കാട്ടുതീയില്‍ ചെര്‍ണോബില്‍; ആകാശത്തോളം ആശങ്കകള്‍
1986 ഏപ്രില്‍ 26 നാണ് ലോകം ഭയന്നിരുന്ന ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ദുരന്തവ്യാപ്തി അന്നാണ് മനുഷ്യന്‍ ആദ്യമായി ചൊര്‍ണോബിലിന്‍റെ തകര്‍ച്ചയിലൂടെ അനുഭവിച്ചറിഞ്ഞത്. ചൊര്‍ണോബില്‍, അന്ന് യുഎസ്എസ്ആറിന്‍റെ കീഴിലായിരുന്നു. ഇന്ന് യുഎസ്എസ്ആറില്ല. പകരം റഷ്യയും യുഎസ്എസ്ആറില്‍ നിന്ന് സ്വതന്ത്രരായ മറ്റ് ചില രാജ്യങ്ങളുമാണുള്ളത്. അതില്‍, ഉക്രൈനിന്‍റെ കീഴിലാണ് ഇന്ന് ചൊര്‍ണോബില്‍. ആണവദുരന്തത്തിന് ശേഷം വര്‍ഷങ്ങളോളും മനുഷ്യര്‍ കടന്നുചെല്ലാത്ത സ്ഥലമായിരുന്നു അവിടം. രാത്രികളില്‍ ചൊര്‍ണോബിലില്‍ മോഷ്ടിക്കാനായി കയറിയവര്‍ക്കും പിന്നീട് ആ മോഷണ മുതല്‍ വാങ്ങി ഉപയോഗിച്ചവര്‍ക്കും ക്യാന്‍സര്‍ വന്നു. ഇന്നും ക്യാന്‍സറിന് കാരണമാകുന്ന ആണവവികിരണങ്ങളുടെ നിറകുടമാണ് ചൊര്‍ണോബില്‍. ഇന്ന് അതേ ചൊര്‍ണോബിലിന് ഒരു കിലോമീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നിരിക്കുന്നു. കൊറോണാ വൈറസിന്‍റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്. ചിത്രങ്ങള്‍ : ഗെറ്റി.
ചൊര്‍ണോബിലില്‍ 30 വര്‍ഷമായി ഉപയോഗശൂന്യമായ ഇവിടം ഇന്ന് നിയന്ത്രണങ്ങളോടെ വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു.
എച്ച്ബിഒയുടെ ചെർണോബിൽ സീരീസ് വൻ വിജയമായതിന് ശേഷം ലോകത്താകമാനമുള്ള നിരവധി പേരാണ് ഇവിടം സന്ദർശിച്ചത്.
2018 ൽ 80,000 പേരാണ് ഇവിടെയെത്തിയത്. 2019 ൽ സന്ദർശകരുടെ എണ്ണം ഇതിലും വലുതായിരുന്നു.
ഇത്തരത്തില്‍ സന്ദര്‍ശനത്തിനെത്തിയ ആരോ കാട്ടിന് തീയിട്ടതാകാമെന്ന് സംശയിക്കുന്നതായി അധികൃതരും പറയുന്നു.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് ആദ്യമായി ഇവിടെ തീ കണ്ടെത്തിയത്. വളരെ പെട്ടെന്ന് തന്നെ തീ ആളിപ്പടര്‍ന്നു.
300 ലേറെ അഗ്നിശമന സേനാംഗങ്ങളാണ് ഇപ്പോൾ തീയണക്കാൻ കഠിനാധ്വാനം ചെയ്യുന്നത്. എങ്കിലും തീ നിയന്ത്രണ വിധേയമല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ചെർണോബിലിലെ തകർന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ. വെറും ഒരു കിലോമീറ്റർ മാത്രമാണ് ഇപ്പോൾ കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരം.
ഈ അടുപ്പം തന്നെയാണ് അഗ്നിശമനസേനാംഗങ്ങളില്‍ ആശങ്ക ഊതിപ്പെരുപ്പിച്ചിരിക്കുന്നതും.
തീയും പുകയും വ്യാപിക്കുന്നത് പ്രദേശത്തെ ആണവ വികിരണ സാധ്യത ഉയര്‍ത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ആണവനിലയത്തെ നേരിട്ട് ബാധിക്കും മുൻപ് തീ അണയ്ക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്.
അധികൃതർ കരുതിയതിനേക്കാളും വലിയ കാട്ടുതീയാണിത്. ആദ്യത്തെ കാട്ടുതീ 34,000 ഹെക്ടർ പ്രദേശം വിഴുങ്ങിക്കഴിഞ്ഞു.
അതേസമയം ചെർണോബിലിന് തൊട്ടടുത്ത് രൂപപ്പെട്ട രണ്ടാമത്തെ കാട്ടുതീ 12,000 ഹെക്ടർ പ്രദേശമാണ് വിഴുങ്ങിയത്.
310 അഗ്നിശമന സേനാംഗങ്ങളും നിരവധി ഫയര്‍ ട്രക്കുകളും മൂന്ന് എയര്‍ക്രാഫ്റ്റും മൂന്ന് ഹെലികോപ്പ്റ്ററും കാട്ടുതീയണയ്ക്കാനായി രാപ്പകലില്ലാതെ ജോലി ചെയ്യുകയാണ്.
റഷ്യയിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറയുന്നത്, ഉക്രൈന്‍ അധികൃതര്‍ വിചാരിച്ചതിനേക്കാള്‍ വലിയ അഗ്നിബാധയാണ് ചൊര്‍ണോബില്ലിലേതാണെന്നാണ്. കഴിഞ്ഞ ആഴ്ചയും ഉക്രൈന്‍ അധികൃതര്‍ പറഞ്ഞത് തീ നിയന്ത്രണ വിധേയമാണെന്നായിരുന്നു.
തീ ഇതുപോലെ പടരുകയാണെങ്കില്‍ അത് ആണവവികിരണത്തിന് കാരണമാകാമെന്നും ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. റഷ്യയിലെ ഗ്രീന്‍പീസ് തലവനായ റഷീദ് ആലിമോവ് പറഞ്ഞു. പ്രദേശത്തെ ശക്തമായ കറ്റ് തീയണയ്ക്കുന്നതിന് ഏറെ തടസം സൃഷ്ടിക്കുന്നു. വരണ്ടകാലാവസ്ഥ തീ പടര്‍ത്താന്‍ സഹായിക്കുന്നെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
1986 ഏപ്രിൽ 26 -ന്‍റെ ആ രാത്രിക്ക് ശേഷം ചെര്‍ണോബില്‍ നിന്ന് പിന്നീടൊരു ഉത്പന്നമുണ്ടായത് അടുത്തിടെയാണ്. കഴിഞ്ഞ് മുപ്പതോളം വര്‍ഷമായി ആളനക്കമില്ലാതെ മറ്റൊരു ലോക്ക്ഡൗണിലായിരുന്നു ചെര്‍ണോബില്‍.അടുത്തിടെ സീരിയലിറങ്ങിയതും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിച്ചതും ചെര്‍ണോബില്‍ ഓര്‍മ്മകളെ ഉണര്‍ത്തി. അതിനിടെയാണ് പുതിയ 'സാധനം' ഇറങ്ങിയത്. അത് മറ്റൊന്നുമല്ല, റഷ്യയുടെ ബ്രാൻഡ് ഉത്പന്നങ്ങളിൽ ഒന്നായ വോഡ്ക തന്നെയാണ്..
