'കോണ്‍സുലേറ്റില്‍ കയറിയിറങ്ങി മന്ത്രിമാര്‍'; 'കടകംപള്ളി എത്തിയത് മകന്‍റെ ജോലി കാര്യത്തിന്'; മൊഴി പുറത്ത്
രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പുറത്ത്. സ്വപ്ന സുരേഷും സരിത്തും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നാണ് സ്വപ്ന പറഞ്ഞതെങ്കില്‍ കോണ്‍സുലേറ്റില്‍ കയറിയിറങ്ങിയ മന്ത്രിമാരെ കുറിച്ചാണ് സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് മൊഴിയിൽ സ്വപ്ന വിശദീകരിക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളത്. കേരള സന്ദർശനത്തിനത്തിനായി ഷാർജാ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്‍റെ ഫോണിൽ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്.
കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരം, പിന്നീട് ഇവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി സരിത് ഇഡിക്ക് നൽകിയ മൊഴിയും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മന്ത്രിമാരായ കെ ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നാണ് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന് സരിത്ത് മൊഴി നൽകിയിട്ടുള്ളത്.
മകന്‍റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്‍റെ മൊഴിയിൽ പറയുന്നു.
കാന്തപുരം അബൂബക്കർ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകൻ അബ്ദുൾ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനുമാണ് വന്നതെന്നും സരിത്ത് വ്യക്തമാക്കുന്നു.
എം ശിവശങ്കറിന്‍റെ ശുപാർശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സരിത് എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിട്ടുണ്ട്.
കള്ളക്കടത്തിനെപ്പറ്റി കോൺസുൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ കോൺസൽ ജനറലിന്‍റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു.
രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്.
അതേസമയം, മന്ത്രിയെന്ന നിലയില്‍ രണ്ടുതവണ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.
മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. കോൺസുലേറ്റിൽ 2 തവണ പോയി എന്നത് ശരിയാണ് അത് മന്ത്രിയാണ് എന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് വിശദീകരിച്ച കടകംപള്ളി കോൺസുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോൺസുൽ ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞു.