കടലില്‍ കുടുങ്ങിയ രോഹിംഗ്യകളുടെ ജീവന്‍ രക്ഷിക്കണമെന്ന് യുഎന്‍
മ്യാൻമറിൽ നിന്നും പലായനം ചെയ്ത 90 -ളം പേരടങ്ങുന്ന രോഹിംഗ്യന്‍ വംശജര്‍ മരണത്തിന്‍റെ വക്കിലാണെന്നും അവരെ എത്രയും പെട്ടെന്ന് രക്ഷിച്ച് വലിയൊരു ദുരന്തം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭ, ലോക രാജ്യങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണനിയന്ത്രണ മേറ്റെടുത്തതോടെ മ്യാന്മാറില്‍ നിന്നും കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രോഹിംഗ്യകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ അകപെട്ട ഇവരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് അടുത്തെവിടെയോ ആണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിംഗ്യകളുടെ ഈ സംഘം യാത്ര തിരിച്ചത്. എന്നാല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ സഞ്ചരിച്ച ബോട്ടിന്‍റെ എഞ്ചിന്‍ കേടാവുകയും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തെവിടെയോ ബോട്ട് ദിശ തെറ്റി സഞ്ചരിക്കുകയാണെന്നാണ് യുഎന്‍ അറിയിപ്പില്‍ പറയുന്നത്. ബോട്ടിൽ ഭക്ഷണവും വെള്ളവും തീർന്നുപോയതിനെ തുടർന്ന് സംഘത്തിൽ നിരവധിപ്പേർ രോഗികളായെന്നും, എട്ടോളം പേർ മരിച്ചു കഴിഞ്ഞുവെന്നും അറക്കാന്‍ പ്രോജക്റ്റ് മേധാവി ക്രിസ് ലെവാ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫയല്‍ ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.
2017 -മുതലുള്ള പട്ടാള അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ആയിരക്കണക്കിന് രോഹിംഗ്യന്‍ ജനങ്ങളാണ് ഇപ്പോഴും അയല്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 11 -ന് ബംഗ്ലാദേശിലെ കോക്സ് ബസാറിൽ നിന്ന് 90 റോഹിംഗ്യൻ അഭയാർഥികളും മൂന്ന് ബംഗ്ലാദേശ് ജോലിക്കാരുമടങ്ങുന്ന ബോട്ട് തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള യാത്ര ആരംഭിച്ചത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
എന്നാല്‍, ബോട്ട് തകരാറിനെ തുടര്‍ന്ന് ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവരുടെ ബോട്ടിന്‍റെ നിയന്ത്രണം നഷ്ടമായി. ഇതേ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുകി നടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബോട്ടില്‍ ഉണ്ടായിരുന്ന സംഘത്തിലെ കുറഞ്ഞത് എട്ട് പേരെങ്കിലും മരിച്ചിട്ടുണ്ടാകമെന്ന് അറക്കാന്‍ പ്രോജക്റ്റ് മേധാവി ക്രിസ് ലെവായാണ് പറഞ്ഞത്. ബംഗ്ലാദേശ്, തായ്‍ലന്‍റ്, മലേഷ്യ എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥികളായെത്തി ചേര്‍ന്ന രോഹിംഗ്യന്‍ വംശജരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അറക്കാന്‍ പ്രോജക്ടറ്റ് എന്ന മനുഷ്യാവകാശ സംഘനയാണ് അറക്കാന്‍ പ്രോജക്റ്റ്.
മരണത്തിന് പ്രധാന കാരണമായി പറയുന്നത് കുടിവെള്ളത്തിന്‍റെ അഭാവവും നിര്‍ജലീകരണവുമാണെന്നാണ്. പെണ്‍കുട്ടികളും സ്ത്രീകളും അടക്കം 65 പേരും രണ്ട് വയസ്സില്‍ താഴെയുള്ള അഞ്ച് പിഞ്ചു കുട്ടികളും 20 പുരുഷന്മാരും അടക്കം 90 പേരെങ്കിലും യാത്രാ സംഘത്തിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമല്ല.
അവരുടെ കയ്യില്‍ കുടിവെള്ളമോ ഭക്ഷണമോ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പരവശരായ ഇവര്‍ പലപ്പോഴും കടല്‍ വെള്ളമാണ് കുടിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനാ ഡയറക്ടറായ ക്രിസ് ലെവാ പറഞ്ഞു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇവരെ കണ്ടെത്തിയെന്നും അവശ്യമായ വെള്ളവും ഭക്ഷണവും ഇന്ത്യന്‍ നാവിക സേന ഇവര്‍ക്ക് നല്‍കിയെന്നും ക്രിസ് ലെവാ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തര തിരച്ചിൽ ആരംഭിക്കാൻ പ്രദേശത്തെ രാജ്യങ്ങളോട് അഭ്യർത്ഥിച്ച യുഎൻഎച്ച്‌സിആർ (ഐക്യരാഷ്ട്ര അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണർ) റീജിയണൽ ബ്യൂറോ ഫോർ ഏഷ്യ, പസഫിക് ഡയറക്ടർ ഇന്ദ്രിക രത്‌വാട്ടെ “ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്,”എന്ന് പ്രസ്താവനയിൽ പറഞ്ഞു.
“കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി അഭയാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരണങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കുന്നു.” മുതിർന്ന ഇന്ത്യൻ തീരസംരക്ഷണ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത് വിടാന്‍ ഇന്ത്യന്‍ നാവിക സേന തയ്യാറായിട്ടില്ല.
ബോട്ടില്‍ ശേഷിക്കുന്ന മനുഷ്യരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തുകയും ഒരു വലിയ ദുരന്തമുണ്ടാകാതെ നോക്കണമെന്നും എല്ലാ സര്‍ക്കാരുകളോടും ഇവര്‍ക്കായി തെരച്ചില്‍ നടത്തണമെന്നും ദുരിതത്തിലായ മനുഷ്യരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണമെന്നും യുഎന്‍ റെഫ്യൂജി എജന്‍സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ ഭരണകൂടങ്ങള്‍ എത്രയും പെട്ടെന്ന് അവരെ രക്ഷിക്കാനുള്ള നടപടികളെടുക്കണമെന്നും യുഎൻ ആവശ്യപ്പെടുന്നു.
2017 ന് ശേഷം ഏതാണ്ട് 7,40,000 -ലധികം റോഹിംഗ്യകൾ മ്യാൻമറിൽ നിന്ന് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം പേരും അഭയാർഥിക്യാമ്പുകളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ചിലർ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
അപകടകരമായ യാത്ര നടത്തിയെങ്കിലും മ്യാന്‍മറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 200 -ലധികം രോഹിംഗ്യകൾ കഴിഞ്ഞ വർഷം കടലിൽ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി കരുതപ്പെടുന്നുവെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.