ഫുക്കുഷിമ ദുരന്തത്തിന് പത്താണ്ട്; ഓര്‍മ്മ ചിത്രങ്ങള്‍
2011 മാര്‍ച്ച് 11, ഇന്നേക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം ജപ്പാന്‍റെ കടലില്‍ ഒരു ഭൂകമ്പം രേഖപ്പെടുത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തീരദേശത്തേക്ക് വലിയ സുനാമികള്‍ ആഞ്ഞടിച്ചു. ഫുകുഷിമ നഗരത്തിന്‍റെ ഏറ്റവും തന്ത്രപ്രധാന മേഖലയായ ഫുകുഷിമ ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തും സുനാമിത്തിരകള്‍ ആഞ്ഞടിച്ചു. ആദ്യം ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് പൊട്ടിത്തെറിച്ചത്. സുനാമിയെത്തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുകയും റിയാക്ടര്‍ കോര്‍ തണുപ്പിക്കുന്ന പമ്പുകള്‍ പ്രവര്‍ത്തിക്കാതെ വരികയുമായിരുന്നു. തുടര്‍ന്ന് മര്‍ദ്ദം വളരെ വര്‍ദ്ധിക്കുകയും സ്ഫോടനം സംഭവിച്ചു. ഭൂകമ്പവും സുനാമിയും സൃഷ്ടിച്ചതിനേക്കാള്‍ ദുരന്തമായി ആണവ റിയാക്ടര്‍ സ്ഫോടനം. അതേത്തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാര്‍ ആണവോര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചെര്‍ണോബില്ലില്‍ നിന്ന് 3,35,000 പേരെയാണ് ഒഴിപ്പിച്ചതെങ്കില്‍ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് 1,64,000 പേരെ ഒഴിപ്പിച്ചു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഫുകുഷിമ നഗരം ഇന്ന് ആളൊഴിഞ്ഞ പ്രദേശമാണ്. ആ ദുരന്ത ദിനത്തിന്‍റെ ഓര്‍മ്മ ചിത്രങ്ങള്‍ കാണാം.
ഫുകുഷിമ പ്രദേശം പുനർനിർമ്മിക്കുന്നതിന് സർക്കാർ ഏകദേശം 300 ബില്യൺ ഡോളർ (32.1 ട്രില്യൺ യെൻ) ചെലവഴിച്ചു. എന്നാല്‍ ഫുകുഷിമ പ്ലാന്‍റിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഇന്നും ആള്‍ തമസമില്ലാത്ത ഉപേക്ഷിക്കപ്പെട്ട സ്ഥലമാണ്. തകരാറിലായ പ്ലാന്‍റ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പതിറ്റാണ്ടുകളും കോടിക്കണക്കിന് ഡോളറും ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
ഏകദേശം 40,000 ആളുകൾ ഇപ്പോഴും ദുരന്തത്തിന്‍റെ പേരില്‍ പലായനം ചെയ്യുന്നെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇന്ന് ജപ്പാനിലെ 85 % ജനങ്ങളും ആണവ അപകടങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നെന്ന് ചില സര്‍വ്വേ കണക്കുകള്‍ കാണിക്കുന്നു.
പ്ലാന്‍റിന്‍റെ ഓപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് പവർ (ടെപ്കോ) പറയുന്നത് പദ്ധതി ഇനി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പതിറ്റാണ്ടുകൾ എടുക്കുമെന്നാണ്. അതേസമയം പ്ലാന്‍റ് ഉപയോഗയോഗ്യമായ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു നൂറ്റാണ്ട് വരെ എടുക്കുമെന്ന് വിമർശകർ പറയുന്നു.
ദുരന്തത്തിന് മുമ്പ് ജപ്പാനില്‍ 54 ആണവ നിലയങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ദുരന്ത ശേഷം സര്‍ക്കാര്‍ ഒമ്പത് ആണവ നിലയങ്ങള്‍ക്കാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഇന്ന് ജപ്പാനാല്‍ നാല് ആണവ നിലയങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ന്‍റെ ആദ്യ പകുതിയോടെ ജപ്പാനിലെ ഊർജ്ജ ആവശ്യങ്ങളിൽ 6% മാത്രമാണ് ആണവോർജ്ജത്തില്‍ നിന്ന് വിതരണം ചെയ്യുന്നത്.
9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ശക്തമായ തിരമാലകൾ ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. 20,000 ത്തോളം പേരാണ് അന്നത്തെ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചത്.
ഫുകുഷിമ ആണവ വൈദ്യുത നിലയം തകരാറിലായി. ആണവ വികിരണം വായുവിലേക്ക് ഒഴുകി. തുടര്‍ന്ന് 20 കിലോമീറ്റര്‍ ദുരത്തുള്ളവരോട് വരെ പലായനം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഏതാണ്ട് 1,64,000 ൽ അധികം ആളുകൾ പലായനം ചെയ്തു.
