- Home
- News
- International News
- Ukraine War: യുദ്ധത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും മുമ്പേ റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യുക്രൈന്‍
Ukraine War: യുദ്ധത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും മുമ്പേ റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യുക്രൈന്‍
ഫെബ്രുവരി 24 നാണ്, യുക്രൈനിലെ നവനാസി സമൂഹത്തിനെതിരെ റഷ്യ സൈനിക നടപടിയെന്ന് വിശേഷിപ്പിക്കുന്ന യുദ്ധം ആരംഭിച്ചത്. എന്നാല്‍ ഏതാണ്ട് നാല്പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് പട്ടണങ്ങളില്‍ ഒന്നു പോലും കീഴടക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയ നഷ്ടവും നേരിട്ടു. ഇതേ തുടര്‍ന്ന് തങ്ങലുടെ ലക്ഷ്യം യുക്രൈന്‍ തലസ്ഥാനമായ കീവ് അല്ലെന്നും മറിച്ച് റഷ്യന്‍ വിമതരുള്‍പ്പെടുന്ന കിഴക്കന്‍ യുക്രൈന്‍ മേഖലയായ ഡോണ്‍ബാസ് ( Donbas) ആണെന്ന് പ്രഖ്യാപിച്ച റഷ്യ, യുക്രൈനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയും കിഴക്കന്‍ യുക്രൈന്‍ പ്രദേശത്തേക്ക് വിന്യസിക്കുകയും ചെയ്തു. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ റഷ്യയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നേരിട്ടെന്ന് വ്യക്തമാക്കുന്നു. ഇത്തവ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങിയ വലിയ വാഹനവ്യൂഹത്തെ ഒന്നാകെ നശിപ്പിച്ചിരിക്കുകയാണ് യുക്രൈന്‍ സൈന്യം.

ഈ ആഴ്ച ആദ്യം കീവിന്‍റെ കിഴക്കന്‍ പട്ടണമായ ഖാർകിവിൽ നിന്ന് ഇസിയൂമിലേക്ക് പോയ റഷ്യൻ കവചങ്ങളുടെയും സൈനികരുടെയും വാഹനവ്യൂഹത്തിന് നേരെ യുക്രൈന്‍ പ്രത്യേക സേന (Ukrainian special forces - SSO) നടത്തിയ പതിയിരുന്ന് ആക്രമണത്തിലാണ് റഷ്യന്‍ കവചിത വാഹനവ്യൂഹം അപ്പാടെ നശിപ്പിക്കപ്പെട്ടത്.
ചിത്രങ്ങള്‍ യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടു. യുക്രൈന്‍ ഗ്രൗണ്ട് ഫോഴ്‌സ് പുറത്തുവിട്ട ചിത്രങ്ങളില്‍ എസ്‌എസ്‌ഒ ഓപ്പറേറ്റർമാർ സംഘടിപ്പിച്ച ഒരു വൻ സ്‌ഫോടനത്തിൽ കുടുങ്ങിയ നിരവധി റഷ്യൻ കവചിത വാഹനങ്ങളുടെ പുകയുന്ന അവശിഷ്ടങ്ങൾ കാണിക്കുന്നു.
റഷ്യ ഈ ആഴ്ച ഇസിയം നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡോൺബാസ് മേഖലയിൽ നിന്ന് വെറും 25 മൈൽ അകലെയാണ് യുക്രൈന്‍റെ സായുധ സേന റഷ്യന്‍ സേനയുമായി ഇപ്പോള്‍ കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് ഖാർകിവ് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ ഒലെഗ് സിനെഹുബിവ് പറഞ്ഞു.
ഡോണ്‍ബാസ് മേഖല ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ വാഹനവ്യൂഹത്തിന്‍റെ ലക്ഷ്യസ്ഥാനവും റൂട്ടും മനസ്സിലാക്കിയ എസ്എസ്ഒ ഓപ്പറേറ്റർമാർ റോഡരികിലും പാലത്തിനടിയിലും മറ്റ് പ്രധാന പോയിന്‍റുകളിലും ടിഎൻടിയുടെ സ്റ്റാക്കുകൾ ഘടിപ്പിക്കുകയായിരുന്നു.
