സ്ത്രീ കാല്‍മുട്ട് കാണിച്ചാല്‍ സംസ്കാരം തകരുമോ ? ഈജിപ്തില്‍ പുതിയ വിവാദം
ലോകമിന്ന് കൃത്യമായ പ്രതിരോധ മരുന്ന് കണ്ടെത്താത്ത ഒരു രോഗത്തോട് പൊരുതുകയാണ്. കോടാനുകോടി മനുഷ്യര്‍ രോഗാതുരരാകുകയും കോടി മനുഷ്യരെ കൊന്നൊടുക്കകയും ചെയ്ത ഒരു രോഗാണുവിനോടുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. കൊവിഡ് 19 രോഗാണുവിനെ പ്രതിരോധിക്കാനും അത് ഉണ്ടാക്കിതീര്‍ത്ത അനിശ്ചിതത്വത്തിനെതിരെ പോരാടുകയും ചെയ്യേണ്ട സമയത്ത് ഈജിപ്ത് മറ്റൊരു വിഷയത്തില്‍ കത്തുകയാണ്. പൌരാണിക ഈജിപ്തിന്‍റെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ വേഷം ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സംസ്കാരത്തിനെതിരാണെന്നാരോപിച്ച് ഇസ്ലാമിസ്റ്റുകളായ ഒരു കൂട്ടം തീവ്രവലതുപക്ഷവാദികള്‍ വിവാദമാക്കിയത്. ഫറോവന്‍ സംസ്കാരത്തെ അപമാനിച്ചെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
അതിന് കാരണമായതാകട്ടെ ഈജിപ്ത്തിലെ പൌരാണിക പിരമിഡുകള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോഗ്രാഫർ ഹൌസം മുഹമ്മദ് പകര്‍ത്തിയ, മോഡൽ സൽമ അൽ-ഷിമിയുടെ ചില ചിത്രങ്ങളാണ്. കെയ്‌റോയുടെ തെക്ക് ഭാഗത്തുള്ള സഖാറയിലെ നെക്രോപോളിസ് സൈറ്റിൽ വച്ച് ഹൌസം മുഹമ്മദ് മോഡൽ സൽമ അൽ-ഷിമിയുടെ ചില ചിത്രങ്ങള്‍ പകര്‍ത്തിയത്.
പുരാതന ഈജിപ്തിന്‍റെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ വേഷം ധരിച്ചാണ് സല്‍മ ഫോട്ടോഷൂട്ട് നടത്തിയത്. കാല്‍മുട്ടിന് മേല്‍ വസ്ത്രം ധരിച്ച് സര്‍പ്പ കിരീടം ചൂടി കൈയില്‍ പ്രത്യേക അംഗവടിയുമായി നില്‍ക്കുന്ന സല്‍മയുടെ നിരവധി ചിത്രങ്ങളും വീഡിയോയയും അവര്‍ സ്വന്തം സമൂഹമധ്യമ പേജുകള്‍ വഴി പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇത് ഇന്ന് ഈജിപ്തില്‍ ശക്തി പ്രാപിച്ച് വരുന്ന വലത്പക്ഷ തീവ്ര മതവിഭാഗങ്ങളെ അസ്വസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ട് കാണിക്കുന്നത് സംസ്കാരത്തിനെതിരോ അല്ലയോ എന്ന തര്‍ക്കമാണ് ഈജിപ്യന്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച.
ഫോട്ടോഷൂട്ടിന്‍റെ പേരില്‍ ഈജിപഷ്യന്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സഖാറ പുരാവസ്തു സൈറ്റിൽ അനുമതിയില്ലാതെ ഫോട്ടോയെടുത്തു എന്നാരോപിച്ച് 500 ഈജിപ്ഷ്യൻ പൗണ്ട് ($ 32) അടപ്പിച്ചതിന് ശേഷം ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു. ചില ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പറഞ്ഞത് ഫോട്ടോഗ്രാഫുകളാണ് പ്രശ്നകാരണമെന്നാണ്. അവ പ്രകോപനപരവും കുറ്റകരവുമാണെന്നാണ്. എന്നാല്‍ പുരാതന കാലത്തെ ഫറോവാമാരുടെ രാജ്ഞിമാരുടെയും തോഴിമാരുടെയും വസ്ത്രം ഏങ്ങനെയാണ് പ്രശ്നകരമാകുന്നതെന്ന് വ്യക്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പുരാതന ഇന്ത്യയെ പോലെതന്നെ പുരാത ഈജിപ്തില്‍ വ്യഭിചാരം പോലും നിയമവിരുദ്ധമായിരുന്നില്ലെന്നതിന് തെളിവുകളുണ്ട്. കണ്ടെടുക്കപ്പെട്ടിട്ടുള്ള പല പുരാത പാപ്പിറസ് രേഖകളും ഇതിന് തെളിവ് നല്‍കുന്നു. എന്നാല്‍ വര്‍ത്തമാനകാലത്ത് സ്ത്രീ കാല്‍മുട്ട് മറയ്ക്കാത്ത വസ്ത്രം ധരിച്ചാല്‍ അത് ശിക്ഷാര്‍കമായി മാറുന്നതെങ്ങനെയെന്ന് സല്‍മയെയും മുഹമ്മദിനെയും പിന്തുണയ്ക്കുന്നവരും ചോദിക്കുന്നു.
