ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു; 45,000 പേര്‍ ഭവനരഹിതരായി
2017 ലെ മ്യാന്മാര്‍ ഭരണകൂടത്തിന്‍റെ ഓപ്പറേഷൻ പൈ തായയെ (ഓപ്പറേഷൻ ക്ലീൻ അപ്പ് ബ്യൂട്ടിഫുൾ നേഷൻ) തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് മ്യാന്മാറില്‍ നിന്ന് പലായനം ചെയ്തത്. ഇതേ തുടര്‍ന്ന് 2018 ഓടെ ബംഗ്ലാദേശിലെ കുട്ടുപലോംഗ് അഭയാർത്ഥി ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തീ പിടിത്തത്തില്‍ ഇവിടെ ഏതാണ്ട് അരലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടമായെന്ന് യുഎന്നിന്‍റെ കണക്കുകള്‍ കാണിക്കുന്നു. കോക്സ് ബസാറിലെ ഹ്യൂമാനിറ്റേറിയൻ ഇന്‍റർ സെക്ടർ കോർഡിനേഷൻ ഗ്രൂപ്പിന്‍റെ (ഐഎസ്‌സിജി) കണക്കനുസരിച്ച് തീപിടുത്തത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 560 ഓളം പേർക്ക് പരിക്കേറ്റതായും 400 ലധികം പേരെ കാണാതായതായും പറയുന്നു.
മ്യാൻമറിലെ വംശീയവും മതപരവുമായ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്ത റോഹിംഗ്യൻ അഭയാർഥികള്‍ കൂടുതലും താമസിക്കുന്നത് ബംഗ്ലാദേശിലെ കോക്സ് ബസാറിലെ ഉഖിയയിലാണ്.
കോക്സ് ബസാറിലെ സർക്കാർ നടത്തുന്ന രണ്ട് അഭയാർഥിക്യാമ്പുകളിൽ ഒന്നാണിത്, മറ്റൊന്ന് നയാപര അഭയാർഥിക്യാമ്പ്.
26 ഉപക്യാമ്പുകൾ ഉൾക്കൊള്ളുന്നതാണ് കുട്ടുപലോംഗ് അഭയാര്‍ത്ഥി ക്യാമ്പ്. 2021 ഫെബ്രുവരിവരെയുള്ള കണക്കനുസരിച്ച് ലോകത്തുള്ള 8,80,000 ലക്ഷം റോഹിംഗ്യൻ അഭയാർഥികളില്‍ 7,00,000 ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് ഇവിടെയാണ്.
കഴിഞ്ഞ ജനുവരിയിൽ, കുട്ടുപലോങ്ങിന് 30 കിലോമീറ്റർ തെക്ക്, നയാപര ക്യാമ്പിലുണ്ടായ തീ പിടിത്തത്തില്‍ 550 കുടിലുകളും 150 കടകളും കത്തി നശിക്കുകയും 3,500 ലധികം അഭയാർഥികൾ അന്ന് ഭവനരഹിതരായി.
കത്തിയമര്‍ന്ന വീടുകള്‍ക്കിടയില്‍ നിന്നും പാതിയും കത്തിത്തീര്‍ന്ന അരി ശേഖരിച്ച് കുപ്പിയിലേക്ക് നിറയ്ക്കുന്ന കുട്ടി. കത്തിയമര്‍ന്ന ക്യാമ്പില്‍ നിന്ന് ഇത്തരം നിരവധി ദൃശ്യങ്ങളാണ് പുറത്തേക്ക് വരുന്നത്.
അതിന് പുറകെ രണ്ട് മാസങ്ങള്‍ക്ക് ശേഷമുണ്ടായ തീ പിടിത്തത്തോടെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശേഷിക്കുന്ന ക്യാമ്പുകള്‍ പോലും നഷ്ടമായി.
തീപിടിത്തം ആദ്യം റിപ്പോർട്ട് ചെയ്തതുമുതൽ ഡബ്ല്യുഎഫ്‌പി എഞ്ചിനീയറിംഗ്, ഫീൽഡ് ഉദ്യോഗസ്ഥർ, ഭക്ഷ്യ സഹായ സംഘങ്ങൾ എന്നിവ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഭയാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ഉടുത്തിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇനി ഇവരുടെ കൈവശം അവശേഷിക്കുന്നില്ല.
