- Home
- News
- International News
- ലോകത്തിലെ ഏറ്റവും ചെറിയ പശുവിനുള്ള ഗിന്നസ് റെക്കോര്‍ഡ് നേടി; എന്നിട്ടും ദുഃഖമായി റാണി
ലോകത്തിലെ ഏറ്റവും ചെറിയ പശുവിനുള്ള ഗിന്നസ് റെക്കോര്‍ഡ് നേടി; എന്നിട്ടും ദുഃഖമായി റാണി
ലോകത്തെ ഏറ്റവും ചെറിയ പശുവായി റാണിയെ ഗിന്നസ് അധികൃതര്‍ അംഗീകരിച്ച വാര്‍ത്തയെത്തുമ്പോള്‍ അവള്‍ ഉണ്ടായിരുന്നില്ല. അതിന് മുമ്പേ ലോകത്തോട് വിടപറഞ്ഞിരുന്നു. ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു റാണി. വിദൂരങ്ങളില്‍ നിന്ന് പോലും ആയിരങ്ങളാണ് റാണിയെ കാണാനും സെല്‍ഫിയെടുക്കാനും ഫാമില്‍ എത്തിയത്.

20 ഇഞ്ച് മാത്രം ഉയരമുള്ള, രണ്ട് വയസ്സ് പ്രായമായ റാണി ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ് റെക്കോര്‍ഡ് അംഗീകരിച്ചെങ്കിലും അതിന് മുമ്പേ ലോകത്തോട് വിടപറഞ്ഞു. പശുവിന്റെ ഉടമ ഗിന്നസ് റെക്കോര്‍ഡിന് അപേക്ഷിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഓഗസ്റ്റ് 19ന് റാണി ചത്തത്. ഗ്യാസ് സ്ട്രബിള്‍ മൂലമുണ്ടായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.
തിങ്കളാഴ്ച റാണിയെ അംഗീകരിച്ചതായി ഉടമ ഖാസി മുഹമ്മദ് അബു സൂഫിയാന് ഗിന്നസ് അധികൃതരില്‍ നിന്ന് മെയില്‍ ലഭിച്ചു. പക്ഷേ അപ്പോഴേക്കും റാണി ലോകത്തെ വിട്ടുപിരിഞ്ഞിരുന്നു. ഇന്ത്യക്കാരനായ മാണിക്യം എന്നയാളുടെ പശുവായിരുന്നു മുമ്പ് റെക്കോര്‍ഡ് കൈവശം വെച്ചിരുന്നത്(24 ഇഞ്ച്). ബംഗ്ലാദേശിലെ ധാക്കയിലെ ഫാമിലാണ് റാണി ജീവിച്ചിരുന്നത്.
''നിരവധിയാളുകളാണ് കുഞ്ഞുറാണിയെ കാണാന്‍ ഫാമിലെത്തിയിരുന്നത്. ഗിന്നസ് റെക്കോര്‍ഡിനായി റാണിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഗിന്നസ് അധികൃതര്‍ക്ക് അയച്ചിരുന്നു. ചത്തതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അയച്ചു''- ഉടമ സൂഫിയാന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ഹോര്‍മോണ്‍ കുത്തിവെച്ചതിനെ തുടര്‍ന്നാണോ റാണി ഇത്രയും ചെറുതായതെന്ന സംശയത്തെ തുടര്‍ന്നാണ് വിശദ മെഡിക്കല്‍ റിപ്പോര്‍ട്ട് അയച്ചത്.
''റെക്കോര്‍ഡ് ലഭിച്ചപ്പോള്‍ സമ്മിശ്ര വികാരമാണ്. അവളെ ലോകം അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ അവള്‍ കൂടെയില്ലല്ലോ എന്നതില്‍ ദുഃഖവും''- സൂഫിയാന്‍ പറഞ്ഞു. കൊവിഡ് കാലത്ത് ഗതാഗതം നിര്‍ത്തിവെച്ചിട്ടും റാണിയെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു.
വാര്‍ത്ത പരന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ 15000 പേരോളം റാണിയെ കാണാനെത്തി. എല്ലാവരും അവള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള തിരക്കിലായിരുന്നു. ഭൂട്ടാന്‍ പശുവാണ് റാണി. ഭൂട്ടാനി പശുക്കളുടെ മാംസത്തിന് ബംഗ്ലാദേശില്‍ ആവശ്യക്കാരേറെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam