9/11 ആവർത്തിക്കാതിരിക്കാൻ ട്രംപ് ജയിക്കണം: ബിൻ ലാദന്റെ മരുമകൾ
ശീതസമരത്തിന് ശേഷം ലോക രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന അമേരിക്ക ഇന്ന് ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ലോകത്തെ ഒന്നാംകിട രാജ്യമായിരുന്ന അമേരിക്കയിലാണ് ഇന്ന് ലോകത്തിലേറ്റവും കൂടുതല്‍ കൊവിഡ് 19 വൈറസ് രോഗവ്യാപനം ഉണ്ടായതും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നതും. ആരോഗ്യരംഗത്ത് ട്രംപ് ഭരണകൂടം നേരിട്ട ഏറ്റവും വലിയ പരാജയത്തിനിടെ അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടക്കുകയാണ്. രോഗവ്യാപനത്തിന് ശമനമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തകിര്‍തിയായി നടക്കുന്നു. അതിനിടെയാണ് കഴിഞ്ഞ പ്രസിഡന്‍റായിരുന്ന ഒബാമയുടെ അനുമതിയോടെ, 2001 സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്‍റര്‍ അക്രമണത്തിന്‍റെ സൂത്രധാരനായിരുന്ന ( ഔദ്ധ്യോഗിക കണക്കനുസരിച്ച് 2,977 കൊല്ലപ്പെട്ട അക്രമണം ) 2011 മെയ് 2ന് അമേരിക്കന്‍ സൈന്യം പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദി ഒസാമാ ബിന്‍ ലാദന്‍റെ മരുമകള്‍ നൂർ ബിൻ ലാഡിൻ ഡ്രംപിന് അനുകൂല പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മയ്ക്ക് ആവശ്യമാണെന്നാണ് നൂർ ബിൻ ലാഡിൻ പറയുന്നത്. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്‍റെ കീഴില്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് നൂറിന്‍റെ അഭിപ്രായം.
ട്രംപിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കണം. ട്രംപിന്റെ ദൃഢനിശ്ചയത്തെയാണ് താൻ ആരാധിക്കുന്നത്. അത് അമേരിക്കയുടെ മാത്രമല്ല, പാശ്ചാത്യ നാഗരികതയുടെയും ഭാവിക്ക് തന്നെ ആവശ്യമാണ്. കഴിഞ്ഞ 19 വർഷമായി യൂറോപ്പിൽ നടന്ന എല്ലാ ഭീകരാക്രമണങ്ങൾക്കും കാരണം റാഡിക്കലായുള്ള മുസ്ലീം മുന്നേറ്റങ്ങളാണെന്നാണ് നൂറിന്റെ വാദം. ഇവർ യൂറോപ്യൻ സമൂഹത്തിൽ പൂർണ്ണമായും നുഴഞ്ഞു കയറിയെന്നും നൂർ കൂട്ടിച്ചേർക്കുന്നു.
തീവ്രവാദികളെ വേരോടെ പിഴുതെറിയുന്നതിലൂടെയും ആക്രമണത്തിന് മുതിരും മുമ്പ് വിദേശ ശക്തികളിൽ നിന്നും അമേരിക്കയെയും ജനങ്ങളെയും ട്രംപിന് സംരക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. ട്രംപ് തന്നെയാണ് വീണ്ടും അമേരിക്കയുടെ തലപ്പത് വരേണ്ടതെന്ന് നൂർ ബിൻ ലാദൻ വിശ്വസിക്കുന്നു. മിനസോട്ടയിലെ അമേരിക്കൻ പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ എന്ന സ്ത്രീയെ തള്ളിപ്പറയുകയും ചെയ്തു അവർ. സ്വന്തം രാജ്യത്തെ തള്ളിപ്പറയുകയാണ് ഇൽഹാൻ ചെയ്യുന്നതെന്നും അവർ പറയുന്നു.
ലാദൻ എന്നല്ല ലാഡിൻ എന്നാണ് തങ്ങളുടെ കുടുംബപ്പേര് എന്നാണ് നൂർ പറയുന്നത്. എല്ലാ കാലത്തും താൻ ട്രംപിനെ മാത്രം പിന്തുണയ്ക്കും. മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയും അടുത്ത സ്ഥാനാർത്ഥി ബൈഡനും ഐഎസ്ഐഎസ്സിന് പൂർണ്ണ ശക്തി നേടാൻ വേണ്ട പ്രവർത്തനങ്ങൾ മാത്രമേ കാഴ്ച വെച്ചിട്ടുള്ളു/വെയ്ക്കുകയുള്ളു എന്നാണ് നൂറിന്റെ വാദം.
ഒബാമയുടെ ഭരണത്തിൻ കീഴിൽ ഐഎസ്ഐഎസ്സ് ലോകമെമ്പാടും വ്യാപിച്ചു; അവർ യൂറോപ്പിലേക്കും കടന്നു കയറി. എന്നാൽ തീവ്രവാദികളെ വേരോടെ പിഴുതെറിയുന്നതിലൂടെ വിദേശ ഭീഷണികളിൽ നിന്ന് അമേരിക്കയെയും നമ്മെയും സംരക്ഷിക്കുമെന്ന് ട്രംപ് തെളിയിച്ചിട്ടുണ്ടെന്നും നൂർ പറയുന്നു.
ബിൻ ലാദന്റെ തലമുറയാണെങ്കിലും, സ്വിറ്റ്സർലാന്റിലാണ് ജീവിക്കുന്നതെങ്കിലും താൻ ഒരു 'അമേരിക്കൻ അറ്റ് ഹാർട്ട്' ആണെന്നും തന്റെ കുട്ടിക്കാലം മുതൽ കിടപ്പുമുറിയിൽ അമേരിക്കൻ പതാക ഇപ്പൊഴും സൂക്ഷിക്കുന്നുണ്ടെന്നും നൂർ പറയുന്നു. മൂന്ന് വയസ്സുള്ളപ്പോൾ മുതൽ അമ്മയോടൊപ്പം പതിവായി താൻ അമേരിക്ക സന്ദർശിച്ചിരുന്നെന്നും നൂർ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ 19 വർഷമായി യൂറോപ്പിൽ നടന്ന എല്ലാ ഭീകരാക്രമണങ്ങളും ലോകം ശ്രദ്ധിക്കേണ്ടതാണ്. അതിതീവ്ര ഇസ്ലാമിസ്റ്റുകൽ ലോകം തകർത്തുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഇടതുപക്ഷം അതിതീവ്ര ഇസ്ലാം പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നിരുന്നാലും തനിയ്ക്ക് ട്രംപിനെ പിന്തുണക്കാൻ ഭയമില്ലെന്നും നൂർ പറയുന്നു.
വനിതകളുടെ ലിബറൽ കോൺഗ്രസ് സ്ക്വാഡിനെയും ശകാരിക്കുന്നുണ്ട് നൂർ ബിൻ ലാഡിൻ. അമേരിക്കയിൽ ജീവിക്കുക എന്നത് ഒരു ബഹുമതിയായി കണക്കാക്കേണ്ട സമയത്ത് ആ രാജ്യത്തെ അപമാനിക്കുന്നത് ശരിയല്ല. രാജ്യത്തെ വെറുക്കുന്ന ഇൽഹാൻ ഒമറിനെപ്പോലുള്ള ആളുകൾ അമേരിക്കയിൽ തന്നെ ജീവിക്കുന്നുണ്ട്. അത്തരക്കാർ രാജ്യം വിടുകയാണ് ആദ്യം വേണ്ടതെന്നാണ് നൂറിന്റെ പക്ഷം.
തന്റെ പേര് നൂർ ബിൻ ലീഡിൻ എന്നായിട്ടു കൂടി അമേരിക്കക്കാരിൽ നിന്നും ഒരു മോശം അനുഭവം പോലും ഉണ്ടായിട്ടില്ലെന്നും, മറിച്ച് അവരുടെ ദയയും കരുതലും തന്നെ അതിശയിപ്പിച്ചെന്നും അവർ പറയുന്നു.
മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം നൂർ ബിൻ ലാദിനും രണ്ട് സഹോദരിമാരായ വാഫയും നജിയയും സ്വിറ്റ്സർലൻഡിലാണ് വളർന്നത്. നൂർ ബിൻ ലാദിന്റെ പിതാവ് യെസ്ലം ബിൻ ലാദിൻ (ഇടത്), തീവ്രവാദി നേതാവ് ഒസാമ ബിൻ ലാദന്റെ ജ്യേഷ്ഠസഹോദരനാണ്. അമ്മ സ്വിസ് എഴുത്തുകാരിയായ കാർമെൻ ഡഫോർ (വലത്) ആണ്.
1988ൽ അമ്മയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം അച്ഛൻ തന്റെ ജീവിതത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ല. താൻ സൗദി അറേബ്യയിൽ ആണ് വളർന്നിരുന്നതെങ്കിൽ ജീവിതം എവിടെ എത്തി നിൽക്കുമായിരുന്നു എന്ന സന്ദേഹവും നൂർ പങ്കുവയ്ക്കുന്നു. ബിൻ ലാദൻ കുടുംബത്തിനുള്ളിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി നൂറിന്റെ അമ്മ 2004ൽ 'ഇൻസൈഡ് ദി കിംഗ്ഡം: മൈ ലൈഫ് ഇൻ സൗദി അറേബ്യ' എന്ന പുസ്തകം പുറത്തിറക്കിയിരുന്നു.
സ്വാതന്ത്ര്യത്തോടും അടിസ്ഥാനപരമായ വ്യക്തിഗത അവകാശങ്ങളോടും കൂടി തനിക്ക് വളരാനായി. തന്റെ പെൺമക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള അമ്മയുടെ പോരാട്ടത്തിൽ തനിക്ക് അഭിമാനമുണ്ട്. തങ്ങൾ തിരഞ്ഞെടുക്കുന്നതും ഇഷ്ടപ്പെടുന്നതും തന്നെ ചെയ്യണമെന്നും, ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും അതിന്റേതായ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്നും അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ടെന്നും നൂർ പറയുന്നു.
33 വയസ്സുള്ള നൂർ ബിൻ ലാഡിൻ ജനീവ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വാണിജ്യ നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 9/11 ആക്രമണം നടക്കുമ്പോൾ നൂറിന് വെറും 14 വയസ്സ് മാത്രം പ്രായം.
ആ ദുരന്തം നൂറിനെ തകർത്ത് കളഞ്ഞിരുന്നു. മൂന്ന് വയസ്സ് മുതൽ വർഷത്തിൽ പല തവണ നൂർ തന്റെ അമ്മയോടൊപ്പം അമേരിക്കയിലെ പല സ്ഥലങ്ങളിലും പോകാറുണ്ടായിരുന്നു. നൂർ അമേരിക്കയെ തന്റെ രണ്ടാമത്തെ വീടായാണ് കണക്കാക്കുന്നത്. എന്നാൽ 9/11 സ്മാരകം അവർ ഇതുവരെ സന്ദർശിച്ചിട്ടില്ല. അടുത്ത തവണ ന്യൂയോർക്കിൽ പോകാനും ആക്രമണത്തിന് ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും നൂർ ആഗ്രഹിക്കുന്നുണ്ട്.