യുക്രൈന്‍ വിമാന ദുരന്തം; ഇറാനില്‍ ഖമനേയിക്കും ഭരണകൂടത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍
ജനുവരി മൂന്നിന് അമേരിക്കയുടെ നിയന്ത്രിത മിസൈല്‍ അക്രമണത്തില്‍ ബാഗ്‍ദാദില്‍ വച്ച് കൊല്ലപ്പെട്ട ഇറാന്‍ വിപ്ലവ കമാന്‍ഡര്‍ കാസിം സൊലൈമാനിയ്ക്ക് വേണ്ടി ഇറാനില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പുതിയ മാനം. കാസിം സൊലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ ഇറാന്‍ നേതൃത്വം രാജ്യത്ത് യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു നിലനിര്‍ത്തിയിരുന്നത്.
ഇതിനിടെ തിരിച്ചടിക്കായി, ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നീ അമേരിക്കന്‍ സൈനീകത്താവളങ്ങളിലേക്ക് ജനുവരി 8 ന് ഇറാന്‍ 15 ബലസ്റ്റിക്ക് മിസൈലുകള്‍ അയച്ചു. ഈയവസരത്തില്‍ ടെഹ്റാന് മുകളില്‍ കൂടി 180 യാത്രക്കാരുമായി പറക്കുകയായിരുന്ന യുക്രൈന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ പി എസ് 752 എന്ന വിമാനം അമേരിക്കന്‍ മിസൈലാണെന്ന് തെറ്റിദ്ധരിച്ച് ഇറാന്‍ വെടിവച്ചിട്ടു. ആദ്യ ദിവസങ്ങളില്‍ കുറ്റമേല്‍ക്കാന്‍ തയ്യാറാകാതിരുന്ന ഇറാന്‍ ഭരണനേതൃത്വം പിന്നീട് കുറ്റമേറ്റു പറഞ്ഞു. മാനുഷീകമായ തെറ്റാണ് സംഭവിച്ചതെന്നും സംഭവത്തില്‍ അതീന ദുഖം രേഖപ്പെടുത്തുന്നെന്നും ഇറാന്‍ നേതൃത്വം അറിയിച്ചു.
ഭരണ നേതൃത്വം കുറ്റമേറ്റെടുത്തതിന് പുറകെ, കൊല്ലപ്പെട്ട യുക്രൈന്‍ വിമാനയാത്രക്കാര്‍ക്ക് അനുശോചനമറിയിക്കാന്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് യുക്രൈന്‍ വിമാനയാത്രക്കാര്‍ക്ക് നീതി വേണമെന്ന ആവശ്യമുയര്‍ന്നു. പെട്ടെന്ന് തന്നെ ഈ ആവശ്യം ഇറാന്‍ ഭരണനേതൃത്വത്തിന്‍റെ രാജി ആവശ്യപ്പെടുകയും തലസ്ഥാനമാകെ പുതിയൊരു പ്രക്ഷോഭമായി വളരുകയുമായിരുന്നു. കാണാം ആ കാഴ്ചകള്‍.
യുക്രൈൻ വിമാനം വെടിവെച്ചിട്ടതില്‍ ഇറാനിൽ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പ്രത്യേകിച്ചും ടെഹ്റാനിലെ അമീര്‍ അക്ബര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍.
അമേരിക്ക കൊന്ന തങ്ങളുടെ ദേശീയ നായകന്‍റെ മരണത്തിനെ ചൊല്ലി രാജ്യത്തുടനീളം ഉടലെടുത്ത വികാരങ്ങളെ മറികടന്ന്, പെട്ടെന്ന് യുക്രൈന്‍ വിമാനത്തോടൊപ്പം കൊല്ലപ്പെട്ടവരുടെ നീതിക്കായി മുറവിളി ഉയര്‍ന്നത് ഇറാന്‍ ഭരണകൂടത്തെയും ഞെട്ടിച്ചു.
'മാപ്പ് പറയുക, രാജി വെക്കുക' എന്നതായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. ആയിരക്കണക്കിന് പേരാണ് വിദ്യാര്‍ത്ഥി പ്രക്ഷോപത്തോടൊപ്പം ചേര്‍ന്നത്.
വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മുഴുവന്‍ പേരുകളെഴുതിയ ബാനര്‍ പ്രതിഷേധക്കാര്‍ വാലി അസര്‍ ചത്വരത്തില്‍ ഉയര്‍ത്തി.
രാജ്യത്തിന്‍റെ ശത്രുക്കള്‍ ഉള്ളില്‍ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ടെഹ്റാന് പുറമേ ഷിറാസ്, ഇസ്ഫഹാന്‍, ഹമദാന്‍, ഒറുമിയേ നഗരത്തിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്.
ഇതിനിടെ യുക്രൈന്‍ യാത്രക്കാര്‍ക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചെന്ന ആരോപണം ഉയര്‍ന്നു.
എന്നാല്‍ ടെഹ്റാനിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായെന്ന റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു.
യാതൊരു മുന്നറിയിപ്പും നൽകാതെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടി ഉതിർത്തെന്നാണ് ആരോപണം.
ടെഹ്റാനില്‍ സ്ത്രീകൾ അടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്‍റെയും ജനക്കൂട്ടം പേടിച്ച് ചിതറിയോടുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ആരോപണം ടെഹ്റാന്‍ പൊലീസ് നിഷേധിച്ചു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പലയിടത്തും കണ്ണീർവാതകം പ്രയോഗിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം.
ആത്മസംയമനം പാലിക്കണമെന്ന് പൊലീസുകാർക്ക് കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് വക്താവ് പ്രതികരിച്ചു.
പ്രക്ഷോഭകര്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞതോടെ രാജ്യത്ത് പലയിടത്തും ഇന്‍റര്‍നെറ്റ് വിഛേദിച്ചു. തുടർച്ചയായ നാലാം ദിവസവും ഇറാനിൽ ഭരണവിരുദ്ധ ജനരോഷം തുടരുകയാണ്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയടക്കം അപകടത്തിന് ഉത്തരവാദികളായ എല്ലാവരും മാപ്പ് പറഞ്ഞ്, രാജിവെച്ചൊഴിഞ്ഞ് നിയമ നടപടി നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇറാൻ പൗരന്മാർ അടക്കം 180 പേരുടെ ജീവനെടുത്ത വിമാന ആക്രമണം അബദ്ധത്തിൽ പിണഞ്ഞതാണെന്ന ഇറാന്‍റെ കുറ്റ സമ്മതത്തിന് പിന്നാലെയാണ് പ്രതിഷേദം അണപൊട്ടിയത്.
പ്രതിഷേധക്കാർക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം രംഗത്തെത്തി.
വിദ്യാര്‍ത്ഥികള്‍ ഇറാന്‍ ഭരണകൂടത്തിന്‍റെ രാജി ആവശ്യപ്പെട്ട് ടെഹ്റാനില്‍ റാലി നടത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപായിരുന്നു ആദ്യം രംഗത്തെത്തിയത്.
ഇറാന്‍ ജനതയുടെ നിരന്തരമായ പ്രതിഷേധത്തെക്കുറിച്ചും വസ്തുതകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ഇറാനിയന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിക്കണമെന്നായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം.
തൊട്ട് പുറകെ അടുത്ത ട്വീറ്റും ട്രംപ് പുറത്ത് വിട്ടു. ധീരരും അസാമാന്യ ക്ഷമാശാലികളുമായ ഇറാനിലെ ജനങ്ങളോട് എന്ന അഭിസംബോധനയോടെയായിരുന്നു ട്രംപിന്‍റെ ട്വീറ്റ് തുടങ്ങുന്നത്.
തന്റെ പ്രസിഡന്സിക്കാലത്തുടനീളം താനും തന്റെ ഭരണകൂടവും ഇറാനിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു. ഇറാനിലെ ജനങ്ങളുടെ ധൈര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനോ ഇന്‍റര്‍നെറ്റ് റദ്ദാക്കാനോ കഴിയില്ല. ലോകം ഇറാനെ ഉറ്റു നോക്കുകായാണ്... എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.
എന്നാല്‍, ഇറാനിലെ ഇന്‍റര്‍നെറ്റ് നിരോധനത്തെയും സമാധനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ കുറിച്ചും സംസാരിക്കുന്ന ട്രംപ്, സ്വന്തം രാജ്യത്ത് ഇറാനെതിരെയുള്ള യുദ്ധത്തിനും തനിക്കും എതിരെയുയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു.
ഇതിനിടെ അമീര്‍ അക്ബര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോപത്തില്‍ പങ്കാളിയായെന്നും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നും ആരോപിച്ച് ബ്രിട്ടീഷ് അംബാസിഡറായ റോബര്‍ട്ട് മക്കെയ്റിനെ ഇറാന് പൊലീസ് അറസ്റ്റ് ചെയ്തു.
മണിക്കൂറുകള്‍ക്ക് ശേഷം റോബര്‍ട്ട് മക്കെയ്റിനെ ഇറാന് പൊലീസ് വിട്ടയച്ചു. എന്നാല്‍ മുടിമുറിക്കാന്‍ പോകുന്നതിനിടെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് മക്കെയ്റിന് ആരോപിച്ചു.
ഇറാന് സര്‍ക്കാറിന്റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനിടെ ഇറാനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവ് വരുത്താനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഇറാന് പ്രസിഡന്‍റ് ഹസ്സന് റൂഹാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
മേഖലയിലെ സംഘര്‍ഷ സാധ്യതയ്ക്ക് അറുതിവരുത്താന്‍ തീവ്രത കുറയ്ക്കുക മാത്രമാണ് പ്രശ്നപരിഹാരമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു.
തങ്ങളുടെ ദേശീയ ഹീറോയുടെ മരണത്തിന് പ്രതികാരം ചെയ്യനൊരുങ്ങനെ സ്വന്തം ജനങ്ങളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രശ്നത്തെ നേരിടുകയാണ് ഇറാന് ഭരണകൂടം.
അതേസമയം, രാജ്യത്തെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ഇറാന് ഭരണകൂടത്തിനെതിരായ വികാരമായി ഉയര്‍ത്തിക്കൊണ്ട് വരാനും അതുവഴി ഇറാനെതിരെ ലോകരാജ്യങ്ങളെ ധ്രുവീകരിക്കാനും അമേരിക്ക ശ്രമിക്കുമോയെന്നും ഇറാന് ഭയക്കുന്നു.
ഏതായാലും കിട്ടിയ സാധ്യത ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ട്രംപിന്‍റെ ഉദ്ദേശമെന്ന് അദ്ദേഹത്തിന്റെ ട്വീറ്റുകളില്‍ നിന്നും വ്യക്തമാണ്.