ഒരു പാവം പ്രവാസിക്ക് ആന്തൂര്‍ നഗരസഭ നല്‍കിയ വരവേല്‍പ്പിന്‍റെ കഥ
തീര്‍ത്തിട്ടും തീരാത്ത തടസ്സവാദങ്ങളാണ് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് മുന്നിൽ ആന്തൂര്‍ നഗരസഭ ഉയർത്തിയത്. സൗജന്‍റെ സ്വപ്നപദ്ധതിയായ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ച് ഒരുപാട് ചട്ടലംഘനങ്ങള്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതും രേഖാമൂലം എഴുതി നല്‍കാന്‍ അവര്‍ തയ്യാറായില്ല. നഗരസഭാ ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം അനുമതി നിഷേധിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയം തോന്നിയ സാജന്‍ ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. സൗജന്‍റെ പാര്‍ത്ഥാസ് ഓഡിറ്റോറിയത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയ പ്ലാനിംഗ് ഓഫീസര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച പല തടസ്സവാദങ്ങളും നിലനില്‍ക്കുന്നതല്ല എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
പ്ലാനിംഗ് ഓഫീസര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി വരുത്തിയാണ് സൗജന്‍ അന്തിമ അനുമതിക്കായി വീണ്ടും ആന്തൂര്‍ നഗരസഭയെ സമീപിച്ചത്. എന്നാല്‍ 16 വര്‍ഷത്തെ പ്രവാസജീവിതത്തിലെ സാമ്പദ്യം കൊണ്ട് സൗജന്‍ കെട്ടിപ്പൊക്കിയ ഓഡിറ്റോറിയം തുറപ്പിക്കല്ലെന്ന വാശിയിലായിരുന്നു നഗരസഭ.ഒരു പ്രവാസി വ്യവസായിയുടെ സ്വപ്നസംരംഭം തകര്‍ത്ത് തരിപ്പണമാക്കാന്‍ ആന്തൂര്‍ നഗരസഭ കളിച്ച നെറികെട്ട കളിക്കള്‍ തുറന്ന് കാണിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ സഹല്‍ സി മുഹമ്മദ് ഇവിടെ.
ഇപ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്ത നെല്ലിയോട്ടെ പഴയ ദേശീയപാതയോട് ചേര്‍ന്നാണ് സാജന്‍റെ കണ്‍വന്‍ഷന്‍ സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്. എല്ലാ പണികളും തീര്‍ത്ത ശേഷമാണ് സാജന്‍ പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്‍ററിനുള്ള അന്തിമ അനുമതി തേടി ആന്തൂര്‍ നഗരസഭയെ സമീപിക്കുന്നത്.
പണി പൂര്‍ത്തിയായ ഓഡിറ്റോറിയത്തില്‍ നടത്തിയ ആദ്യപരിശോധനയില്‍ തന്നെ കെട്ടിട്ടത്തിന് അനുമതി നല്‍കാന്‍ വിസമ്മതിച്ച് കൊണ്ട് പല തടസ്സങ്ങളും ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു. കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ ബേസ്മെന്‍റ് മതിലും ദേശീയപാതയും തമ്മില്‍ ആവശ്യമായ ദൂരപരിധി പാലിച്ചിട്ടില്ലെന്നായിരുന്നു നഗരസഭയുടെ ആദ്യ കണ്ടെത്തല്‍.
എന്നാല്‍ മതിലും അതിനോട് ചേര്‍ന്ന ഭാഗവും യൂട്ടിലിറ്റി സ്പേസായി ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ അതിനെ ചട്ടലംഘനമായി കാണേണ്ടതില്ലെന്നും സൗജന്‍റെ പരാതി പ്രകാരം സ്ഥലത്ത് എത്തി പരിശോധന നടത്തിയ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരസഭയുടെ ആദ്യവാദം പൊളിഞ്ഞു.
ഇടറോഡില്‍ നിന്നും ആവശ്യമായ അകലം പാലിക്കാതെയാണ് ഓഡിറ്റോറിയത്തിന്‍റെ മറ്റൊരു വശം നില്‍ക്കുന്നത് എന്നായിരുന്നു നഗരസഭാ അധികൃതര്‍ കണ്ടെത്തിയ മറ്റൊരു ചട്ടലംഘനം.
എന്നാല്‍ മുന്‍വശത്ത് തുറസായ മുറ്റമായതിനാല്‍ ചട്ടലംഘനം ആരോപിക്കാനാവില്ലെന്ന് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ അഭിപ്രായപ്പെട്ടു. ഇതേ അകലത്തില്‍ മറ്റൊരു കെട്ടിട്ടം പാര്‍ത്ഥാസിന് നേരെ വിപരീതദിശയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് നഗരസഭാ അധികൃതരുടെ കണ്ണില്‍പ്പെട്ടില്ല.