“യുഎൻ, എൻജിഒ കമ്മ്യൂണിറ്റിയിലെ ബന്ധപ്പെട്ട അധികാരികൾ, പങ്കാളി സംഘടനകൾ എന്നിവരുമായി ഏകോപിപ്പിച്ച് കുട്ടികളുടെ അടിയന്തര സുരക്ഷ, സുരക്ഷ, സംരക്ഷണം എന്നിവ സുരക്ഷിതമാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന”, ബംഗ്ലാദേശിലെ യുണിസെഫ് പ്രതിനിധി ടോമു ഹൊസുമി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യഥാര്‍ത്ഥമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പ്രാഥമിക കണക്കുകള്‍ പ്രകാരം 87,000 ത്തിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ താമിസിച്ചിരുന്നത് ബംഗ്ലാദേശിലെ കുട്ടുപലോംഗ് അഭയാർത്ഥി ക്യാമ്പിലാണ്. എന്നാല്‍ ഇത് ലക്ഷത്തിനും മേലെയാണെന്നാണ് അനൌദ്ധ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൈകുഞ്ഞുങ്ങളും വൃദ്ധരുമടക്കം നിരവധി പേര്‍ ഇതോടെ തല ചായ്ക്കാന്‍ ഒരു കൂരപോലുമില്ലാതെ നിസഹായരായി.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് 8,9,10 ക്യാമ്പുകളുടെ സമീപത്ത് തീ പടര്‍ന്ന് പിടിച്ചത്. ശക്തമായ കാറ്റില്‍ നിമിഷ നേരം കൊണ്ട് തീ ക്യാമ്പിനെ ഏതാണ്ട് പൂര്‍ണ്ണമായും വിഴുങ്ങി.
ക്യാമ്പിന്‍റെ ഏതാണ്ട് 66 ശതമാനം പ്രദേശത്തെയും തീ ഇല്ലാതാക്കിയെന്ന് യുഎന്നിന്‍റെ കണക്കുകള്‍ പറയുന്നു.
പരിക്കേറ്റവരിൽ കുട്ടികളുണ്ടെന്നും നൂറ് കണക്കിന് പേര്‍ സ്വന്തം കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) നടത്തുന്ന രണ്ട് പോഷകാഹാര കേന്ദ്രങ്ങളും ഒരു ഭക്ഷ്യ വിതരണ കേന്ദ്രവും ക്യാമ്പിലെ ഐഒഎമ്മിന്‍റെ ഏറ്റവും വലിയ ആരോഗ്യ ക്ലിനിക്കും കത്തിയമര്‍ന്നു.
2017 ലാണ് മ്യാന്മാറില്‍ റോഹിംഗ്യകള്‍ക്ക് നേരെ രൂക്ഷമായ അക്രമണമുണ്ടാകുന്നത്.
ഇതിനെ തുടര്‍ന്ന് ആ വര്‍ഷം തന്നെ ബംഗ്ലാദേശിലെത്തിയ ആദ്യത്തെ ഏറ്റവും വലിയ റോഹിംഗ്യന്‍ അഭയാര്‍ത്ഥി സംഘത്തിലുണ്ടായിരുന്ന 2,00,000 ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് കുട്ടുപലോംഗ് അഭയാര്‍ത്ഥി ക്യാമ്പിലെ ആദ്യത്തെ അന്തേവാസികള്‍.
പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ കുട്ടുപലോംഗ് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പ്രവഹിച്ചു. ഇതോടെ ക്യാമ്പ് വളരുകയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു.
മ്യാന്മാറില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ബംഗ്ലാദേശ് സർക്കാർ മുന്‍കൈയെടുത്ത് കുട്ടുപലോംഗിൽ അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിക്കുകയായിരുന്നു.
സർക്കാരിന്റെ ആവശ്യപ്രകാരം വനംവകുപ്പ് കുട്ടുപലോങ്ങിലെ 5,000 ഏക്കര്‍ വനം അഭയാര്‍ത്ഥികള്‍ക്ക് ക്യാമ്പ് പണിയാനായി വിട്ടുനല്‍കി.
തുടര്‍ന്ന് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കുണ്ടായതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ക്യാമ്പ് വ്യാപിക്കുകയായിരുന്നു. നിലവില്‍ ഏതാണ്ട് 8,000 ഏക്കർ വനപ്രദേശം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ക്യാമ്പുകള്‍ക്കായി മാറ്റപ്പെട്ടു.
കുട്ടുപലോങ്ങിലെ യുഎൻഎച്ച്സിആർ ക്യാമ്പ് ഓഫീസിന് ഏഴ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ പിന്തുണയ്ക്കുന്നു.
യൂറോപ്യൻ യൂണിയൻ, ഐകെഇഎ ഫൌണ്ടേഷൻ എന്നീ സംഘടനകളും യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ, ഫിൻലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ സർക്കാരുകളുടെയും പിന്തുണയോടെയാണ് കുട്ടുപലോങ്ങിലെ യുഎൻഎച്ച്സിആർ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.