കവചിത വാഹനങ്ങള്‍ ഈ സ്ഫോടക വസ്തുക്കളുടെ മുകളില്‍ കയറിയതും അവ സ്ഫോടനങ്ങളില്‍ നശിപ്പിക്കപ്പെട്ടു. സ്ഫോടനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടെങ്കിലും രക്ഷപ്പെട്ട റഷ്യന്‍ സൈനികരെ സ്ഥലത്തുണ്ടായിരുന്ന യുക്രൈന്‍ സൈനികര്‍ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
യുക്രൈന്‍ യുദ്ധത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ തന്നെ റഷ്യയ്ക്ക് ഏറ്റ വലിയ തിരിച്ചടിയായി ഇത്. 2014 ല്‍ യുക്രൈനില്‍ നിന്നും ക്രിമിയ പിടിച്ചടക്കാന്‍ റഷ്യ അക്രമണം അഴിച്ച് വിട്ട കാലം മുതല്‍ കഴിഞ്ഞ ഏട്ട് വര്‍ഷമായി ഈ മേഖല യുദ്ധമേഖലയാണ്.
യുക്രൈന്‍ അക്രമണത്തിന് റഷ്യ പറഞ്ഞ പ്രധാന കാരണം നവനാസി സൈനിക സാന്നിധ്യമാണ്. അസോവ് ബറ്റാലിയന്‍ എന്നറിയപ്പെടുന്ന ഈ ഈ സൈനിക സാന്നിധ്യം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് കിഴക്കന്‍ യുക്രൈന്‍ മേഖലയായ ഡോണ്‍ബാസിലാണ്.
ആഴ്ചകള്‍ക്ക് മുമ്പ് നടന്ന യുദ്ധത്തില്‍ തെക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യത്തെ പ്രതിരോധിച്ചത് അസോവ് ബറ്റാലിയനായിരുന്നു. പ്രധാനമായും മരിയുപോളിലെ പോരാട്ടം അസോവ് ബറ്റാലിയനെ ആശ്രയിച്ചാണ് മുന്നോട്ട് പോയിരുന്നത്.
യുദ്ധത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡോണ്‍ബാസ് വളയാന്‍ റഷ്യ രൂപകൽപ്പന ചെയ്ത ഒരു വലിയ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈ തിരിച്ചടി സംഭവിച്ചത്.
ഖാര്‍കീവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യന്‍ കവചിത വാഹനവ്യൂഹമാണ് അക്രമിക്കപ്പെട്ടത്. റഷ്യൻ കമാസ് ട്രക്കുകൾ, ടൈഗര്‍, യുറൽ എന്നീ കവചിത വാഹനങ്ങളാണ് കവചിത വാഹനവ്യൂഹത്തിലുണ്ടായിരുന്നതെന്ന് യുക്രൈന്‍ ഗ്രൗണ്ട് ഫോഴ്‌സിന്‍റെ പ്രസ്താവനയിൽ പറയുന്നു.
'ശത്രു വാഹനവ്യൂഹത്തിന്‍റെ റൂട്ട് കണ്ടെത്തിയ ശേഷം എസ്എസ്ഒ ഓപ്പറേറ്റർമാർ പതിയിരുന്ന് ആക്രമണം നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലമായി പാലത്തെ തെരഞ്ഞെടുക്കുകയായിരുന്നു. അക്രമണത്തിന് മികച്ച സ്ഥലം കണ്ടെത്തിയ ശേഷം സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയും വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സ്ഫോടനം നടത്തുകയുമായിരുന്നു.
സ്ഫോടത്തില്‍ നിന്നും രക്ഷപ്പെട്ട റഷ്യന്‍ സൈനികരെ ഒളിച്ചിരുന്ന യുക്രൈന്‍ സൈന്യം കൊലപ്പെടുത്തുകയായിരുന്നു. ഈ വഴിയെത്തിയ റഷ്യയുടെ മുഴുവന്‍ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു.