അന്ന് സ്ഫോടനം നടന്ന എക്സ്ക്ലൂഷൻ സോണിന് അകത്തുവരുന്ന 4000 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമിയിലെ ഒരു ഫാമില്‍ നിന്നാണ് വോഡ്‍ക ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
'അറ്റോമിക് ' എന്നാണ് ഈ വോഡ്കയുടെ ബ്രാൻഡ് നെയിം. ശാസ്ത്രജ്ഞരുടെ ഒരു കൂട്ടമാണ് ഇതിന് പിന്നില്‍. ദുരന്തം സംഭവിച്ച ഇതേ ഭൂമിയില്‍ ഭാവിയില്‍ വിവിധ ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിക്കുക എന്നതു കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം.
"ഞങ്ങൾ വിശ്വസിക്കുന്നത്, ഇത്തരത്തിൽ ഒരു ദുരന്തം ഒരിക്കൽ നടന്നുപോയി എന്നതിന്റെ പേരിൽ നമ്മൾ ഒരു വലിയ ഭൂപ്രദേശത്തെ അപ്പാടെ ഉപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല. നമുക്ക് ആ പ്രദേശത്തെത്തന്നെ പലവിധേന പ്രയോജനപ്പെടുത്തി അതിൽ നിന്നും ഒട്ടും തന്നെ റേഡിയോ ആക്ടിവിറ്റി കലരാത്ത ഉത്പന്നങ്ങൾ നിർമ്മിച്ചെടുക്കാം. അതുതന്നെയായിരുന്നു ഞങ്ങൾ ഏറ്റെടുത്ത വെല്ലുവിളിയും". യൂണിവേഴ്സിറ്റി ഓഫ് പോര്‍ട്‍സ്മൗത്ത് പ്രൊഫസര്‍ ജിം സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
യൂണിവേഴ്സിറ്റി ഓഫ് പോര്‍ട്‍സ്മൗത്ത് പ്രൊഫസര്‍ ജിം സ്മിത്തിന്‍റെ ആശയമായിരുന്നു ഇങ്ങനെയൊരു വോഡ്‍കയുണ്ടാക്കുക എന്നത്. 'മറ്റേത് വോഡ്‍കയില്‍ നിന്നും ഒരിത്തിരി പോലും കൂടുതലായി റേഡിയോ ആക്ടീവ് അല്ലാത്ത വോഡ്‍ക തന്നെയാണ് ചെര്‍ണോബിലില്‍ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരിക്കുന്നതും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ലബോറട്ടറികള്‍ നമുക്കുണ്ട്. അവിടെയാണ് ഇത് പരിശോധിച്ചത്. അതിലൊന്നും തന്നെ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയിട്ടില്ലെ'ന്നും ജിം സ്മിത്ത് പറയുന്നു.
ചെര്‍ണോബില്‍ നിന്നും ഉണ്ടായ മറ്റൊരു വിജയകാരമായ ഉത്പന്നം എച്ച്ബിഒയുടെ മിനി സീരിസ് 'ചെര്‍ണോബില്‍' ആണ്. ഇന്റര്‍നാഷണല്‍ മൂവി ഡാറ്റബേസിന്റെ ടോപ്പ് റൈറ്റഡ് ഷോകളില്‍ ഏറ്റവും വലിയ റൈറ്റിംഗ് സ്വന്തമാക്കിയ 'ചെര്‍ണോബില്‍'. 9.6/10 എന്ന റേറ്റിങ്ങ് വരെ സംപ്രേക്ഷണ ഘട്ടത്തില്‍ നേടിയിരുന്നു.
സോവിയറ്റ് യൂണിയനിലെ ഉക്രൈന്റെ ഭാഗമായിരുന്ന ചേര്‍ണോബില്‍ ആണവനിലയത്തിലെ പൊട്ടിത്തെറിയും, അത് ഒളിപ്പിച്ചുവയ്ക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണകൂടം നടത്തിയ നീക്കങ്ങളും പറയുന്നതാണ് ചെര്‍ണോബില്‍ സീരിസ്. ഒപ്പം തന്നെ റേഡിയേഷന്റെ ഭീകരതയും ഈ ചെറു സീരിസ് പങ്കുവയ്ക്കുന്നു.