പബ്ലിക് പ്രോസിക്യൂട്ടർക്ക് മുന്നിൽ ഹാജരായ അല്‍ - ഷിമി തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും എതിർക്കുകയും ഈജിപ്തിനെ വ്രണപ്പെടുത്തുന്നതിനേക്കാൾ ഈജിപ്ഷ്യന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് വാദിച്ചെന്നും സർക്കാർ ഉടമസ്ഥതയിലുള്ള അഖ്ബർ എൽ-യൂം റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാതെ പുരാവസ്തു സ്ഥലങ്ങളില്‍ ഫോട്ടോഗ്രാഫി അനുവദിക്കില്ലെന്ന് കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഷിമി പറഞ്ഞു.
ഫോട്ടോഷൂട്ട് സമയത്ത് ആറ് ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നതായി ഫോട്ടോഗ്രാഫര്‍ മുഹമ്മദ് പറഞ്ഞു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് അല്‍ - ഷിമി അയഞ്ഞ അങ്ക വസ്ത്രം ധരിച്ചാണ് സൈറ്റിൽ പ്രവേശിച്ചതെന്നും അവർ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയപ്പോഴാണ് വസ്ത്രം മാറിയതെന്നും മുഹമ്മദ് പറഞ്ഞു. അൽ-ഷിമിയുടെ ആകൃതിയാണ് പ്രശ്നമെന്ന് തോന്നുന്നു. അൽ-ഷിമിയ്ക്ക് പകരം ഒരു മെലിഞ്ഞ പെൺകുട്ടിയായിരുന്നെങ്കില്‍ ഒരു പക്ഷേ എല്ലാം വളരെ സാധാരണമായിരിക്കുമെന്നായിരുന്നു ഫോട്ടോഗ്രാഫർ മുഹമ്മദ് വിവാദത്തോട് പ്രതികരിച്ചത്
15 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫോട്ടോഷൂട്ട് കണ്ടപ്പോള്‍ അത് തടയാതിരുന്നവര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലെത്തുമ്പോള്‍ നിയമ നടപടി സ്വീകരിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുഹമ്മദ് യൂം 7 ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ന് 'സെന്‍സറു'കളിലൂടെ മാത്രമേ ജീവിക്കാന്‍ കഴിയൂവെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഞങ്ങളുടെ പുരാതനവസ്തുക്കളുടെ ഭംഗി കാണിക്കാനോ വിനോദ സഞ്ചാരികളെ ആകർഷിക്കാനോ ഞങ്ങൾ നഗ്നരാകേണ്ടതില്ലെന്നായിരുന്നു മറ്റൊരു കമന്‍റ്. എന്നാല്‍ ഇത്തരം വസ്ത്രങ്ങളിട്ട് പുരുഷന് കയറാമെങ്കില്‍ പിന്നെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടായിക്കൂടെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.
ഈജിപ്തിലെ വനിതാ അവകാശ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതിന്‍റെ പേരില്‍ അഞ്ച് യുവതികൾക്ക് കോടതി രണ്ട് വർഷം തടവും 300,000 ഈജിപ്ഷ്യൻ പൗണ്ടും (19,135 ഡോളർ) പിഴയും വിധിച്ചതിന് തൊട്ട് പുറകെയാണ് ഈ സംഭവം. പുരാതന വസ്തുക്കളെയും ഈജിപ്ഷ്യൻ നാഗരികതയെയും അവഹേളിക്കുന്ന ഏതൊരാൾക്കും ശിക്ഷ ലഭിക്കുമെന്ന് ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസ് സെക്രട്ടറി ജനറൽ മൊസ്തഫ വസിരി സംഭവത്തോട് പ്രതികരിക്കവേ പറഞ്ഞു. സംഭവം എന്തായാലും അൽ-ഷിമിയുടെ വസ്ത്രധാരണം ഈജിപ്ഷ്യന്‍ സമൂഹമാധ്യമങ്ങളില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തന്നെ വഴിവച്ചു.