തങ്ങളുടെ ആളില്ലാ വിമാനങ്ങള്‍ ദൗത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതായും യുക്രൈന്‍ അവകാശപ്പെട്ടു. 'ഇസിയം ലക്ഷ്യമാക്കി നീങ്ങുന്ന ശത്രു ഉപകരണങ്ങളുടെയും മനുഷ്യശക്തിയുടെയും ഒരു വലിയ നിര നശിപ്പിക്കപ്പെട്ടു' എന്ന് ഖാർകിവ് റീജിയണൽ ഗവർണറും അവകാശപ്പെട്ടു.
കീവില്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയിരുന്ന സൈനിക വ്യൂഹങ്ങളെ പിന്‍വലിച്ച റഷ്യ, പടിഞ്ഞാറന്‍ അതിര്‍ത്തിയോടും ഡൊനെറ്റ്സ്ക്, ലുഹാന്‍സ്ക് എന്നിവിടങ്ങളിലും ഡോണ്‍ബാസ്, ഖാർകിവ് മേഖലയിലേക്കുമാണ് വിന്യസിക്കുകയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ ഈ പ്രദേശങ്ങളില്‍ പോരാട്ടം ശക്തമാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. തോട്ട് പുറകെ റഷ്യയ്ക്ക് യുക്രൈന്‍റെ കീഴക്കന്‍ മേഖലയില്‍ കനത്ത നാശം നേരിടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ നാറ്റോയില്‍ അംഗമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അത്യാധുനിക സൈനിക ആയുധങ്ങള്‍ റെയില്‍ മാര്‍ഗ്ഗം യുക്രൈനിലേക്ക് എത്തിയിരുന്നു. ഇതിനിടെ ഒരു മാസമായി റഷ്യ കനത്ത രീതിയില്‍ ബോംബാക്രമണം നടത്തിയിരുന്ന മരിയുപോള്‍ ശക്തമായി തിരിച്ചടിച്ച് തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.
റഷ്യയ്ക്ക് കിഴക്കന്‍ യുക്രൈനില്‍ കൂടുതല്‍ പരിക്കില്ലാതെ അക്രമണം നടത്തണമെങ്കില്‍ ആദ്യം മരിയുപോള്‍ കീഴടക്കേണ്ടിവരുമെന്ന് യുദ്ധവിദഗ്ദരും കരുതുന്നു. കുപ്രസിദ്ധമായ അസോവ് ബറ്റാലിയന്‍റെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ് മരിയുപോള്‍.
കഴിഞ്ഞ ഏട്ട് വര്‍ഷമായി കിഴക്കന്‍ യുക്രൈനില്‍ യുദ്ധത്തിന്‍റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട അനേകം കിടങ്ങുകളാണ് ഉള്ളത്. ഏതാണ്ട് രണ്ടാം ലോകമഹായുദ്ധ കാലത്തെ ഫ്രാന്‍സിന്‍റെ അവസ്ഥയിലാണ് കിഴക്കന്‍ യുക്രൈന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ പ്രദേശം നിയന്ത്രിക്കുന്ന യുക്രൈന്‍റെ അസോവ് ബറ്റാലിയന്‍ റഷ്യയ്ക്കെതിരെ ഗറില്ലാ യുദ്ധമുറയ്ക്കാകും മുന്‍തൂക്കം നല്‍കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ അമ്പത് ദിവസത്തിനുള്ളില്‍ റഷ്യന്‍ സേനയ്ക്ക് കനത്ത നാശമാണ് യുക്രൈന്‍ സൈന്യം സമ്മാനിച്ചത്. അത് തന്നെയാണ് കിഴക്കന്‍ യുക്രൈനിലും റഷ്യയെ കാത്തിരിക്കുന്നതെന്നാണ് യുക്രൈന്‍റെ അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam