ആരാധനാലയങ്ങള്‍ക്കും രക്ഷയില്ല; ചൈനയില്‍ തകര്‍ക്കപ്പെട്ടത് ആയിരക്കണക്കിന് പള്ളികള്‍
രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള പള്ളികള്‍ പോലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തകര്‍ക്കുകയാണെന്നാണ് ചൈനയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍. മതങ്ങളിലും മതസ്ഥാപനങ്ങളിലും ചൈനീസ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് ആശയത്തെ നിര്‍ബന്ധപൂര്‍വ്വം കൂട്ടിചേര്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജഭരണത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങിയ ചൈനയിലെ മുസ്ലീം തിരുശേഷിപ്പുകള്‍ നിലം പൊത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുയി മുസ്‌ലിംകളുടെ ഏഷ്യയിലെ ഏറ്റവും വലിയ ആവാസ കേന്ദ്രമായ നിങ്‌സിയ ഹുയി സ്വയംഭരണ പ്രദേശത്തെ ന്യൂനപക്ഷ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദരണീയമായ പള്ളികളിലൊന്നിനെയാണ് ചൈന കഴിഞ്ഞ ദിവസം തകര്‍ത്തെറിഞ്ഞത്. 1369-1644 കാലഘട്ടത്തിൽ മിംഗ് രാജവംശത്തിന്‍റെ കാലത്ത് നിങ്‌സിയ ഹുയിയില്‍ പണിത പള്ളിയാണ് നംഗുസം പള്ളി.
ഇസ്ലാം മതത്തിന്‍റെ സ്വാധീനം കുറയ്ക്കുന്നതിനായി ചൈനയില്‍ കള്‍ച്ചറല്‍ വൈറ്റ്‍വാഷ് നടക്കുകയാണെന്ന് ഡേയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 മുതൽ സിൻജിയാങ്ങിന്‍റെ വിദൂര ഗ്രാമങ്ങളിലടക്കം ഉണ്ടായിരുന്ന 8,500 ലേറെ പള്ളികൾ ചൈനീസ് സര്‍ക്കാര്‍ പൂർണമായും പൊളിച്ചുമാറ്റിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. (പച്ച താഴിക കുടങ്ങളോട് കൂടിയ നംഗുവാൻ പള്ളിയുടെ പഴയ ചിത്രം.)
ചൈനീസ് സര്‍ക്കാറിന്‍റെ ഈ നയത്തിന്‍റെ തുടര്‍ച്ചയാണ് നിങ്‌സിയ പ്രവിശ്യയുടെ തലസ്ഥാനമായ യിഞ്ചുവാനിലെ നംഗുവാൻ പള്ളി തകര്‍ത്തതിന് പിന്നിലെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യിഞ്ചുവാനിലെ നംഗുവാൻ പള്ളിയുടെ താഴിക കുടങ്ങള്‍ നീക്കം ചെയ്തെന്ന് ആദ്യം ട്വിറ്റ് ചെയ്തത് ചൈനയിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞയായ ക്രിസ്റ്റീന സ്കോട്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറായില്ല. (താഴിക കുടങ്ങള്‍ പൊളിച്ച് പുതുക്കിപ്പണിത നംഗുവാൻ പള്ളി)
സന്ദർശിക്കുന്നത് നല്ലതാണെന്ന് നിർദ്ദേശിക്കുന്നു. എന്നാല്‍ നവീകരണത്തിന് ശേഷം ഇത് ഇങ്ങനെയാണ് കാണുന്നത്. താഴികക്കുടങ്ങൾ, മിനാരങ്ങൾ, എല്ലാം പോയി. സന്ദർശകരെ അനുവദിക്കുന്നുമില്ല, ഇത് നിരാശാജനകമാണ്,” സ്കോട്ട് ട്വിറ്ററില്‍ കുറിച്ചു. പള്ളി പൊളിക്കുക മാത്രമല്ല. ചുറ്റുമുള്ള കടകള്‍ അടച്ചിട്ടിരിക്കുകയാണെന്നും അവര്‍ എഴുതി.
പ്രാദേശികമായി 'ലിറ്റിൽ മക്ക' എന്നറിയപ്പെട്ടിരുന്ന ഗാൻസു പ്രവിശ്യയിലെ ലിൻസിയയിലെ ഒരു പള്ളിയിലും ചൈനീസ് സര്‍ക്കാര്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയത്. ചൈനയിലേക്ക് കടന്നു വന്ന ഇസ്‌ലാം, ക്രിസ്തുമതം എന്നീ മതങ്ങളെ ചൈന അടിച്ചമർത്തുന്നുവെന്നും ചൈനയിലെ സിൻജിയാങ് പോലുള്ള പല ഭാഗങ്ങളിലും ഉയ്ഖുർ മുസ്ലീങ്ങളെ നിർബന്ധിതമായി തടവിലാക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് ഈ വാര്‍ത്തയും പുറത്ത് വരുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടുത്ത കാലത്തായി മുസ്ലീം മതസ്ഥാപനങ്ങളുടെ മേല്‍ വ്യാപകമായി ഇടപെടുന്നതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. കെട്ടിടത്തില്‍ നിന്ന് ചൈനീസ് ഭാഷയിലെഴുതിയ പേരൊഴികെ മറ്റെല്ലാം നീക്കം ചെയ്തതായാണ് വാര്‍ത്തകള്‍.
ഔദ്യോഗികമായി ചൈനീസ് ഭരണകൂടം നിരീശ്വരവാദത്തെ പിന്താങ്ങുന്നുണ്ടെങ്കിലും രാജ്യത്ത് അഞ്ച് മതങ്ങള്‍ക്കാണ് സ്വാതന്ത്രം അനുവദിച്ചിട്ടുള്ളത്. ബുദ്ധമതം, കത്തോലിക്കാ മതം, ദാവോയിസം, ഇസ്ലാം, പ്രൊട്ടസ്റ്റന്‍റ് മതം. എന്നാല്‍ , ഷി ജിൻ പിംഗ് ചൈനീസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയായതിന് ശേഷം ചൈനയുടെ സോഷ്യലിസ്റ്റ് ആശയത്തോട് ഒത്തുപോകാന്‍ വിസമ്മതിക്കുന്ന മതവിഭാഗങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമാണ് ചെലുത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ, സാറ്റലൈറ്റ് ചിത്രങ്ങളുപയോഗിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സിൻജിയാങ്ങിലെ ആയിരക്കണക്കിന് പള്ളികൾ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തകര്‍ത്തതായി എഎസ്പിഐ റിപ്പോര്‍ട്ട് ചെയ്തു. വടക്കുപടിഞ്ഞാറൻ മേഖലയിലെ പള്ളികളുടെ എണ്ണം 24,000 ൽ നിന്ന് 15,000 ആയി കുറഞ്ഞിരിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് ചൈനയില്‍ ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങള്‍ രാഷ്ട്രീയ 'റീ-എഡ്യൂക്കേഷൻ' ക്യാമ്പുകളിൽ തടങ്കലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം മതഗ്രന്ഥങ്ങള്‍ പല തവണ തിരുത്തി പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല എല്ലാ പള്ളികളും മതസ്ഥാപനങ്ങളും നിയമപരമായി പ്രവർത്തിക്കുന്നതിനായി സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമം കൊണ്ടുവന്നിരുന്നു.