കൊവിഡ് 19 ന് കൂച്ചുവിലങ്ങിടാന്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ കണ്ണൂര്‍
സംസ്ഥാനത്ത് രേഖപ്പെടുത്തിയ 437 കൊറോണാ വൈറസ് രോഗികളില്‍ 109 പേരും കണ്ണൂരില്‍ നിന്നാണ്. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയായതിനാല്‍ തന്നെ കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കിയിരിക്കുന്നത്. കൊവിഡ് 19 വ്യാപനത്തില്‍ കേരളം ആശ്വസിച്ച് നില്‍ക്കുമ്പോഴാണ് കണ്ണൂരില്‍ രണ്ട് ദിവസങ്ങളിലായി പത്തൊമ്പതും, ഏഴും കേസുകള്‍ പോസറ്റീവായത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്19 രോഗബാധയുള്ള ജില്ലയായി കണ്ണൂര്‍ മാറി. കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. 2432 പേരെ കണ്ണൂരില്‍ ഇതിനകം ടെസ്റ്റ് ചെയ്തു. ഇതില്‍, 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമാണിത് സൃഷ്ടിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 111 ന് പേരില്‍ 80 പേര്‍ക്കും പരിശോധനാ സമയത്ത് രോഗലക്ഷണമൊന്നും ഇല്ലായിരുന്നു. 19 പേരിലാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ 14 നും 28 നും ഇടയില്‍ 14 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് കപ്പോത്ത്.
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ്19 വ്യാപനത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരുന്ന് കടകളൊഴികെ മറ്റ് കടകളൊന്നും തുറക്കില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കണ്ണൂര്‍ നഗരമടക്കം ജില്ലയില്‍ മൊത്തം 26 ഹോട്ട് സ്പോട്ടുകളാണുള്ളത്. വൈദ്യുതി, വെള്ളം മരുന്ന് എന്നിവ ജലങ്ങള്‍ക്ക് ലഭ്യമാക്കും.
റേഷന്‍ ഷോപ്പ്, പലചരക്ക് കട എന്നിവ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വീടുകളിലെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ രോഗം സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നഗരത്തില്‍ കോപ്പറേഷനുമായി ബന്ധപ്പെട്ട് വീടുകളില്‍ സാധനങ്ങളെത്തിക്കുവാനുള്ള സംവിധാനങ്ങളൊരുക്കും.
മാത്രമല്ല, ജില്ലയ്ക്കകത്ത് ഹോംഡെലിവറി സംവിധാനം നേരത്തെ ഒരുക്കിയിരുന്നു അത് ഒന്നുകൂടി ഊര്‍ജ്ജിതമാക്കും.
വീടുകളിലേക്ക് സാധനങ്ങളെത്തിതുടങ്ങുന്നതോടെ ആളുകള്‍ക്ക് പുറത്തേക്കിറങ്ങേണ്ട ആവശ്യമുണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞു.
ഹോട്ട്സ്പോട്ടുകളായി തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ബാങ്കുകളും തുറക്കില്ല. കണ്ണൂര്‍ നഗരത്തിന് പുറത്ത് ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍, ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
രോഗികളുടെ എണ്ണത്തില്‍ പെട്ടെന്ന് തന്നെ കുറവ് രേഖപ്പെടുത്താന്‍ കഴിയുമെന്നും എന്നാല്‍ മെയ് മൂന്ന് വരെ ശക്തമായ നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടരുമെന്നും കലക്ടര്‍ പറഞ്ഞു.
ലോക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തിയെന്ന ധാരണയില്‍ കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ആളുകള്‍ പുറത്തിറങ്ങിയത് കണ്ണൂരില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇതോടെ, ഉത്തരമേഖലാ ഐജി അശോക് യാദവ് നേരിട്ടിറങ്ങി ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. എസ് പിമാരായ യതീശ് ചന്ദ്ര, നവനീത് ശർമ്മ എന്നിവരും പരിശോധയ്ക്ക് മുന്നില്‍ നിന്നു.
കണ്ണൂരിൽ നിരത്തിൽ ആളുകളെത്തുന്നതിൽ കുറവ് വന്നിട്ടുണ്ടെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
26 ഹോട്ട്സ്പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ് പറഞ്ഞതോടെ തെരുവുകള്‍ ഒഴിഞ്ഞുകിടന്നു.
കഴിഞ്ഞ ദിവസം 373 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും കർശന നിലപാട് തുടരുമെന്നും ഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അത്യാവശ്യത്തിനല്ലാതെ പുറത്ത് ഇറങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ല. രോഗ വ്യാപനം തടയാനുള്ള നടപടികളാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
പൊലീസ് കര്‍ശന നടപടിയെടുക്കുന്നു എന്ന് മനസിലായതോടെയാണ് ആളുകൾ വീട്ടിലിരിക്കാൻ തയ്യാറാകുന്നതെന്ന് ഐജി പറഞ്ഞു.
ഹോട്ട് സ്പോട്ടുകളിൽ ആളുകൾ പുറത്തേക്ക് വരാനും പുറത്ത് നിന്നുള്ള ആളുകൾ അകത്തേക്ക് പോകാനും പാടില്ല.
അവശ്യ സാധനങ്ങൾ ഫോണിൽ ആവശ്യപ്പെട്ടാൻ വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കർണാടകയിൽ നിന്നും വനത്തിലെ ഊടുവഴികളിൽ കൂടി മലയാളികൾ കൂട്ടത്തോടെ കണ്ണൂരിലെത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
നിയമവിരുദ്ധമായി എത്തിയ 36 പേരെ ഇരിട്ടിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. വനത്തിലൂടെ രാത്രി എത്തുന്നവരെ കണ്ടെത്തുക പ്രയാസകരമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് കർണാടകയിൽ നിന്നെത്തിയ തൊഴിലാളികൾ പറയുന്നത്. മിക്കവരും കര്‍ണ്ണാടകയിലെ ഗൂഡല്ലൂരില്‍ കരാര്‍ ജോലിക്കായി പോയവരായിരുന്നു.