നാളെ ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന സ്ഥാനാർത്ഥി നിർണയം നടത്തും. എട്ടിന് സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും.

തിരുവനന്തപുരം : തുടർച്ചയായി മൂന്ന് തവണ വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശുപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകാരം. ആറ് സിറ്റിങ് എംഎൽഎമാർ ഇത് പ്രകാരം മാറി നിൽക്കേണ്ടിവരും. രണ്ട് ടേം പിന്നിട്ടവർക്ക് ഇളവ് നൽകുന്നത് വിജയസാധ്യത പരിഗണിച്ച് മാത്രം മതിയെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു. നാളെ ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന സ്ഥാനാർത്ഥി നിർണയം നടത്തും. എട്ടിന് സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും.

25 സീറ്റിലാണ് കഴിഞ്ഞതവണ സി.പി.ഐ. മത്സരിച്ചത്. ഇതിൽ 17 പേരാണ് ജയിച്ചത്. ഇതിൽ ആറുപേർ മൂന്നുതവണ എം.എൽ.എ. ആയവരാണ്. ഇവരെ നിർബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ടുതവണ മത്സരിച്ചവരിൽ വിജയ സാധ്യതയുള്ളവരെ നിലനിർത്തും. മത്സരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മുതിർന്ന നേതാക്കൾക്കളായ വി.എസ്. സുനിൽകുമാറിനെയും സത്യൻ മൊകേരിയെയും തീരുമാനം ബാധിച്ചേക്കാം. മന്ത്രിമാരിൽ കെ. രാജനൊഴികെ മറ്റ് മൂന്നുപേർക്കും മാനദണ്ഡങ്ങൾ തടസ്സമാവില്ല. ഒല്ലൂർ മണ്ഡലത്തിൽനിന്ന് രാജൻ രണ്ടുതവണ എം.എൽ.എ.യായിട്ടുണ്ട്. പക്ഷേ, വിജയത്തിന് അനിവാര്യമായതിനാൽ രാജന് ഇളവുലഭിച്ചേക്കും.