1986 ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ഉണ്ടായ ഏറ്റവും കഠിനമായ ആണവ അപകടമാണിത്. തുടക്കത്തിൽ ഇത് ലെവൽ 5 എന്ന് തരംതിരിച്ചതിന് ശേഷം അന്താരാഷ്ട്ര ന്യൂക്ലിയർ ഇവന്‍റ് സ്കെയിലിൽ പിന്നീട് ഫുകുഷിമ ആണവ ദുരന്തത്തെ ലെവൽ 9.0 എന്ന് തരംതിരിച്ചു.
ആണവ വികിരണത്തിന്‍റെ തോത് വളരെ ഉയര്‍ന്നതായിരുന്നതിനാല്‍ 20 കിലോമീറ്റർ പരിധിയിലുള്ള ആളുകളോട് വരെ ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍, ആ ദുരന്തഭൂമിയില്‍ നിന്ന് പ്രതീക്ഷയുടേതായ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യരെല്ലാം പലായനം ചെയ്‍ത ഫുകുഷിമ എക്സ്ക്ലൂഷന്‍ സോണില്‍ വന്യജീവികള്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഫ്രോണ്ടിയേഴ്‍സ് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്‍റ് ജേണലിൽ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
1986 -ല്‍ യുക്രെയിനില്‍ ചെര്‍ണോബില്‍ ആണവദുരന്തത്തെ തുടര്‍ന്ന് ആ പ്രദേശമുപേക്ഷിച്ച് മനുഷ്യരെല്ലാം പലായനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചെര്‍ണോബില്‍ പ്രദേശത്ത് നടത്തിയ പഠനത്തില്‍ വന്യജീവികളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു.
സമാനമായ സ്ഥിതിയാണിപ്പോള്‍ ഫുകുഷിമയിലും കാണുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടിയത്. റേഡിയോളജിക്കല്‍ മലിനീകരണമുണ്ടായിരുന്നിട്ടും ഫുകുഷിമയിലെ ഇവാക്കുവേഷന്‍ പ്രദേശത്തേക്ക് വീണ്ടും വന്യജീവികള്‍ എത്തിത്തുടങ്ങിയിരുന്നുവെന്നാണ് പഠനം തെളിയിക്കുന്നതെന്ന് പഠനാംഗവും യൂണിവേഴ്‍സിറ്റി ഓഫ് ജോര്‍ജ്ജിയയിലെ വൈല്‍ഡ്‍ലൈഫ് ബയോളജിസ്റ്റുമായ ജെയിംസ് ബീസ്‍ലി പറയുന്നു.
'ആളുകളെ ഒഴിപ്പിച്ചതിനുശേഷം ഈ ജീവിവർഗ്ഗങ്ങൾ ധാരാളമായി വർദ്ധിച്ചുവെന്ന് ഇത് സൂചിപ്പിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് 1,64,000 ആളുകള്‍ സ്ഥിരമായി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു.
ചെര്‍ണോബില്‍ പ്രദേശത്ത് ജീവിവര്‍ഗങ്ങളുടെ എണ്ണത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറവ് വരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ നേരെ തിരിച്ചാണ് ഫുകുഷിമയില്‍ നിന്ന് ലഭിച്ച കണക്കുകള്‍ കാണിക്കുന്നത്. മനുഷ്യന്‍ ഒഴിഞ്ഞ് പോയതോടെ ഫുകുഷിമയില്‍ മൃഗങ്ങള്‍ തിരിച്ചെത്തി.
അതായത്, ഫുകുഷിമയിൽ പല മൃഗങ്ങൾക്കും റേഡിയേഷൻ തകരാറുകൾ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും, ഇത് ദീർഘകാലാടിസ്ഥാനത്തില്‍ ജീവികളുടെ എണ്ണക്കുറവിന് കാരണമായിട്ടില്ല.
സുനാമിയാൽ കേടുപാടുകൾ സംഭവിക്കാതെ രക്ഷപ്പെട്ട അകിബ ദേവാലയം ഇന്ന് അതിജീവിച്ചവരുടെ ഇടത്താവളമാണ്. മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധി പേരാണ് അകിബ ദേവാലയത്തില്‍ ഒത്ത് കൂടിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ഇന്ന് ജപ്പാനിലെമ്പാടും പ്രാര്‍ത്ഥനകള്‍ നടന്നു. ദുരന്ത വാര്‍ഷികത്തില്‍ ആന്റി ന്യൂക്ലിയർ പ്രവർത്തകർ പ്രകടനം നടത്തി.