അതേസമയം പാര്‍ത്ഥാസിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ പാര്‍ക്കിംഗിലേക്കുള്ള വഴിക്ക് മുകളില്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച പ്ലാനിന് വിരുദ്ധമായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മ്മിച്ചതായി 2018 ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ ടൗണ്‍ പ്ലാനര്‍ കണ്ടെത്തി. ഇത് പൊളിച്ചു മാറ്റണമെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ കുറിച്ചു. ഇതനുസരിച്ച് സൗജന്‍ കോണ്‍ക്രീറ്റ് സ്ലാബ് പൊളിച്ചു മാറ്റി ഓപ്പണ്‍ ആക്കി. ശേഷം 2019 ഏപ്രില്‍ 12-ന് അന്തിമ അപേക്ഷയും പ്ലാനുമായി സൗജന്‍ നഗരസഭയെ സമീപിച്ചു. എന്നാല്‍ പിന്നെയും മുട്ടാപ്പോക്ക് പറഞ്ഞ് പദ്ധതി മുടക്കാനാണ് നഗരസഭാ അധികൃതര്‍ ശ്രമിച്ചത്.
സാജന്‍റെ മരണത്തിന് ശേഷവും പാര്‍ത്ഥാസില്‍ നിലനില്‍ക്കുന്നു എന്ന് നഗരസഭാ അധികൃതര്‍ പറയുന്ന നിയമലംഘനങ്ങള്‍ ഇവയാണ്. പാര്‍ക്കിംഗിനുള്ള കൃത്യമായ സ്ഥലം അന്തിമ പ്ലാനില്‍ രേഖപ്പെടുത്തിയിട്ടില്ല. രണ്ട് ബേസ്മെന്‍റ പാര്‍ക്കിംഗിലെ തൂണുകള്‍ക്കിടയിലെ അകലം രേഖപ്പെടുത്തിയിട്ടില്ല. ആദ്യം സമര്‍പ്പിച്ച പ്ലാനില്‍ നിന്നും അവസാനം സമര്‍പ്പിച്ച പ്ലാനില്‍ എത്തുമ്പോള്‍ കെട്ടിട്ടത്തിന്‍റെ അളവുകള്‍ സംബന്ധിച്ച് ചില വ്യത്യാസങ്ങളുണ്ടെന്നും നഗരസഭാ അധികൃതര്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം രേഖാമൂലം എഴുതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവാതിരുന്നത് ദുരൂഹത സൃഷ്ടിക്കുന്നു.
അവസാനത്തെ മിനുക്ക് പണികള്‍ വരെ തീര്‍ത്താണ് കെട്ടിട്ടത്തിന്‍റെ അന്തിമ അനുമതിക്കായി സൗജന്‍ നഗരസഭാ അധികൃതരെ സമീപിച്ചത്. എന്നാല്‍ കെട്ടിട്ടത്തിന്‍റെ മുന്നില്‍ സ്ഥാപിച്ച റാംപിന്‍റെ വീതിയും ചെരിവും സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ തടസ്സവാദം ഉന്നയിച്ചു. ഇക്കാര്യവും പക്ഷേ ഫയലില്‍ രേഖപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
കെട്ടിട്ടത്തിലെ എസിക്ക് മഴ കൊള്ളാതിരിക്കാന്‍ വച്ച ഐസോവാള്‍ കവര്‍ പ്രത്യേക നിര്‍മ്മിതിയായി കാണിക്കണമെന്നും ഉദ്യോഗസ്ഥര്‍ വാശി പിടിച്ചു.
കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ കാര്യത്തില്‍ ഭൂതക്കണ്ണാടി വച്ച് പ്രശ്നങ്ങള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ പക്ഷേ സ്വന്തം ഓഫീസായ ആന്തൂര്‍ നഗരസഭാ കാര്യാലയത്തില്‍ ഈ ചട്ടങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നതാണ് കൗതുകം. കെട്ടിട്ടനിര്‍മ്മാണ ചട്ടത്തിന്‍റെ നഗ്നമായ ലംഘനം കാണണമെങ്കില്‍ ഈ സര്‍ക്കാര്‍ ഓഫീസില്‍ വന്നാല്‍ മതിയാവും. കെട്ടിട്ടങ്ങള്‍ തമ്മിലുള്ള അകലമടക്കം സകല കാര്യത്തിലും നിയമം ലംഘിച്ചാണ് ഈ ഓഫീസ് നിലനില്‍ക്കുന്നത്. ഇക്കാര്യം മുന്‍പ് വലിയ വാര്‍ത്തായവുകയും ചെയ്തതാണ്.