‍റെ തെക്ക് കിഴക്കുള്ള ഇസിയത്തിന് നേര്‍ക്ക് റഷ്യ അക്രമണം ശക്തമാക്കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിന് ശേഷമാകും യുക്രൈന്‍റെ തെക്ക് കിഴക്കന്‍ ഭാഗത്ത് റഷ്യ അക്രമണം ശക്തിപ്പെടുത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
'റഷ്യക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. കിഴക്കന്‍ യുക്രൈനികള്‍ യുദ്ധത്തിനായി നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങി പ്രദേശത്തെയാണ് തങ്ങള്‍ അക്രമിക്കാന്‍ തയ്യാറെടുക്കുന്നതെന്ന് അവര്‍ക്ക് വളരെ നന്നായി അറിയാം.
അതിനാല്‍ തന്നെ പ്രദേശത്തെ ശക്തി അനുപാതം ശരിയാക്കാനാണ് റഷ്യയുടെ ഇപ്പോഴത്തെ ശ്രമമെന്ന് മുൻ ബ്രിട്ടീഷ് സൈനിക മേധാവി ജനറൽ സർ റിച്ചാർഡ് ബാരൺസ് പറയുന്നു
എന്നാല്‍, കീവില്‍ നിന്നും ആത്മവിശ്വാസത്തിന്‍റെ സ്വരമാണ് കേള്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോഴത്തെ യുക്രൈന്‍ യുദ്ധത്തിന്‍റെ പ്രത്യേകത, യുക്രൈന്‍ സൈന്യം റഷ്യയുടെ ആക്രമണത്തെ ഇപ്പോള്‍ പഴയത് പോലെ ഭയക്കുന്നില്ലെന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2014 ലാണ് റഷ്യ ഈ പ്രദേശത്ത് ആദ്യമായി അക്രമണം ശക്തമാക്കിയത്. അന്ന് മുതല്‍ യുക്രൈനിലെ ഏറ്റവും മികച്ച സൈനികരുടെ താവളമാണ് ഇവിടം ഈ തെക്ക് കിഴക്കന്‍ പ്രദേശമാണ് തങ്ങളുടെ ലക്ഷ്യമെന്നും കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നും പറഞ്ഞ് കൊണ്ടാണ് യുക്രൈന്‍റെ വടക്ക് പടിഞ്ഞാറ് നിന്ന് റഷ്യ സ്വന്തം സൈന്യത്തെ പിന്‍വലിച്ചത്.
എന്നാല്‍, വരും ദിവസങ്ങള്‍ ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയാകും യുക്രൈന്‍ സൈനികര്‍ നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രെംലിന്‍, തങ്ങളുടെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഡോണ്‍ബാസില്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'അടുത്ത രണ്ടോ മൂന്നോ ആഴ്ചകളിൽ' ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം ശക്തമാകുമെന്ന് യുകെ പ്രതിരോധ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ഇത് യുദ്ധത്തിന്‍റെ രണ്ടാം ഘട്ടമാകും. 2014 ന് ശേഷം യുക്രൈന്‍ സൈനികരും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ നിരന്തര പോരാട്ടം നടക്കുന്ന പ്രദേശമാണ് ഇത്.
എട്ട് വര്‍ഷത്തെ പോരാട്ടം ഈ പ്രദേശത്തിന്‍റെ ഭൂമി ശാസ്ത്രത്തില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നത്തെ യുക്രൈന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍, ഒരു നൂറ്റാണ്ടിലേറെ മുമ്പുള്ള വടക്കൻ ഫ്രാൻസിന്‍റെയും ബെൽജിയത്തിന്‍റെയും പടിഞ്ഞാറൻ പ്രദേശങ്ങളോട് സാമ്യമുള്ളതാണ്.
യുദ്ധം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്ന ഡോണ്‍ബാസ് മേഖലയിലുട നീളം മൈലുകളോളം നീളത്തില്‍ ഇടുങ്ങിയ കിടങ്ങുകള്‍ കുഴിച്ച് വച്ചിട്ടുണ്ട്. ഇവിടെ യുക്രൈന്‍ സൈനികരുടെ സ്ഥിരസാന്നിധ്യവുമുണ്ട്. യുദ്ധം ആരംഭിക്കും മുമ്പ് റഷ്യ ആരോപിച്ചിരുന്നതും ഇതുതന്നെയായിരുന്നു.
യുക്രൈന്‍റെ കിഴക്കന്‍ പ്രദേശത്തുള്ള റഷ്യന്‍ വംശജരെ യുക്രൈനിലെ നവനാസി സൈനികര്‍ വംശഹത്യ നടത്തുകയാണെന്നായിരുന്നു റഷ്യയുടെ ആരോപണം. യുക്രൈന്‍റെ നവനാസി സൈനിക ഘടകമായി റഷ്യ ആരോപിക്കുന്നത് യുക്രൈന്‍റെ അസോവ് ബറ്റാലിയനെയാണ്.
കിഴക്കൻ യുക്രൈനുമായി അതിർത്തി പങ്കിടുന്ന റോസ്‌റ്റോവ് മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള റഷ്യന്‍ കവചിത സൈനികരുടെ നിരയിലേക്ക് റഷ്യൻ നാവിക കാലാൾപ്പടയും ചേരുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനിടെ പുറത്ത് വന്നു.
ഈ സൈനികര്‍ സുസജ്ജരും ആദ്യയുദ്ധത്തില്‍ പങ്കെടുത്ത സൈനികരില്‍ നിന്നും ഏറെ ഉത്തേജിതരായി കാണപ്പെടുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുടിന്‍റെ പ്രത്യേക സൈനിക ഓപ്പറേഷന്‍ ആരംഭിച്ച ശേഷം കൊല്ലപ്പെടുകയോ പലായനം ചെയ്യുകയോ കീഴടങ്ങുകയോ ചെയ്ത ആയിരക്കണക്കിന് പുടിന്‍റെ സൈനികരില്‍ നിന്നും വ്യത്യസ്തരാണിവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. '
റഷ്യന്‍ സൈനിക, വിതരണ വാഹനങ്ങളുടെ എട്ട് മൈൽ നീളമുള്ള വാഹനവ്യൂഹം തെക്കോട്ടേക്കുള്ള യാത്ര ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കീവിന് ചുറ്റുമുള്ള യുക്രൈന്‍ പ്രതിരോധം തകർക്കാൻ ആഴ്ചകളോളം കിണഞ്ഞ് ശ്രമിച്ച റഷ്യൻ സൈനികരും ഈ വാഹനവ്യൂഹത്തോടൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കീവ് കീഴടക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഈ സൈനികരെ മുഴുവനും റഷ്യ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ യുക്രൈന്‍റെ കിഴക്കന്‍ യുദ്ധമുഖം ശക്തിപ്പെടുത്താനായി റഷ്യ നിയോഗിച്ചത്.
'
കിഴക്കൻ മേഖലയിലും തങ്ങള്‍ക്ക് വിജയം ഉറപ്പിക്കാൻ കഴിയുമെന്ന് യുക്രൈന്‍റെ സായുധ സേന മന്ത്രി ജെയിംസ് ഹീപ്പി ടൈംസ് റേഡിയോയോട് പറഞ്ഞു. വര്‍ഷത്തിലെ ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് യുക്രൈനിലെ കാലാവസ്ഥ കടന്ന് പോകുന്നത്.
നിലവിലെ യുക്രൈന്‍റെ കിഴക്കന്‍ മേഖലയില്‍ മഴയും മഞ്ഞും കാരണം ഭൂമി കുഴമറിഞ്ഞ് കിടക്കുകയാണ്. അതായത്, ഭാരമേറിയ സൈനിക വാഹനങ്ങളായ കവചിത വാഹനഹങ്ങള്‍ക്കും ടാങ്കുകള്‍ക്കും ഇത്തരം ഭൂപ്രദേശത്തു കൂടി സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, പലതും വഴിയില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുമുണ്ട്.
ഹൈവേയിലൂടെയാണ് യാത്രയെങ്കില്‍ യുക്രൈന്‍റെ ഡ്രോണ്‍ അക്രമണത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്. യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലൂടെ കീവി ലക്ഷ്യമാക്കി നീങ്ങിയ 62 കിലോമീറ്റര്‍ നീളമുള്ള റഷ്യയുടെ സൈനിക കവചിത വാഹനവ്യൂഹത്തിന് സംഭവിച്ച തിരിച്ചടി തന്നെയാകും കിഴക്കന്‍ മേഖലയിലും നേരിടാന്‍ പോകുന്നത്.
കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെല്ലുവിളിയെയും യുക്രൈന്‍ മറികടക്കുമെന്നതില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് യുകെയുടെ സൈനിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. റഷ്യയുടെ സൈനിക പ്രചാരണത്തിന്‍റെ ഒരു വശവും ആസൂത്രണം ചെയ്തിട്ടില്ലെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.
പാശ്ചാത്യ പിന്തുണയോടെ ഇന്നും യുദ്ധമുഖത്ത് പിടിച്ച് നില്‍ക്കുന്ന യുക്രൈന്‍ സൈന്യത്തിന് സംഭവിച്ചതിനേക്കാള്‍ വലിയ നാശമായിരുന്നു റഷ്യയ്ക്ക് നേരിടേണ്ടിവന്നത്. ഇതുവരെയുള്ള യുദ്ധത്തില്‍ യുക്രൈനെക്കാള്‍ മൂന്നിരട്ടിയിലധികം നഷ്ടം റഷ്യയ്ക്ക് നേരിടേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam